ബാല്യം കൊഴിഞ്ഞുപോകുന്ന ഇടങ്ങള്‍

  • Posted by Sanveer Ittoli
  • at 3:35 AM -
  • 0 comments
ബാല്യം കൊഴിഞ്ഞുപോകുന്ന ഇടങ്ങള്‍

അമീന്‍ വളവന്നൂര്‍
കുട്ടിക്കാലം മനുഷ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്‌. കൗമാരത്തെപ്പോലെ ഓര്‍മയില്‍ അത്ര നിറഞ്ഞുനില്‍ക്കുന്നതോ, കവികള്‍ പാടിപ്പുകഴ്‌ത്തുന്ന കാല്‍പ്പനിക ജീവിതഘട്ടമോ അല്ല കുട്ടിക്കാലം. കുട്ടികളുടെ കളികളും തമാശകളും കാണുമ്പോള്‍ മാത്രമേ പലരും ആ നല്ല കാലത്തെക്കുറിച്ചോര്‍ക്കൂ. എന്നാല്‍ കുട്ടിക്കാലമാണ്‌ മനുഷ്യന്റെ ശേഷിക്കുന്ന ജീവിതസമയത്തിന്റെ ദിശ നിര്‍ണയിക്കുന്നത്‌. അവന്റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും അടിത്തറ പാകുന്നത്‌ ഈ കാലഘട്ടമാണ്‌.
മനുഷ്യന്റെ ശൈശവത്തിന്റെയും പ്രായപൂര്‍ത്തിയുടെയും ഇടയിലുള്ള കാലഘട്ടമാണ്‌ കുട്ടിക്കാലം. കുട്ടിക്കാലത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്‌. മൂന്ന്‌ വയസ്‌ മുതല്‍ ആറ്‌ വയസ്‌ വരെ കുട്ടിക്കാലത്തിന്റെ തുടക്കവും (Early Childhood) ആറ്‌ വയസ്‌ മുതല്‍ 12 വയസ്‌ വരെ കുട്ടിക്കാലത്തിന്റെ അവസാനവും (Later Childhood).
മനുഷ്യന്റെ നൈസര്‍ഗികവും ബൗദ്ധികവും ശാരീരികവുമായ എല്ലാ വളര്‍ച്ചയ്‌ക്കും വികാസത്തിനും സമാധാന പൂര്‍ണവും സംരക്ഷിതവുമായ ഒരു കുട്ടിക്കാലം അത്യന്താപേക്ഷിതമാണ്‌.
കുട്ടികള്‍ സ്വയം പര്യാപ്‌തരല്ല. അവര്‍ക്ക്‌ രണ്ടുതരത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ട്‌. 1) മാനസികമായ ആവശ്യം (Psychological need ), 2) ശാരീരികമായ ആവശ്യം (Physiological need). ഇവ രണ്ടും നല്‍കേണ്ടത്‌ മാതാപിതാക്കളോ, കുട്ടികളെ സംരക്ഷിക്കുന്നവരോ ആണ്‌.
കുട്ടികളുടെ മാനസിക വളര്‍ച്ചയ്‌ക്ക്‌ സുരക്ഷിതബോധം, സ്‌നേഹം, പരിഗണന, ലാളന എന്നീ ഘടകങ്ങള്‍ നിര്‍ബന്ധമാണ്‌. അതുപോലെ ശാരീരികമായ വളര്‍ച്ചയ്‌ക്ക്‌ ഭക്ഷണം, പാനീയം വിശ്രമം എന്നിവയും അവശ്യഘടകങ്ങളാണ്‌. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ കുട്ടിയുടെ ബാല്യം നഷ്‌ടപ്പെടുകയും തല്‌ഫലമായി യഥാര്‍ഥ വളര്‍ച്ചയെത്തുമ്പോള്‍ ആര്‍ജിക്കേണ്ട പല കഴിവുകളിലും പിന്നാക്കമാവുകയും, പല സ്വഭാവ വൈകല്യങ്ങള്‍ക്കും അടിമപ്പെടുകയും ചെയ്യുന്നു.
ആധുനിക കാലത്ത്‌ കുട്ടികളെ വര്‍ത്തമാന പൗരന്മാരായാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ ലോകത്തുടനീളം കുട്ടികളുടെ അവകാശങ്ങള്‍ ചവിട്ടി മെതിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതില്‍ വികസിത രാജ്യമെന്നോ അവികസിത രാജ്യമെന്നോ വ്യത്യാസമില്ല. ഓരോ രാജ്യത്തും വ്യത്യസ്‌ത രീതിയിലാണ്‌ കുട്ടികള്‍ക്കുനേരെയുള്ള കയ്യേറ്റങ്ങള്‍. ഇവയുടെ ആത്യന്തിക ഫലങ്ങള്‍ ലോകം മുഴുവന്‍ ഇന്ന്‌ അനുഭവിക്കുന്നുണ്ട്‌. കുട്ടികള്‍ ഇന്ന്‌ കുട്ടിത്തം നഷ്‌ടപ്പെട്ട ഒരു വിഭാഗമാണ്‌. ആധുനിക സമൂഹത്തിന്റെ മുഖമുദ്രയായ ചൂഷണത്തിന്‌ സ്‌ത്രീകളെപ്പോലെ കുട്ടികളും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പൂമ്പാറ്റകളെപ്പോലെ നിഷ്‌കളങ്കമായി പാറിനടക്കേണ്ട കുട്ടികള്‍ ഇന്ന്‌ വലിയവരെപ്പോലും ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും ചെയ്‌തു കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ജുവനൈല്‍ ആക്‌ടില്‍ വയസ്സ്‌ പരിധി ഇനിയും കുറക്കണോയെന്ന്‌ ചിന്തിക്കുന്ന കാലം വരെയെത്തി. ഇതിനെല്ലാം കാരണം ഒരുപരിധിവരെ മുതിര്‍ന്നവര്‍ തന്നെയാണ്‌. ഇന്ന്‌ സമൂഹത്തിലെ കുട്ടികളില്‍ പലരും ശാരീരികമായി കുട്ടികളും മാനസികമായി മുതിര്‍ന്നവരുമാണ്‌. ബാല്യകാലം ഈ രൂപത്തില്‍ വ്യതിചലിക്കുന്നതിന്‌ പല കാരണങ്ങളുണ്ട്‌. പ്രധാനമായും അവയെ മൂന്നായി തരംതിരിക്കാം.
സാമൂഹികമായ കാരണങ്ങള്‍ (Social Reasons)
a) ബന്ധം വിഛേദിക്കപ്പെട്ട കുടുംബം:
ബാല്യം മാതാപിതാക്കളുടെ പരിലാളനകളില്‍ കഴിയേണ്ട കാലമാണ്‌. കൗമാരം വരെ രക്ഷിതാക്കളുടെ ശ്രദ്ധയും സ്‌നേഹവും കുട്ടിക്ക്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്‌. പിതാവും മാതാവും ഭാര്യാഭര്‍തൃ ബന്ധം വിഛേദിച്ച്‌ കഴിയുകയാണെങ്കില്‍ കുട്ടികളുടെ കാര്യം അനാഥരേക്കാള്‍ കഷ്‌ടമാണ്‌. കുട്ടിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ചിലപ്പോള്‍ കുട്ടിയുമായി ബന്ധപ്പെട്ട രണ്ട്‌ കുടുംബങ്ങളും സ്വമനസ്സാലെ തയാറാവുകയില്ല. കുടുംബങ്ങള്‍ തമ്മിലുള്ള വടംവലിയില്‍ കുട്ടിയാണ്‌ രക്തസാക്ഷിയാകുന്നത്‌. കോടതിയി ല്‍ കേസുകള്‍ എത്തിയാല്‍ കുട്ടിയും അതില്‍ വാദിയോ പ്രതിയോ ആയിരിക്കും. മാതാവിന്റെയും പിതാവിന്റെയും ഒന്നിച്ചുള്ള സ്‌നേഹം നുകരാന്‍ ഇ ത്തരം കുടുംബത്തിലുള്ള കുട്ടികള്‍ക്ക്‌ അവസരം ലഭിക്കാറില്ല. തല്‍ഫലമായി ഇങ്ങനെയുള്ള കുട്ടികള്‍ മാനസികമായി പൂര്‍ ണവികാസം നേടുന്നതിലും വിദ്യാഭ്യാസപരമായ നേട്ടംകൊയ്യുന്നതിലും പലപ്പോഴും പ്രയാസപ്പെടാറുണ്ട്‌. കൂടാതെ സമൂഹത്തി ല്‍നിന്നും ഇവര്‍ ഒറ്റപ്പെടു ന്നു. ബന്ധം വിഛേദിക്കപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക്‌ ബാല്യം എന്നും ഒരു മരീചികയാണ്‌.
b) ബാലവേല (Child Labour)
കുട്ടികളുടെ ബാല്യം നഷ്യപ്പെടുത്തുന്ന ഒരു സാമൂഹ്യ ഘടകമാണ്‌ ബാലവേല. ബാലവേലയ്‌ക്ക്‌ സാമ്പത്തികമായ ഒരു തലവുമുണ്ട്‌. ഒരു നേരത്തെ ആഹാരം ലഭിക്കാനാണ്‌ പലപ്പോഴും കുട്ടികള്‍ ബാലവേലയ്‌ക്ക്‌ മുതിരുന്നത്‌. ഇന്ത്യയിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാലവേല ചെയ്യിക്കുന്ന ഇടം ഹോട്ടലുകളും പടക്കനിര്‍മാണശാലകളുമാണ്‌. ചില രാജ്യങ്ങളില്‍ കുട്ടികളെ ചാവേര്‍ സൈന്യത്തിലും, മയക്കുമരുന്ന്‌ കള്ളക്കടത്തിനും ഉപയോഗിക്കുന്നുണ്ട്‌. ബാലവേലയുടെ മറ്റൊരു പരിണതഫലം ജോലിസ്ഥലത്ത്‌ നിന്നുള്ള ലൈംഗികചൂഷണമാണ്‌.
ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടിക്ക്‌ വിദ്യാഭ്യാസം അപ്രാപ്യമാണ്‌. അതുപോലെ തന്നെ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ശാരീരിക മാനസിക പീഡനങ്ങള്‍ക്കും ഈ കുട്ടികള്‍ ഇരയാകുന്നു. കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുടുംബം പുലര്‍ത്തേണ്ട കഠിനമായ ബാധ്യത ഈ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നു. പ്രായം കൂടുംതോറും ഇവര്‍ക്ക്‌ സമൂഹത്തോട്‌ വെറുപ്പും വിദ്വേഷവും മനസ്സില്‍ ഉറക്കുന്നു. ഐക്യരാഷ്‌ട്ര സഭ തന്നെ ബാലവേല നിരോധിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസകാലത്ത്‌ ഒരുകുട്ടി ഒരിക്കലും വേല ചെയ്യരുതെന്ന്‌ അന്താരാഷ്‌ട്ര നിയമം തന്നെയുണ്ട്‌. ഇവയുടെ ചുവടൊപ്പിച്ച്‌ ഇന്ത്യയില്‍ 2006 ഒക്‌ടോബറില്‍ ബാലവേല നിരോധനനിയമം നിലവില്‍ വന്നിട്ടുണ്ട്‌. അതനുസരിച്ച്‌ 14 വയസ്‌ വരെയുള്ള കുട്ടികളെക്കൊണ്ട്‌ ജോലി ചെയ്യിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. 12 മില്യണ്‍ കുട്ടികള്‍ ഇന്ത്യയില്‍ ബാലവേലയ്‌ക്ക്‌ ഇരയാകുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
c) ലൈംഗിക പീഡനം (Sexual Assault)
ഈ ലോകത്ത്‌ ഒരുകുട്ടി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം ലൈംഗിക പീഡനമായിരിക്കും. പീഡനങ്ങള്‍ക്ക്‌ വിധേയരായ കുട്ടികള്‍ മാനസികമായി അപ്പോള്‍ തന്നെ താളം തെറ്റുന്നു. ലൈംഗികത എന്തെന്ന്‌പോലും അറിയാത്ത കാലഘട്ടത്തിലാണ്‌ ബലം പ്രയോഗിച്ചുള്ള ആക്രമണമെന്നത്‌ ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഇന്ന്‌ ലൈംഗികാക്രമണങ്ങളില്‍ നിന്ന്‌ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സുരക്ഷിതരല്ല. വീട്‌ മുതല്‍ സ്‌കൂളിലും തെരുവിലും കുട്ടികളെ കൊത്തിവലിക്കുന്ന കാപാലികന്മാര്‍ ധാരാളമുണ്ട്‌. ഇവരുടെ ക്രൂര ചെയ്‌തികള്‍ ബാല്യത്തെ മുളയിലേ നുള്ളുന്നു. ലൈംഗിക പീഡനം പല കുട്ടികളും മറച്ചുവെക്കാറാണ്‌ പതിവ്‌. പീഡനം വെളിപ്പെടുത്തുന്ന പക്ഷം ഇരകള്‍ക്ക്‌ അര്‍ഹമായ കൈത്താങ്ങ്‌ സമൂഹം നല്‍കുന്നില്ല. ഇരകളായ കുട്ടികള്‍ സമൂഹത്തില്‍ നിന്നും ഭ്രഷ്‌ട്‌ കല്‌പിക്കപ്പെട്ട്‌ പിന്നീടുള്ള കാലം അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ കണ്ണിചേര്‍ന്ന്‌ ജീവിക്കേണ്ടിവരുന്നു.

d) യുദ്ധവും സംഘട്ടനങ്ങളും (War and Conflicts)
ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ശ്രീലങ്കയില്‍ നടന്ന വംശീയ യുദ്ധത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്തുവിടുകയുണ്ടായി. എല്‍ ടി ടി ഇ നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ സൈന്യം ജീവനോടെ പിടികൂടിയ ശേഷം കൊല്ലപ്പെട്ടെന്ന്‌ തെളിയിക്കുന്ന ദൃശ്യങ്ങളായിരുന്നു അവ. ഇതുപോലെ എത്രയോ യുദ്ധങ്ങള്‍, എത്രയെത്ര ബാല്യങ്ങളാണ്‌ അപഹരിച്ചത്‌! ചാനല്‍ ഫോര്‍ ശ്രീലങ്കയില്‍ കാണിച്ച ഉത്സാഹം അഫ്‌ഗാനിലോ ഇറാഖിലോ കാണിച്ചാല്‍ ഇതിനേക്കാള്‍ ഭീകരമായ കഥകള്‍ പുറത്തുവരും.
ചെറുപ്രായത്തില്‍ തന്നെ കൊലപ്പെടുത്തുക എന്നതാണ്‌ യുദ്ധങ്ങളും കലാപങ്ങളും കുട്ടികളോട്‌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ഇറാഖിലും അഫ്‌ഗാനിലും യുദ്ധത്തിലും അതിന്റെ അനന്തരഫലമായും ആയിരക്കണക്കിന്‌ കുട്ടികളാണ്‌ മരണമടഞ്ഞത്‌. വര്‍ഗീയ, വംശീയ കലാപങ്ങള്‍ക്കിടയില്‍ പെടുന്ന കുട്ടികള്‍ മനുഷ്യന്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ക്കാണ്‌ സാക്ഷികളാകുന്നത്‌. മാതാപിതാക്കള്‍ കണ്‍മുന്നില്‍ വെട്ടിനുറുക്കപ്പെടുന്നതും, അമ്മ, പെങ്ങന്മാര്‍ അപമാനിതരാക്കപ്പെടുന്നതുമായ ഭയാനക കാഴ്‌ചകളാണ്‌ പലയിടങ്ങളിലും കുട്ടികള്‍ കാണേണ്ടിവരുന്നത്‌. ഇത്‌ കുട്ടികളെ മാനസികമായി തന്നെ പില്‍കാലത്ത്‌ വേട്ടയാടുന്നു. പിന്നീടുള്ള ജീവിതത്തില്‍ മുഖ്യധാരയില്‍നിന്നും മാറി പ്രതികാരത്തിന്റെയോ അക്രമണത്തിന്റെയോ പാതയില്‍ ഇവര്‍ സഞ്ചരിക്കുന്നു.
2) സാങ്കേതികമായ സ്വാധീനം (Technological Impact)
മനുഷ്യന്‍ സാങ്കേതികവിദ്യയുടെ അടിമയാണ്‌. വര്‍ത്തമാന സമൂഹത്തെ സാങ്കേതികവിദ്യ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്‌. കുട്ടികളാണ്‌ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഇര. ഇത്‌ ഇവരുടെ കുട്ടിത്തവും സര്‍ഗശേഷിയും നശിപ്പിക്കുന്നു. ടെലിവിഷന്‍, കംപ്യൂട്ടര്‍, മൊബൈല്‍, വീഡിയോ ഗെയിം എന്നിവ ഇന്നത്തെ കുട്ടികളുടെ കളിപ്പാട്ടമാണ്‌. ഇവയുടെ അമിതോപയോഗം കുട്ടികളെ നശിപ്പിക്കുകയും ഇത്തരം വസ്‌തുക്കളോട്‌ ആസക്തി ഉണ്ടാക്കുകയും ചെയ്യും. കുട്ടികളുടെ പെരുമാറ്റ ദൂഷ്യങ്ങള്‍ക്കും പഠനത്തില്‍ പിന്നാക്കം പോകുന്നതിനും ഇലക്‌ട്രോണിക്‌്‌ ഉപകരണങ്ങളുടെ അമിതോപയോഗം കാരണമാകുന്നു.
ടെലിവിഷനും കംപ്യൂട്ടറും ഇന്ന്‌ അലങ്കാരമല്ല. വീട്ടിലെ പാത്രങ്ങള്‍ പോലെ ഒന്നാണ്‌. മുതിര്‍ന്നവര്‍ക്ക്‌ ടെലിവിഷനോടുള്ള കമ്പം പഴയപോലെയില്ല. എന്നാല്‍ കുട്ടികള്‍ക്ക്‌ അതിനോടുള്ള ഇഷ്‌ടം കൂടുകയാണ്‌. കുട്ടികള്‍ക്കുള്ള പ്രത്യേക ചാനലുകളാണ്‌ ഇതിന്‌ കാരണം. ഈ ചാനലുകള്‍ കുട്ടികളുടെ പരിപാടികള്‍ എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്ന അധികം പരിപാടികളിലും അക്രമവും കൊലപാതകവും ലൈംഗികതയുമാണ്‌ പ്രധാന വിഷയമാകുന്നത്‌. അമേരിക്കയില്‍ അടുത്ത കാലത്ത്‌ നടന്ന പഠനങ്ങള്‍, ടി വി കൂടുതല്‍ കാണുന്ന കുട്ടികളില്‍ പഠനപ്രശ്‌നങ്ങള്‍ കൂടുന്നു എന്ന്‌ വ്യക്തമാക്കുന്നു.
കണക്കിന്റെ കാര്യത്തിലാണ്‌ ഇത്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌. കണക്കിലെ അടിസ്ഥാന ക്രിയകള്‍ പോലും ഇത്തരം കുട്ടികള്‍ക്ക്‌ പ്രയാസമുണ്ടാക്കുമെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌. മൂന്ന്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ ടി വി കാണുന്നത്‌ ഓട്ടിസം ബാധിക്കാന്‍ കാരണമായേക്കും.
അന്ധവിശ്വാസങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ ടി വി കാരണമാകാറുണ്ട്‌. ഇന്ത്യയില്‍ നടന്ന പല പഠനങ്ങളും ഇത്‌ തെളിയിച്ചതാണ്‌. മുഖേഷ്‌ ഖന്നയുടെ ശക്തിമാന്‍ സീരിയല്‍ കാണുകവഴി കുട്ടികള്‍ ശക്തിമാന്‍ രക്ഷിക്കും എന്നുകരുതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ ചാടുകപോലും ചെയ്‌തിട്ടുണ്ട്‌. കുട്ടി കുറ്റവാളികളെ വാര്‍ത്തെടുക്കുന്നതിലും ടിവിയുടെ പങ്ക്‌ അത്ര നിസാരമല്ല.
മധ്യവര്‍ഗത്തിലെ കുട്ടികള്‍ക്ക്‌ ഭക്ഷണത്തേക്കാള്‍ ഇഷ്‌ടം കംപ്യൂട്ടറിനോടാണ്‌. പഠനകാര്യത്തിന്‌ കംപ്യൂട്ടര്‍ ഒരളവുവരെ ആവശ്യമാണ്‌. എന്നാല്‍ പഠനത്തിനല്ല പല കുട്ടികളും ഇത്‌ ഉപയോഗിക്കുന്നത്‌. കംപ്യൂട്ടറിന്റെ അമതോപയോഗം കൊണ്ട്‌ നാശമാകുന്നവരെ പ്രതിനിധീകരിക്കാന്‍ പാശ്ചാത്യര്‍ ഒരു പദം തന്നെയുണ്ടാക്കിയിട്ടുണ്ട്‌ - മൗസ്‌ പൊട്ടാറ്റോ (Mouse Potato). കംപ്യൂട്ടറിന്റെ അമിതോപയോഗം കുട്ടികളില്‍ ശാരീരികമായ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പൊണ്ണത്തടി എന്നിവ അവയില്‍ ചിലതാണ്‌. അതുപോലെ തന്നെ കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ക്കും കംപ്യൂട്ടര്‍ ഒരു മുഖ്യകാരണമായി മാറിയിരിക്കുന്നു. കംപ്യൂട്ടര്‍ ഗെയിമുകള്‍ കൊലപാതകത്തിലേക്കും അക്രമണത്തിലേക്കും കുഞ്ഞുങ്ങളെ നയിക്കുന്നു. ഇന്റെര്‍നെറ്റിന്റെ ചതിക്കുഴികളില്‍ വീണ്‌ ബാല്യം നഷ്‌ടപ്പെടുന്നവരും പെരുകിയിരിക്കുന്നു. അശ്ലീല സാഹിത്യത്തിലേക്കും ലൈംഗിക വൈകൃതങ്ങളിലേക്കും ഇന്റര്‍നെറ്റ്‌ കുട്ടികളെ നയിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ (Environmental Problems)
വികസനം ലോകത്തിന്റെ മുഖമുദ്രയായ കാലമാണിത്‌. പരിസ്ഥിതിയെ വിഴുങ്ങിക്കൊണ്ടുള്ള ഇന്നത്തെ വികസനം കുട്ടികളെ ദോഷമായി ബാധിക്കുന്നുണ്ട്‌. നഗരവത്‌കരണവും വ്യവസായവത്‌കരണവും കുടുംബങ്ങളെ വീടുകളും താമസസ്ഥലങ്ങളും വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുന്നു. ഈ പറിച്ചുനടല്‍ കുട്ടികളുടെ സുരക്ഷിതത്വം, സാമൂഹ്യ ബന്ധങ്ങള്‍, വിദ്യാഭ്യാസം എന്നിവ താറുമാറാക്കുന്നു. ഇതിനിടയില്‍ വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലില്‍ അതിനെതിരെ ഭരണകൂടങ്ങളുമായി ആളുകള്‍ ഏറ്റുമുട്ടാറുണ്ട്‌. ഇവിടെയും ബലിയാടാക്കപ്പെടുന്നത്‌ ബാല്യമാണ്‌.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വികസനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്‌ ഭൂമി നികത്തലും കെട്ടിടനിര്‍മാണവുമാണ്‌. ഇത്‌ കുട്ടികളുടെ കളിക്കാനുള്ള ഇടങ്ങളും ഒത്തുകൂടാനുള്ള സൗകര്യങ്ങളും നാള്‍ക്കുനാള്‍ കുറയ്‌ക്കുന്നു. കളികള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്ക്‌ വളരെ പ്രധാനമാണ്‌. ഓരോ കുട്ടിക്കും കളിക്കാനുള്ള അവകാശം യു എന്‍ മനുഷ്യാവകാശത്തിലെ പ്രധാനപ്പെട്ട ഒന്നാണ്‌.
പ്രകൃതി ദുരന്തങ്ങളായ ഭൂമി കുലുക്കം, വെള്ളപ്പൊക്കം, സുനാമി എന്നിവയും സമൂഹത്തിലെ അശരണരായ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. സര്‍ക്കാറുകള്‍ കുട്ടികളുടെ പുനരധിവാസത്തിന്‌ വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന്‌ പുനരാലോചിക്കേണ്ടതാണ്‌.
ബാല്യം നഷ്‌ടപ്പെടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങളിലും അധസ്ഥിതരിലുമാണെന്നതാണ്‌ വസ്‌തുത. ബാല്യത്തെ നശിപ്പിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ വംശഹത്യയാണ്‌. ഇതില്‍ കൃത്യമായ ഒളിയജണ്ടകള്‍ ഉണ്ട്‌. സമൂഹമനസ്സാക്ഷി ഉണര്‍ന്നില്ലെങ്കില്‍ വരാനുള്ളത്‌ ഒരു നഷ്‌ട സമൂഹമായിരിക്കും. അത്‌ സമൂഹത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുക തന്നെ ചെയ്യും. ഇവയ്‌ക്കുള്ള ഒരൊറ്റമൂലി നബി (സ) പറഞ്ഞപോലെ കുട്ടികളോട്‌ കരുണ കാണിക്കുക എന്നതുമാത്രമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: