സ്‌ത്രീ പീഡനം നിയമംകൊണ്ട്‌ തടയാനാവില്ല

  • Posted by Sanveer Ittoli
  • at 8:11 AM -
  • 0 comments
പി മുഹമ്മദ്‌ കുട്ടശ്ശേരി 
സ്‌ത്രീ പീഡനം സമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ വ്യത്യസ്‌ത മതങ്ങളും സാംസ്‌കാരിക പാരമ്പര്യവും സ്‌ത്രീക്കും പുരുഷനുമിടയില്‍ ചില അതിര്‍വരമ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌ത്രീപീഡനം തടയാന്‍ ഉദ്ദേശിച്ച്‌ ഐക്യരാഷ്‌ട്രസഭ പല ഘട്ടങ്ങളിലായി നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും വിവിധ രാഷ്‌ട്രങ്ങള്‍ അവയുടെ ചുവടുപിടിച്ച്‌ ഭരണഘടനകളില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ നേരെയുള്ള പീഡനങ്ങള്‍ തടയുന്നതിനും ആവശ്യമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. 1979ല്‍ യു എന്‍ പാസ്സാക്കിയ സ്‌ത്രീ വിവേചന ഉന്മൂലന ഉടമ്പടിക്ക്‌ ശേഷം 1989ല്‍ സ്‌ത്രീക്ക്‌ നേരെയുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ സഭ അംഗരാഷ്‌ട്രങ്ങളോട്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ്‌ ഇന്ത്യയില്‍ ഏറ്റവും പുതിയ ഗാര്‍ഹികപീഡനം തടയല്‍ നിയമം കൊണ്ടുവന്നിട്ടുള്ളത്‌.ഇന്ത്യന്‍ പീനല്‍കോഡിലെ 375-ാം വകുപ്പനുസരിച്ച്‌ ഒരു സ്‌ത്രീയെ അവളുടെ ഹിതത്തിനെതിരായോ പ്രലോഭിപ്പിച്ചോ ഭയപ്പെടുത്തിയോ സമ്മതിപ്പിച്ചോ മദ്യമോ മയക്കുമരുന്നോ നല്‌കിയോ ലൈംഗികമായി പീഡിപ്പിക്കുകയാണെങ്കില്‍ സാധാരണഗതിയില്‍ ഏഴു കൊല്ലമോ ചിലപ്പോള്‍ ജീവപര്യന്തമോ തടവുശിക്ഷ വിധിക്കപ്പെടും. പെണ്‍കുട്ടിക്ക്‌ 16 വയസ്സിനു താഴെയാണ്‌ പ്രായമെങ്കില്‍ അവളുടെ സമ്മതമോ വിസമ്മതമോ പരിഗണിക്കപ്പെടുകയില്ല. കുറ്റം ചെയ്യുന്നത്‌ പോലീസുകാരോ സ്‌ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലുകളുടെ അധികാരികളോ ആണെങ്കില്‍ പത്തുവര്‍ഷം വരെയാണ്‌ ശിക്ഷ.സ്‌ത്രീയുടെ അന്തസ്സിനെ ഹനിക്കുംവിധം അവളെ അവഹേളിച്ചാല്‍ രണ്ടു വര്‍ഷമാണ്‌ തടവുശിക്ഷ. സ്‌ത്രീയുടെ വിനയത്തിനും ശാലീനതയ്‌ക്കും വണക്ക സ്വഭാവത്തിനും ക്ഷതം വരുത്തുംവിധം ആഭാസവാക്കുകള്‍ ഉച്ചരിക്കുകയോ നഗ്ന ദേഹഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്‌താല്‍ അയാള്‍ സ്‌ത്രീയുടെ സൈ്വരജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്നത്‌കൊണ്ട്‌ ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷയ്‌ക്ക്‌ അര്‍ഹനാണ്‌. ഇന്ത്യന്‍ പീനല്‍കോഡ്‌ 509-ാം വകുപ്പനുസരിച്ച്‌ ഒരു ഹൈസ്‌കൂള്‍ അധ്യാപകന്‍ ആ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയോട്‌ (അവള്‍ ഒരു വിസമ്മതവും പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ തന്നെയും) അപമര്യാദയായി പെരുമാറിയാല്‍ ശിക്ഷാര്‍ഹനാണ്‌. ഒരു ഡോക്‌ടര്‍ ഒരു വനിതയെ ദേഹപരിശോധനയ്‌ക്കെന്ന പേരില്‍ നഗ്നയാക്കിയാലും ശിക്ഷിക്കപ്പെടും.
ഇന്ത്യയിലെ ഗാര്‍ഹികപീഡനം തടയല്‍ നിയമപ്രകാരം സ്‌ത്രീയുടെ ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ജീവനോ സുസ്ഥിരതയ്‌ക്കോ ഹാനികരമോ അപകടകരമോ ആകുന്ന ഏതൊരു പ്രവര്‍ത്തിയും -അത്‌ ശാരീരികമോ മാനസികമോ ആകട്ടെ- ഗാര്‍ഹിക പീഡനമാകുന്നു. ശാരീരികമോ ലൈംഗികമോ വാചികമോ വൈകാരികമോ സാമ്പത്തികമോ ആയ ഏത്‌ അപമാനവും പീഡനത്തിന്റെ പരിധിയില്‍ വരും. സ്‌ത്രീയുടെ അന്തസ്സിനെ തരംതാഴ്‌ത്തുന്നതും വ്രണപ്പെടുത്തുന്നതുമായ ഏതുതരം ലൈംഗികപെരുമാറ്റവും പീഡനമാണ്‌. കുട്ടികളില്ലാത്തതിന്റെയോ ആണ്‍കുട്ടികളില്ലാത്തതിന്റെയോ പേരില്‍ സ്‌ത്രീയെ അപമാനിക്കുന്നതും പീഡനമാണ്‌.ഇന്ത്യയിലെ ഗാര്‍ഹികപീഡനം തടയല്‍ നിയമപ്രകാരം സ്‌ത്രീയുടെ ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ജീവനോ സുസ്ഥിരതയ്‌ക്കോ ഹാനികരമോ അപകടകരമോ ആകുന്ന ഏതൊരു പ്രവര്‍ത്തിയും -അത്‌ ശാരീരികമോ മാനസികമോ ആകട്ടെ- ഗാര്‍ഹിക പീഡനമാകുന്നു. ശാരീരികമോ ലൈംഗികമോ വാചികമോ വൈകാരികമോ സാമ്പത്തികമോ ആയ ഏത്‌ അപമാനവും പീഡനത്തിന്റെ പരിധിയില്‍ വരും. സ്‌ത്രീയുടെ അന്തസ്സിനെ തരംതാഴ്‌ത്തുന്നതും വ്രണപ്പെടുത്തുന്നതുമായ ഏതുതരം ലൈംഗികപെരുമാറ്റവും പീഡനമാണ്‌. കുട്ടികളില്ലാത്തതിന്റെയോ ആണ്‍കുട്ടികളില്ലാത്തതിന്റെയോ പേരില്‍ സ്‌ത്രീയെ അപമാനിക്കുന്നതും പീഡനമാണ്‌.കേരളത്തില്‍ 2009ല്‍ 6483 സ്‌ത്രീപീഡന കേസുകളാണ്‌ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കില്‍ 2010ല്‍ ഇത്‌ 6762 ആയും 2012ല്‍ 8554 ആയും ഉയര്‍ന്നു. സ്‌ത്രീധനത്തിന്റെ പേരിലുള്ള കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുംവിധമാണ്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്‌. ആന്ധ്രാപ്രദേശില്‍ 2009ല്‍ 21484 സ്‌ത്രീകളാണ്‌ അക്രമത്തിന്നിരയായത്‌. അപമാനഭയമോ ഭീഷണിയോ ഭീതിയോ കാരണമായും കേസിന്റെ പൊല്ലാപ്പുമായി മുന്നോട്ടുപോകാനുള്ള സ്വാധീനവും സാമ്പത്തികശേഷിയുമില്ലാത്തതുകൊണ്ടും മൂടിവെക്കപ്പെടുന്ന പീഡനങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടിവരും.എന്താണ്‌ സ്‌ത്രീപീഡനം ഇത്രമേല്‍ പെരുകാനുള്ള കാരണം. സ്‌ത്രീയുടെ നേരെയുള്ള പുരുഷന്റെ വീക്ഷണത്തില്‍ വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. ഭരണഘടനകളും സാമൂഹ്യനിയമങ്ങളും സ്‌ത്രീയുടെ ഭൗതികമായ അവകാശങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുകയും പുരുഷനു തുല്യമായ സ്ഥാനം അവള്‍ക്കു വകവെച്ചുകൊടുക്കുകയും ചെയ്‌തുവെങ്കിലും ഇവയൊന്നും പുരുഷന്‌ അവളുടെ നേരെയുള്ള മനോഭാവത്തില്‍ മാറ്റംവരുത്താന്‍ പര്യാപ്‌തമായിട്ടില്ല. ലൈംഗികമായ ഒരു കാഴ്‌ചപ്പാടോടെ മാത്രം പുരുഷന്‍ സ്‌ത്രീയെ നോക്കിക്കാണുകയാണെങ്കില്‍ അവളുടെ ശരീര സ്‌പര്‍ശത്തിന്റെ സ്വകാര്യനിമിഷത്തെപ്പറ്റിയുള്ള ചിന്തയാണ്‌ അവന്റെ മനസ്സില്‍ മികച്ചുനില്‌ക്കുക. സ്‌ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു ജീവിക്കാനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ധിച്ചതും മാധ്യമങ്ങളും വിനോദവേദികളും പുരുഷന്മാരുടെ ദുര്‍ബലവികാരങ്ങളെ തൃപ്‌തിപ്പെടുത്തുംവിധം സ്‌ത്രീയെ അവതരിപ്പിക്കുന്നതും പരസ്യങ്ങള്‍ ഒരു ഭോഗവസ്‌തു മാത്രമായി സ്‌ത്രീയെ കാണുന്നതുമെല്ലാം ഇന്നത്തെ അവസ്ഥയില്‍ സ്‌ത്രീപീഡനത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറിയിരിക്കുന്നു. സ്‌ത്രീയെ തന്നെപ്പോലൊരു മനുഷ്യനായിക്കാണാന്‍ പുരുഷന്‌ കഴിയുന്നില്ല.സ്‌ത്രീയുടെ സമീപനരീതിയില്‍വന്ന മാറ്റവും അവളുടെ നേരെയുള്ള പുരുഷന്മാരുടെ നിലപാട്‌ മാറ്റത്തിനു കാരണമായിട്ടുണ്ട്‌. പുരുഷന്മാരുമായി ഇടപെടുന്നതില്‍ എന്തുമാത്രം സൂക്ഷ്‌മതയും ജാഗ്രതയും പാലിക്കുന്നവരായിരുന്നു മുമ്പ്‌ സ്‌ത്രീകള്‍. ഇന്ന്‌ അവര്‍ ദുഷ്‌മനസ്സുള്ളവരുടെ ആക്രമണത്തിനും വഞ്ചനയ്‌ക്കും ഇരയാകുംവിധം അച്ചടക്കത്തിന്റെയും അടക്കമൊതുക്കത്തിന്റെയും സീമകള്‍ ലംഘിച്ചു കൂടുതല്‍ സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം ആരംഭിച്ചിരിക്കുകയാണ്‌.കാമ്പസുകളില്‍ ദൃശ്യമാകുന്ന യുവതീ-യുവാക്കളുടെ സൈ്വരവിഹാരം സ്‌ത്രീ-പുരുഷ ബന്ധം ഇന്ന്‌ എത്തിപ്പെട്ട പതനത്തിന്റെ വ്യക്തമായ നിദര്‍ശനങ്ങളാണ്‌. രക്ഷിതാക്കള്‍ക്ക്‌ പെണ്‍കുട്ടികളിലുള്ള ശ്രദ്ധ കുറയുകയും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാതെ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്‌തത്‌ അവര്‍ വഴിതെറ്റിയ ബന്ധങ്ങളില്‍ അകപ്പെടുന്നതിനു കാരണമായിട്ടുണ്ട്‌. പ്രണയത്തിന്റെയും വിവാഹവാഗ്‌ദാനത്തിന്റെയും കെണിയില്‍ അകപ്പെട്ട്‌ എത്ര പെണ്‍കുട്ടികളാണ്‌ ജീവിതകാലം മുഴുവന്‍ പീഡനത്തിന്റെ കയ്‌പുനീര്‌ കുടിച്ച്‌ കഴിയേണ്ടിവരുന്നത്‌. വിവാഹജീവിതം നിഷേധിക്കപ്പെട്ട യുവതികളും വിവാഹമോചിതകളും ചിലപ്പോള്‍ ജീവിതസുഖം തേടിയെത്തുന്നത്‌ തീരാദുഖത്തിന്റെ കയത്തിലേക്കായിരിക്കും. മാംസദാഹികള്‍ക്ക്‌ തന്റെ ശരീരം കാഴ്‌ചവെച്ച്‌ വിശപ്പടക്കാന്‍ വഴിതേടുന്ന സ്‌ത്രീ, മഹത്തായ സ്‌ത്രീത്വത്തെ തന്നെ അപമാനിക്കുകയല്ലേ ചെയ്യുന്നത്‌?
സ്‌ത്രീപീഡനം ഒരു അളവ്‌ വരെ സ്‌ത്രീകള്‍ തന്നെ വിളിച്ചുവരുത്തുന്ന വിനയാണ്‌. ശരീരസൗന്ദര്യം മറയ്‌ക്കുംവിധം സ്‌ത്രീകള്‍ വേഷമണിഞ്ഞിരുന്നുവെങ്കില്‍ ഒരു പരിധിവരെ സ്‌ത്രീപീഡന പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. ഭോഗതൃഷ്‌ണയുള്ള കണ്ണുകളില്‍ കൂടുതല്‍ അഭിരാമിയാകാന്‍ എന്തൊക്കെ വിദ്യകളാണ്‌ വേഷത്തിന്റെ വിഷയത്തില്‍ ആധുനിക സ്‌ത്രീ പയറ്റിനോക്കുന്നത്‌. സ്‌ത്രീകള്‍, ശരീരസൗന്ദര്യം കൂടുതല്‍ മറച്ചുവെക്കുക എന്ന തത്വം പ്രായോഗികമാക്കും വിധം വസ്‌ത്രധാരണ രീതിയില്‍ ഒരു മാറ്റം സ്വീകരിക്കുകയാണെങ്കില്‍ സ്‌ത്രീപീഡനം ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
സ്വന്തം പിതാവും സഹോദരനുമടക്കമുള്ള ബന്ധുക്കളാല്‍ സ്‌ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന വിചിത്രമായ ഒരു സ്ഥിതിവിശേഷമാണ്‌ നമ്മുടെ സമൂഹത്തില്‍ ഉടലെടുത്തിട്ടുള്ളത്‌. കുടുംബബന്ധത്തില്‍ സ്‌നേഹം അപ്രത്യക്ഷമാവുകയും കാമം ശക്തിപ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ പിന്നത്തെ കഥയെന്താണ്‌? സ്‌നേഹത്തിന്റെ അഭാവത്തില്‍ വീട്‌ വിട്ടിറങ്ങി പെണ്‍കുട്ടികള്‍ ഇന്നെത്തിപ്പെടുന്നത്‌ എവിടെയാണ്‌? സ്വന്തം ഭര്‍ത്താവില്‍ നിന്ന്‌ സ്‌നേഹം ലഭിക്കാതിരിക്കുകയും ഭര്‍തൃവീട്ടുകാരുടെ പീഡനം അസഹ്യമാവുകയും ചെയ്യുമ്പോള്‍ സ്‌നേഹത്തിന്റെ തണുപ്പ്‌ തേടി ആരുടെയൊക്കെയോ കരവലയത്തില്‍ അകപ്പെട്ടു പീഡനത്തിനിരയാകുന്ന വിവാഹിതകളുടെ എണ്ണവും ഇന്നു കുറവല്ല.സ്‌ത്രീയെ പീഡനത്തില്‍ നിന്ന്‌ രക്ഷിക്കാനുള്ള മാര്‍ഗമെന്ത്‌? നിയമങ്ങളും ശിക്ഷാനടപടികളും കൊണ്ട്‌ മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ലെന്നു അനുഭവം തെളിയിച്ചുകഴിഞ്ഞു. എന്നാല്‍ ഇന്നത്തെക്കാള്‍ കൂടുതല്‍ പീഡനത്തിനും അവഗണനയ്‌ക്കും സ്‌ത്രീ വിധേയമായിരുന്ന ഒരു അവസ്ഥയെ മാറ്റിയെടുത്ത ചരിത്രം നമ്മുടെ മുമ്പിലുണ്ട്‌. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ അറബ്‌ സമൂഹത്തിന്റെ സ്‌ത്രീകളോടുള്ള സമീപനം ചരിത്രം വിവരിക്കുന്നുണ്ട്‌. ഇസ്‌ലാമിന്റെ സൂര്യന്‍ ഉദിക്കുമ്പോള്‍ റോമിലും പേര്‍ഷ്യയിലും സ്‌ത്രീ അനുഭവിച്ചിരുന്ന പീഡനങ്ങളുടെ കഥയും ചരിത്രം വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായം കുപ്രസിദ്ധമാണ്‌. അടിമസ്‌ത്രീയെ ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക്‌ ശരീരം കാഴ്‌ചവെച്ച്‌ പ്രതിഫലം വാങ്ങിക്കൊണ്ടുവരാന്‍ മുതലാളി നിര്‍ബന്ധിക്കുമായിരുന്നു. ഒരു പ്രമാണി മൊഞ്ചുള്ള സ്‌ത്രീയെ കണ്ടാല്‍ അവളെ തട്ടിയെടുത്ത്‌ ഭാര്യയായി ഉപയോഗിക്കും. ഭര്‍ത്താവുമൊത്ത്‌ സ്‌ത്രീ സഞ്ചരിക്കുമ്പോള്‍ അയാളെ വധിച്ച്‌ ഭാര്യയെ കൈവശപ്പെടുത്തിയിരുന്നു. അതിഥികള്‍ക്ക്‌ സ്വന്തം മകളെ ഭോഗിക്കാന്‍ വിട്ടുകൊടുക്കുമായിരുന്നു. അതിഥി ഉന്നതനാണെങ്കില്‍ ഭാര്യയെയാകും കൊടുക്കുക. സ്‌ത്രീകളെ ബലാല്‍സംഗത്തിനു വിധേയമാക്കുന്നത്‌ പുരുഷന്‍ തന്റെ വീരകൃത്യമായി പാടി നടക്കുമായിരുന്നു. രണ്ടു സ്‌നേഹിതന്മാര്‍ പരസ്‌പരം ഭാര്യമാരെ കൈമാറുന്ന സമ്പ്രദായമുണ്ടായിരുന്നു.സ്‌ത്രീകളെ പലവട്ടം മൊഴിചൊല്ലിയും തിരിച്ചെടുത്തും വിവാഹിതയും വിവാഹമോചിതയുമല്ലാത്ത അവസ്ഥയിലാക്കി പീഡിപ്പിക്കുമായിരുന്നു. ഇങ്ങനെ പലതരം പീഡനങ്ങളും അവകാശനിഷേധങ്ങളും അവഹേളനങ്ങളും ആ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ക്കു നേരെ പ്രയോഗിക്കുകയായിരുന്നു. സ്‌ത്രീകളാണെങ്കില്‍ അവരുടെ വേഷവും പെരുമാറ്റവും മനോഭാവവുമെല്ലാം ഏത്‌ അനീതിക്കും പീഡനത്തിനും അവരെ ഇരയാക്കും വിധത്തിലുമായിരുന്നു.എന്നാല്‍ ഇസ്‌ലാം വളരെ പെട്ടെന്ന്‌ ഈ അവസ്ഥയ്‌ക്കു മാറ്റംവരുത്തി. അവര്‍ക്ക്‌ അല്ലാഹുവിനെയും ചെന്നായയെയും അല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ എവിടെയും നിര്‍ഭയം സഞ്ചരിക്കാനും തങ്ങളുടെ മാന്യതയും അവകാശങ്ങളും സ്വാതന്ത്ര്യവും പൂര്‍ണമായും സംരക്ഷിക്കാനും പറ്റിയ ഒരു പുതിയജീവിതം നയിക്കാന്‍ സാഹചര്യമൊരുക്കി. പുരുഷന്മാരുടെ മനസ്സുകളില്‍ അവരുടെനേരെ സ്‌നേഹവും ആദരവും ജനിപ്പിച്ചു. ആദ്യമായി സ്‌ത്രീയും പുരുഷനും ദൈവത്തിങ്കല്‍ തുല്യരാണെന്ന ബോധമുണ്ടാക്കി. സ്‌ത്രീകളുടെ അവകാശങ്ങള്‍ നിര്‍ണയിച്ചു. കുടുംബജീവിതത്തില്‍ അവര്‍ക്ക്‌ ലഭിക്കേണ്ടതും അവര്‍ പാലിക്കേണ്ടതുമായ അവകാശങ്ങള്‍ പ്രഖ്യാപിച്ചു. സ്‌ത്രീകളുടെ വേഷവും വസ്‌ത്രധാരണരീതിയും നിശ്ചയിച്ചു. അവര്‍ പുരുഷന്മാരോടും പുരുഷന്മാര്‍ അവരോടും ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകളും അച്ചടക്ക നിയമങ്ങളും വിവരിച്ചു. രഹസ്യജീവിതത്തില്‍ ചെയ്യുന്ന എല്ലാ തെറ്റുകളും സര്‍വജ്ഞനായ ദൈവം കാണുമെന്ന ഭയം മനസ്സില്‍ സൃഷ്‌ടിച്ചു. സ്‌ത്രീയെ പീഡിപ്പിക്കുന്നതിന്റെ ദൈവികശിക്ഷയെപ്പറ്റി ഗൗരവപൂര്‍വം ഉണര്‍ത്തി. ഒരു സ്‌ത്രീയും പുരുഷനും ഒരിടത്ത്‌ തനിച്ചായാല്‍ അവരോടൊപ്പം മൂന്നാമതൊരാള്‍ കൂടി -പിശാച്‌- ഉണ്ടാകുമെന്ന്‌ ബോധ്യപ്പെടുത്തി. സ്‌ത്രീയുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും വേണ്ട എല്ലാ നിയമങ്ങളും ആവിഷ്‌കരിക്കുകയും നിര്‍ദേശങ്ങള്‍ നല്‌കുകയും ചെയ്‌തു.ഇസ്‌ലാം സ്വീകരിച്ച ഈ മാര്‍ഗത്തിലൂടെ മാത്രമേ നമ്മുടെ നാട്ടില്‍ സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള കയ്യേറ്റങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ. പുരുഷന്മാരില്‍ ആദ്യമായി സ്‌ത്രീകളുടെ നേരെ സ്‌നേഹവും ആദരവും ജനിപ്പിക്കുകയും അവരുടെ സംരക്ഷണച്ചുമതലയേല്‌പിക്കപ്പെട്ടവരാണ്‌ തങ്ങളെന്ന വിശ്വാസം വളര്‍ത്തുകയും വേണം. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ സദാചാരനിഷ്‌ഠയുണ്ടാകണം. സര്‍വോപരി മതമൂല്യങ്ങളിലുള്ള വിശ്വാസവും ദൈവഭയവും വളര്‍ത്തേണ്ടതുണ്ട്‌. പ്രവാചകന്‍ പറഞ്ഞ ഈ തത്വം പ്രചരിപ്പിക്കേണ്ടതുണ്ട്‌: “മാന്യന്മാര്‍ മാത്രമേ സ്‌ത്രീകളെ ആദരിക്കുകയുള്ളൂ. നീചന്മാര്‍ മാത്രമേ അവരെ അവഹേളിക്കുകയുള്ളൂ.”
കുടുംബബന്ധത്തിന്റെ പവിത്രത പാലിക്കാന്‍ സ്‌ത്രീയും പുരുഷനും തയ്യാറാകണം. ദാരിദ്ര്യം കാരണമോ വിവാഹസ്വപ്‌നം കരിഞ്ഞുപോയതുകൊണ്ടോ വഴിതെറ്റിയ ജീവിതം നയിക്കാന്‍ സ്‌ത്രീ നിര്‍ബന്ധിക്കപ്പടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്‌. കുടുംബത്തില്‍ എല്ലാ സ്‌ത്രീകള്‍ക്കും സ്‌നേഹവും പരിരക്ഷയും ഉറപ്പുവരുത്തേണ്ടത്‌ അനിവാര്യമാണ്‌. സര്‍വോപരി സ്‌ത്രീകള്‍ വസ്‌ത്രധാരണ രീതിയിലും പുരുഷന്മാരോടുള്ള സമീപനത്തിലും തികഞ്ഞ അച്ചടക്കം പാലിക്കണം.സ്‌ത്രീ, കുടുംബം എന്നീ വിഷയങ്ങളിലുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അവ പാലിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിന്‌ മുസ്‌ലിംകള്‍ മാതൃക കാണിക്കുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. വിരോധാഭാസമെന്നു പറയട്ടെ, ഇന്ന്‌ മുസ്‌ലിംസ്‌ത്രീകള്‍ പീഡനത്തില്‍നിന്ന്‌ സുരക്ഷിതരാണെന്ന്‌ സമുദായത്തിനു അവകാശപ്പെടാന്‍ കഴിയുന്നില്ല. സ്‌ത്രീപീഡനത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണരട്ടെ.http://pudavaonline.net/?p=1394#more-1394

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: