ശബാബ് മുഖാമുഖം

  • Posted by Sanveer Ittoli
  • at 8:27 PM -
  • 0 comments
പ്രണയദിനം നമുക്കും ആചരിച്ചുകൂടെ?


പ്രണയദിനം നമുക്കും ആചരിച്ചുകൂടെ?

ഈയിടെ പ്രണയദിനത്തിലൂടെ കടന്നുപോയപ്പോള്‍ അധ്യാപികയായ എന്നോട്‌ ചില കുട്ടികള്‍, യഥാര്‍ഥത്തില്‍ പ്രണയദിനം ആചരിക്കേണ്ടത്‌ നമ്മളല്ലേ എന്ന്‌ ചോദിച്ചു. കാരണമാരാഞ്ഞപ്പോള്‍ മുഹമ്മദ്‌നബി(സ)യും ഖദീജയും പ്രണയിച്ചാണല്ലോ വിവാഹം ചെയ്‌തത്‌ എന്നായിരുന്നു മറുപടി. സ്വന്തം നിലനില്‌പിനു വേണ്ടിയുള്ള പൊത്തുകള്‍ കണ്ടെത്തുന്നതില്‍ ഇക്കാലത്തെ കുട്ടികള്‍ ഏറെ വിരുതന്മാരാണ്‌. ആ നിലക്ക്‌ ഈ ചോദ്യത്തെയും കാണേണ്ടിയിരിക്കുന്നു. ഇതിനെക്കുറിച്ച്‌ എങ്ങനെയാണ്‌ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കുക?
സൗജതു യൂസുഫ്‌ തിരുവമ്പാടി
ഇത്‌ കുട്ടികളുടെ സ്വന്തം കണ്ടുപിടുത്തമായിരിക്കാന്‍ സാധ്യത കുറവാണ്‌. ഏതെങ്കിലും ഭൗതികവാദി വല്ല ലേഖനത്തിലും എഴുതിപ്പിടിപ്പിച്ചതായിരിക്കാന്‍ ഇടയുണ്ട്‌. നബി(സ)യും ഖദീജ(റ)യും ബോയ്‌ ഫ്രന്റും ഗേള്‍ ഫ്രന്റും കളിച്ചുനടന്നുവെന്ന്‌ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചരിത്ര ഗ്രന്ഥങ്ങളിലുള്ളതിന്റെ ചുരുക്ക രൂപം ഇപ്രകാരമാണ്‌:
ഖദീജ(റ) മക്കയിലെ ഒരു വര്‍ത്തക പ്രമുഖയായിരുന്നു. യോഗ്യരായ പുരുഷന്മാരുടെ നേതൃത്വത്തില്‍ സിറിയയിലേക്ക്‌ സാര്‍ഥവാഹകസംഘങ്ങളെ (കാരവന്‍) നിയോഗിച്ചുകൊണ്ടാണ്‌ ആ മഹതി വ്യാപാരം നടത്തിയിരുന്നത്‌. മുഹമ്മദിന്റെ(സ) സത്യസന്ധതയെയും വിശ്വസ്‌തതയെയും സംബന്ധിച്ച്‌ കേട്ടറിഞ്ഞ ഖദീജ(റ) അദ്ദേഹത്തിന്റെയും തന്റെ അടിമയായ മൈസറയുടെയും മേല്‍നോട്ടത്തില്‍ ഒരു വ്യാപാരസംഘത്തെ സിറിയയിലേക്കു നിയോഗിച്ചു. ആ വ്യാപാരയാത്ര ഖദീജ(റ)യ്‌ക്ക്‌ കാര്യമായ ലാഭമുണ്ടാക്കിക്കൊടുത്തു. മുഹമ്മദി(സ)ന്റെ മഹദ്‌ ഗുണങ്ങളെ സംബന്ധിച്ച്‌ മൈസറയില്‍ നിന്നും മറ്റും മനസ്സിലാക്കിയ ഖദീജ(റ) അദ്ദേഹത്തെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും സഹോദരന്‍ മുഖേന വിവാഹാലോചന നടത്തുകയും ഖദീജയുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ അവര്‍ വിവാഹിതരാവുകയും ചെയ്‌തു. അന്ന്‌ മുഹമ്മദി(സ)ന്റെ പ്രായം ഇരുപത്തഞ്ചും ഖദീജ(റ)യുടേത്‌ നാല്‌പതും ആയിരുന്നുവെന്നാണ്‌ അധിക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്‌. അവര്‍ പ്രണയ ജോടികളായി നടന്നു എന്നതിനോ വിവാഹത്തിന്‌ മുമ്പ്‌ അടുത്ത്‌ ഇടപഴകിയിരുന്നു എന്നതിനോ ചരിത്രഗ്രന്ഥങ്ങളില്‍ തെളിവൊന്നുമില്ല.

സ്വിറാത്വ്‌ പാലത്തിനടുത്ത്‌ റസൂല്‍ രക്ഷകനാകുമോ?
``വിചാരണ കഴിഞ്ഞ്‌ ജനം സ്വിറാത്ത്‌ പാലം വിട്ടുകടക്കുമ്പോള്‍ അതിന്റെയരികില്‍ വന്ന്‌ `നാഥാ, നീ രക്ഷപ്പെടുത്ത്‌, റബ്ബേ നീ രക്ഷിക്ക്‌' എന്ന്‌ പറയുമത്രെ. അവരില്‍ ആരെങ്കിലും നരകത്തിലേക്ക്‌ വഴുതി വീഴുന്നത്‌ പോലും ആ ഹൃദയത്തെ വേദനിപ്പിക്കുന്നു എന്നാണതിന്റെ അര്‍ഥം.'' (നൂറുമുഹമ്മദ്‌ സ്വല്ലള്ളാഹ്‌: ഭൂമിയിലെ ഒന്നാം വസന്തം, സുന്നി അഫ്‌കാര്‍-ഫെബ്രു 6, 2013)
പരലോകത്തുവെച്ച്‌ നരകത്തില്‍ പതിക്കുന്നവരുടെ പേരില്‍ നബി(സ) ഇങ്ങനെ വ്യസനിക്കുമോ? അതുപോലെ പാലത്തിന്നടുത്തു നിന്ന്‌ അദ്ദേഹം കുറ്റവാളികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമോ?

പി പി സിബ്‌ഗത്ത്‌ ആലുവ
ജനങ്ങള്‍ സത്യനിഷേധികളായി ജീവിച്ച്‌ നരകാവകാശികളായിത്തീരുന്നതില്‍ നബി(സ) ദു:ഖിതനായിരുന്നു എന്നതിന്‌ ചില ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലും തെളിവുണ്ട്‌. എന്നാല്‍ സിറാത്ത്‌ പാലത്തിനടുത്തുവെച്ച്‌ അദ്ദേഹം നരകാവകാശികളെ രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുമെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. ``ബഹുദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞ ശേഷം അവര്‍ക്കുവേണ്ടി മഗ്‌ഫിറത്ത്‌ (പാപമോചനം) തേടാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല'' (9:113). അല്ലാഹു കര്‍ശനമായി വിലക്കിയ ഈ കാര്യം നബി(സ)ചെയ്യുമെന്ന്‌ പറയാന്‍ ആര്‍ക്കാണ്‌ അവകാശമുള്ളത്‌?
ഇസ്‌തിഗാസയുടെ അര്‍ഥം മാറ്റിയെന്നോ?
``ഇസ്‌തിഗാസ എന്ന പദം മരണപ്പെട്ട മഹാത്മാക്കളെ വിളിച്ചു സഹായം തേടുന്നതിനു മാത്രം പറയുന്ന ഒരു സാങ്കേതിക ശബ്‌ദമല്ലെന്നു പ്രത്യേകം ഓര്‍ക്കണം. ഇങ്ങനെ ഒരു സാങ്കേതിക അര്‍ഥം പരിഗണനീയമായ ഇമാമുകളും വിവരിച്ചുകാണുന്നില്ല.'' ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു തീമിയ്യയാണ്‌ ഇങ്ങനെയൊരു വാദം കൊണ്ടുവന്നതെന്നും ഇത്‌ പുത്തന്‍വാദമെന്നുമാണ്‌ 2013 ഫെബ്രുവരി 5-ലെ സുന്നിഅഫ്‌കാര്‍ വാരിക എഴുതുന്നത്‌. ഇസ്‌തിഗാസ സുന്നത്താണെന്ന്‌ സ്ഥാപിക്കാനുള്ള സുന്നി വാരികയുടെ ശ്രമത്തെ എങ്ങനെ വിലയിരുത്തുന്നു?
അഹ്‌മദ്‌കുട്ടി എടത്തനാട്ടുകര
മുജാഹിദുകളുടെ മേല്‍ അവര്‍ പറയാത്ത വാദങ്ങള്‍ ആരോപിച്ച്‌ അവരെ താറടിക്കാനുള്ള മുസ്‌ല്യാന്മാരുടെ ദുസ്സാമര്‍ഥ്യത്തിന്‌ മതിയായ തെളിവാണ്‌ യാഥാസ്ഥിതിക വാരികയില്‍ നിന്നുള്ള ഈ ഉദ്ധരണി. ലോകരക്ഷിതാവിനോട്‌ സഹായം തേടുന്നതിനെക്കുറിച്ച്‌ പറയുന്നേടത്തും ജീവിച്ചിരിക്കുന്ന വ്യക്തിയോട്‌ സഹായം അപേക്ഷിക്കുന്നതിനെപ്പറ്റി പറയുന്നേടത്തും ഖുര്‍ആനില്‍ ഇസ്‌തിഗാസ എന്ന ശബ്‌ദധാതുവോട്‌ ബന്ധമുള്ള പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്‌.
``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായം തേടിയിരുന്ന (തസ്‌തഗീസൂന) സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെ ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‌കുമെന്ന്‌ അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക്‌ മറുപടി നല്‌കി.'' (വി.ഖു 8:9)

``അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ മൂസായോട്‌ സഹായം തേടി (ഫസ്‌തഗാസഹു). അപ്പോള്‍ മൂസാ അവനെ മുഷ്‌ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു.''(വി.ഖു 28:15)
ഈ ഇസ്‌തിഗാസ ശിര്‍ക്കാണെന്ന്‌ മുജാഹിദുകള്‍ക്ക്‌ വാദമില്ല. ഇസ്‌തിഗാസഃ എന്ന പദത്തിന്‌ മരിച്ചവരോട്‌ സഹായം തേടുക എന്ന്‌ മാത്രമേ അര്‍ഥമുള്ളൂ എന്നും വാദമില്ല. മഹാന്മാരായ നാലു മദ്‌ഹബ്‌ ഇമാമുകളുടെ കാലത്ത്‌ മുസ്‌ലിംകളാരും മരിച്ചവരോട്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നില്ല. അതുകൊണ്ടാണ്‌ അവരുടെ ഗ്രന്ഥങ്ങളില്‍ ആ അര്‍ഥത്തിലുള്ള ഇസ്‌തിഗാസയെക്കുറിച്ച്‌ പരാമര്‍ശം കാണാത്തത്‌. ഖുര്‍ആനില്‍ മറ്റു അര്‍ഥത്തില്‍ പ്രയോഗിച്ച ഇസ്‌തിഗാസ എന്ന പദം പ്രയോഗിച്ചുകൊണ്ട്‌ മരിച്ചവരോടുള്ള പ്രാര്‍ഥന അനുവദനീയമോ പുണ്യകരമോ ആണെന്ന്‌ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമായ കാലത്താണ്‌ ഇബ്‌നു തൈമിയ ജീവിച്ചത്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ശിര്‍ക്കായ ഇസ്‌തിഗാസക്കെതിരെ ബഹുജനങ്ങളെ ശക്തമായി ബോധവത്‌കരിക്കേണ്ടി വന്നത്‌.

നൂഹിന്റെ യഥാര്‍ഥ നാമം
നീണ്ട 950 കൊല്ലം ജനങ്ങളെ ഇസ്‌ലാമിലേക്കു ശബ്‌ദമുയര്‍ത്തി ക്ഷണിച്ചതുകൊണ്ടാണ്‌ `ശബ്‌ദം ഉയര്‍ത്തുന്നവന്‍' എന്ന അര്‍ഥമുള്ള നൂഹ്‌ എന്ന സ്ഥാനപ്പേര്‍ വന്നത്‌. അബ്‌ദുല്‍ ഗഫ്‌ഫാര്‍ എന്നാണ്‌ യഥാര്‍ഥ പേര്‌. ഒരു പ്രഭാഷണത്തില്‍ കേട്ട ഈ വാദത്തിന്‌ വിശുദ്ധ ഖുര്‍ആനിന്റെയോ തിരുചര്യയുടെയോ പിന്‍ബലമുണ്ടോ?
മുഹമ്മദ്‌ അസ്‌ലം മഞ്ചേരി
ഖുര്‍ആനില്‍ പല തവണ പേരു പറഞ്ഞ ഒരു പ്രവാചകന്റെ യഥാര്‍ഥ പേര്‍ മറ്റൊന്നാണെന്ന്‌ വിശ്വസിക്കാന്‍ ഒരു പ്രഭാഷകന്റെ തെളിവില്ലാ പ്രസ്‌താവം പോര. നൂഹ്‌ എന്ന പദത്തിന്‌ ശബ്‌ദം ഉയര്‍ത്തുന്നവന്‍ എന്നര്‍ഥമില്ല. നൗഹ്‌ എന്ന പദത്തിനാണ്‌ ഉച്ചത്തില്‍ വിലപിക്കല്‍ എന്നര്‍ഥമുള്ളത്‌. നൂഹ്‌(അ) ഒരു സ്ഥിരം വിലാപക്കാരനായിരുന്നുവെന്ന്‌ ആ പ്രഭാഷകന്‌ അഭിപ്രായമുണ്ടാവില്ലെന്ന്‌ കരുതുന്നു. അബ്‌ദുല്‍ ഗഫ്‌ഫാര്‍ എന്നത്‌ ഒരു തനി അറബി വാക്കാണ്‌. നൂഹ്‌ നബി(അ)യുടെ കാലത്ത്‌ അറബിഭാഷ വികസിച്ചുകഴിഞ്ഞിരുന്നുവെന്നതിന്‌ ചരിത്രപരമായ തെളിവൊന്നുമില്ല.ശ്

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: