കാതലുള്ള കൗമാരം

  • Posted by Sanveer Ittoli
  • at 9:12 PM -
  • 0 comments

http://pudavaonline.net/?p=1617#more-1617

കാതലുള്ള കൗമാരം

ജംഷിദ്‌ നരിക്കുനി
കൗമാരത്തിലെ വിഹ്വലതകളും ഭാവവിക്ഷോഭങ്ങളും സംഘര്‍ഷങ്ങളും കാലം മുമ്പേ അടയാളപ്പെടുത്തിയതാണ്‌. കൗമാര കാലഘട്ടത്തെ സംഘര്‍ഷങ്ങളുടെയും വൈകാരികത്തള്ളിച്ചയുടെയും വേളകളായും വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. കൗമാര ദശയിലുണ്ടായിത്തീരുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെപ്പറ്റി പഠനങ്ങളും നിരവധി നിരീക്ഷണങ്ങളും വേണ്ടുവോളമുണ്ടായിട്ടുണ്ട്‌. എന്നിട്ടും കൗമാരം അതിന്റെ സങ്കീര്‍ണതകളിലൂടെത്തന്നെയാണ്‌ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. കൗമാരത്തിന്റെ ഭാസുരമായ ഭാവി സ്വപ്‌നം കാണുന്നവര്‍ ചെയ്യേണ്ടത്‌ സംഘര്‍ഷഭരിതമായ അതിന്റെ സങ്കീര്‍ണതകളെപ്പറ്റി ശരിയായ അവബോധം കൗമാരക്കാരില്‍ വളര്‍ത്തിയെടുക്കുക എന്നതാണ്‌.കൗമാരത്തിന്റെ കുതൂഹലത അനാവശ്യമോ അപക്വമോ ആയി മറേണ്ടതില്ല. കൗമാരം അതിന്റെ ഐഡന്റിറ്റി പുറത്തുകാട്ടാതിരിക്കുന്നതാണ്‌ യഥാര്‍ഥത്തില്‍ പ്രശ്‌നം. വെറും പാവങ്ങളായി മിണ്ടാതെയും അനങ്ങാതെയും ഇരിക്കുന്ന കൗമാരത്തിനാണ്‌ യഥാര്‍ഥത്തില്‍ ചികിത്സ ആവശ്യമായിട്ടുള്ളത്‌. സാമൂഹ്യവത്‌ക്കരണ പ്രക്രിയയുടെ പ്രഭാതങ്ങള്‍ക്ക്‌ തുടക്കമാവേണ്ടത്‌ ഈ കാലഘട്ടത്തിലാണ്‌. വീട്ടില്‍നിന്ന്‌ പുറത്തിറക്കാതെ, മതാപിതാക്കളുടെ ചിറകിനടിയില്‍ കിടന്ന്‌ വളര്‍ന്നുവരുന്ന കുട്ടികളേക്കാള്‍ എന്തുകൊണ്ടും യോഗ്യരും മിടുക്കരുമായിത്തീരുക സ്വാതന്ത്ര്യത്തിന്റെ സൂര്യവെളിച്ചമേല്‍ക്കാന്‍ ഭാഗ്യംകിട്ടിയ മക്കളായിരിക്കും. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ തങ്ങളുടെ അതേ പതിപ്പുകളായി കുട്ടികളെ കാണാതിരിക്കുകയും അവരെ സ്വതന്ത്ര വീക്ഷണങ്ങളും സ്വപ്‌നങ്ങളുമുള്ളവരായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയെന്നതാണ്‌ യഥാര്‍ഥ പാരന്റിംഗ്‌ എന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം.സമകാലിക കൗമാരത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അസ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ കുറവാണെന്ന്‌ കാണാന്‍ കഴിയും. പണത്തിന്റെ ലഭ്യത, ഭക്ഷണത്തിന്റെ അഭാവമില്ലായ്‌മ, സ്വാതന്ത്ര്യത്തിന്റെ അതിവിശാല സാഹചര്യം, സൗകര്യപൂര്‍ണമായ ഭൗതികാവസ്ഥ, മുതലായ സംഗതികള്‍ കൗമാര ജീവിതത്തിനും വലിയ സ്വാതന്ത്ര്യമാണ്‌ പകരുന്നത്‌. ഇങ്ങനെ ഇടമുറിയാത്ത സ്വാതന്ത്ര്യത്തിലൂടെ കടന്നുപോകുന്ന കൗമാരത്തിന്റെ മുഖമുദ്രയായി അലസതയും കുറ്റകൃത്യങ്ങളും കടന്നുവരുന്നു. ഡല്‍ഹിയില്‍ നടന്ന ബസ്‌ പീഡനത്തില്‍ പങ്കാളിയായ കൗമാരക്കാരന്‍ ഈ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തെ നമുക്ക്‌ മുമ്പില്‍ വെളിപ്പെടുത്തിത്തരുന്നു.ലാറ്റിന്‍ ഭാഷയില്‍ അഡളോസര്‍(Adolscere) എന്ന പദത്തില്‍നിന്നുണ്ടായ `അഡോളെസെന്‍സ്‌’ എന്ന വാക്കാണ്‌ കൗമാരത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത്‌. `വളരുക’ എന്നര്‍ഥം വരുന്ന ഈ വാക്ക്‌ കൗമാര ജീവിതത്തിനോട്‌ നൂറുശതമാനവും യോജിക്കുന്നു. അമേരിക്കയിലെ `അക്കാദമിക്‌ ഓഫ്‌ ചൈല്‍ഡ്‌ ആന്‍ഡ്‌ അഡോളെസെന്റ്‌ സൈക്യാട്രി’ പറയുന്നത്‌ പത്തുമുതല്‍ ഇരുപത്തിനാല്‌ വയസ്സുവരെയാണ്‌ കൗമാരകാലമെന്നാണ്‌. ഒരു വ്യക്തിയിലെ ഏറ്റവും ചലനാത്മകമായ(Dynamic) കാലഘട്ടമാണിത്‌. വൈകാരികവും, മാനസികവും, ശാരീരികവുമായ മാറ്റങ്ങള്‍ സമ്മേളിക്കുന്ന വളര്‍ച്ചയുടെ കാലഘട്ടമാണിത്‌. അതുപോലെതന്നെ പരിമിതവും, ഇന്ദ്രിയാധിഷ്‌ഠിതവുമായ ചിന്തകള്‍ക്കപ്പുറം അതിവിശാലമായതും അമൂര്‍ത്തവുമായ വികാരവിചാരങ്ങളും ഭാവനകളും ഇതള്‍വിടര്‍ത്തുന്ന കാലഘട്ടം കൂടിയാണിത്‌. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തെ നന്മയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയാത്തവര്‍ക്ക്‌ കാലം അതിവിശാലമായ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന കാര്യമുറപ്പാണ്‌. അത്യനുഭൂതി ദായകമായ ഈ കൗമാര വേളകളെ വിശദീകരിച്ച്‌ മനസ്സിലാക്കിത്തരുക അസാധ്യം തന്നെയാണ്‌.ലോകം തന്നെ ശ്രദ്ധിക്കുന്നുവെന്നും അല്ലെങ്കില്‍ ശ്രദ്ധിക്കണമെന്നുമുള്ള മോഹങ്ങള്‍ ഉടലെടുക്കുന്ന ഈ കാലത്ത്‌ പഠനം, ചിന്തകള്‍, വ്യവഹാരങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, കമടകള്‍ തുടങ്ങിയവക്കെല്ലാം സാരമായ കൗമാരബാധ പിടിപെട്ടെന്നുവരാം. വിശ്വാസം, സ്വപ്‌നങ്ങള്‍, വീക്ഷണങ്ങള്‍, ജീവിതക്കാഴ്‌ചപ്പാടുകള്‍ തുടങ്ങിയവയിലും ഈ കാലഘട്ടം വ്യത്യസ്‌തമായ അഭിപ്രായങ്ങളായിരിക്കും രേഖപ്പെടുത്തുക. സങ്കല്‍പവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തപ്പെടാത്ത സങ്കീര്‍ണതകളുടെ കുത്തൊഴുക്കില്‍ പൊങ്ങിമറിയുന്ന അവസ്ഥയുണ്ടായിത്തീരുന്നു. ഭാവന ചിറകുവിരിക്കുമ്പോള്‍ അവര്‍ അവരെ മറ്റുള്ളവരില്‍ പ്രതിഷ്‌ഠിക്കുകയും സിനിമയിലെ നടീടന്മാരോട്‌ തങ്ങളെ സാദൃശ്യപ്പെടുത്തകയും ചെയ്യുന്നു. ഇങ്ങനെ ചിന്തകളുടെ വശീകരണത്തില്‍ പെട്ട്‌ യാഥാര്‍ഥ്യ ലോകത്തെ മറന്നുപോകുന്ന പരുവത്തിലേക്ക്‌ കൗമാരം പ്രയാണം നടത്തുന്നു. ഇത്തരം ഘട്ടങ്ങളിലാണ്‌ കൗണ്‍സലിംഗ്‌, ഗൈഡന്‍സ്‌ തുടങ്ങിയവയുടെ പ്രാധാന്യം വര്‍ധിക്കുന്നത്‌.വാഹനമോഷണം, പിടിച്ചുപറി, കള്ളക്കടത്ത്‌ തുടങ്ങിയവയിലെല്ലാം ഇന്ന്‌ കൗമാരത്തിന്റെ പേര്‌ ധാരാളമുണ്ട്‌. ഇവരില്‍ ധനികരും ദരിദ്രരുമുണ്ട്‌. പക്ഷേ, ഇങ്ങനെ മോഷണം നടത്തുന്ന കൗമാരക്കാരുടെ ലക്ഷ്യം പണസമ്പാദനം മാത്രമല്ല, എന്ന്‌ കാണാന്‍ കഴിയും. കൗമാരക്കാര്‍ തങ്ങളുടെ അതിസാഹസികതയും അന്വേഷണ ത്വരയും ഭാവനാപൂര്‍ത്തീകരണവുമെല്ലാം നടപ്പില്‍ വരുത്താന്‍ കണ്ടെത്തുന്ന വ്യത്യസ്‌തങ്ങളായ മാര്‍ഗങ്ങളായിട്ടുകൂടി ഇത്തരം കൃത്യങ്ങളെ കാണാനാവണം.ഇന്നത്തെ കൗമാരത്തിന്റെ വ്യക്തിബന്ധങ്ങള്‍, സൗഹൃദങ്ങള്‍ തുടങ്ങിയവയിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണ്‌. കൂട്ടുകെട്ടിന്റെ മാനദണ്ഡം `ഭൗതികത’യായിത്തീര്‍ന്നിട്ടുണ്ട്‌. `ചെലവുചെയ്യല്‍’ എന്നതില്‍ കവിഞ്ഞ സൗഹൃദത്തിന്റെ ഹൃദയഭാവങ്ങള്‍ പൊലിഞ്ഞുതീരുന്ന അവസ്ഥ. കൂട്ടുകെട്ടിന്റെ യഥാര്‍ഥ നന്മ വാര്‍ന്നുചോരുന്ന പ്രകടനങ്ങള്‍, ഭൗതികവസ്‌തുക്കളാല്‍ നാം നേടുന്ന വിശ്വസ്‌തത, ഭൗതിക വസ്‌തുക്കളാല്‍ തന്നെ ഇല്ലാതാകുമെന്ന തത്വം ഇവിടെ സ്‌മരണീയമാണ്‌.മദ്യപാനം നമ്മുടെ സമൂഹത്തെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നുവോ, അതുപോലെ നമ്മുടെ കൗമാരക്കാരിലും അത്‌ ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്നത്‌ ഒരു ദു:ഖസത്യമാണ്‌. സ്‌കൂളിലെ ഓഫീസ്‌ മുറിയില്‍ ചോദ്യം ചെയ്യലിന്‌ വിധേയരായ കുട്ടിമദ്യപന്മാര്‍ സാറന്മാര്‍ക്ക്‌ മുമ്പില്‍ ഉത്തരം പറയാന്‍ പോലുമാകാതെ മൂന്നുകാലില്‍ നിന്നൊപ്പിക്കുന്ന കാഴ്‌ചകള്‍കണ്ട്‌ അതിശയിച്ചുപോയത്‌ നമ്മുടെ അനുഭവമാണ്‌. ഒരു ചെറിയ രസത്തില്‍ തുടങ്ങുന്ന മദ്യത്തിന്റെ ഉപയോഗം ഒരു വലിയ സ്വാധീനമായി പരിണമിക്കുന്നതിന്റെ ദുരന്തകഥകളാണ്‌ നാം കൗമാരത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്‌. സ്‌കൂളിലെയോ, അതല്ലെങ്കില്‍ സ്വന്തം കൂട്ടുവലയത്തിന്റെയടുത്തോ സ്ഥാനം പോകാതിരിക്കണമെങ്കില്‍ കൂടി തുടരണമെന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നു. താന്‍ മിടുക്കനാണെന്ന്‌ തെളിയിക്കാന്‍ കുടിക്കുന്നവരും കൗമാരക്കാരില്‍ കൂടിവരികതന്നെയാണ്‌. കൗമാര കുറ്റവാളികളെ സൃഷ്‌ടിക്കുന്നതിലും മദ്യം ഒരു പ്രധാന റോള്‍ നിര്‍വഹിക്കുന്നു.നാട്ടിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം, കൗമാരമാണെന്ന്‌ കാടടച്ച്‌ വെടിവെക്കാന്‍ നമുക്കൊന്നും യോഗ്യതയില്ല. കാരണം, കൗമാരത്തിന്‌ സമൂഹത്തില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തിന്മ കലര്‍ന്നതുതന്നെയാണ്‌. തിന്മയെ വകഞ്ഞുമാറ്റി നന്മയെ പുല്‍കാന്‍ കഴിയാത്തവിധം നന്മ തിന്മകളുമായി കലര്‍ന്നിരിക്കുന്ന സാമൂഹ്യാവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ലോകത്തുള്ള ഏറ്റവും നല്ല നിയമങ്ങള്‍ അല്ലാഹുവിന്റെതായിരിക്കെ, ഇവിടെയുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും അതിലുണ്ട്‌. എന്നാല്‍ മനുഷ്യന്‍ ആവിഷ്‌കരിക്കാറുള്ള പല നിയമങ്ങളും മുടന്തും വൈകല്യവും ബാധിച്ച്‌ കിടപ്പിലാകുന്ന സാഹചര്യമാണ്‌ നമുക്ക്‌ പലപ്പോഴും കാണാന്‍ കഴിയാറുള്ളത്‌.എബ്രഹാം ലിങ്കണ്‍ തന്റെ മകന്റെ അധ്യാപകന്‌ എഴുതിയ കത്തില്‍ എഴുതിയതിങ്ങനെ: `ബുദ്ധിശക്തിക്ക്‌ ഉയര്‍ന്ന വിലയിടുവാന്‍ അവനെ പഠിപ്പിക്കുക. എന്നാല്‍ ഹൃദയത്തില്‍ അവന്‍ പ്രൈസ്‌ ടാഗ്‌ സൂക്ഷിക്കരുത്‌’. കൗമാരത്തിന്‌ വഴിതെറ്റാന്‍ വഴികളേറെയുണ്ട്‌. വായിച്ചും, മനനം ചെയ്‌തും, അക്ഷരങ്ങളെ സ്‌നേഹിച്ചും മുന്നോട്ടുപോയാല്‍ ഊരാക്കുടുക്കുകളില്‍ ചെന്നുവീഴാതെ നമുക്ക്‌ സ്വയം സൂക്ഷിക്കാം. മുന്നിലുള്ള പുകച്ചുരുളുകളെ ഗൗനിക്കാതെ മുന്നോട്ട്‌ നീങ്ങാന്‍ കഴിഞ്ഞാല്‍ അപ്പുറത്ത്‌ സാഫല്യത്തിന്റെ വെളിച്ചം കാണാന്‍ കഴിയും. കൗമാരത്തിന്റെ കരുത്തും യൗവനത്തിന്റെ തീക്ഷണതയുമെല്ലാം ദൈവത്തിന്റെ ഉപഹാരം മാത്രമാണെന്ന തിരിച്ചറിവ്‌ വിനയവും വിവേകവും പകരുമെന്ന്‌ ആശിക്കാം.വരും നാളുകളില്‍ ലോകത്തെ നിയന്ത്രിക്കേണ്ടവരായ നമ്മുടെ കൗമാരക്കാരെ ശരിയായ വഴിയില്‍ ഉറപ്പിച്ചുനിര്‍ത്താനുതകുന്ന നയപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ സമൂഹം തന്നെ മുന്‍കയ്യെടുക്കണം. കൊലപാതകങ്ങള്‍, കൊള്ള, പിടിച്ചുപറി, ബലാല്‍സംഗം, കള്ളക്കടത്ത്‌, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നാം കണ്ടുവരുന്ന വര്‍ധിച്ച കൗമാര പങ്കാളിത്തത്തെപ്പറ്റി നാമാലോചിക്കണം. കൗമാരക്കാര്‍ക്ക്‌ മുമ്പിലുള്ള സമൂഹത്തില്‍ മാതൃകായോഗ്യര്‍ കുറഞ്ഞുവരുന്നു. റോള്‍മോഡലുകളായി കാട്ടിക്കൊടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ!ഉപദേശങ്ങള്‍ മാത്രം കേള്‍ക്കാന്‍ ബാധ്യതപ്പെട്ടവരല്ല കൗമാരക്കാര്‍. അവര്‍ക്കും ചിലത്‌ പറയാനുണ്ട്‌. ചിലതൊക്കെ ആഗ്രഹിക്കാനുള്ള അവകാശവുമുണ്ട്‌. സ്‌നേഹം, അംഗീകാരം, കാരുണ്യം, അനുകമ്പ തുടങ്ങിയവക്കര്‍ഹരുമാണവര്‍. കിട്ടേണ്ടത്‌ കിട്ടേണ്ട അളവില്‍ കിട്ടേണ്ട സമയത്ത്‌ ലഭ്യമാവാതെപോയാല്‍ അവിടെ കുഴപ്പങ്ങള്‍ സ്വാഭാവികം മാത്രം. നമ്മുടെ വീടുകളിലെ കൗമാരക്കാരെ നന്മയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതിലും നാം അപാകത വരുത്തിയാല്‍ നമ്മുടെ മക്കള്‍ നാടിനും, സമൂഹത്തിനും ദോഷം വരുത്തുന്നവരായിത്തീരുമെന്ന കാര്യം തീര്‍ച്ചയാണ്‌. ഖലീല്‍ ജിബ്രാന്റെ `കണ്ണീരും പുഞ്ചിരിയും’ എന്ന കൃതിയിലെ വരികള്‍ ഒരു ചെറുപ്പക്കാരനെ ദുര്‍നടപ്പുകാരനാക്കിമാറ്റുന്ന വിധം വിവരിക്കുന്നുണ്ട്‌.`എന്റെ ശബ്‌ദത്തിന്റെ എല്ലാ ശക്തിയുമെടുത്ത്‌ ഞാന്‍ നിങ്ങളോട്‌ ഭക്ഷണം ചോദിച്ചു. നിങ്ങളത്‌ നിരസിച്ചു. ഇപ്പോള്‍ ഞാനതെന്റെ മാംസപേശികളുടെ ശക്തിയാല്‍ ലഭ്യമാക്കും. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പേരില്‍ ഞാ ന്‍ നിങ്ങളോട്‌ ചോദിച്ചു. എന്നാല്‍ നിങ്ങളത്‌ ശ്രദ്ധിച്ചില്ല. തിന്മയുടെ പേരില്‍ ഞാന്‍ ഇപ്പോഴതെടുക്കും’. പിന്നീടുള്ള വര്‍ഷങ്ങള്‍ ആ ചെറുപ്പക്കാരനെ ഒരു കവര്‍ച്ചക്കാരനും കൊലപാതകിയും ആത്മാവുകളെ നശിപ്പിക്കുന്നവനുമാക്കിത്തീര്‍ത്തു! കാര്യമറിഞ്ഞുള്ള ഇടപെടലുകള്‍ നടത്തിയാല്‍ കാതലുള്ള കൗമാരം തിരിച്ചുപിടിക്കാനാകും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: