ദൈവികവ്യവസ്ഥയും സമാധാനവും

  • Posted by Sanveer Ittoli
  • at 8:23 PM -
  • 0 comments
ദൈവികവ്യവസ്ഥയും സമാധാനവും


വഹീദുദ്ദീൻ ഖാൻ
ക്രമം ലക്ഷ്യസാക്ഷാത്‌കാരത്തിനുള്ള പ്രായോഗിക മര്‍ഗമാണെന്ന ധാരണയും തുടര്‍ന്ന്‌ അക്രമത്തിലേക്കുള്ള എടുത്തുചാട്ടവും പ്രകൃതിയുടെ സൃഷ്‌ടീസംവിധാനത്തിനെതിരാണ്‌. ഇവ രണ്ടും ദൈവിക വ്യവസ്ഥക്കനുസൃതമല്ല. അതുകൊണ്ടാണ്‌ അക്രമം നഷ്‌ടമല്ലാതെ മറ്റൊരു സദ്‌ഫലവും ഉണ്ടാക്കുന്നില്ലെന്ന്‌ പറയുന്നത്‌.
കര്‍ഷകന്‌ ഫലഭൂയിഷ്‌ടമായ ഒരു തുണ്ട്‌ ഭൂമിയുണ്ടെങ്കില്‍ അയാള്‍ക്ക്‌ സമൃദ്ധമായി ധാന്യമുല്‌പാദിപ്പിക്കാനാവും. പ്രകൃതിയോട്‌ സമരസപ്പെട്ടുകൊണ്ടുള്ള കൃഷിരീതികള്‍ ഉപയോഗിക്കാമെന്നുമാത്രം. അയാള്‍ വയലിലേക്ക്‌ കല്ലുകള്‍ വലിച്ചെറിയുകയോ, ബോംബ്‌ വര്‍ഷിക്കുകയോ ചെയ്‌താല്‍ വിള തന്നെ ലഭിച്ചെന്നു വരില്ല. അയാള്‍ക്ക്‌ ഏക്കര്‍ കണക്കിന്‌ ഭൂമിയുണ്ടായിട്ടെന്ത്‌ കാര്യം? അയാളും ഒരുതുണ്ട്‌ ഭൂമി പോലുമില്ലാത്തവനും കണക്കാണ്‌. ഇതുപോലെ തന്നെയാണ്‌ മനുഷ്യജീവിതവും. അത്‌ സമാധാനാന്തരീക്ഷത്തില്‍ തഴച്ചുവളരുകയും അരക്ഷിതാവസ്ഥയില്‍ മുരടിച്ചുപോവുകയും ചെയ്യുന്നു.

ജനങ്ങള്‍ക്കിടയിലെ അനൈക്യത്തിന്റെ ഫലമാണ്‌ അക്രമം. അക്രമത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തങ്ങള്‍ക്ക്‌ മുമ്പിലെ പ്രതിബന്ധങ്ങളും ദുരിതങ്ങളുമായി കാണുന്നു. അവര്‍ പ്രതിബന്ധങ്ങളെ തട്ടിനീക്കുന്നതില്‍ വ്യാപൃതരാവുന്നു. താനും മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീക്കിയാലേ തന്റെ ലക്ഷ്യം നേടാനാവൂ എന്നാണ്‌ അയാള്‍ വിചാരിക്കുന്നത്‌. ഇത്‌ വെറും തെറ്റിദ്ധാരണയാണ്‌. കാരണം അഭിപ്രായ വ്യത്യാസങ്ങള്‍ മനുഷ്യസൃഷ്‌ടിയല്ല. അത്‌ സ്രഷ്‌ടാവിന്റെ വിധിയും ജീവിതത്തിന്റെ അറുത്തു മാറ്റാനാവാത്ത ഒരു ഭാഗവുമാണ്‌. അത്‌ തുടച്ചുമാറ്റുക എന്നത്‌ നമ്മുടെ കഴിവിന്നതീതമാണ്‌. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഒരു കൂട്ടരെ ഇല്ലായ്‌മ ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ ആ സ്ഥാനമേറ്റെടുക്കുന്നു. ഇത്‌ അനന്തമായ ഒരു പ്രക്രിയയായി തുടര്‍ന്നുകൊണ്ടേയിരിക്കും. അതുകൊണ്ട്‌ ഈ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തന ശൃംഖല നമുക്ക്‌ ഒഴിവാക്കാനാവില്ല.
മാനവ പുരോഗതിക്കായി ഓരോരുത്തര്‍ക്കും ഒരുപാട്‌ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്താനായുണ്ടെന്ന തിരിച്ചറിവും പ്രകൃതിയുടെ പദ്ധതിയാണ്‌. ഇത്‌ സമാധാനാന്തരീക്ഷത്തിലേ കൈവരിക്കാനാവൂ. അക്രമത്തിനായി വട്ടംകൂട്ടുന്നവര്‍ ജനങ്ങളെ ശത്രുക്കളായി കണക്കാക്കി വിലപ്പെട്ട ജീവന്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. മനുഷ്യരാശിക്ക്‌ നന്മ ചെയ്യാനുള്ള സന്ദര്‍ഭങ്ങള്‍ മുന്നില്‍ തുറന്നു കിടക്കവേ അവര്‍ അവരുടെ ഊര്‍ജം അക്രമത്തിലൂടെ പാഴാക്കിക്കളയുന്നു.
പ്രകൃതി നിയമമനുസരിച്ച്‌ ഏത്‌ ശ്രമങ്ങള്‍ക്കും സമൂഹത്തിന്റെ ഒന്നായുള്ള പിന്തുണ ആവശ്യമുണ്ട്‌. പരസ്‌പര സഹകരണം അക്രമചുറ്റുപാടില്‍ സാധ്യമല്ല. ജനങ്ങള്‍ മാനസിക അസന്തുലിതാവസ്ഥയിലായിരിക്കും. ദീര്‍ഘകാലത്തെ ആസൂത്രണവും പ്രവര്‍ത്തനവും കൊണ്ടേ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ.
എന്താണ്‌ അക്രമം? നഷ്‌ടചിന്തയാല്‍ പ്രയാസപ്പെടുന്ന ആളുകളുടെ മോശം തെരഞ്ഞെടുപ്പാണത്‌. എല്ലാ വിഭാഗങ്ങളും ശരിയായോ തെറ്റായോ ഈ ചിന്തകൊണ്ട്‌ പ്രയാസമനുഭവിക്കുന്നുണ്ട്‌. ഇതില്‍നിന്ന്‌ മോചനം ലഭിക്കാന്‍ ഒരു വഴിയേയുള്ളൂ. സമാധാനം.
വിജയം പരാജയമാവുന്നത്‌
ക്രിസ്‌തുവിന്‌ മുമ്പ്‌ മൂന്നാം നൂറ്റാണ്ടില്‍ ഭരണം നടത്തിയിരുന്ന പൈറസ്‌ രാജാവ്‌ റോമക്കാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. അവസാനം റോമക്കാരുടെ മേല്‍ പൂര്‍ണ തോതിലുള്ള, ചെലവ്‌ കൂടിയ, വിജയം വരിച്ചു അദ്ദേഹം. നീണ്ടുനിന്ന യുദ്ധത്തില്‍ സൈന്യം നശിച്ചു, രാജ്യത്തെ സാമ്പത്തികനില താറുമാറായി. പ്രഥമദൃഷ്‌ട്യാ വിജയമായി തോന്നുമെങ്കിലും അന്തിമവിശകലനത്തില്‍ അതൊരു തികഞ്ഞ പരാജയമായിരുന്നു. ഇത്‌ പില്‍ക്കാലത്ത്‌ `പൈറിക്‌ വിജയം' എന്നറിയപ്പെടാന്‍ തുടങ്ങി.
എല്ലാ യുദ്ധങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ അവയെല്ലാം പൈറിക്‌ യുദ്ധങ്ങളായിരുന്നുവെന്ന്‌ കാണാനാവും. ജേതാക്കള്‍ക്ക്‌ രണ്ടുതരം നഷ്‌ടം സംഭവിക്കുന്നു. ഒന്ന്‌; അയാള്‍ ജീവനും, സ്വത്തും, വിഭവങ്ങളും ഹോമിച്ചു കളയുന്നു. രണ്ട്‌; കീഴടക്കപ്പെട്ടവരുടെ സ്‌നേഹവും, ബഹുമാനവും നേടാന്‍ അയാള്‍ക്കാവുകയില്ല. ഒരു ജേതാവും മറ്റൊരു ജേതാവും തമ്മിലുള്ള വ്യത്യാസം ഒരാള്‍ക്ക്‌ നഷ്‌ടം പൊടുന്നനെ വന്നുചേരുന്നുവെങ്കില്‍ മറ്റെയാള്‍ക്ക്‌ കാലക്രമേണ വന്നുചേരുന്നുവെന്നുമാത്രം.
സമാധാന മാര്‍ഗം അവലംബിച്ചാല്‍ ചിലപ്പോള്‍ യുദ്ധത്തില്‍ പരാജയം സംഭവിച്ചുവെന്ന്‌ വരാം. എന്നാല്‍ അയാള്‍ക്ക്‌ അവസരങ്ങളും സാധ്യതകളും നഷ്‌ടപ്പെടുന്നില്ല. അവ ഉപയോഗിച്ച്‌ ജീവിതം വീണ്ടും മാറ്റിയെടുക്കാം. വിജയം വരിക്കാം.
യുദ്ധയുഗം അവസാനിക്കുന്നു
പൗരാണിക കാലത്തും, മധ്യകാലഘട്ടത്തിലും നേര്‍ക്കുനേരെ വാളുപയോഗിച്ചായിരുന്നു യുദ്ധം. ആധുനിക കാലഘട്ടത്തിലാവട്ടെ ന്യൂക്ലിയര്‍ മിസൈലുകള്‍ പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ്‌ യുദ്ധം. അടിസ്ഥാന വ്യത്യാസം ആള്‍ നാശത്തിന്റെ എണ്ണത്തിന്റെ കാര്യത്തിലാണ്‌. വാളുപയോഗിച്ചുള്ള ഏറ്റുമുട്ടലില്‍ കുറച്ചു പ്രതിയോഗികളുടെ തലയേ അറ്റുവീഴുന്നുള്ളൂ. ഈ അണുയുഗത്തില്‍ യുദ്ധത്തിന്റെ സമവാക്യം തന്നെ മാറിപ്പോയിരിക്കുന്നു. യുദ്ധമെന്നാല്‍ ഇന്ന്‌ സമൂല നാശമെന്നര്‍ഥം. ശത്രുവിന്നെതിരില്‍ വര്‍ഷിക്കുന്ന ബോംബ്‌, ഇടുന്നവനും നാശകരമാണ്‌. ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ യുദ്ധം അനാവശ്യമായ ഒരഭ്യാസമാണെന്ന്‌ നമുക്ക്‌ സമ്മതിക്കേണ്ടിവരും. വെറും ഭ്രാന്തിന്റെ പ്രകടനം. ലക്ഷ്യസാക്ഷാത്‌കാരത്തിനുള്ള വഴിയേയല്ല.
ഒരു ലോക ഭരണകൂടമുണ്ടെങ്കില്‍ മാത്രമേ സമാധാന സംസ്ഥാപനം സാധ്യമാവൂ എന്ന്‌ പലരും വിശ്വസിക്കുന്നു. ഇതിന്റെ കീഴില്‍ സായുധപോലീസും പട്ടാളവും വേണം. ഇവരുടെ ബലത്തിലൂടെ ലോകമൊട്ടാകെ സമാധാനം സ്ഥാപിക്കാനാവുമെന്നാണ്‌ കണക്കുകൂട്ടല്‍. പരിമിത ലക്ഷ്യം മാത്രമേ കൈവരിക്കാനാവൂ എന്നതുകൊണ്ടുതന്നെ ഈ നിര്‍ദേശം സ്വീകാര്യമല്ല.
ഇത്തരമൊരു ഭരണകൂടം നിലവില്‍വന്നു എന്നുതന്നെ സങ്കല്‌പിക്കുക. ഉപരിപ്ലവമായ സമാധാനം മാത്രമേ സ്ഥാപിക്കാനാവൂ. സാമൂഹ്യസമാധാനം മാത്രം. ഇതേക്കാള്‍ പ്രധാനം മനസ്സമാധാനമാണ്‌. ഇത്തരമൊരു ഭരണകൂടത്തിനു അത്‌ നല്‌കാനാവുകയില്ല.
ന്ന്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യസ്ഥിരത പുരാതന രാജഭരണകാലത്ത്‌ നിലനിന്നിരുന്നു. പക്ഷെ ഇന്ന്‌ ഉദ്ദേശിച്ച ഫലം കൈവരിക്കാനാവുന്നില്ല. റോമാസാമ്രാജ്യം ഉദാഹരണമാണ്‌. ആയിരം കൊല്ലം നീണ്ടുനിന്ന അവരുടെ ഭരണകാലത്ത്‌ ലോകത്തിന്റെ വലിയൊരുഭാഗത്ത്‌ സമാധാനം സ്ഥാപിക്കാനായി. ഇത്രയും കാലം സമാധാനം നിലനിന്നിട്ടും ശാസ്‌ത്രീയ ബൗദ്ധിക നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായത്‌.
പുറമെ കാണപ്പെടുന്ന സമാധാനത്തോടൊപ്പം മനുഷ്യപുരോഗതിക്ക്‌ ആന്തരിക സമാധാനം കൂടി ആവശ്യമാണ്‌. അപ്പോള്‍ മാനസിക സമ്മര്‍ദം, പിരിമുറുക്കം എന്നിവ അനുഭവപ്പെടുകയില്ല. മനുഷ്യപുരോഗതിക്ക്‌ ഏറ്റവും അനിവാര്യമായത്‌ ഏറ്റവും തെളിമയുള്ള ചിന്തയാണ്‌. ഒരിക്കലത്‌ ചലിച്ചുതുടങ്ങിയാല്‍ പിന്നെ നേരെ ചൊവ്വേ മുന്നോട്ട്‌ പോയ്‌ക്കൊള്ളും. ഇത്‌ വ്യക്തിവികാസത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌. അപ്പോള്‍ ആത്മീയവും ബൗദ്ധികവുമായ ഉന്നത വിതാനത്തിലേക്ക്‌ മനുഷ്യന്‍ ഉയരുന്നത്‌ കാണാം. സാമൂഹ്യവും രാഷ്‌ട്രീയവുമായ സമാധാനം അമ്പത്‌ ശതമാനവും ബാക്കി അമ്പത്‌ ശതമാനം ആത്മീയവും ബൗദ്ധികവുമാണെന്ന്‌ കാണാം.
ഒരു വ്യക്തിക്ക്‌ ആന്തരികസമാധാനം നേടിയെടുക്കാന്‍ ആരുടെയും സമ്മതംവേണമെന്നില്ല. സ്വന്തം സമ്മതം മാത്രം മതിയാവും. ഈയൊരവസ്ഥ വലിയ സൗഭാഗ്യമാണ്‌. ഇതിനേക്കാള്‍ മെച്ചപ്പെട്ട അനുഗ്രഹം മറ്റെവിടെ കിട്ടാനാണ്‌!
പ്രപഞ്ചവും സമാധാനവും
പ്രപഞ്ചത്തെക്കുറിച്ച്‌ ചിന്തിച്ചാല്‍ അതിലെ വ്യാപകമായ വ്യവസ്ഥകള്‍ സമാധാന സമ്പൂര്‍ണമാണെന്നു കണ്ടെത്താനാവും. അതില്‍ ഇടവിടാതെ ചലിച്ചുകൊണ്ടിരിക്കുന്ന ഗഗനസംബന്ധിയായ വസ്‌തുക്കളുണ്ട്‌. ഒരിയ്‌ക്കലും അവ പരസ്‌പരം കൂട്ടിമുട്ടുന്നില്ല. ഓരോന്നും അതിന്റെ നിശ്ചിത പഥത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒന്ന്‌ മറ്റൊന്നിന്റെ പഥത്തില്‍ അതിക്രമിച്ചുകടക്കുന്നില്ല. തന്മൂലം ഏറ്റുമുട്ടലോ കൂട്ടിയിടിക്കലോ ഒന്നും സംഭവിക്കുന്നില്ല.
ബില്യണ്‍ കണക്കിന്‌ കൊല്ലങ്ങളായി പ്രപഞ്ചം ഒരേറ്റുമുട്ടലും കൂടാതെ, അതിലെ വ്യവസ്ഥിതിക്ക്‌ ഒരു കോട്ടവും സംഭവിക്കാതെ സമാധാനപൂര്‍വം വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ മഹാപ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സംസ്‌കാരം മനുഷ്യരും അനുവര്‍ത്തിക്കണമെന്നു തന്നെയാണ്‌ അല്ലാഹുവിന്റെ ഇച്ഛയും. മനുഷ്യനും പ്രപഞ്ചവും തമ്മില്‍ വൈരുദ്ധ്യമില്ല. ഈ സമാധാന സംസ്‌കാരം പ്രപഞ്ചനാഥനായ അല്ലാഹുതന്നെയാണ്‌ ഈ പ്രപഞ്ചത്തില്‍ ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ മനുഷ്യന്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നുവെന്നുമാത്രം. അതുകൊണ്ട്‌ മനുഷ്യന്‍ ബോധപൂര്‍വം സ്വമേധയാ സമാധാനം നിലനിര്‍ത്താന്‍ ബാധ്യസ്ഥനാകുന്നു.
പ്രകൃതി വ്യവസ്ഥ
നാം വസിക്കുന്ന ഭൂമി അതിന്റെ സൃഷ്‌ടിപ്പ്‌ നാള്‍തൊട്ട്‌ ക്രമപ്രവൃദ്ധമാണ്‌. മനുഷ്യര്‍ക്ക്‌ ഉപയോഗപ്രദമായ രീതിയില്‍ എല്ലാം സംവിധാനിച്ചിരിക്കുന്നു. മനുഷ്യന്‍ ഭൂമിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ അതിന്റെ വ്യവസ്ഥക്ക്‌ ഹാനികരമാവാന്‍ പാടില്ല എന്ന്‌ താല്‌പര്യം. ചെറിയതോതിലുള്ള ഒരു കോട്ടംപോലും പ്രകൃതി വ്യവസ്ഥയെ തകിടം മറിക്കുകയും സര്‍വത്രനാശം വിതക്കുകയും ചെയ്യും. നിയമങ്ങള്‍ക്കനുസൃതമായി ഈ ലോകത്ത്‌ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ നിലയ്‌ക്കാത്ത ചലനം, സൂര്യനില്‍ നിന്ന്‌ ഭൂമിയില്‍ പതിക്കുന്ന പ്രകാശം, കാറ്റ്‌, മഴ, നദികളുടെ നിരന്തരമായ ഒഴുക്ക്‌, സസ്യങ്ങളുടെയും മരങ്ങളുടെയും വളര്‍ച്ച എന്നിവ ഉദാഹരണങ്ങളാണ്‌. ഇതെല്ലാം രാവോ പകലോ വ്യത്യാസമില്ലാതെ എത്ര സമാധാനപരമായിട്ടാണ്‌ നടന്നുകൊണ്ടിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്‌. അക്രമമില്ല, കൂട്ടിമുട്ടലില്ല, ഏറ്റുമുട്ടലില്ല.
പ്രകൃതി വ്യവസ്ഥ ഇതായിരിക്കേ അക്രമവും ഏറ്റുമുട്ടലും ഒഴിവാക്കിക്കൊണ്ട്‌ മനുഷ്യരും ഈ പാത പിന്തുടണം. ക്ഷമ, സംയമനം, സഹകരണം എന്നീ ഉല്‍കൃഷ്‌ട ഗുണങ്ങള്‍ ആര്‍ജിച്ച്‌ വാളുകള്‍, തോക്കുകള്‍, ബോംബുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള അക്രമമാര്‍ഗങ്ങള്‍ കൈവെടിയണം.
പരിവര്‍ത്തന നിയമം
മനുഷ്യനിലനില്‌പിന്‌ രക്തം അത്യന്താപേക്ഷിതമാകുന്നു. കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച്‌ തയ്യാര്‍ ചെയ്യുന്ന രക്തം വാങ്ങാന്‍ കിട്ടില്ല. നമ്മുടെ ശരീരത്തില്‍ വെച്ചുതന്നെ പ്രകൃതിദത്തമായ ഒരു സംവിധാനത്തിലൂടെ രക്തം ഉല്‌പാദിപ്പിക്കുന്നില്ലെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു. രക്തത്തിന്റെ യാതൊരു സ്വഭാവവുമില്ലാത്ത പദാര്‍ഥങ്ങളുപയോഗപ്പെടുത്തി നമ്മുടെ ശരീരം രക്തം നിര്‍മിക്കുന്നുവെന്നതാണ്‌ വസ്‌തുത.
നമ്മുടെ ശരീരത്തിന്‌ രക്തം എത്രത്തോളം ആവശ്യമാണോ അത്രത്തോളം തന്നെ സമൂഹ നിലനില്‌പിന്‌ സമാധാനവും ആവശ്യമാണ്‌. വില്‌പനക്കായി തയ്യാറാക്കിവെച്ചിട്ടുള്ള സമാധാനം ഈ ലോകത്തൊരിടത്തും വാങ്ങാന്‍ കിട്ടുകയില്ല. അതുകൊണ്ട്‌ അരക്ഷിതാവസ്ഥ സമാധാനമാക്കി മാറ്റുന്ന ഒരു പദ്ധതി നമുക്കാവശ്യമായി വന്നിരിക്കുന്നു.
സമാധാനമില്ലാത്ത അന്തരീക്ഷത്തിലും സഹനം കൈക്കൊള്ളുക. അപ്പോള്‍ സമാധാനം താനേ വന്നുചേര്‍ന്നുകൊള്ളും. സമാധാന രാഹിത്യം സമാധാനമായി പരിവര്‍ത്തിപ്പിക്കാനുള്ള ഏകമാര്‍ഗം അതാണ്‌. മറ്റൊരുമാര്‍ഗവും നാം കാണുന്നില്ല. പ്രകൃതി വ്യവസ്ഥകള്‍ ഒന്നടങ്കം പരിവര്‍ത്തന തത്വത്തിലധിഷ്‌ഠിതമാണ്‌. എല്ലാം പരിവര്‍ത്തനത്തിന്‌ വിധേയമായി കഴിഞ്ഞിട്ടുള്ളതായി നമുക്ക്‌ മനസ്സിലാക്കാനാവും.
വെള്ളം രണ്ട്‌ വാതകങ്ങളുടെ ഒരു സംയുക്തമാണെന്ന്‌ നമുക്കറിയാം. വെള്ളത്തിന്റെ യാതൊരു സ്വഭാവവുമില്ലാത്ത രണ്ടു മൂലകങ്ങള്‍ വെള്ളമായി പരിവര്‍ത്തിതമായി എന്നു സാരം. ഈ പ്രക്രിയ പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും ബാധകമാകുന്നു.
മറ്റൊരുദാഹരണം പറയാം. മരം, അതിന്റെ പൂര്‍ണ വലിപ്പത്തില്‍ പൊടുന്നനെ നമ്മുടെ കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുകയല്ല. പ്രകൃതിക്ക്‌ ഒരു സംവിധാനമുണ്ട്‌. വിത്ത്‌ മുളച്ച്‌ പടിപടിയായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുവന്ന്‌ പൂര്‍ണ വളര്‍ച്ച പ്രാപിച്ച മരമായി നമ്മുടെ മുമ്പിലിതാ തലയുയര്‍ത്തി നില്‍ക്കുന്നു.
പശു പാല്‍ തരുന്നതും ഈ വ്യവസ്ഥയിലൂടെ തന്നെ. പാലല്ലാത്തതിനെ പാലാക്കി മാറ്റുന്ന ഒരു വ്യവസായ ശാലയോട്‌ പശുവിനെ നമുക്ക്‌ ഉപമിക്കാം. ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ഥങ്ങള്‍, ഭക്ഷ്യയോഗ്യമായ പദാര്‍ഥങ്ങളായി മാറുമ്പോഴാണ്‌ മനുഷ്യന്‌ ആവശ്യമായ ഭക്ഷണം ലഭിക്കുന്നത്‌. ദഹനേന്ദ്രിയങ്ങള്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ രക്തവും മാംസവുമായി മാറ്റുന്നു.
സമാധാനത്തിനും ഈ നിയമം ബാധകമാവുന്നു. നമ്മുടെ സാമൂഹ്യ നിലനില്‌പിന്‌ സമാധാനം അത്യന്താപേക്ഷിതമാണ്‌. നേരത്തെ സൂചിപ്പിച്ചതുപോലെ കടയില്‍ നിന്ന്‌ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല സമാധാനമെന്നോര്‍ക്കണം. അസമാധാനത്തെ സമാധാനമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിവുള്ള വ്യക്തികളോ, സമൂഹമോ ഉണ്ടെങ്കിലേ ഇത്‌ സാധിതമാകൂ.
ഇതെങ്ങനെ സാധിക്കും. നിഷേധാത്മക സാഹചര്യങ്ങളില്‍ ക്രിയാത്മകമായ പ്രതികരണം ഉണ്ടാക്കിയെടുക്കുന്നതിലൂടെ മാത്രം. ഈ ലോകം മത്സരത്തിന്റേതാണ്‌. അതുകൊണ്ട്‌ വെല്ലുവിളികളും പ്രകോപനങ്ങളും ഈ ലോകത്ത്‌ നിന്ന്‌ ഒരിയ്‌ക്കലും അപ്രത്യക്ഷമാവുകയില്ല. പ്രകോപനത്തിന്‌ അടിമപ്പെടാതിരിക്കുകയാണ്‌ ഏക പോംവഴി.
ഉപഭോഗ സംസ്‌കാരത്തിന്റെ ഉല്‌പന്നമായ, എല്ലാം കടയില്‍ വാങ്ങാന്‍ കിട്ടുമെന്ന പൂതി വേണ്ട, എല്ലാം പരിവര്‍ത്തനവിധേയമാണ്‌. നമ്മുടെ ജ്ഞാനം മുഴുവന്‍ ഉപയോഗപ്പെടുത്തി അക്രമം സമാധാനമായി പരിവര്‍ത്തിപ്പിക്കാനാവും. അപ്പോള്‍ സമാധാനം കൈവരുന്നു. വ്യക്തിയെ സംബന്ധിച്ചും ദേശീയ അന്തര്‍ദേശീയ തലത്തിലും ഇത്‌ പ്രസക്തമാവുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: