പ്രവാചക കീര്‍ത്തനവും ബുര്‍ദ ബെയ്‌തും
- കുറിപ്പുകള്‍ -
മുസ്‌തഫ നിലമ്പൂര്‍
മനുഷ്യരില്‍ നിന്ന് അല്ലാഹു തെരഞ്ഞെടുക്കുകയും ശ്രേഷ്‌ഠരാക്കുകയും ചെയ്‌ത മഹാന്മാരാണ് പ്രവാചകന്മാര്‍. അവരില്‍ അവസാന പ്രവാചകനായ മുഹമ്മദ്‌്‌നബി(സ) മുഴുവന്‍ ലോകര്‍ക്കുമായി നിയോഗിക്കപ്പെട്ടവ്യക്തിയാണ്. ഓരോ പ്രവാചകന്മാര്‍ക്കും അല്ലാഹു ചില ദൃഷ്‌ടാന്തങ്ങളും സവിശേഷതകളും നല്‌കിയിട്ടുണ്ട്. മുഹമ്മദ് നബി(സ)യെയും പല സവിശേഷതകളും നല്‍കി പദവികള്‍ ഉയര്‍ത്തിയിട്ടുണ്ട്.അല്ലാഹുവിനോടുള്ള സ്‌നേഹം കഴിഞ്ഞാല്‍ ഒരു വിശ്വാസി കൂടുതലായി സ്‌നേഹിക്കേണ്ടത് നബി(സ)യെയാണ്. സ്വന്തത്തെക്കാളും മറ്റുള്ളവരെക്കാളും നബി(സ)യെ സ്‌നേഹിക്കാത്തവന്‍ വിശ്വാസിയല്ല. റസൂല്‍(സ) കൊണ്ടുവന്നതിനെ പിന്തുടരുക എന്നത് തന്റെ ഇച്ഛയാവുക അഥവാ സുന്നത്ത് ജീവിപ്പിക്കുകയും പിന്‍തുടരുകയും ചെയ്യുക എന്നതാണ് പ്രവാചക സ്‌നേഹം. പ്രവാചകനെ അല്ലാഹു അറിയിച്ച കാര്യങ്ങള്‍ അഥവാ സ്വര്‍ഗപ്രവേശത്തിന് നിമിത്തമാകുന്നതും നരകമോക്ഷത്തിന് നിദാനമാകുന്നതുമായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന് നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. സംശയലേശമെന്യേ ഇത് ഉറപ്പിച്ച് അംഗീകരിക്കല്‍ ശഹാദത്തിന്റെ പൊരുളുകളില്‍ പെട്ടതാണ്. പ്രവാചകന്‍ പഠിപ്പിക്കാത്ത പുതുനിര്‍മിതികള്‍ പ്രവാചകനെ വഞ്ചകനായി കാണുന്നതിന് തുല്യമാണ്.
പ്രവാചകന്റെ(സ) പദവി ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്. അതിനുമപ്പുറം അതിരുവിട്ട് പുകഴ്‌ത്തുന്നവന്‍ പ്രവാചകനെ ഇകഴ്‌ത്തുകയാണ് ചെയ്യുന്നത്. അല്ലാഹു നബി(സ)ക്ക് നല്‌കിയ സ്ഥാനമഹത്വങ്ങള്‍ അംഗീകരിക്കുന്നവന്‍ മാത്രമേ മുഅ്‌മിനാവുകയുള്ളൂ എന്നപോലെ അല്ലാഹു നല്‌കാത്ത സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് കുഫ്‌റിലേക്കെത്തിക്കും എന്ന് വ്യക്തമാണ്.
പാപസുരക്ഷിതനായ മുഹമ്മദ് നബി(സ) ലോകജനതയുടെ നേതാവാണ്. സ്‌തുതിപതാകയേന്തിയെ നബി(സ)യുടെ പിന്നില്‍ പരലോകത്ത് മറ്റു പ്രവാചകന്മാരുള്‍പ്പെടെ മുഴുവന്‍ ജനങ്ങളും അണിനിരക്കുന്നതായിരിക്കും. വിശേഷ ഹൗദ്വുല്‍ കൗസറില്‍ നിന്ന് സുന്നത്ത് പിന്‍പറ്റിയ അനുയായികള്‍ക്ക് പാനജലം നല്‌കുന്ന നബി(സ)യാണ് അല്ലാഹുവിങ്കല്‍ ശുപാര്‍ശ തേടാന്‍ അനുമതി ചോദിക്കുകയും ലഭിക്കുകയും ചെയ്യുന്ന ആദ്യവ്യക്തി. പരലോകത്ത് വാഴ്‌ത്തപ്പെട്ട സ്ഥാനവും വസീലയും ലഭിക്കാന്‍ സാധ്യതയുള്ള റസൂലാണ് (സ) അന്ത്യനാളില്‍ ഖബ്‌റില്‍ നിന്ന് ആദ്യമായി എഴുന്നേല്‌ക്കുന്നതും സ്വര്‍ഗകവാടത്തിങ്കല്‍ മുട്ടുന്നതും സ്വര്‍ഗപ്രവേശം നേടുന്നതും.
അദ്ദേഹത്തെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കലും അദ്ദേഹത്തെ പിന്‍പറ്റല്‍ ദൈവസ്‌നേഹത്തിന് കാരണവുമാണ്. ലോകത്തുള്ള വിശ്വാസികള്‍ അദ്ദേഹത്തിന് സ്വലാത്തും സലാമും ചെയ്യുക മാത്രമല്ല, അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളും മലക്കുകളുടെ പ്രാര്‍ഥനകളും അദ്ദേഹത്തിന്റെ മേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്ത് മുഴുക്കെയും ബാങ്കൊലിയിലും ഇഖാമത്തിലും മറ്റും അദ്ദേഹത്തിന്റെ നാമം കീര്‍ത്തിപ്പെടുന്നു.
അല്ലാഹു പറഞ്ഞു: ``നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തുകയും ചെയ്‌തിരിക്കുന്നു.'' (വി.ഖു 94:4). അല്ലാഹു ആദരിച്ച പ്രവാചകനെ(സ) അല്ലാഹു നല്‌കാത്ത സ്ഥാനത്തേക്ക് ഉയര്‍ത്തരുത് എന്ന് താക്കീതു ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
അനസ്(റ) പറയുന്നു: ഒരാള്‍ മുഹമ്മദേ, ഞങ്ങളുടെ നേതാവേ, നേതാവിന്റെ പുത്രരേ, ഞങ്ങളില്‍ ഉത്തമരേ, ഉത്തമന്റെ പുത്രരേ എന്നിങ്ങനെ വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ ഭക്തിയുള്ളവരാകണമെന്ന് ഞാന്‍ കല്‌പിക്കുന്നു. പിശാചിന്റെ താല്‌പര്യങ്ങള്‍ക്ക് നിങ്ങള്‍ കീഴ്‌പ്പെടരുത്. ഞാന്‍ അബ്‌ദുല്ലയുടെ പുത്രന്‍ മുഹമ്മദാകുന്നു. ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാകുന്നു. അല്ലാഹു തന്നെയാണ് സത്യം. മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹു എനിക്ക് അവരോധിച്ച സ്ഥാനത്തിനപ്പുറം നിങ്ങളെന്നെ പുകഴ്‌ത്തുന്നത് ഞാന്‍ ഒരിക്കലും ഇഷ്‌ടപ്പെടുന്നില്ല.'' (അഹ്‌മദ് 12094)
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ക്രിസ്‌ത്യാനികള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ)യെ പുകഴ്‌ത്തിയ പോലെ നിങ്ങളെന്നെ അമിതമായി പുകഴ്‌ത്തരുത്. തീര്‍ച്ചയായും ഞാന്‍ അവന്റെ ദാസന്‍ മാത്രമാകുന്നു. അതിനാല്‍ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതരും' എന്ന് നിങ്ങള്‍ (എന്നെപ്പറ്റി) പറയുക.'' (ബുഖാരി 3189)
ഈ ഹദീസുകളില്‍ നിന്ന് പ്രവാചക പ്രകീര്‍ത്തനത്തിന്റെ ശൈലിയും അതിര്‍വരമ്പും വ്യക്തമാകുന്നുണ്ട്. നാളത്തെ കാര്യം അറിയുന്ന പ്രവാചകന്‍ ഞങ്ങളിലുണ്ടെന്ന് പാടിയ കുട്ടികളെ അതില്‍ നിന്ന് വിലക്കിയ പ്രവാചകന്‍(സ) അവിടുത്തെ ബഹുമാനിച്ച് എഴുന്നേല്‌ക്കുന്നത് പോലും വിലക്കി.
എന്നാല്‍ യാഥാസ്ഥിതികരും മറ്റും പ്രവാചകകീര്‍ത്തനത്തിന്റെ ഭാഗമായി പാരായണം ചെയ്‌തുകൊണ്ടിരിക്കുന്ന മൗലീദുകളിലും ബുര്‍ദയിലുമൊക്കെ നബി(സ)യോട് പ്രാര്‍ഥിക്കുകയും ദൈവിക വിശേഷണങ്ങള്‍ അദ്ദേഹത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നു. ശാദുലി ത്വരീഖത്തിനെ പുകഴ്‌ത്തിയിരുന്ന സൂഫി കവി മുഹമ്മദ്‌ബ്‌നു സഈദ് അല്‍ബുസൂരി (ജനനം 608) രചിച്ച അല്‍കവാകിബു ദുര്‍രിയ്യ ഫീ മദ്‌ഹി ഖൈരില്‍ ബരിയ്യ എന്ന ബുര്‍ദകവിതയില്‍ പ്രവാചക കീര്‍ത്തനങ്ങളായി പറഞ്ഞത് കടുത്ത ശിര്‍ക്കന്‍ വിശ്വാസമാണ്.
ഫഇന്നമിന്‍ ജൂദിക
ദുന്‍യാ വളറര്‍തുഹാ
വമിന്‍ ഉലൂമിക
ഇല്‍മുല്ലൗഹി വല്‍ ഖലമി
ദുന്‍യാ വളറര്‍തുഹാ
വമിന്‍ ഉലൂമിക
ഇല്‍മുല്ലൗഹി വല്‍ ഖലമി
(തീര്‍ച്ചയായും ഇഹലോകവും പരലോകവും അങ്ങയുടെ ഔദാര്യമാണ്. ലൗഹുല്‍ മഹ്‌ഫൂദ്വിലെയും ഖലമിലെയും അറിവുകള്‍ അങ്ങയുടെ അറിവുകളില്‍ പെട്ടതാണ്)
ഇഹത്തിലെയും പരത്തിലെയും കാര്യങ്ങള്‍ നബി(സ)യുടെ അനുഗ്രഹം കൊണ്ടാണ് നടപ്പിലാകുന്നതെന്നും അദൃശ്യങ്ങളില്‍ തന്നെ അതീവ രഹസ്യമായ സുരക്ഷിത ഫലകത്തിലെ വിജ്ഞാനം പോലും നബി(സ)യുടെ അറിവില്‍ പെട്ടതാണെന്നുമുള്ള വാദം ഗുരുതരമായ അപരാധമാണ്. ആത്മാവിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അത് അല്ലാഹുവിന്റെ പക്കലാണെന്ന് നബി(സ) പറഞ്ഞത് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. ലൗഹുല്‍ മഹ്‌ഫൂദ്വിലെ ജ്ഞാനം നബി(സ)ക്കുണ്ടായിരുന്നെങ്കില്‍ അത് വ്യക്തമാക്കാമായിരുന്നുവല്ലോ. ജിബ്‌രീല്‍(അ) അന്ത്യനാളിനെപ്പറ്റി ചോദിച്ചപ്പോള്‍ ചോദ്യകര്‍ത്താവും ചോദിക്കപ്പെട്ടവനും ഈ കാര്യത്തില്‍ തുല്യമാണെന്ന് പറഞ്ഞ നബി(സ)ക്ക് അദൃശ്യജ്ഞാനം മൊത്തമായി നല്‍കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്.
അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.'' (വി.ഖു 92:13). ``നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന് തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.'' (വി.ഖു 2:107)
``ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും അവന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല.'' (വി. ഖു 11:123)
നബി(സ)യോട് പറയാനായി ഖുര്‍ആനിന്റെ നിര്‍ദേശം ശ്രദ്ധിക്കുക: ``പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല.'' (വി.ഖു 6:50)
ബുര്‍ദയില്‍ നിന്നുള്ള മറ്റൊരു വരി:
യാ അക്‌റമല്‍ ഖല്‍ഖി
മാലീമന്‍ അലുദുബിഹി
സിവാക ഇന്‍ദ
ഹുലുലില്‍ ഹാദിഥില്‍ ഇമമി
മാലീമന്‍ അലുദുബിഹി
സിവാക ഇന്‍ദ
ഹുലുലില്‍ ഹാദിഥില്‍ ഇമമി
(സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ പ്രവാചകരേ, എന്റെ എണ്ണമറ്റ പ്രയാസങ്ങള്‍ക്ക് എനിക്ക് അഭയമായി അങ്ങല്ലാതെ മറ്റാരുമില്ല.)
ശര്‍റഫല്‍ അനാം മൗലിദില്‍ പറയുന്നു:
ഫ അഗ്‌ഥ്‌നീ വഅജിര്‍നീ
യാ മുജീറു മിനസ്സഈര്‍
യാ ഗിയാഥീ യാമലാദീ
ഫീ മുഹിമ്മതില്‍ ഉമൂര്‍
യാ മുജീറു മിനസ്സഈര്‍
യാ ഗിയാഥീ യാമലാദീ
ഫീ മുഹിമ്മതില്‍ ഉമൂര്‍
(അതുകൊണ്ട് എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണമേ, നരകത്തില്‍ നിന്ന് രക്ഷിക്കുന്നവരേ, വിഷമവേളയില്‍ എന്റെ സഹായവും അഭയവുമായവരേ)
നബി(സ)യാണ് രക്ഷകനും സഹായകനുമെന്ന് മാലക്കാരും ബുര്‍ദക്കാരും പറയുന്നു. എന്നാല്‍ സ്വന്തം കാര്യത്തില്‍ പോലും നിസ്സഹായനാണ് താനെന്ന് പ്രഖ്യാപിക്കാന്‍ നബി(സ)യോട് അല്ലാഹു നിര്‍ദേശിച്ചു: ``(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നൊക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.'' (46:9)
പിതൃവ്യന്‍ അബൂത്വാലിബിന്റെ കാര്യത്തില്‍ നിസ്സഹായനായ നബി(സ) സ്വന്തത്തെ നരകത്തില്‍ നിന്ന് കാക്കണമെന്ന് പ്രിയപുത്രി ഫാത്വിമ(റ)യോട് ഉപദേശിക്കുന്നത് വിശ്വാസികള്‍ക്ക് പാഠമാകാനാണ്.
തെറ്റുകള്‍ പൊറുക്കാനും നരകത്തില്‍ നിന്നും രക്ഷപ്പെടുത്താനും അല്ലാഹുവിന് മാത്രമേ സാധിക്കൂ. ``വല്ല നീചകൃത്യവും ചെയ്‌തുപോയാല്‍ അഥവാ സ്വന്തത്തോടു തന്നെ വല്ല ദ്രോഹവും ചെയ്‌തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്.'' (വി.ഖു 3:135)
പ്രവാചക കീര്‍ത്തനമെന്ന പേരിലുള്ള ഈ അപരാധങ്ങള്‍ നരകത്തിലേക്കുള്ള പാതയാണ്. അല്ലാഹുവിനോടും റസൂലിനോടുമുള്ള ധിക്കാരമാണ്.
0 comments: