ശബാബ് മുഖാമുഖം മാര്‍ച്ച്‌ 8 2013

  • Posted by Sanveer Ittoli
  • at 8:41 AM -
  • 0 comments
അല്ലാഹു ദയ കാണിക്കുന്നതെന്തിന്‌?

അല്ലാഹു ദയ കാണിക്കുന്നതെന്തിന്‌?


സര്‍വശക്തനായ അല്ലാഹു ഏറെ ദയയുള്ളവനാണ്‌ എന്ന്‌ പല പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമൊക്കെ കാണുന്നു. എല്ലാറ്റിനും കഴിവുള്ളവനും ശക്തനും എന്ന നിലയ്‌ക്ക്‌ ഒരു ദൈവം ഇങ്ങനെ ചെയ്യേണ്ടതുണ്ടോ? മനുഷ്യനടക്കമുള്ള സൃഷ്‌ടികള്‍ അല്ലാഹുവിനോട്‌ ദയ കാണിക്കുക എന്നതല്ലാതെ തിരിച്ചുള്ള ദയ ആരുടെയെങ്കിലും വ്യാഖ്യാനത്തില്‍ വന്ന പിഴവായിരിക്കുമോ?
അഹ്‌മദ്‌ അബ്‌ദുല്ല കല്‍പ്പറ്റ
ശിക്ഷിക്കാനും ദ്രോഹിക്കാനും കഴിവുള്ളവന്‍ ദയയും കരുണയും കാണിക്കുന്നതിനാണ്‌ മൂല്യമുള്ളത്‌. ബലഹീനന്‍ ദയ കാണിക്കുന്നത്‌ ഗത്യന്തരമില്ലാത്തത്‌ കൊണ്ടായിരിക്കും. അതൊരു വലിയ കാര്യമല്ല. അല്ലാഹുവോട്‌ ആരും ദയ കാണിക്കേണ്ട ആവശ്യമില്ല. അവന്‍ പരാശ്രയമുക്തനാകുന്നു.
മാസച്ചിട്ടിയിലെ അധികപണം അനുവദനീയമോ?
തപാല്‍ വകുപ്പിന്റെ മാസച്ചിട്ടിയില്‍ അഞ്ചുവര്‍ഷം പണം നിക്ഷേപിച്ച എനിക്ക്‌ തിരിച്ചുകിട്ടിയപ്പോള്‍ 60,000 രൂപക്കു പകരം 72,000 രൂപ കൈപ്പറ്റാനായി. ഈ അധികതുക ഉപയോഗിക്കാമോ?
മലിഹ ചേന്ദമംഗല്ലൂര്‍
തപാല്‍ വകുപ്പ്‌ 12000 രൂപ അധികം തരുന്നത്‌ പലിശ എന്ന പേരില്‍ തന്നെയാണല്ലോ. സത്യവിശ്വാസികള്‍ക്ക്‌ പലിശപ്പണം ഉപജീവനത്തിന്‌ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നുണ്ട്‌. പലിശത്തുക പോസ്റ്റ്‌ഓഫീസില്‍ നിന്ന്‌ വാങ്ങാതിരിക്കുകയോ വാങ്ങിയിട്ട്‌ പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക്‌ പലിശത്തുക അടയ്‌ക്കാന്‍ വേണ്ടി നല്‌കുകയോ ചെയ്യാം.
സകാത്ത്‌ ശേഖരണവും വിതരണവും
സകാത്ത്‌ കമ്മിറ്റിയില്‍ അപേക്ഷ കൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരുപാട്‌ ആളുകള്‍ നമ്മുടെ നാടുകളിലുണ്ട്‌. ആവശ്യമോ അത്യാവശ്യമോ എന്നുപോലും നോക്കാതെ അപേക്ഷ പരിഗണിക്കുന്ന സകാത്ത്‌ കമ്മിറ്റികളും വിരളമല്ല. എന്നാല്‍ അഭിമാനം അടിയറവെക്കാന്‍ തയ്യാറല്ലാത്ത, അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരാകുന്ന ചിലരും നമുക്കിടയിലുണ്ട്‌. ഇവരെ കണ്ടെത്തി സകാത്തിന്റെ വിഹിതം എത്തിക്കുന്നില്ലെങ്കില്‍ ആ പ്രദേശത്തെ സകാത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ കുറ്റക്കാരാകുമോ?

ശരീഫ്‌ പൊക്കുന്ന്‌
ഒരു പ്രദേശത്തെ സകാത്ത്‌ കമ്മിറ്റിക്ക്‌ സകാത്ത്‌ തുക ഏറ്റവും അര്‍ഹരായ അവകാശികള്‍ക്ക്‌ ലഭ്യമാക്കാന്‍ ബാധ്യതയുണ്ട്‌. എല്ലായിടത്തും അപേക്ഷ നല്‌കി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ മാത്രം പരിഗണിച്ചാല്‍ പോരാ.
``ഭൂമിയില്‍ സഞ്ചരിച്ച്‌ ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി (നിങ്ങള്‍ ധനവ്യയം ചെയ്യുക). അറിവില്ലാത്തവര്‍ (അവരുടെ) മാന്യത കണ്ട്‌ അവര്‍ ധനികരാണെന്ന്‌ ധരിച്ചേക്കാം. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട്‌ നിനക്ക്‌ അവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട്‌ ചോദിച്ച്‌ വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു തീര്‍ച്ചയായും അത്‌ അറിയും.''(വി.ഖു. 2:273)
സകാത്ത്‌ കമ്മിറ്റി ഭാരവാഹിത്വം ഒരു അമാനത്താണ്‌. വിശ്വസ്‌ത ദൗത്യമാണ്‌. അത്‌ യഥോചിതം നിര്‍വഹിക്കാതിരുന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ ആശങ്കിക്കേണ്ടതാണ്‌.
ശാമുവേലും ശംവീലും
ശബാബ്‌ ലക്കം 25-ല്‍ ഖുര്‍ആനിനെ കണ്ടെത്തലില്‍ മുസ്‌ലിംകള്‍ക്ക്‌ പരിചയമില്ലാത്ത ഒരു നബിയെപ്പറ്റി പറഞ്ഞുകാണുന്നു. ഒരിടത്ത്‌ ശാമുവേല്‍ എന്നും (പേജ്‌ 27) മറ്റൊരിടത്ത്‌ ശംവീല്‍ (പേജ്‌ 29) എന്നുമാണ്‌ കാണുന്നത്‌. ഇത്‌ രണ്ടും ഒരു ദൈവദൂതന്‍ തന്നെയല്ലേ? ഇത്‌ നാം എണ്ണിപ്പറഞ്ഞുവരുന്ന 25-ന്‌ പുറത്തുള്ള നബിയാണോ?
എം അനസ്‌ കൊച്ചി
മുഹമ്മദ്‌ നബി(സ)ക്കു മുമ്പ്‌ ധാരാളം ദൂതന്മാരെ അല്ലാഹു അയച്ചിട്ടുണ്ടെന്നും അവരില്‍ ചിലരുടെ ചരിത്രവിവരണം നല്‌കിയിട്ടുണ്ടെന്നും മറ്റു ചിലരുടേത്‌ നല്‌കിയിട്ടില്ലെന്നും 40:78 സൂക്തത്തില്‍ കാണാം. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ പ്രവാചകന്മാരുടെ തന്നെ ബൈബിളിലെ പേരുകള്‍ ഖുര്‍ആനിലേതില്‍ നിന്ന്‌ നേരിയ വ്യത്യാസമുള്ളതാണ്‌. ഉദാ: ഇബ്‌റാഹീമും അബ്‌റഹാമും. നൂഹും നോഹയും. ലൂത്തും ലോത്തും. ദാവൂദും ദാവീദും. സുലൈമാനും സോളമനും. ബൈബിളിന്റെ ഇംഗ്ലീഷ്‌ മലയാളം പതിപ്പുകളിലെ പേരുകള്‍ തമ്മിലും നേരിയ വ്യത്യാസങ്ങളുണ്ട്‌. അറബിയില്‍ എ, ഏ, ഒ, ഓ എന്നീ സ്വരാക്ഷരങ്ങള്‍ ഇല്ലാത്തത്‌ ഈ വ്യത്യാസത്തിന്റെ കാരണങ്ങളിലൊന്നാണ്‌.
ഖുര്‍ആനില്‍ ഉസൈര്‍ എന്നൊരു മഹാനെ സംബന്ധിച്ച പരാമര്‍ശമുണ്ട്‌. അദ്ദേഹം പ്രവാചകനായിരുന്നോ അല്ലേ എന്ന്‌ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ച്‌ ബൈബിളില്‍ പ്രതിപാദിച്ചിട്ടുള്ളത്‌ എസ്‌റാ പ്രവാചകന്‍ എന്ന പേരിലാണ്‌. മൂസാ നബി(അ)യുടെ ഭൃത്യനായിരുന്ന യൂശഅ്‌ ബിന്‍ നൂന്‍ എന്ന മഹാനെ സംബന്ധിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ലെങ്കിലും ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളില്‍ അദ്ദേഹത്തെക്കുറിച്ചുള്ള വിവരണം കാണാം. ബൈബിളില്‍ ഇദ്ദേഹത്തിന്റെ ചരിത്രം വിവരിച്ചിട്ടുള്ളത്‌ ജോഷ്വ എന്ന പേരിലാണ്‌. ഈസാ നബി(അ)യുടെ പേര്‌ ഇംഗ്ലീഷ്‌ ബൈബിളില്‍ ജീസസ്‌ എന്നും മലയാളം ബൈബിളില്‍ യേശു എന്നുമാണല്ലോ.
2:246,247,248 സൂക്തങ്ങളില്‍ ഇസ്‌റാഈല്യരിലേക്ക്‌ അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനെ സംബന്ധിച്ചാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌. പക്ഷെ, അദ്ദേഹത്തിന്റെ പേര്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. ചില തഫ്‌സീറുകളില്‍ ശംവീല്‍ എന്നാണ്‌ പേര്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇംഗ്ലീഷ്‌ ബൈബിളില്‍ സാമുവെല്‍ എന്നും മലയാളം ബൈബിളില്‍ ശമുവേല്‍ എന്നും. ഭാഷകളും ലിപികളും സ്വരങ്ങളും വ്യത്യാസപ്പെടുമ്പോള്‍ ഇങ്ങനെ ചില മാറ്റങ്ങള്‍ സ്വാഭാവികമത്രെ.
പല്ലുതേപ്പും യുദ്ധവിജയവും
ഈയിടെ ഒരു ക്ലാസില്‍ മിസ്‌വാക്ക്‌ ചെയ്യലിനെക്കുറിച്ച്‌ ചില പോരിശകള്‍ കേട്ടു. ഓരോ ഈരണ്ട്‌ റക്‌അത്തുകള്‍ക്കിടയിലും സ്വഫ്‌ഫായി നിന്നതിനു ശേഷവും നമസ്‌കാരത്തില്‍ മിസ്‌വാക്ക്‌ ചെയ്‌തതായി തിര്‍മിദിയുടെ ഹദീസിലുണ്ടെന്ന്‌ ക്ലാസില്‍ പറയുന്നു. ഉമറിന്റെ(റ) കാലത്ത്‌ ഒരു മാസക്കാലം യുദ്ധം ചെയ്‌തിട്ടും വിജയിക്കാനാവാത്ത മുസ്‌ലിംകള്‍ മിസ്‌വാക്ക്‌ ചെയ്‌തശേഷം യുദ്ധം ചെയ്‌തതോടെ വിജയിച്ചുവെന്നും പറയുന്നു. ഇതിനൊക്കെ വല്ല അടിസ്ഥാനവുമുണ്ടോ?
മുഹമ്മദ്‌ യാസീന്‍ കാസര്‍ഗോഡ്‌
സിവാക്ക്‌ അഥവാ പല്ലുതേക്കല്‍ സംബന്ധിച്ച്‌ നബി(സ)യില്‍ നിന്ന്‌ അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതില്‍ പ്രബലമായതും അല്ലാത്തതുമുണ്ട്‌. പല്ലുതേപ്പ്‌ വായിന്‌ ശുദ്ധി വരുത്തുന്നതും രക്ഷിതാവിന്‌ (അല്ലാഹുവിന്‌) തൃപ്‌തിയുള്ളതുമാണെന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ അഹ്‌മദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വായിന്‌ വൃത്തി കുറയുമ്പോഴൊക്കെ പല്ലുതേക്കല്‍ പുണ്യകരമാണെന്നത്രെ ഇതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. സത്യവിശ്വാസികള്‍ അന്യോന്യം സംസാരിക്കുമ്പോള്‍ ആര്‍ക്കും വായ്‌നാറ്റം അനുഭവപ്പെടാത്ത അവസ്ഥ ഉണ്ടാകുന്നത്‌ അഭിലഷണീയമാണല്ലോ.
എന്റെ സമൂഹത്തിന്‌ ഞാന്‍ ബുദ്ധിമുട്ടുണ്ടാക്കല്‍ ആകുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരവേളയിലും പല്ലു തേക്കാന്‍ ഞാന്‍ അവരോട്‌ കല്‌പിക്കുമായിരുന്നു എന്ന്‌ നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മറ്റു സ്വഹാബികളില്‍ നിന്നും ഇതുപോലെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍ ഇതേ ഹദീസിന്റെ മറ്റു ചില റിപ്പോര്‍ട്ടുകളിലുള്ളത്‌ ഓരോ തവണ വുദ്വൂ (അംഗശുദ്ധി) ചെയ്യുമ്പോഴും പല്ല്‌തേക്കാന്‍ ഞാന്‍ അവരോട്‌ കല്‌പിക്കുമായിരുന്നു എന്നാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌, വുദ്വൂ ചെയ്യുമ്പോള്‍ മാത്രമല്ല നമസ്‌കരിക്കാന്‍ നില്‌ക്കുമ്പോഴും പല്ല്‌ തേക്കല്‍ സുന്നത്താണെന്നാണ്‌. എന്നാല്‍ `ഓരോ നസ്‌കാരവേളയിലും പല്ലു തേക്കാന്‍ ഞാന്‍ കല്‌പിക്കുമായിരുന്നു' എന്ന്‌ നബി(സ) പറഞ്ഞത്‌ നമസ്‌കരിക്കാന്‍ വേണ്ടി വുദ്വൂ ചെയ്യുമ്പോള്‍ പല്ലുതേക്കാന്‍ കല്‌പിക്കുമായിരുന്നു എന്ന ഉദ്ദേശ്യത്തിലായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
വീട്ടില്‍ കടന്നാല്‍ ആദ്യമായി നബി(സ) ചെയ്‌തിരുന്ന കാര്യം പല്ലുതേപ്പായിരുന്നുവെന്ന്‌ ആഇശ(റ) പറഞ്ഞതായി പ്രമുഖ ഹദീസ്‌ പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നബി(സ) രാത്രിയില്‍ എഴുന്നേറ്റാല്‍ പല്ലുതേക്കുമായിരുന്നു എന്ന്‌ ഹുദൈഫ പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ യുദ്ധത്തിനിറങ്ങുമ്പോള്‍ പല്ലുതേക്കണമെന്ന്‌ നബി(സ) കല്‌പിച്ചതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല. ഒരു മാസം യുദ്ധം ചെയ്‌തിട്ടും വിജയിക്കാന്‍ കഴിയാതിരിക്കെ പല്ല്‌ തേച്ചിട്ട്‌ യുദ്ധം ചെയ്‌തതോടെ വിജയം ലഭിച്ചു എന്ന കഥ ഏത്‌ ചരിത്രഗ്രന്ഥത്തിലാണുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല. ഒരു മാസക്കാലം മുസ്‌ലിം പോരാളികള്‍ പല്ല്‌ തേച്ചിരുന്നില്ല എന്നാണോ നാം മനസ്സിലാക്കേണ്ടത്‌? ഈരണ്ട്‌ റക്‌അത്തുകള്‍ക്കിടയില്‍ പല്ല്‌ തേക്കണമെന്ന്‌ നബി(സ) കല്‌പിച്ചതായി പ്രബലമായ ഹദീസില്‍ കണ്ടിട്ടില്ല.
കുളിമുറിയിലെ വുദ്വൂ ശരിയാകുമോ?
ഇന്ന്‌ മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഒന്നിച്ചാണ്‌. അവിടെവെച്ചാണ്‌ ഇന്നധികപേരും വുദ്വൂ ചെയ്യുന്നത്‌. ഇവിടെവെച്ച്‌ ചെയ്യുന്ന വുദ്വൂ ശരിയാകുമോ?
എസ്‌ ആര്‍ അംന 
പാലത്ത്‌
ഇസ്‌ലാമില്‍ വസ്‌വാസിന്‌ സ്ഥാനമില്ല. മലമോ മൂത്രമോ ശരീരത്തിലോ വസ്‌ത്രത്തിലോ തെറിച്ചുവീഴില്ലെന്ന്‌ ഉറപ്പുവരുത്തിക്കൊണ്ട്‌ വുദ്വൂ ചെയ്‌താല്‍ മതി. പ്രവാചക ശിഷ്യന്മാര്‍ ഈ കാര്യങ്ങളിലൊക്കെ വളരെ കുറഞ്ഞ സൗകര്യങ്ങള്‍ മാത്രം ഉള്ളവരായിരുന്നു. എന്നിട്ടും വുദ്വൂവിന്റെ കാര്യത്തില്‍ വളരെ വലിയ സൂക്ഷ്‌മത നബി(സ) ആവശ്യപ്പെട്ടതായി കാണുന്നില്ല.ശ

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: