പാഠം പഠിക്കാത്ത പഠന റിപ്പോര്‍ട്ടുകള്‍

  • Posted by Sanveer Ittoli
  • at 8:24 PM -
  • 0 comments

പാഠം പഠിക്കാത്ത പഠന റിപ്പോര്‍ട്ടുകള്‍



പുരോഗതിയിലേക്ക്‌ കുതിക്കുന്ന സമൂഹത്തില്‍ നിരന്തരം നടക്കേണ്ട പ്രക്രിയയാണ്‌ പഠനവും ഗവേഷണവും. ഓരോ പഠനത്തിലും കണ്ടെത്തുന്ന കാര്യങ്ങള്‍ പുരോഗതിയുടെ പുതിയ മേഖലകള്‍ തുറക്കുന്നു. അല്ലെങ്കില്‍ മുന്‍കഴിഞ്ഞ പഠന നിഗമനങ്ങളിലെ അപാകത തിരുത്തുന്നു. മനുഷ്യ പുരോഗതിയുടെ നിദാനം ഈ പഠന നൈരന്തര്യമാണ്‌.
ശാസ്‌ത്രലോകം ദിനചര്യയായി തന്നെ പഠന ഗവേഷണങ്ങളില്‍ മുഴുകുന്നു. സാമൂഹിക മാനവിക തലങ്ങളില്‍ സര്‍ക്കാറുകളും സ്വകാര്യ ഏജന്‍സികളും പ്രത്യേക വിഷയങ്ങളിലോ ഏതെങ്കിലും സന്ദര്‍ഭങ്ങളിലോ നടത്തുന്ന പഠനങ്ങളും കണക്കെടുപ്പുകളും അതില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്‌ ഭരണരംഗത്തും സാമൂഹികതലത്തിലും മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസ്‌ കണക്കെടുപ്പ്‌, ഇപ്പോള്‍ സുമാര്‍ എത്ര ആളുകള്‍ ജീവിച്ചിരിക്കുന്നു എന്നറിയാന്‍ വേണ്ടിയല്ലല്ലോ. ആ കണക്കനുസരിച്ചാണ്‌ പഞ്ചവത്സരപദ്ധതികളും വാര്‍ഷിക ബജറ്റുകളും രൂപപ്പെടുത്തുന്നതും സാമ്പത്തികാസൂത്രണം നടത്തുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതും. സക്രിയമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ പഠന റിപ്പോര്‍ട്ടുകള്‍ നിരര്‍ഥകമാണ്‌; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലെ.
കഴിഞ്ഞദിവസം മീഡിയ പുറത്തുവിട്ട (03-09-13) ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ടാണ്‌ ഇതെഴുതുമ്പോള്‍ മുന്നിലുള്ളത്‌. വിവേകമതികള്‍ ഞെട്ടിത്തരിച്ചുപോകുന്ന വിവരങ്ങളാണ്‌ ആ പഠന റിപ്പോര്‍ട്ടിലുള്ളത്‌. കേരളത്തിലെ കൗമാരക്കാരിലെ മദ്യപാന വ്യാപനത്തെപ്പറ്റിയായിരുന്നു ആ റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത്‌ ശരാശരി മദ്യപാന പ്രായം കണക്കാക്കി 12 വയസ്സു മുതല്‍ മദ്യാപനം തുടങ്ങുന്നു എന്ന്‌ പറഞ്ഞാല്‍ എന്തുമാത്രം അപകടകരമായ ഭാവിയാണ്‌ നമ്മുടെ മുന്നിലുള്ളത്‌. കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തില്‍ ലഹരി ഉപയോഗം തുടങ്ങുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാണെന്നതില്‍ സംശയമില്ല. മദ്യപാനത്തിന്‌ ഏതാണ്ട്‌ മനുഷ്യനോളം പഴക്കം കാണും. ചില കാലങ്ങളില്‍ ചില സമൂഹങ്ങളുടെയൊക്കെ സാംസ്‌കാരിക പശ്ചാത്തലം തന്നെ മദ്യമയമായിരുന്നു എന്നത്‌ ശരിയാണെങ്കിലും വിശ്വാസി സമൂഹം മുഴുവന്‍ മദ്യപാനം പാപമായി കാണുന്നു. മദ്യപാനം പൊതുവെ കൂടുതലുള്ള സമൂഹങ്ങള്‍ക്കിടയില്‍ പോലും കുട്ടികളും ചെറുപ്രായക്കാരും മദ്യത്തിനടിമകളായിരുന്നില്ല. എന്നാല്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ സാമൂഹിക തലത്തില്‍ പുരോഗതികള്‍ കൈവരിച്ചതുപോലെ ജീര്‍ണതകളും കൂടിവരുന്നതായിട്ടാണ്‌ അനുഭവം. അതില്‍ പെട്ടതാണ്‌ ചെറുപ്രായത്തില്‍ തന്നെ ലഹരി ഉപയോഗം ആരംഭിക്കുന്ന പ്രവണത. കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 21 വയസ്സിനു താഴെയുള്ളവരുടെ മദ്യപാനാസക്തി 900 ശതമാനം വര്‍ധിച്ചിരിക്കുന്നു എന്ന സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ടാണ്‌ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്നത്‌. ഇത്‌ ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്‌.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇന്ത്യന്‍ ജനസംഖ്യയുടെ നാല്‌ ശതമാനം മാത്രമാണ്‌ ഈ കൊച്ചു കേരളത്തിലുള്ളത്‌. എന്നാല്‍ രാജ്യത്തെ മദ്യവില്‌പനയുടെ 16 ശതമാനം നടക്കുന്നത്‌ കേരളത്തിലാണ്‌ എന്ന നടേപറഞ്ഞ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടന ഒരു പഠന റിപ്പോര്‍ട്ട്‌ പുറത്തിറക്കിയാല്‍ നമുക്ക്‌ എന്ത്‌ ചെയ്യാനുണ്ട്‌? റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ ഒരറിവാണ്‌. തന്റെ അയല്‍പക്കത്ത്‌ ഒരു കുടുംബം ആഴ്‌ചകളായി പട്ടിണിയിലാണ്‌ എന്ന്‌ ഒരാള്‍ക്ക്‌ അറിവ്‌ ലഭിക്കുന്നു എന്നിരിക്കട്ടെ. അയാള്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യുന്നില്ലെങ്കിലോ? മറിച്ച്‌ ആ അറിവ്‌ അദ്ദേഹം അനുഭവമാക്കി മാറ്റി ആ കുടുംബത്തെ പട്ടിണിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതയാള്‍ക്ക്‌ അനുഭൂതിയായി മാറുന്നു. നാം സൂചിപ്പിച്ച വിവരം ഒരു വിവരമായി അവശേഷിക്കുകയാണെങ്കില്‍ അതായിരിക്കും നമ്മുടെ ദുര്യോഗം. ആരാണ്‌ ഈ കുടിക്കുന്ന കുട്ടികള്‍? നമ്മുടെ കുട്ടികള്‍ തന്നെ. ഈ രാജ്യത്തിന്റെ നാളത്തെ വാഗ്‌ദാനമായ പൗരന്മാര്‍. രാഷ്‌ട്രസാരഥ്യം ഏറ്റെടുക്കേണ്ടവര്‍. മദ്യം വിഷമാണ്‌; സമീപിച്ചു പോകരുത്‌ എന്ന്‌ പഠിപ്പിച്ച രാഷ്‌ട്രപിതാവിന്റെ പിന്‍മുറക്കാരുടെ മക്കള്‍. മദ്യം തൊടാത്തവനാണ്‌ യഥാര്‍ഥ കമ്യൂണിസ്റ്റ്‌ എന്ന്‌ സിദ്ധാന്തിച്ചവരുടെ മക്കള്‍. ക്ഷേത്രവും പള്ളിയും ചര്‍ച്ചും നല്‌കുന്ന ധര്‍മപാഠങ്ങള്‍ കൈമുതലാക്കിയവരുടെ മക്കള്‍. സര്‍വോപരി മദ്യം തിന്മയുടെ താക്കോലാണ്‌, അത്‌ നിഷിദ്ധമാണ്‌, പൈശാചികമാണ്‌, സ്വര്‍ഗപ്രവേശം തടയുന്നതാണ്‌ എന്ന്‌ പഠിപ്പിച്ച പ്രവാചകന്റെ അനുയായികളുടെ മക്കള്‍!
ഒരാളും തന്റെ മക്കളെ മദ്യപരായി കാണാന്‍ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ പിന്നെ ഈ ദുരവസ്ഥയ്‌ക്ക്‌ തടയിടാന്‍ കൂട്ടായ ശ്രമം വേണം. ലഹരി വ്യാപനത്തിന്റെ കാരണങ്ങള്‍ കണ്ടെത്തണം. പരിഹാരത്തിന്‌ പരിശ്രമിക്കണം. തലമുറയെ പിടിച്ചുനിര്‍ത്തണം. ഈ രംഗത്തുള്ള തീവ്രയജ്ഞത്തിന്‌ തുടക്കം കുറിക്കാനായിരിക്കണം മേല്‍പറഞ്ഞ പഠനറിപ്പോര്‍ട്ട്‌ പ്രചോദനമാകേണ്ടത്‌. മദ്യപാന വിപത്ത്‌ വ്യാപകമാകാനുള്ള നിരവധി കാരണങ്ങളില്‍ പ്രധാനം മദ്യത്തിന്റെ യഥേഷ്‌ടമുള്ള ലഭ്യത തന്നെയാണ്‌. അനിയന്ത്രിതമായ ബാര്‍ ലൈസന്‍സുകളും അബ്‌കാരി വരുമാനം മാത്രം ലാക്കാക്കുന്ന ഭരണാധികാരികളും നാടിന്റെ ശാപമാണ്‌. വോട്ടുതേടാന്‍ വേണ്ടി മദ്യനിയന്ത്രണമന്ത്രം ഉരുവിടുന്ന രാഷ്‌ട്രീയക്കാരുടെ വാലുകള്‍ മദ്യമുതലാളിയുടെ കാല്‍ക്കീഴിലാണ്‌. നിയമപാലകരുടെ അക്ഷന്തവ്യമായ അപരാധമാണ്‌ മറ്റൊരു കാരണം. മദ്യനിരോധമില്ലെങ്കിലും മദ്യോപയോഗത്തിന്‌ നിരവധി നിയന്ത്രണങ്ങളും നിയമവ്യവസ്ഥകളും നമ്മുടെ നാട്ടിലുണ്ട്‌. നിയമം പാലിക്കേണ്ട എക്‌സൈസും പോലീസും മറ്റു അധികൃതരും മദ്യത്തിന്റെ അഡിക്‌റ്റുകളും മദ്യമാഫിയയുടെ വൈതാളികരുമാണ്‌. മദ്യപാന ദൃശ്യങ്ങള്‍ സ്റ്റാറ്റസ്‌ സിംബലായി കാണിക്കുന്ന സിനിമ, സാഹിത്യങ്ങള്‍, പരസ്യങ്ങള്‍ മുതലായവയൊക്കെ ഭ്രാന്ത്‌ വിലകൊടുത്ത്‌ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നു. ലഹരിയുടെ ലഭ്യതയും സാമ്പത്തിക സുസ്ഥിതിയും ചീത്ത കൂട്ടുകെട്ടും കൂടിച്ചേരുമ്പോള്‍ കൗമാരം ലഹരിക്കടിമപ്പെടുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളെജ്‌ കവാടങ്ങളില്‍ വലവിരിച്ച ലഹരിമാഫിയ നേടുന്നത്‌ പണമാണെങ്കിലും ചെയ്യുന്നത്‌ തലമുറയെ കൊല്ലലാണ്‌. മാറുന്ന ലോകത്ത്‌ വിപണി നേടുന്ന മേല്‍ക്കൈയും കണ്ണുമഞ്ഞളിക്കുന്ന ആഡംബര ജീവിതവും പണം വാരിക്കൂട്ടാന്‍ പ്രേരകമാകുന്നു. ലഹരിയുടെ കാരിയര്‍മാരും പിന്നെ ഡീലര്‍മാരുമായി മാറാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്‌ പണത്തോടുള്ള ആര്‍ത്തിയാണ്‌.
രാജ്യത്തിന്റെ പരമോന്നത അവാര്‍ഡുകള്‍ നേടിയ എത്ര കായികതാരങ്ങള്‍ ഉത്തേജകമെന്ന ഓമനപ്പേരിട്ട മദ്യത്തിന്നടിമകളായി നാണംകെട്ട്‌ തല കുത്തിവീണു? ആ അപമാനം രാജ്യത്തിനേല്‌ക്കുന്ന കളങ്കമാണെന്ന്‌ നാം തിരിച്ചറിയേണ്ടതല്ലേ; പഠം പഠിക്കേണ്ടതല്ലേ? ദിനേന നൂറുകണക്കിന്‌ `നവജീവന്‍ നടുറോട്ടില്‍ പൊലിയുന്ന' വാഹനാപടകങ്ങളില്‍ വലിയ അളവോളം നടക്കുന്നത്‌ മദ്യപിക്കുന്ന ഡ്രൈവര്‍മാര്‍ മൂലമാണെന്ന്‌ അറിയാത്തവരില്ല. യാതൊരു നടപടിയുമില്ല. ആരെയും പേടിക്കേണ്ടതില്ലാത്ത അവസ്ഥ! മനസ്സാക്ഷിയുള്ളവരെ നടുക്കുന്ന പീഡന കഥകള്‍- ഡല്‍ഹി പീഡനമുള്‍പ്പെടെ- നിത്യവും കേള്‍ക്കുന്നു. ഏറ്റവും ക്രൂരവും പൈശാചികവുമായവയിലെ പ്രധാന വില്ലന്‍ ലഹരിയാണ്‌. ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഈയിടെ പെരുകിവരുന്ന, കുരുന്നുകളെ പീഡിപ്പിച്ച്‌ പിച്ചിച്ചീന്തിയ സംഭവങ്ങളെല്ലാം നടന്നത്‌ മദ്യലഹരിയിലായിരുന്നു. മീഡിയ പൈങ്കിളിക്കഥ മെനയുന്നതില്‍ ലഹരിചര്‍ച്ച കടന്നുവരുന്നില്ല. മനുഷ്യബന്ധങ്ങള്‍ കാറ്റില്‍പറത്തി സ്വന്തം മക്കളില്‍ കാമവെറി നടത്തിയ മനുഷ്യപ്പിശാചുക്കള്‍ ലഹരിയിലായിരുന്നു എന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല. ലോകകപ്പ്‌ ഗെയിംസ്‌ പലതും സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ മദ്യക്കമ്പനികളാണ്‌. മദ്യപ്പരസ്യമുള്ള ജഴ്‌സി താന്‍ അണിയില്ല എന്ന്‌ പറഞ്ഞ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഫവാദ്‌ അഹ്‌മദ്‌ ആദര്‍ശംകൊണ്ട്‌ വേറിട്ടുനില്‌ക്കുന്നു. ഈ ആര്‍ജവം മറ്റുള്ളവര്‍ കാണിക്കുന്നില്ല. ചുരുക്കത്തില്‍ വിവിധങ്ങളായ കാരണങ്ങളാല്‍ മദ്യ-ലഹരി പദാര്‍ഥ വ്യാപനത്തിന്‌ മണ്ണൊരുങ്ങുന്നു. വിവേചനശേഷിയില്ലാതെ കൗമാരപ്പാറ്റകള്‍ ആ തീയില്‍ ചാടി എരിയുന്നു.
എന്തുണ്ട്‌ പരിഹാരം? ഒറ്റയടിക്ക്‌ ഒരാള്‍ക്കോ ഒരു സംഘത്തിനോ ചെയ്യാവുന്നതല്ല ഈ `മദ്യസംസ്‌കാര'ത്തെ മാറ്റിയെടുക്കുന്ന ദൗത്യം. സമൂഹത്തിന്റെ വിവിധ തലങ്ങളിലെ കൂട്ടായ യത്‌നം അനിവാര്യം. മദ്യലഭ്യത കുറയ്‌ക്കുക എന്നതുതന്നെയാണ്‌ ഏറ്റവും ആദ്യം ചെയ്യേണ്ടത്‌. മദ്യവിപത്തുകള്‍ക്ക്‌ കടുത്തശിക്ഷ നല്‌കുക എന്നത്‌ അതിനേക്കാള്‍ ആവശ്യമാണ്‌. മദ്യക്കമ്പനികളുടെ പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുക, മദ്യത്തെ മഹത്വവത്‌കരിക്കുന്ന സാഹിത്യ കലാംശങ്ങള്‍ ആവിഷ്‌കാരത്തിന്റെ പേരുപറഞ്ഞ്‌ ലഘൂകരിക്കാതെ കര്‍ശനമായി വിലക്കുക, സിനിമാ-കായിക താരങ്ങളും സാംസ്‌കാരിക നായകരെന്നു പറയപ്പെടുന്നവരും മദ്യത്തിന്റെ അഡിക്‌റ്റുകളാണെന്ന്‌ സമൂഹത്തെ അറിയിക്കാതിരിക്കുകയെങ്കിലും ചെയ്യുക, ലഹരി വിരുദ്ധ ബോധവത്‌കരണം അച്ചടി-ശ്രാവ്യ-ദൃശ്യ മാധ്യമങ്ങള്‍ ഒരു പ്രധാന അജണ്ടയായി സ്വീകരിക്കുക -ഇതിനൊക്കെ പുറമെ വിദ്യാലയങ്ങള്‍ക്കരികെയുള്ള ലഹരി വില്‌പന തടയാന്‍ സമൂഹം ഫലപ്രദമായും ശക്തമായും ഇടപെടുക. ഇങ്ങനെ ബഹുമുഖ പദ്ധതികള്‍ ഒന്നിച്ചും ഒത്തൊരുമിച്ചും നടപ്പിലാക്കാന്‍ സമൂഹം ആര്‍ജവം കാണിച്ചെങ്കിലേ ഈ മഹാമാരിയെ തടയാനാകൂ.
ഒരു സമൂഹമെന്ന നിലയില്‍ മദ്യോപയോഗം ഏറ്റവും കുറഞ്ഞത്‌ മുസ്‌ലിംകളിലാണ്‌. എന്നാല്‍ മേല്‍പറഞ്ഞ പന്ത്രണ്ട്‌ വയസ്സ്‌ നമുക്ക്‌ ബാധകമല്ല എന്ന്‌ കരുതേണ്ട. മുസ്‌ലിംകള്‍ മദ്യപിക്കാത്തത്‌ അതിലടങ്ങിയ ഭൗതിക ദോഷംകൊണ്ടല്ല. തന്റെ ആത്യന്തിക ജീവിതമോക്ഷത്തിന്‌ മദ്യം തടയിടും എന്ന വിശ്വാസത്താലാണ്‌. ആ വിശ്വാസദാര്‍ഢ്യവും സമകാല സംഭവങ്ങളിലൂടെ ലഹരി ഭവിഷ്യത്തും ഇളംതലമുറയെ സ്‌നേഹപൂര്‍വം ബോധ്യപ്പെടുത്താന്‍ മതപാഠശാലകളും മതവേദികളും ഉപയോഗപ്പെടുത്തുക. വിവാദങ്ങളില്‍ കെട്ടിത്തൂങ്ങി ഊര്‍ജം നഷ്‌ടപ്പെടുമ്പോള്‍ അത്യാവശ്യമായ ഇത്തരം രംഗത്ത്‌ ചോര്‍ച്ച സംഭവിക്കുന്നത്‌ കാണാതെ പോകാന്‍ സാധ്യതയുണ്ട്‌ എന്ന കാര്യം മതസംഘടനകള്‍ ഓര്‍ക്കണം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: