ശബാബ് മുഖാമുഖം 2013_aug_30

  • Posted by Sanveer Ittoli
  • at 9:39 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_aug_30

ശരീഅത്ത്‌ നിയമങ്ങള്‍ ഖുര്‍ആനിനോട്‌ നീതി പുലര്‍ത്തുന്നുവോ?

ബഹുഭാര്യാത്വം സ്വീകരിക്കുന്നവര്‍ തുല്യനീതിയോടെ ഭാര്യമാരെ നോക്കാന്‍ കഴിയുന്നവരായിരിക്കണമെന്നാണ്‌ ഖുര്‍ആന്‍ നിബന്ധന വെക്കുന്നത്‌. പിന്നീട്‌ ഇറങ്ങിയ വചനത്തില്‍ ആര്‌ വിചാരിച്ചാലും തുല്യനീതിയോടെ ഭാര്യമാരെ നോക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട്‌ ബഹുഭാര്യാത്വം അപ്രായോഗികമാണെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടും ശരീഅത്തില്‍ ഇഷ്‌ടംപോലെ കെട്ടാനും, മൊഴിചൊല്ലാനുമുള്ള അവകാശമാണ്‌ കൊടുത്തത്‌. അതുപോലെ ലോകത്തെല്ലാം ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ സത്യനിഷേധികളോടെല്ലാം ലോകാവസാനം വരെ യുദ്ധം ചെയ്യണമെന്ന നിയമം ശരീഅത്ത്‌ തള്ളിക്കളയുകയും ചെയ്‌തു. ശരീഅത്ത്‌ നിയമങ്ങള്‍ യഥാര്‍ഥത്തില്‍ ഖുര്‍ആനിക നിയമത്തോട്‌ നീതി പുലര്‍ത്തുന്നുണ്ടോ?
പി ഹസ്‌കര്‍ തവനൂര്‍, തിരുനാവായ

ഉ:ബഹുഭാര്യാത്വം അപ്രായോഗികമാണെന്ന്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. `പിന്നീട്‌ ഇറങ്ങിയ സൂക്തം' ഇപ്രകാരമാണ്‌: ``നിങ്ങള്‍ അതിയായി ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയേ ഇല്ല. അതിനാല്‍ നിങ്ങള്‍ ഒരാളിലേക്ക്‌ പൂര്‍ണമായി ചാഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ട നിലയില്‍ വിട്ടേക്കരുത്‌. നിങ്ങള്‍ പെരുമാറ്റം നന്നാക്കിത്തീര്‍ക്കുകയും സൂക്ഷ്‌മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (വി.ഖു 4:129). ഒരു ഭാര്യയിലേക്ക്‌ മാത്രം ചാഞ്ഞുപോകാതെ പെരുമാറ്റം നന്നാക്കുകയും സൂക്ഷ്‌മത പാലിക്കുകയും ചെയ്‌താല്‍ മതിയെന്നാണ്‌ ഈ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
ശരീഅത്ത്‌ എന്ന വാക്കിന്റെ സാക്ഷാല്‍ വിവക്ഷ അല്ലാഹു വേദഗ്രന്ഥത്തിലൂടെയും പ്രവാചകനിലൂടെയും അറിയിച്ചുതന്ന നിയമമാണ്‌. എന്നാല്‍ ഇന്ത്യയില്‍ ശരീഅത്ത്‌ നിയമം എന്ന പേരില്‍ അറിയപ്പെടുന്നത്‌ വിവിധ മദ്‌ഹബുകളിലെ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ `മുള്ള' എന്ന്‌ പേരായ ഒരാള്‍ എഴുതിത്തയ്യാറാക്കിയ `മുസ്‌ലിം പേഴ്‌സണല്‍ ലോ' ആണ്‌. ഇഷ്‌ടം പോലെ കെട്ടാനുള്ള അവകാശം ഈ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാലും ഖുര്‍ആനികാധ്യാപനങ്ങളോട്‌ യോജിക്കാത്ത ചില ആശയങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ കടന്നുകൂടിയിട്ടുണ്ട്‌. ഇതൊക്കെ ഒഴിവാക്കി `വ്യക്തി നിയമ'ത്തെ പ്രമാണബദ്ധമാക്കുന്ന വിഷയത്തില്‍ മുസ്‌ലിം പണ്ഡിതന്മാരുടെയും നേതാക്കളുടെയും സമവായം ഉണ്ടാക്കാന്‍ കഴിയണം.
ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടി സത്യനിഷേധികളോട്‌ യുദ്ധം ചെയ്യണം എന്നൊരു കല്‌പന ഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഇല്ല. ലോകാവസാനം വരെ യുദ്ധം ചെയ്യണമെന്നും കല്‌പനയില്ല. യുദ്ധം സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം ഇപ്രകാരമാകുന്നു: ``നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യൂ. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധി വിടുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുക തന്നെയില്ല.''(വി.ഖു 2:190)

വിത്‌റിലെ പാരായണം

തറാവീഹ്‌ എട്ട്‌ റക്‌അത്ത്‌ കഴിഞ്ഞ്‌ അവസാനം നമസ്‌കരിക്കുന്ന മൂന്ന്‌ റക്‌അത്ത്‌ വിത്‌റില്‍ ചില പള്ളികളിലെ ഇമാമുമാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി സൂറത്തുല്‍ അഅ്‌ലാ, കാഫിറൂന്‍, ഇഖ്‌ലാസ്‌ എന്നിവ പാരായണം ചെയ്യുന്നതായി കാണുന്നു. ഇത്‌ അരോചകമായി തോന്നുന്ന ചില മഅ്‌മൂമുകള്‍ വിത്‌റിന്റെ ജമാഅത്ത്‌ ഒഴിവാക്കുന്ന അനുഭവം പോലുമുണ്ട്‌. വിത്‌റില്‍ ഇവ മൂന്നും മാത്രമേ പാരായണം ചെയ്യാന്‍ പാടുള്ളൂ എന്നുണ്ടോ?
കെ പി അബൂബക്കര്‍ മുത്തനൂര്‍

ഉ:നബി(സ) വിത്‌ര്‍ നമസ്‌കാരത്തില്‍ ഈ സൂറത്തുകളാണ്‌ പാരായണം ചെയ്‌തിരുന്നതെന്ന്‌ പല സ്വഹാബികളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ്‌ ഇമാമുകള്‍ പതിവായി ഈ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നത്‌. എല്ലാ ദിവസവും ഇതേ സൂക്തങ്ങള്‍ തന്നെ പാരായണം ചെയ്യണമെന്ന്‌ നബി(സ) കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ വിത്‌റില്‍ മറ്റു സൂറത്തുകള്‍ ഓതുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. വിത്‌ര്‍ നമസ്‌കാരത്തില്‍ പതിവായി `സബ്ബിഹിസ്‌മ'യും മറ്റും ഓതുന്നത്‌ ആവര്‍ത്തന വിരസതയ്‌ക്ക്‌ നിമിത്തമാകുമെന്ന അഭിപ്രായത്തോട്‌ `മുസ്‌ലിമി'ന്‌ യോജിപ്പില്ല. എല്ലാ നമസ്‌കാരത്തിലും എല്ലാ റക്‌അത്തിലും ഫാതിഹ ഓതുന്നത്‌ നിമിത്തം ആളുകള്‍ മടുത്ത്‌ നമസ്‌കാരം വേണ്ടെന്ന്‌ വെക്കുന്നില്ലല്ലോ. ഫാതിഹയെ വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌ തന്നെ ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ സൂക്തങ്ങള്‍ എന്നാണല്ലോ.

വലിയ്യും അന്യസ്‌ത്രീ സമ്പര്‍ക്കവും

``അന്യസ്‌ത്രീകള്‍ക്ക്‌ ഹസ്‌തദാനം ചെയ്യുന്നവര്‍ എങ്ങനെ വലിയ്യാകും? വീശാനും മറ്റു പരിചണത്തിനും അന്യ സ്‌ത്രീകളെ ഏല്‌പിക്കുന്നവന്‍ എങ്ങനെ വലിയ്യാകും? ഭര്‍ത്താവ്‌ വിദേശത്തുള്ള സ്‌ത്രീയുടെ വീട്ടില്‍പോയി അന്തിയുറങ്ങുന്നവന്‍ എങ്ങനെ വലിയ്യാകും? ഒരു വഖ്‌ത്ത്‌ പോലും നിസ്‌കരിക്കാത്തവന്‍ എങ്ങനെ വലിയ്യാകും? അന്യസ്‌ത്രീയെയും കൊണ്ട്‌ അജ്‌മീരിലും മുത്തുപേട്ടയിലും ചുറ്റിക്കറങ്ങുന്നവന്‍ എങ്ങനെ വലിയ്യാകും? സഹായത്തിന്‌ കൂടെക്കൂട്ടുന്നവരെ ജുമുഅ നിസ്‌കരിക്കാന്‍ അനുവദിക്കുകപോലും ചെയ്യാത്തവന്‍ എങ്ങനെ വലിയ്യാകും?'' (അബ്‌ദുല്‍ ഹമീദ്‌ ഫൈസി, അമ്പലക്കടവ്‌, ആത്മത പ്രത്യേക പതിപ്പ്‌, സത്യധാര, ജൂലൈ 2013)
സ്‌ത്രീ പള്ളിപ്രവേശം കൊണ്ട്‌ നാട്ടിലാകെ കുഴപ്പമുണ്ടാകുമെന്ന്‌ പാടിപ്പറഞ്ഞു നടന്നവര്‍ക്ക്‌ വന്ന ദുരന്തത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇബ്‌നു മുഹമ്മദ്‌ കൊണ്ടോട്ടി

ഉ:ഔലിയാക്കളുടെ കാര്യമൊക്കെ ശരീഅത്ത്‌ നിയമങ്ങളുടെ പരിധിക്ക്‌ പുറത്താണെന്ന ധാരണയാണ്‌ എക്കാലത്തും സമസ്‌തക്കാര്‍ നാട്ടിലാകെ പരത്തിയിട്ടുള്ളത്‌. അന്യസ്‌ത്രീകള്‍ക്ക്‌ ഹസ്‌തദാനം ചെയ്‌തില്ലെങ്കിലും അവര്‍ക്ക്‌ ഉറുക്കും മറ്റും എഴുതിക്കൊടുത്തും അവരുടെ ശരീരത്തില്‍ മന്ത്രിച്ചൂതിയും അവരുമായി അടുപ്പം സ്ഥാപിച്ചവര്‍ സുന്നീസിദ്ധന്മാരുടെയും `അറബ്‌ മാന്ത്രിക'ന്മാരുടെയും കൂട്ടത്തില്‍ ധാരാളമുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും നമസ്‌കാരമോ സകാത്തോ നോമ്പോ ഹജ്ജോ നിര്‍വഹിക്കാത്ത പലരുടെയും പേരില്‍ നമസ്‌തക്കാര്‍ മുന്‍കാലങ്ങളില്‍ ജാറമുണ്ടാക്കിയിട്ടുണ്ട്‌. അവിടങ്ങളില്‍ ആണ്ടുതോറും ഉറൂസ്‌ നടത്തുന്നുമുണ്ട്‌. ഇതൊക്കെ തെറ്റാണെന്ന്‌ ഒരു സമസ്‌ത നേതാവും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. ഔലിയാ പട്ടം അണിഞ്ഞതുകൊണ്ട്‌ ശരീഅത്ത്‌ വലിച്ചെറിഞ്ഞ്‌ സുഖവും സമ്പത്തും അനുഭവിക്കുന്നയാള്‍ മറുസുന്നിയോട്‌ ചേര്‍ന്ന്‌ നില്‌ക്കുമ്പോള്‍ മാത്രമാണ്‌ വിമര്‍ശനത്തിന്റെ കുന്തമുന അയാളുടെ നേര്‍ക്ക്‌ തിരിയുന്നത്‌.
അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച ശരീഅത്തിലൂടെ മാത്രമേ പുരുഷന്മാരും സ്‌ത്രീകളും സന്മാര്‍ഗത്തിലാവുകയുള്ളൂ. ആ ശരീഅത്തില്‍ ജാറം അഥവാ ദര്‍ഗ എന്നൊരു സ്ഥാപനമേ ഇല്ല. മുഹമ്മദ്‌ നബി(സ)യും സ്വഹാബികളും എവിടെയും ജാറം സ്ഥാപിച്ചിട്ടില്ല. അവര്‍ സ്ഥാപിച്ചത്‌ പള്ളികളാണ്‌. ആ പള്ളികളില്‍ സ്‌ത്രീകള്‍ നമസ്‌കരിക്കുകയും ഇഅ്‌തികാഫ്‌ നിര്‍വഹിക്കുകയും ചെയ്‌തിരുന്നു. സ്‌ത്രീകള്‍ക്ക്‌ പള്ളികള്‍ നിഷിദ്ധമാക്കിയ നമസ്‌തക്കാര്‍ക്ക്‌ അനിസ്‌ലാമിക സ്ഥാപനങ്ങളായ ജാറങ്ങളിലേക്ക്‌ സ്‌ത്രീപുരുഷന്മാരെ ഒന്നിച്ച്‌ ഒഴുക്കുന്ന സിയാറത്ത്‌ പാക്കേജ്‌ ഒരു പ്രധാന വരുമാനമാര്‍ഗമത്രെ. ഇതൊക്കെ തെറ്റാണെന്ന്‌ സമസ്‌ത പണ്ഡിതന്മാര്‍ക്ക്‌ ബോധ്യമായിട്ടുണ്ടെങ്കില്‍ സ്‌ത്രീകളെ ജാറങ്ങളില്‍ നിന്ന്‌ പള്ളികളിലേക്ക്‌ തിരിച്ചുവിടുകയാണ്‌ അവര്‍ ചെയ്യേണ്ടത്‌.

നമസ്‌കാരത്തില്‍ ഒരു സലാം മാത്രമോ?

നമസ്‌കാരത്തില്‍ നിന്ന്‌ വിരമിക്കുമ്പോള്‍ വിദേശങ്ങളില്‍ ഒരു സലാം മാത്രം പറയുന്നു. പ്രവാചക ചര്യ ഇങ്ങനെയാണോ?
നിഷ ഷാനവാസ്‌ മങ്കട

ഉ:നബി(സ) വലത്തോട്ട്‌ തിരിഞ്ഞും ഇടത്തോട്ട്‌ തിരിഞ്ഞും സലാം ചൊല്ലാറുണ്ടായിരുന്നുവെന്നും അപ്പോള്‍ അദ്ദേഹത്തിന്റെ കവിളിന്റെ വെളുപ്പ്‌ (പിന്നിലുള്ളവര്‍ക്ക്‌) കാണാമായിരുന്നുവെന്നും അനേകം സ്വഹാബികളില്‍ നിന്ന്‌ പ്രുമുഖ ഹദീസ്‌ പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. നബി(സ) രാത്രിയിലെ സുന്നത്ത്‌ നമസ്‌കാരത്തില്‍ ഒരു പ്രാവശ്യം മാത്രമാണ്‌ സലാം ചൊല്ലിയിരുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെയൊന്നും നിവേദക പരമ്പര പ്രബലമല്ല. അതിനാല്‍ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷം പേര്‍ നമസ്‌കാരത്തില്‍ രണ്ടു സലാം വേണമെന്ന അഭിപ്രായക്കാരാണ്‌. എന്നാല്‍ ഫിഖ്‌ഹ്‌ പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും ഒന്നാമത്തെ സലാം മാത്രമേ ഫര്‍ദ്വ്‌ (നിര്‍ബന്ധം) ആയി കണക്കാക്കുന്നുള്ളൂ. രണ്ടാമത്തെ സലാം അവരുടെ വീക്ഷണത്തില്‍ സുന്നത്ത്‌ (ഐച്ഛികം) ആകുന്നു. സ്വഹാബികളിലും താബിഉകളിലും ചിലര്‍ നമസ്‌കാരത്തില്‍ ഒരു സലാം മാത്രം മതിയെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: