ഇസ്‌റാഈല്‍ വംശവെറിയുടെ രാഷ്‌ട്രരൂപം

  • Posted by Sanveer Ittoli
  • at 4:04 AM -
  • 0 comments
ഇസ്‌റാഈല്‍ വംശവെറിയുടെ രാഷ്‌ട്രരൂപം

ഇസ്‌റാഈല്‍ വംശവെറിയുടെ രാഷ്‌ട്രരൂപം

മുഹമ്മദ്‌ യൂസുഫ്‌ കൊടിഞ്ഞി
``ഞാന്‍ യാത്ര ചെയ്യാറില്ല, ചെയ്യുമെങ്കില്‍ അത്‌ ഇസ്‌റാഈലിലേക്കാകില്ല. 1948നെ ഞാന്‍ ഓര്‍ക്കുന്നു, അതെങ്ങനെയായിരുന്നു സ്ഥാപിക്കപെട്ടതെന്ന്‌! അതില്‍ എന്റെ എല്ലാ ജൂതസുഹൃത്തുക്കളും ഹര്‍ഷോന്മാദത്തിലായിരുന്നപ്പോള്‍ ഞാനങ്ങനെയായിരുന്നില്ല, ഞാന്‍ വിളിച്ചു പറഞ്ഞു: നമ്മളെന്താണ്‌ ചെയ്യുന്നത്‌? മുസ്‌ലിം മഹാഭൂരിപക്ഷ രാജ്യത്ത്‌ നമുക്ക്‌ ചേരിദേശങ്ങളുണ്ടാക്കുന്നോ? മുസ്‌ലിം ജനതയത്‌ മറക്കില്ല, പൊറുക്കില്ല. അങ്ങനെയതാ ഇസ്‌റാഈല്‍ സ്ഥാപിതമായി, യുദ്ധസന്നദ്ധമായ നിലയിലാണത്‌! ഞാന്‍ നീതിയുടെ ഭാഗത്തായിരുന്നു,
`എനിക്കാരെയും സഹായിക്കാനാവില്ലെങ്കിലും ആ യാഥാര്‍ഥ്യം എനിക്ക്‌ അംഗീകരിച്ചേ പറ്റൂ. 2000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള വാഗ്‌ദത്ത രാജ്യത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടു മാത്രം ജൂതര്‍ ചെയ്‌തത്‌ നീതിയാകില്ല. പിന്‍തലമുറ അവരുടെ പൂര്‍വ്വികരെ കുറിച്ചാലോചിക്കും, അവര്‍ എവിടെയായിരുന്നു ജീവിച്ചതെന്ന്‌. ചരിത്രം ചലിച്ചുകൊണ്ടിരിക്കും, അതൊരിക്കലും ആര്‍ക്കും തിരിച്ചുപിടിക്കാനാവില്ല'' -പ്രശസ്‌ത അമേരിക്കന്‍ എഴുത്തുകാരന്‍ ഐസക്‌ അസിമോവ്‌ എന്ന ജൂതന്റെ വാക്കുകളാണിത്‌.
മിഡിലീസ്റ്റില്‍ എല്ലാ സെമിറ്റിക്‌ മതക്കാരും വളരെ പുണ്യമായി കരുതുന്ന ഭൂമിയാണ്‌ ജറൂസലം. നൂഹിന്റെ മൂന്ന്‌ മക്കളില്‍ ഒരുവനായ സാമില്‍ നിന്നും ഉത്ഭവിച്ച സംസ്‌കാരവും അതിനോടനുബന്ധിച്ചുണ്ടായ മതങ്ങളുമാണ്‌ സെമിറ്റിക്‌ മതങ്ങളെന്ന്‌ അറിയപെടുന്നത്‌. ലോകത്തെ എല്ലാ മതക്കാരും നൂഹിനോട്‌ ബന്ധപ്പെട്ട്‌ കിടക്കുന്നവരാണ്‌ എന്ന്‌ സെമിറ്റിക്‌ മതക്കാരെങ്കിലും അംഗീകരിക്കുന്നുണ്ട്‌. അങ്ങനെ എങ്കില്‍ ലോകത്തുള്ള എല്ലാവിധ ജനങ്ങളും മതങ്ങളും നൂഹിലേക്ക്‌ ചേര്‍ത്തെഴുതാം. സെമിറ്റിക്‌ മതങ്ങളുടെ പട്ടികയും അതിരുകളും മിഡ്‌ലീസ്റ്റിലൊതുങ്ങില്ല എന്നതാണ്‌ സത്യം. സാമിന്റെ മക്കളില്‍ പെട്ട ജോക്തയുടെ (Joctah) വേരുകള്‍ ഇന്ത്യയിലേക്ക്‌ എത്തിപ്പെടുന്നുണ്ട്‌. ഒരുപക്ഷെ അബ്രഹാമില്‍ നിന്നും ജൂതരിലേക്കുള്ളത്‌ പോലെ ബ്രാഹ്‌മണരിലേക്കുള്ള ദൂരം വിദൂരമാവില്ല.
മനുഷ്യരെ വ്യത്യസ്‌ത രൂപത്തിലും വര്‍ഗത്തിലുമാക്കിയത്‌ അവര്‍ പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടിയാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ അബ്രഹാമിന്റെ അനുയായികള്‍. അബ്രഹാമിന്റെ രണ്ടുമക്കളില്‍ ഐസക്‌ (ഇസ്‌ഹാഖ്‌) വഴിയാണ്‌ യാക്കൂബും (യഅ്‌ഖൂബ്‌) അദ്ദേഹത്തിന്റെ ജനവിഭാഗമായ ജൂതരും. അതില്‍ നിന്നും തന്നെയാണ്‌ മേരിയും (മറിയം) ഈസായും. ഇസ്‌മാഈല്‍ വഴി മുഹമ്മദ്‌ നബിയിലേക്കും എത്തിപ്പെടുന്നു ഈ പരമ്പര. ഇവിടെ ജൂതരുടെ വിശ്വാസപ്രകാരം അവര്‍ യാക്കോബിലൂടെ വന്ന ഐസകിന്റെ ആളുകളാണ്‌. അതുകൊണ്ട്‌ തന്നെ പല വിഷയങ്ങളിലും അടുപ്പം കാണുന്നു.
യൂദായുടെ ഗോത്രത്തില്‍ പെട്ട ജൂതര്‍ ദൈവകല്‌പിതമായ ന്യായപ്രമാണങ്ങള്‍ നല്‍കിയവനായി മോസസിനെ കണക്കാക്കുന്നു. യഹൂദര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങള്‍ യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം. ഇതര സെമിറ്റിക്‌ മതങ്ങളുടെ ദൈവിക സങ്കല്‌പങ്ങളെ പോലെ തന്നെയാണെങ്കിലും വര്‍ഗസ്വഭാവത്തില്‍ ജീവിക്കുന്നവരാണ്‌ ജൂതര്‍. ജൂത മതത്തിലേക്ക്‌ എത്തിപ്പെടാന്‍ ജന്മംകൊണ്ടേ സാധിക്കുകയുള്ളൂ, പിതാവിന്റെ ജനിതക പാരമ്പര്യത്തിലൂടെ പൂര്‍വ്വികരിലേക്കുള്ള ബന്ധം സ്ഥാപിക്കുന്നു. എന്നാല്‍ ആ ബന്ധം ഐസക്‌ വരെ മാത്രമേ കൊണ്ടുപോകൂ.
യഥാര്‍ഥത്തില്‍ എല്ലാ ജനവിഭാങ്ങളുടെയും ജനിതക ബന്ധം എത്തിപ്പെടുന്നത്‌ നൂഹിലൂടെ ആദമിലേക്കാണല്ലോ. അതില്‍ സെമിറ്റിക്‌ മതക്കാര്‍ക്ക്‌ എതിരഭിപ്രയവും ഉണ്ടാവില്ല. എന്നാല്‍ ജൂത പുരോഹിതന്മാര്‍ തങ്ങള്‍ക്ക്‌ മേല്‍ക്കോയ്‌മ സൃഷ്‌ടിക്കാന്‍ വേണ്ടി കൊഹെന്‍ എന്ന ജെനിറ്റിക്‌ പാരമ്പര്യം എഴുതിപ്പിടിപ്പിക്കുന്നുണ്ട്‌, അതുവഴി മോസസിന്റെ സഹോദരനായ ആരോണ്‍ (ഹാറൂണ്‍) ലേക്ക്‌ എത്തിപ്പെടാനും അങ്ങനെ ഏറ്റവും ഉത്തമവര്‍ഗം തങ്ങളാണെന്ന്‌ സ്ഥാപിക്കാനും വേണ്ടിയാണിത്‌. ബ്രാഹ്‌മണ വിശ്വാസത്തെ പോലെ ചില വിഭാഗങ്ങള്‍ മേലാളത്തമുള്ളവരെന്ന്‌ അഹങ്കരിക്കാനും അതുവഴി മുതലെടുക്കാനും ജന്മംകൊണ്ട്‌ മാത്രം വ്യത്യസ്‌തരായി എന്ന്‌ വിശ്വസിക്കുന്നു, എവിടെ നിന്നാണവര്‍ രൂപപ്പെട്ടതെന്നറിയാന്‍ പൂര്‍വിക തലമുറയെ കുറിച്ചു പഠിക്കുന്നില്ല!
ലോകത്ത്‌ അഹങ്കാരവും അക്രമവും ഏറ്റവും കൂടുതല്‍ സൃഷ്‌ടിക്കപ്പെട്ടത്‌ ഒരുപക്ഷെ ജനിതക പാരമ്പര്യത്തിന്റെ പേരിലാവും. ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്‌ക്കും വിശാല ജര്‍മ്മനി എന്ന സ്വപ്‌നത്തിനും കൂടി എഴുതികൂട്ടിയ അഡോള്‍ഫ്‌ ഹിറ്റ്‌ലറിന്റെ ആത്മകഥയാണ്‌ എന്റെ പോരാട്ടമെന്നര്‍ഥത്തിലുള്ള മെയിന്‍ കാംഫ്‌. അതില്‍ വര്‍ഗവും സമൂഹവുമെന്നൊരൂ അധ്യായം തന്നെയുണ്ട്‌. വംശീയതയെ നിര്‍വചിക്കാന്‍ ബന്ധവും രക്തവും വിശകലനം ചെയ്യുന്നു. ഹിറ്റ്‌ലറെ അധികാരത്തിലെത്തിക്കുന്നതില്‍ ഈ പുസ്‌തകം നല്ലൊരൂ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഫാസിസ്റ്റ്‌ അജണ്ട നടപ്പിലാക്കാനുള്ള സാമ്പത്തിക ഭദ്രത കൈവരിക്കാനും വിശുദ്ധഗ്രന്ഥമായി ഉപയോഗിച്ച ആ പുസ്‌തകത്തിന്റെ തത്ത്വശാസ്‌ത്ര മുഖമുദ്രയായി കാണുന്നത്‌ ജൂതരോടുള്ള വിരോധമാണ്‌.
ചരിത്രപരമായ വൈരുധ്യമെന്ന്‌ പറയട്ടെ, ഹിറ്റ്‌ലര്‍ രക്തത്തിന്റെ വര്‍ഗം പറഞ്ഞു കൊന്നൊടുക്കിയ ജൂതരാണ്‌ യഥാര്‍ഥത്തില്‍ വര്‍ഗബോധത്തോടെ ലോക ജനതക്കിടയില്‍ ഇന്ന്‌ ക്രൂരമായി ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധ കാലത്തു നാസികള്‍ യൂറോപ്യന്‍ ജൂതരുടെ വംശഹത്യ ലക്ഷ്യമിട്ടു നടത്തിയ കൂട്ടക്കൊല വിവരിക്കുന്നതിനു വേണ്ടി `ജിനോസൈഡ്‌' (വംശഹത്യ) എന്ന വാക്ക്‌ ജൂതചരിത്രകാരന്‍ റാഫേല്‍ ലെംകിനാണ്‌ ആദ്യമായി ഉപയോഗിച്ചത്‌. കൂട്ടക്കൊലകളെല്ലാം വംശഹത്യയല്ല, എന്നാല്‍ ഒരു വിഭാഗത്തിന്റെ സമ്പൂര്‍ണ ഉന്മൂലനം ലക്ഷ്യമാക്കി നടത്തുന്ന കൂട്ടക്കൊലകളാണ്‌ വംശഹത്യ. അതു തന്നെയാണ്‌ ഇന്ന്‌ ഫലസ്‌തീനികള്‍ക്കെതിരായി ഇസ്‌റാഈലില്‍ നടത്തികൊണ്ടിരിക്കുന്നത്‌?!
ചിലര്‍ പറയുന്നു, ഇസ്‌റാഈല്‍ ജൂതന്മാരുടെതാണെന്ന്‌. അതിനവര്‍ മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നു എന്നു മാത്രമല്ല, ആ ഗ്രന്ഥങ്ങള്‍ സത്യസന്ധമായിരിക്കാന്‍ വേണ്ടിയാവണം സ്വന്തം മതത്തില്‍ പെട്ടതല്ലാതിരുന്നിട്ടും ഇസ്‌റാഈല്‍ എന്ന രാഷ്‌ട്രത്തിന്‌ വേണ്ടി നിലകൊള്ളുന്നത്‌. അതല്ലെങ്കില്‍ യൂറോപ്പില്‍ നിന്നും ജൂതന്മാരെ മിഡിലീസ്റ്റിലേക്ക്‌, അറബികളുടെ തലയിലേക്കൊഴിവാക്കി കൊണ്ട്‌ ഹിറ്റ്‌ലറുടെ ബാക്കിപത്രം മറ്റൊരൂ തരത്തില്‍ നടത്തപെടുന്നു. ഏതാവട്ടെ, 2000 വര്‍ഷം മുമ്പുള്ള ചരിത്രം പറഞ്ഞുകൊണ്ട്‌ ഒരു സമൂഹത്തിനുമേല്‍ കടന്നു കയറ്റത്തെ ന്യായീകരിച്ചുകൊണ്ട്‌ പഴയ ചരിത്രം തിരിച്ചുപിടിക്കണമെന്ന്‌ കരുതുന്നത്‌ വിഡ്‌ഢിത്തമെന്നല്ലാതെ എന്തുപറയാന്‍!.
രണ്ടായിരം വര്‍ഷം മുമ്പുള്ള ചരിത്രം വിവരിച്ചാല്‍ ഏതൊരൂ സമൂഹത്തിനാണ്‌ നിലനില്‌പുണ്ടാവുക? മാത്രമല്ല, എന്തുകൊണ്ട്‌ രണ്ടായിരം വര്‍ഷത്തിലേക്ക്‌ മാത്രം ചരിത്രത്തെ വരിഞ്ഞുകെട്ടുന്നു, അതിനപ്പുറം പോയാല്‍ എല്ലാം ഒന്നാവുമെന്നത്‌ കൊണ്ടോ? ഈ മഹാ വിഡ്‌ഢിത്തം പറയുന്നവര്‍ വ്യക്തമാക്കേണ്ടത്‌ ചരിത്രത്തിലേയും ചിത്രത്തിലേയും ഫലസ്‌തീനികളെ കുറിച്ചാണ്‌. അവര്‍ ഭൂമിയില്‍ താനെ മുളച്ചുപൊന്തി ഉണ്ടായതാണോ? ജൂതന്മാരെ നാടുകടത്തിയതാണോ?
ക്രിസ്‌തുവിന്‌ മുമ്പ്‌ ഫലസ്‌ത്‌ എന്ന പേരില്‍ ഈജിപ്‌തിനടുത്ത്‌ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഈജിപ്‌തിന്റെ അടുത്തുള്ള സ്ഥലം ഫലസ്‌തീനല്ലാതെ ഏതാണ്‌? ജൂതരില്‍ നിന്നും ക്രിസ്‌ത്യാനികളുണ്ടായത്‌ പോലെ സമൂഹത്തിലേക്ക്‌ മുന്നറിയിപ്പുകാര്‍ (prophets) പല കാലങ്ങളായി വന്നതിന്നനുസരിച്ച്‌ ജനങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. ഫലസ്‌തീനികള്‍ ഇസ്‌ലാംമതം വിശ്വസിച്ചത്‌ കൊണ്ട്‌ അവര്‍ വൈദേശികരോ അക്രമികളോ ആവുന്നില്ല. മോസസിന്റെ ജനതയ്‌ക്ക്‌ മന്നയും സല്‍വയും ഇറക്കിക്കൊടുത്തത്‌ പോലെ ആത്മനിര്‍വൃതിക്ക്‌ വേണ്ടി കൊന്നൊടുക്കാന്‍ ഫലസ്‌തീനികളെ ആകാശത്ത്‌ നിന്നും ഇറക്കിയതുമല്ല, എന്നിട്ടുമെന്തേ പാശ്ചാത്യര്‍ വംശീയതയുടെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന ഈ ഇസ്‌റാഈലി ജൂതവര്‍ഗ ക്രൂരതക്ക്‌ കൂട്ടുനില്‍ക്കുന്നത്‌?
ഫലസ്‌തീനികള്‍ ചെയ്‌ത തെറ്റ്‌ അവര്‍ സെമിറ്റിക്‌ മതസ്ഥരുമായി സൗഹാര്‍ദത്തിലാവുകയും അവരെ പരിഗണിച്ചുകൊണ്ട്‌ ഫലസ്‌തീന്‍ ഭൂമി വാങ്ങാന്‍ ജൂതരെ അനുവദിക്കുകയും ചെയ്‌തതാണ്‌. ജൂതര്‍ പല ഭാഗങ്ങളായി ഭൂമി വാങ്ങിക്കൂട്ടിയാണ്‌ ജൂതരാഷ്‌ട്രത്തിന്‌ തുടക്കമിടുന്നത്‌.
പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ ഫലസ്‌തീനികളാണെന്ന വാര്‍ത്തകള്‍ സമര്‍ഥമായി പടച്ചുണ്ടാക്കുകയും അതിന്റെ പേരില്‍ ഫലസ്‌തീനികളെ കൊന്നൊടുക്കുകയും ചെയ്യുന്നത്‌ ഈ അടുത്ത കാലത്ത്‌ തുടങ്ങിയതല്ല. ഗസ്സ വാസ്‌തവത്തില്‍ ഒരു ഓപണ്‍ എയര്‍ പ്രിസണ്‍ ആകുന്നു. തോക്കുകള്‍ക്കും പീരങ്കികള്‍ക്കുമിടയില്‍ പട്ടിണിക്കിടുക മാത്രമല്ല, ഗസ്സക്ക്‌ ചുറ്റും ഉപരോധം തീര്‍ക്കാന്‍ ഉയരം കൂടിയ കൂറ്റന്‍ കോണ്‍ക്രീറ്റ്‌ മതിലുകളും! കഷ്‌ടമെന്ന്‌ പറയട്ടെ, വിശപ്പിന്റെ കാഠിന്യംകൊണ്ട്‌ ആ ജയില്‍ മതിലുകള്‍ സ്ഥാപിക്കുന്നതിന്‌ അധ്വാനിക്കുന്നവരില്‍ ഫലസ്‌തീനികളുമുണ്ട്‌. വിശപ്പ്‌ അവരെ അത്രമേല്‍ തളര്‍ത്തിയിരിക്കുന്നു. പട്ടിണിമൂലം സ്വന്തത്തെ നിഷേധിക്കുന്ന അവസ്ഥയുണ്ടാവുമെന്ന പ്രാമാണിക വാക്ക്‌ പുലരുന്നത്‌ കാണാന്‍ ഫലസ്‌തീനിലേക്ക്‌ നോക്കിയാല്‍ മതിയാവും. അപ്പോഴും ലോകത്തിന്‌ പരിഹാസത്തോടെ പറയാനുണ്ടാവും, അവര്‍ സ്വന്തമായി കെട്ടിയുയര്‍ത്തിയ ജയിലുകളെന്ന്‌.
മുമ്പ്‌ ഗസ്സ എന്ന ജയിലുകള്‍ക്കുള്ളില്‍ ഭക്ഷണവും മരുന്നും കണ്ടെത്തിയിരുന്നത്‌ വളരെ പ്രയാസത്തോടെയാണ്‌. ഗസ്സയില്‍ നിന്നും ഈജിപ്‌തിലേക്കുള്ള റഫാ അതിര്‍ത്തി പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട്‌ അടച്ചുകൊണ്ട്‌ സഹായിക്കാനുള്ള അയല്‍ രാജ്യമായ ഈജിപ്‌ത്‌ മുഖംതിരിച്ചു, പിന്നീട്‌ ഈജിപ്‌തിന്റെ സിനായ്‌ അതിര്‍ത്തികളിലേക്ക്‌ രഹസ്യ തുരങ്കങ്ങളുണ്ടാക്കിയാണത്‌ അവശ്യ വസ്‌തുക്കള്‍ ഈജിപ്‌തില്‍ നിന്നും എത്തിച്ചിരുന്നത്‌. ഈ ടണലുകള്‍ പിന്നീട്‌ വികസിപ്പിക്കുകയും വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയുന്നതാക്കി അവശ്യ വസ്‌തുക്കള്‍ക്ക്‌ പുറമെ നിര്‍മ്മാണ വസ്‌തുക്കള്‍ കൂടി എത്തിച്ചുകൊണ്ടാണ്‌ തകര്‍ക്കപ്പെട്ട ഗസ്സ പുനര്‍നിര്‍മ്മിക്കുന്നത്‌.
അമേരിക്കന്‍ പാവ ഹുസ്‌നി മുബാറക്ക്‌ മാറിയതിനു ശേഷം യഥേഷ്‌ടം വസ്‌തുക്കള്‍ എത്തിക്കാന്‍ റഫാ അതിര്‍ത്തി തുറന്നിരുന്നു. കൂടാതെ നൂറ്‌ കണക്കിന്‌ ടണലുകളിലൂടെ ഗസ്സ നിവാസികള്‍ക്ക്‌ അവശ്യവസ്‌തുക്കളും നിര്‍മ്മാണ സാമഗ്രികളും ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ റമദാനില്‍ റഫാ അതിര്‍ത്തിയിലെ 12 ഈജിപ്‌ഷ്യന്‍ സൈനികരെ കൊലപ്പെടുത്തികൊണ്ട്‌ ഇസ്‌റാഈലിലേക്ക്‌ നുഴഞ്ഞുകയറിയ തീവ്രവാദികളുടെ അക്രമണത്തെ തുടര്‍ന്ന്‌ റഫാ അതിര്‍ത്തിയും സിനായിലേക്കുള്ള ടണലുകളും ഈജിപ്‌ത്‌ അടച്ചു. ആ അക്രമണത്തിലൂടെ ഇസ്‌റാഈലിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികള്‍ പൊട്ടിത്തെറിച്ചു ഇല്ലാതാവുകയും ചെയ്‌തു. ഇതൊരുപക്ഷെ ഇസ്‌റാഈല്‍ ചെയ്‌ത കളിയാവാന്‍ സാധ്യത കൂടുതലാണ്‌. യാദൃച്ഛിക ഏറ്റുമുട്ടലും കൊലയും സയണിസ്റ്റുകളുടെ പ്രധാന അക്രമണമാര്‍ഗമാണ്‌. ഹുസ്‌നി മുബാറക്കിനു ശേഷം ഭരണത്തില്‍ വന്ന ഇസ്‌ലാമിസ്റ്റ്‌ നേതാവ്‌ മുര്‍സിയെ ഫലസ്‌തീനികള്‍ക്കെതിരെയാക്കി മാറ്റാനും അതുവഴി തുറന്നുകൊടുത്ത റഫാ അതിര്‍ത്തിയും ടണലുകളും അടപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢതന്ത്രമാകാനും സാധ്യതയുണ്ട്‌. അതല്ലാതെ സ്വന്തം കുഴി തോണ്ടാന്‍ മാത്രം ഫലസ്‌തീനികള്‍ വിഡ്‌ഢികളാണെന്ന്‌ കരുതാന്‍ വയ്യ.
ഫലസ്‌തീനിന്റെ ഈ ഊരാക്കുടുക്ക്‌ മനസ്സിലാക്കിയാണ്‌ ഇസ്‌റാഈല്‍ ഇപ്പോള്‍ ഇടപെടുന്നത്‌. ഗസ്സയെ ജയിലുകളാക്കി ഇഞ്ചിഞ്ചായി ഇല്ലായ്‌മ ചെയ്യാനാണ്‌ ഇസ്‌റാഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇസ്‌റാഈല്‍ കരയുദ്ധത്തിന്‌ തയ്യാറെടുപ്പുകള്‍ നടത്തുന്നു. അവശേഷിക്കുന്ന രഹസ്യ തുരങ്കങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുള്ള മാര്‍ഗം, അല്ലാതെ ബോംബും മിസൈലുകളും പോരാത്തത്‌ കൊണ്ടല്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: