മഹാന്മാരുടെ ഉദ്ധരണികള്‍ പ്രമാണമാകുമോ?-3

  • Posted by Sanveer Ittoli
  • at 4:09 AM -
  • 0 comments
മഹാന്മാരുടെ ഉദ്ധരണികള്‍ പ്രമാണമാകുമോ?-3

മഹാന്മാരുടെ ഉദ്ധരണികള്‍ പ്രമാണമാകുമോ?-3

- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മഹാന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചുവെന്നതിനാല്‍ മാത്രം അത്‌ അവരുടെ അഭിപ്രായമാണെന്നോ അത്‌ പ്രമാണമാണെന്നോ പറയാവുന്നതല്ലായെന്നതിന്‌ ഏതാനും ഉദാഹരണങ്ങള്‍ കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി മറ്റു ചിലത്‌ കാണുക.
15). സൂറതുല്‍ ഫലഖും സൂറതുന്നാസും വിശുദ്ധ ഖുര്‍ആനില്‍ പെട്ടതല്ലെന്ന്‌ ഇബ്‌നു മസ്‌ഊദ്‌(റ) എന്ന സ്വഹാബി പറഞ്ഞതായി മഹാന്മാരില്‍ ചിലര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നു. ഇമാംനവവി(റ), റാസി(റ), ഇബ്‌നുഹസം(റ) മുതലായവര്‍ ഈ റിപ്പോര്‍ട്ട്‌ അടിസ്ഥാനരഹിതവും മുസ്‌ലിംകളുടെ ഏകാഭിപ്രായത്തിന്‌ എതിരായതുമാണെന്ന്‌ പറഞ്ഞതിനെ ഇബ്‌നുഹജര്‍(റ) ഖണ്ഡിക്കുകയും സ്വഹീഹായ പരമ്പരകളെ വിമര്‍ശിക്കല്‍ സ്വീകാര്യമല്ലെന്നും വ്യാഖ്യാനത്തിന്‌ സാധ്യതയുണ്ടെന്നും പറഞ്ഞു അംഗീകരിക്കുന്നു. (ഫത്‌ഹുല്‍ ബാരി 11:190) 
ഏത്‌ മഹാന്റെ അഭിപ്രായമാണ്‌ നാം സ്വീകരിക്കേണ്ടത്‌? ഖുബൂരികള്‍ വ്യക്തമാക്കണം. അബ്‌ദുല്ലാഹിബ്‌നു അഹമ്മദ്‌, ത്വബ്‌റാനി, ഇബ്‌നു മര്‍ദവൈഹി, ബസ്സാര്‍ മുതലായവരും ഇത്‌ ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ ദാസന്‍മാരേ, എന്നെ സഹായിക്കേണമേ എന്ന ഹദീസ്‌ മഹാന്മാരുടെ ഗ്രന്ഥത്തില്‍ ഇബ്‌നു മസ്‌ഊദില്‍(റ) നിന്നും മറ്റും ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു. ആരും ശിര്‍ക്ക്‌ പ്രചിപ്പിക്കാന്‍ തെളിവുണ്ടാക്കേണ്ടതില്ല. ഡോ. മുഹമ്മ്‌ അലവി മാലികി (മക്ക) ചെയ്‌തതു പോലെ.
16). തഫ്‌സീര്‍ ജലാലൈനിയിലും ജലാലൈനിക്ക്‌ സുന്നികള്‍ ഇറക്കിയ പരിഭാഷയിലും എഴുതുന്നു: ``അങ്ങനെ നബി(സ) അവരെ സൈദിന്‌(റ) വിവാഹം ചെയ്‌തുകൊടുത്തു. പിന്നെ കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം തിരുമേനി അവരെ കാണുകയും അവരില്‍ സ്‌നേഹമുണ്ടാവുകയും ചെയ്‌തു. അവരോടുള്ള സ്‌നേഹവും സൈദ്‌ ഒഴിവാക്കിയാല്‍ വിവാഹം ചെയ്യാമെന്നതും മനസ്സില്‍ ഗോപ്യമാക്കി നിന്റെ ഭാര്യയെ നീ മുറുകെ പിടിക്കുകയും അവളുടെ മോചനവിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌ താങ്കള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക.''(പേജ്‌ 426)
നബി(സ)ക്ക്‌ തീരെ തൃപ്‌തിയില്ലാത്ത വിവാഹമായിരുന്നു സൈനബ(റ)യുമായുള്ള വിവാഹമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂറതു അഹ്‌സാബിന്റെ ആരംഭം മുതല്‍ പറയുന്നതു കാണാം. നബി(സ) സൈനബ(റ)യെ സൈദിന്‌ വേണ്ടി വിവാഹം അന്വേഷിച്ചപ്പോള്‍ നബിക്കു വേണ്ടിയാണെന്ന്‌ അവര്‍ തെറ്റിദ്ധരിച്ച്‌ വളരെയധികം സന്തോഷിക്കുകയാണ്‌ ചെയ്‌തത്‌. ശേഷം സൈദിനാണെന്ന്‌ അറിഞ്ഞപ്പോള്‍ അവര്‍ വെറുപ്പ്‌ പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെയും നബിയുടെയും നിര്‍ബന്ധത്തിന്‌ വിധേയമാവുകയുമാണ്‌ ചെയ്‌തത്‌.
ഇതെല്ലാം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌. എന്നിട്ടും ഈ മഹാന്‍മാര്‍ എഴുതുന്നത്‌, നബി(സ) അന്യന്റെ ഭാര്യയെ സ്‌നേഹിക്കുകയും സൈദ്‌ വിവാഹമോചനം ചെയ്‌താല്‍ തനിക്ക്‌ കല്യാണം ചെയ്യാമെന്ന ആഗ്രഹം വെച്ചുകൊണ്ടാണ്‌ സൈദിനോട്‌ നീ അവളെ വിവാഹമോചനം ചെയ്യരുതെന്ന്‌ ഉപദേശിച്ചതെന്നും ഇവര്‍ ഇവിടെ എഴുതുന്നു. അങ്ങനെ നബി(സ)യെ ഒരു കപടനാക്കുകയും ചെയ്യുന്നു.
ജലാലൈനിക്ക്‌ വ്യാഖ്യാനമെഴുതിയ സ്വാവി പോലും ഇവിടെ ജലാലൈനിയെ ശക്തമായി വിമര്‍ശിക്കുന്നതു കാണാം: ``മറ്റുള്ളവരെ അനുകരിക്കുകയാണ്‌ ഗ്രന്ഥകാരന്‍ ഇവിടെ ചെയ്‌തിട്ടുള്ളത്‌. ഈ വ്യാഖ്യാനം (ജലൈലാനിയുടേത്‌) തീര്‍ത്തും വര്‍ജിക്കേണ്ടതാണ്‌. ഈ വ്യാഖ്യാനം പ്രവാചകന്മാരുടെ പദവിക്ക്‌ യോജിച്ചതല്ല. പ്രത്യേകിച്ച്‌ മുഹമ്മദ്‌ നബി(സ)യുടെ പദവിക്ക്‌.'' (തഫ്‌സീര്‍ സ്വാവി 3:279)
ഈ പരിഭാഷയില്‍ ജലാലൈനിയില്‍ മുജാഹിദുകള്‍ക്ക്‌ അനുകൂലമായും ഖുബൂരികള്‍ക്ക്‌ എതിരായതുമായ പല ഭാഗങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട്‌. മുജാഹിദുകളെ ഖണ്ഡിക്കാന്‍ ധാരാളം അടിക്കുറിപ്പുകള്‍ നല്‌കിയിട്ടുണ്ട്‌. എന്നിട്ടും മുഹമ്മദ്‌ നബി(സ)യെ കപടനും വഞ്ചകനും വികാരജീവിയുമാക്കുന്നതും സ്വവി പോലും വിമര്‍ശിക്കുകയും ചെയ്‌ത ഈ ഭാഗങ്ങള്‍ വിട്ടുകളയുകയോ ഈ മഹാന്റെ വ്യാഖ്യാനം ശരിയല്ലെന്ന്‌ സ്വാവി പറഞ്ഞിട്ടുണ്ടെന്ന്‌ അടിക്കുറിപ്പ്‌ നല്‌കുകയോ ചെയ്യുന്നില്ല. ഇവരാണ്‌ മഹാന്മാരെ പറഞ്ഞു ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെയും തൗഹീദിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌.
17). രണ്ട്‌ മഹാന്മാര്‍ രചിച്ച ജലാലൈനിയിലും ജലാലൈനിയുടെ സുന്നികളുടെ പരിഭാഷയിലും എഴുതുന്നു. താങ്കളുടെ (നബിയുടെ) വെള്ളാട്ടി മാരിയത്തുല്‍ ഖിബ്‌തിയ്യാതെ ഹഫ്‌സയുടെ ഭവനത്തില്‍ വെച്ച്‌ ഹഫ്‌സ ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ നബി സംയോഗം ചെയ്‌തു. അവര്‍ വന്നപ്പോള്‍ വെള്ളാട്ടി തന്റെ വീട്ടിലും വിരിപ്പിലുമുണ്ടായത്‌ അവര്‍ക്ക്‌ വിഷമമായി തോന്നി. തുടര്‍ന്ന്‌ എനിക്ക്‌ അവള്‍ ഹറാമാണെന്ന്‌ താങ്കള്‍ (നബി) പറഞ്ഞപ്പോള്‍ സൂറതുത്തഹ്‌രീമിലെ ഒന്നാം സൂക്തം അവതരിച്ചത്‌ (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ്‌ 563, ജലൈലൈനിയുടെ പരിഭാഷ)
പ്രവാചകനെ വളരെയധികം നിന്ദിക്കുന്ന ഈ നുണക്കഥ പോലും മഹാന്മാര്‍ ഉദ്ധരിക്കുന്നതു കാണാം (ഉദാ: ഹാകിം ഈ സംഭവം ഒരു ഹദീസായി ഉദ്ധരിച്ച്‌ ഇത്‌ സ്വഹീഹാണെന്ന്‌ ജല്‌പിക്കുന്നു. ദാറഖുത്വ്‌നി, ഇബ്‌നു ഇസ്‌ഹാഖ്‌, ഇബ്‌നുജരീര്‍, ഇബ്‌നു കസീര്‍, മദാരിക്‌, ഖുര്‍തുബി, സ്വാവി.) അന്തപ്പുരത്തിലിരിക്കുന്ന കന്യകയെയക്കാള്‍ ലജ്ജയുള്ളവനായിരുന്നു പ്രവാചകന്‍ എന്ന്‌ പത്‌നി ആഇശ(റ) പറയുന്നു.
18). 38:21-ാം സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മഹാന്മാര്‍ എഴുതുന്നു: ``ഒരൊറ്റ ഭാര്യ മാത്രമുണ്ടായിരുന്ന തന്റെ സൈന്യാധിപന്റെ ഭാര്യയുമായി ദാവൂദ്‌ നബി(അ)യുടെ ഹൃദയം അനുരക്തമായി. അദ്ദേഹം വധിക്കപ്പെടാന്‍ വേണ്ടിയും എന്നിട്ട്‌ അവളെ വിവാഹം ചെയ്യാന്‍ വേണ്ടിയും. യുദ്ധത്തില്‍ അദ്ദേഹം വധിക്കപ്പെട്ടപ്പോള്‍ ദാവൂദ്‌ നബി അവളെ വിവാഹം ചെയ്‌തു.'' (ജലാലൈനി, സ്വാവി, ഖുര്‍തുബി)
അത്യാവശ്യമായ യുദ്ധം ഉണ്ടാക്കി സൈന്യധിപനെ വധിച്ചുവെന്ന്‌ ഇവരെല്ലാം എഴുതുന്നു. ഈ സ്‌ത്രീ നഗ്നയായി കുളിക്കുന്നത്‌ കണ്ടപ്പോള്‍ ദാവൂദ്‌ നബി(അ)യുടെ മനസ്സില്‍ ഇവളോട്‌ പ്രേമം ഉണ്ടായി എന്നും ഇമാം സുദ്ദി പറഞ്ഞതായി ഖുര്‍തുബിയും മറ്റും ഉദ്ധരിക്കുന്നു. സുന്നികള്‍ പ്രസിദ്ധീകരിച്ച ജലാലൈനിയുടെ പരിഭാഷയിലും ഈ നുണക്കഥ എഴുതിയിരിക്കുന്നു (പേജ്‌ 457). ശേഷം ഇത്തരം ദുഷ്‌ പ്രവൃത്തി ദാവൂദ്‌ നബി(അ) യുടെ സമുദായത്തില്‍ നടപ്പുണ്ടായിരുന്നതും അനുവദനീയവുമായിരുന്നു. ദാവൂദ്‌(അ) അതിനെ പിന്തുടര്‍ന്നുവെന്നും പരിഭാഷകന്‍ അടിക്കുറിപ്പ്‌ നല്‌കി സമര്‍ഥിക്കുന്നു. (പേജ്‌ 457)
19). മഹാന്മാരുടെ ഗ്രന്ഥത്തില്‍ എഴുതുന്നു: ``അത്‌ താനിഷ്‌ടപ്പെട്ട ഒരു സ്‌ത്രീയെ അദ്ദേഹം (സുലൈമാന്‍ നബി) വിവാഹം കഴിച്ചു. അവള്‍ താനറിയാതെ തന്റെ വീട്ടില്‍ വെച്ച്‌ ബിംബാരാധന നടത്തിയിരുന്നു. തന്റെ രാജഭരണം തന്റെ മോതിരത്തിലായിരുന്നു. പതിവനുസരിച്ച്‌ കക്കൂസില്‍ പോകുമ്പോള്‍ മോതിരം അഴിച്ചു അമീന എന്ന ഭാര്യയുടെ അടുത്തുവെച്ചു. സുലൈമാന്‍ നബിയുടെ രൂപത്തില്‍ ഒരു ജിന്നുവന്ന്‌ അതെടുത്തു. തന്റെ സിംഹാസനത്തില്‍ ഒരു ജഡത്തെ നാം വെച്ചു. അത്‌ സഖ്‌റെന്നോ മറ്റോ പേരുള്ള ജിന്നാണ്‌. അവന്‍ നബിയുടെ സിംഹാസനത്തില്‍ കയറിയിരുന്നു. പക്ഷികളും മറ്റും അവന്‌ കീഴ്‌വഴങ്ങി. സുലൈമാന്‍ നബി വന്നപ്പോള്‍ അവനെ സിംഹാസനത്തില്‍ കണ്ടു. ജനങ്ങളോട്‌ ഞാനാണ്‌ സുലൈമാന്‍ എന്ന്‌ പറഞ്ഞു. എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു. അനന്തരം അദ്ദേഹം ചില ദിനങ്ങള്‍ക്കു ശേഷം മോതിരം തിരിച്ചുകിട്ടി സിംഹാസനത്തിലേറി ഭരണത്തിലേക്ക്‌ തിരിച്ചുവന്നു (ജലാലൈനി, സ്വാവി, സുന്നികളുടെ ജലാലൈനിയുടെ പരിഭാഷ, പേജ്‌ 458).
ഈ നുണക്കഥയെ സുന്നികളുടെ പരിഭാഷയില്‍ നൂറ്‌ ശതമാനം അംഗീകരിക്കുന്നു. സത്യപ്പെടുത്തുന്നു.
20). സൂറതു യൂസുഫിലെ 24-ാം സൂക്തത്തെ വ്യാഖ്യാനിച്ച്‌ ജലാലൈനിയിലും സ്വാവിയിലും എഴുതുന്നു: ``യൂസഫ്‌ നബി(അ) അവളുമായി ലൈംഗിക വേഴ്‌ചക്ക്‌ ഉദ്ദേശിച്ചു. യഅ്‌ഖൂബിന്റെ രൂപം അദ്ദേഹത്തിന്‌ പ്രത്യക്ഷപ്പെടുകയും തന്റെ നെഞ്ചില്‍ അദ്ദേഹം കടിക്കുകയും അപ്പോള്‍ വികാരം (ശഹ്‌വത്ത്‌) വിരല്‍ക്കൊടിയിലൂടെ പുറത്തുപോവുകയുമാണുണ്ടായത്‌.'' (സുന്നികളുടെ ജലാലൈനിയുടെ പരിഭാഷ, പേജ്‌ 241).
21). സൂറതുന്നംലിലെ 44-ാം സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മഹാന്മാര്‍ എഴുതുന്നു: ``അവളുടെ (ബില്‍ഖീസ്‌) പാദങ്ങളും കണങ്കാലുകളും കഴുതയുടേതുപോലെയാണെന്ന്‌ പറയപ്പെടുമ്പോള്‍ അതു പരിശോധിക്കാന്‍ സുലൈമാന്‍ നബി(അ) ഒരു തടാകം നിര്‍മിച്ചു. അതില്‍ വെള്ളവും മത്സ്യവും നിറച്ചു. ശേഷം അതിന്റെ മുകളില്‍ സ്‌ഫടികം പതിച്ചു. സുലൈമാന്‍ നബി(അ) ഒരു കസേരയില്‍ കൊട്ടാരത്തിന്റെ പ്രധാന ഭാഗത്ത്‌ ഇരുന്നു. രാജ്ഞി കണങ്കാലില്‍ നിന്ന്‌ വസ്‌ത്രം നീക്കി വെളിവാക്കി. സുലൈമാന്‍(അ) നോക്കിയപ്പോള്‍ അവളുടെ പാദങ്ങളും കണങ്കാലുകളും നല്ലതായി കണ്ടു. സുലൈമാന്‍ നബി(അ) അവളെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചു. എങ്കിലും അവളുടെ കണങ്കാലിലെ രോമത്തെ അദ്ദേഹം വെറുത്തു. അപ്പോള്‍ പിശാചുക്കള്‍ ചുണ്ണാമ്പിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ വിവരം നല്‌കി. സുലൈമാന്‍ നബി (അ) അതുകൊണ്ട്‌ രോമം നീക്കുകയും ശേഷം അവളെ വിവാഹം ചെയ്യുകയും ചെയ്‌തു.'' (ജലാലൈനി, സ്വാവി)
മഹാന്മാരുടെ കിതാബുകളില്‍ ഒരു കഥയായി ഉദ്ധരിച്ചതല്ല ഇത്‌. പ്രത്യുത വിശുദ്ധ ഖുര്‍ആന്റെ വ്യഖ്യാനമായി ഉദ്ധരിച്ചതാണെന്ന്‌ പ്രത്യേകം മനസ്സിലാക്കുക. (തുടരും)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: