ശബാബ് മുഖാമുഖം 2013_may_31

  • Posted by Sanveer Ittoli
  • at 9:49 AM -
  • 0 comments
ശബാബ് മുഖാമുഖം 2013_may_31

അത്യുഷ്‌ണവും സത്യവിശ്വാസികളും

ചൂട്‌ വളരെ കൂടിവരുന്നു. ഇതിനോടനുബന്ധിച്ച്‌ പല പ്രശ്‌നങ്ങളും സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മഴക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും മറ്റുമല്ലാതെ നാം മുന്‍കരുതലെടുക്കേണ്ട വല്ല നിര്‍ദേശവും ഇസ്‌ലാം നല്‌കിയിട്ടുണ്ടോ?
മുഹമ്മദ്‌ കോഴിക്കോട്‌
കേരളത്തേക്കാള്‍ വളരെ ചൂട്‌ കൂടുതലുള്ള പ്രദേശങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുണ്ട്‌. വളരെക്കുറച്ച്‌ മഴ പെയ്യുന്ന നാടുകളും ഏറെയുണ്ട്‌. അവിടെയൊക്കെ ജനങ്ങള്‍ കവിഞ്ഞ അസ്വസ്ഥത പ്രകടിപ്പിക്കാതെ പ്രാര്‍ഥനയും പ്രയത്‌നവുമായി കഴിച്ചുകൂട്ടുന്നു. ആ കൂട്ടത്തില്‍ പ്രവാസികളായ മലയാളികളുമുണ്ട്‌. നമ്മുടെ നാട്ടില്‍ കൊടും വെയിലില്‍ കഠിനമായി അധ്വാനിക്കുന്ന ലക്ഷക്കണക്കിലാളുകളുണ്ട്‌. അവര്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ അവരുടെ ഉള്ള്‌ തണുക്കുന്നു. കൂടുതല്‍ വിയര്‍ക്കുമ്പോള്‍ പുറവും തണുക്കുന്നു. ഒട്ടും ടെന്‍ഷന്‍ കൂടാതെ അവര്‍ ജോലിചെയ്യുന്നു. മലയാളികള്‍ ശീലിച്ച ജലധൂര്‍ത്താണ്‌ കേരളത്തെ ജലക്ഷാമത്തിലേക്ക്‌ നയിക്കുന്ന മുഖ്യഘടകം. ഏത്‌ വിഷയത്തിലുള്ള ധൂര്‍ത്തും അല്ലാഹു വ്യക്തമായി വിലക്കിയിട്ടുണ്ട്‌. ആ വിലക്ക്‌ അവഗണിച്ചാല്‍ ഇഹത്തിലും പരത്തിലും ശിക്ഷ അനുഭവിക്കേണ്ടിവരും.

ഭൂമുഖം തണുക്കാന്‍ അത്യാവശ്യമായിട്ടുള്ളത്‌ സസ്യജാല സമൃദ്ധിയാണ്‌. മഴ ലഭിക്കാനും അത്‌ സഹായകമാകും. വേനല്‍ക്കാലത്ത്‌ നനയ്‌ക്കേണ്ട ആവശ്യമില്ലാത്ത വൃക്ഷങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‌കേണ്ടത്‌. ഉത്തമ വചനത്തെ ഖുര്‍ആനില്‍ ഉപമിച്ചിട്ടുള്ളത്‌ പടര്‍ന്നു പന്തലിച്ചു നില്‌ക്കുന്ന വൃക്ഷത്തോടാണ്‌. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെ നബി(സ) ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. ഏ സി റൂമിലിരുന്ന്‌ സൈബര്‍ സ്‌പെയ്‌സില്‍ മാത്രം `കൃഷി' നടത്തുന്നവര്‍ക്കാണ്‌ പുറത്തിറങ്ങുമ്പോള്‍ ഉഷ്‌ണം അസഹനീയമായ അനുഭവമായിത്തീരുന്നത്‌. തുറന്ന സ്ഥലത്ത്‌ കുറച്ചുസമയം വ്യായാമം ചെയ്യാനെങ്കിലും തയ്യാറായാല്‍ വിയര്‍പ്പ്‌ ഗ്രന്ഥികള്‍ ചെയ്യുന്ന ശീതീകരണം അവര്‍ക്ക്‌ അനുഭവവേദ്യമാകും. ഒട്ടും വിയര്‍ക്കാതെ സുഖലോലുപജീവിതം നയിക്കണമെന്ന ദുര്‍മോഹമാണ്‌ അന്തരീക്ഷ താപം ഒട്ടും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ നമ്മെ എത്തിക്കുന്നത്‌. താപമാണ്‌ നീരാവി അന്തരീക്ഷത്തിലെത്തിക്കുകയും കാര്‍മേഘത്തിനും കാറ്റിനും നിമിത്തമാവുകയും ചെയ്യുന്നത്‌.
സകാത്ത്‌ ഫണ്ടില്‍ നിന്ന്‌ ധനികര്‍ക്ക്‌ വെള്ളംനല്‌കാമോ?
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വരള്‍ച്ചയുടെ കാലമാണ്‌. ജനങ്ങള്‍ വെള്ളം കിട്ടാതെ അലയുന്നു. ഈ സമയത്താണ്‌ പള്ളിയിലെ സകാത്ത്‌ കമ്മിറ്റി ജലവിതരണം നടത്തുന്നത്‌. ധനികരായ ആളുകള്‍ക്കും ജലം വിതരണം ചെയ്യുന്നുണ്ട്‌. എന്നാല്‍ സകാത്തിന്റെ വിഹിതം സകാത്തിന്റെ അവകാശികളായവര്‍ക്കു മാത്രമല്ലേ കൊടുക്കാന്‍ പാടുള്ളൂ. ധനികര്‍ക്കു നല്‍കുന്നത്‌ ശരിയാണോ?
ഇബ്‌നു അബൂബക്കര്‍ പോത്തുകല്ല്‌
വെള്ളം ടാങ്കര്‍ ലോറിയില്‍ സംഭരിച്ച്‌ വിതരണം ചെയ്യാനുള്ള ചെലവായിരിക്കും സകാത്ത്‌ ഫണ്ടില്‍ നിന്ന്‌ എടുക്കുന്നതെന്ന്‌ കരുതുന്നു. സകാത്ത്‌ ഫണ്ട്‌ വിനിയോഗിക്കുന്നതിന്റെ പ്രയോജനം, ഖുര്‍ആനില്‍ സകാത്തിന്റെ അവകാശികളായി എടുത്തുപറഞ്ഞ എട്ട്‌ വിഭാഗക്കാര്‍ക്ക്‌ മാത്രമാണ്‌ ലഭിക്കേണ്ടത്‌. സകാത്തിന്റെ ശേഖരണത്തിനും വിതരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടവരും പാവപ്പെട്ടവരല്ലെങ്കിലും അവര്‍ക്ക്‌ സകാത്ത്‌ ഫണ്ടിന്റെ പ്രയോജനം ലഭ്യമാക്കുന്നതില്‍ തെറ്റില്ല. ഈ വിഭാഗത്തിലൊന്നും ഉള്‍പ്പെടാത്ത ധനികര്‍ക്ക്‌ സകാത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ വെള്ളം ലഭ്യമാക്കാന്‍ പാടില്ല. അവര്‍ സ്വന്തം പണം കൊണ്ട്‌ തന്നെ വെള്ളത്തിനു വേണ്ടി ഏര്‍പ്പാട്‌ ചെയ്യുകയാണ്‌ വേണ്ടത്‌.
മാതാപിതാക്കളുടെ അനന്തരാവകാശ വിഹിതം
മരിച്ച ആളുടെ മാതാപിതാക്കള്‍ക്ക്‌ മകന്റെ സ്വത്തില്‍ ആറിലൊന്ന്‌ വിഹിതമുണ്ടെന്നാണല്ലോ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ഇത്‌ ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആറിലൊന്ന്‌ രണ്ടാക്കി ഭാഗിക്കുകയാണോ ചെയ്യുക? അതല്ലങ്കില്‍ രണ്ട്‌ ആറിലൊന്ന്‌ വീതം വെയ്‌ക്കേണ്ടതുണ്ടോ?
കെ ഫാത്വിമതുസ്സുഹ്‌റാ അരീക്കോട്‌
മാതാപിതാക്കള്‍ക്കുള്ള അനന്തരാവകാശ വിഹിതം എല്ലാ സന്ദര്‍ഭങ്ങളിലും ഒരുപോലെയല്ല. ഇത്‌ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലെ 4:11 സൂക്തത്തില്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്‌. മരിച്ച ആള്‍ക്ക്‌ (മരിച്ചത്‌ ആണായാലും പെണ്ണായാലും)സന്താനമുണ്ടെങ്കില്‍ അയാളുടെ സ്വത്തില്‍ നിന്ന്‌ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും ആറിലൊന്ന്‌ വീതമാണ്‌ അവകാശം. അതായത്‌ രണ്ടുപേര്‍ക്കും കൂടി മരിച്ച ആളുടെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം ലഭിക്കും. പരേതന്‌/പരേതയ്‌ക്ക്‌ സന്താനമില്ലെങ്കില്‍ മാതാവിന്‌ മൂന്നിലൊന്നും പിതാവിന്‌ മൂന്നില്‍ രണ്ടു ഭാഗവുമാണ്‌ ലഭിക്കുക.
മരിച്ച ആള്‍ക്ക്‌ സഹോദരങ്ങളും മാതാപിതാക്കളും ഉണ്ടെങ്കില്‍ മാതാവിന്റെ അവകാശം ആറിലൊന്നാണെന്ന്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ബാക്കിയുള്ള ആറില്‍ അഞ്ച്‌ ഭാഗവും പിതാവിന്‌ അവകാശപ്പെട്ടതാണ്‌. ആറില്‍ നാലുഭാഗം (മൂന്നില്‍ രണ്ടുഭാഗം) മാത്രമാണ്‌ പിതാവിന്റെ വിഹിതമെന്നും ബാക്കിയുള്ള ഒരു ഭാഗം സഹോദരന്മാര്‍ക്ക്‌ അവകാശപ്പെട്ടതാണെന്നുമാണ്‌ ളാഹിരീ വിഭാഗത്തിന്റെ വീക്ഷണം. മക്കളില്ലാതെ മരിച്ച ആള്‍ക്ക്‌ മാതാപിതാക്കള്‍ക്കു പുറമെ ഭര്‍ത്താവോ ഭാര്യയോ ഉണ്ടെങ്കില്‍ അവരുടെ (ഭര്‍ത്താവിന്‌ പകുതി /ഭാര്യയ്‌ക്ക്‌ നാലിലൊന്ന്‌) വിഹിതം കഴിച്ചു ബാക്കിയുള്ളതിന്റെ മൂന്നിലൊരു ഭാഗമാണ്‌ മാതാവിനുള്ള വിഹിതം. പിതാവിന്‌ മൂന്നില്‍ രണ്ടു ഭാഗവും. 4:11 സൂക്തത്തോട്‌ 4:12 സൂക്തവും കൂടെ ചേര്‍ത്ത്‌ വിലയിരുത്തിയാല്‍ ഈ കാര്യം വ്യക്തമാകും.
ഇലക്‌ട്രീഷ്യന്‌ ലഭിക്കുന്ന കമ്മീഷന്‍ ഹലാലാകുമോ?
ഞാനൊരു ഇലക്‌ട്രീഷ്യനാണ്‌. സാധനസാമഗ്രികള്‍ പതിവായി ഒരേ കടയില്‍ നിന്ന്‌ വാങ്ങുന്നതിനാല്‍ കടയുടമ എനിക്ക്‌ കമ്മീഷന്‍ നല്‌കാറുണ്ട്‌. ഇത്‌ അനുവദനീയമാണോ?
അബ്‌ദുല്‍അക്‌ബര്‍ നരിക്കുനി
വയറിംഗ്‌ സാധനങ്ങളുടെ വിലയും പണിക്കൂലിയും ഉള്‍പ്പെടെ മൊത്തം കോണ്‍ട്രാക്‌ട്‌ എന്ന നിലയിലാണ്‌ താങ്കള്‍ വയറിംഗ്‌ നടത്തുന്നതെങ്കില്‍ കടയില്‍ നിന്ന്‌ കിട്ടുന്ന ഡിസ്‌കൗണ്ട്‌ താങ്കള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വയറിംഗ്‌ നടത്തുന്ന കെട്ടിടത്തിന്റെ ഉടമസ്ഥന്‍ അയാള്‍ക്കു വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ താങ്കളെ ഏല്‌പിച്ചതാണെങ്കില്‍ ആ വകയിലുള്ള ഡിസ്‌കൗണ്ട്‌ താങ്കള്‍ക്ക്‌ അവകാശപ്പെട്ടതല്ല.
ഹറാമായ മാര്‍ഗത്തിലൂടെ അനുഗ്രഹം വരുമോ?
ദുന്‍യാവിലെ അനുഗ്രഹത്തില്‍ ഒന്നാമത്തേത്‌ നല്ല ഭാര്യയും രണ്ടാമത്തേത്‌ നല്ലൊരു വീടും മൂന്നാമത്തേത്‌ നല്ലൊരു വാഹനവും ആണല്ലോ. നല്ലൊരു ഭാര്യയെ സ്വീകരിക്കുന്നയാള്‍ സ്‌ത്രീധനം വാങ്ങി നിക്കാഹ്‌ ചെയ്‌താല്‍ അത്‌ അല്ലാഹു പറഞ്ഞ അനുഗ്രഹമാകുമോ? അത്‌ അല്ലാഹുവിന്റെ അടുക്കല്‍ ഹലാലായ നിക്കാഹ്‌ ആകുമോ? രണ്ടും മൂന്നും പറഞ്ഞ വീടും വാഹനവും പലിശയിനത്തിലുള്ള ലോണും മറ്റും സ്വീകരിച്ചുണ്ടാക്കിയതായാല്‍ അത്‌ അല്ലാഹു പറഞ്ഞ അനുഗ്രഹമായിത്തീരുമോ?
ശബീബ മാമാങ്കര
സ്‌ത്രീധനം വാങ്ങുന്നതും സ്‌ത്രീധനത്തുക അനുഭവിക്കുന്നതും ഹറാമാണ്‌. എന്നാല്‍ സ്‌ത്രീധനം വാങ്ങിയതിന്റെ പേരില്‍ നിക്കാഹ്‌ അസാധുവാകില്ല. എങ്കിലും ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കാന്‍ ഹറാമായതെല്ലാം വര്‍ജിക്കുക തന്നെ വേണം. സ്‌ത്രീധനത്തുക മടക്കിക്കൊടുക്കുകയും പശ്ചാത്തപിക്കുകയുമാണ്‌ പരിഹാരം. തുടര്‍ന്ന്‌ ഇണകള്‍ ഇരുവരും മാതൃകാപരമായ ജീവിതം നയിക്കാന്‍ തീരുമാനിച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കാം. വാഹനമോ വീടോ അനിവാര്യമാവുകയും ലോണ്‍ കൂടാതെ അവ സ്വന്തമാക്കാന്‍ ഒരു വഴിയും കാണാതിരിക്കുകയും ചെയ്യുന്നസാഹചര്യത്തില്‍ മാത്രമേ ലോണെടുക്കുന്നത്‌ നിഷിദ്ധമല്ലാതാവുകയുള്ളൂ. ഹറാമായ മാര്‍ഗത്തിലൂടെ ആര്‍ജിച്ചതെല്ലാം ഒഴിവാക്കിയാലേ അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കാവൂ.
രോഗി മരിച്ചാല്‍ സമാഹരിച്ച പണം എന്തു ചെയ്യും?
വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ പോലുള്ളവയ്‌ക്കു വേണ്ടി ഉദാരമനസ്‌കരില്‍ നിന്ന്‌ കിട്ടുന്ന പണം രോഗികള്‍ക്ക്‌ ഉപയോഗപ്പെടുത്താനാവാതെ രോഗി മരിച്ചുപോയാല്‍ പിന്നീട്‌ കിട്ടിയത്‌ മേല്‍ കുടുംബുത്തിന്റെ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച്‌ ചെലവഴിക്കുന്നത്‌ ശരിയാണോ? പിരിവ്‌ നല്‌കിയവരോട്‌ അനുവാദം ചോദിക്കേണ്ടതില്ലേ?
സി മുഹമ്മദലി വണ്ടൂര്‍
വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ സഹായം നല്‌കുന്നവര്‍ രോഗിയുടെയും അയാളുടെ കുടുംബത്തിന്റെയും ക്ഷേമമാണല്ലോ ലക്ഷ്യമാക്കുന്നത്‌. രോഗിയുടെ മരണത്തോടെ അയാളുടെ വ്യക്തിപരമായ ഗുണത്തിനുവേണ്ടി സംഭാവനത്തുക വിനയോഗിക്കാനുള്ള സാധ്യത മാത്രമാണ്‌ നഷ്‌ടപ്പെട്ടത്‌. അയാളുടെ ആശ്രിതരും അയാളുടെ മരണത്തോടെ നിരാലംബരായി തീര്‍ന്നവരുമായ ഭാര്യയുടെയും മക്കളുടെയും ക്ഷേമത്തിനുവേണ്ടി ആ തുക ഉപയോഗപ്പെടുത്തുക എന്നത്‌ തന്നെയാണ്‌ ഇനി കരണീയമായിട്ടുള്ളത്‌. ഇങ്ങനെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ച വിവരം ഒരു പരസ്യത്തിലൂടെ ജനങ്ങളെ അറിയിക്കുകയാണ്‌ അഭികാമ്യം. വിയോജിപ്പുള്ളവര്‍ക്ക്‌ കമ്മിറ്റിയെ വിവരമറിയിക്കാമല്ലോ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: