ശബാബ് മുഖാമുഖം june_7_2013

  • Posted by Sanveer Ittoli
  • at 9:14 AM -
  • 0 comments
ശബാബ് മുഖാമുഖം june_7_2013

ഇസ്‌ലാമില്‍ ആണ്‍കോയ്‌മയോ?

ബഹുഭാര്യാത്വത്തിന്റെ വിഷയത്തില്‍ ഈയിടെ ഒരു പ്രഭാഷകന്‍ നാല്‌ അഭിപ്രായമുള്ളതായി വിവരിക്കുന്നത്‌ കേട്ടു. 1). കഴിവുള്ളവന്‌ നാല്‌ കെട്ടാം. 2). കഴിവുള്ളവന്‌ കഴിയുന്നത്ര വെപ്പാട്ടികളെ വെക്കാം. 3). ഭാര്യമാരുടെ സമ്മതമുണ്ടെങ്കില്‍ ആവാം. 4). ഭാര്യമാര്‍ക്കിടയില്‍ തുല്യനീതിയോടെ പെരുമാറാനായാല്‍ പറ്റും.
ചുരുക്കത്തില്‍ ആണുങ്ങളുടെ സൗകര്യത്തിന്‌ നിയമങ്ങള്‍ കണ്ടെത്താവുന്ന മതമാണോ ഇസ്‌ലാം? ആഇശ(റ)യെപ്പോലുള്ള മതപണ്ഡിതരും വിധി നല്‌കുന്നവരും ആയിരുന്നെന്ന്‌ ഇസ്‌ലാമിക ചരിത്രത്തില്‍ പഠിപ്പിക്കുകയും ഇന്നത്തെ മുസ്‌ലിംകള്‍ വെറും ആണ്‍കോയ്‌മ വെച്ചുപുലര്‍ത്തുകയുമാണോ?
വി പി ഷാനവാസ്‌ മമ്പാട്‌
വിശുദ്ധ ഖുര്‍ആനില്‍ 4:3, 4:129 എന്നീ സൂക്തങ്ങളിലാണ്‌ ബഹുഭാര്യാത്വത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്‌. 4:3-ല്‍ നീതിയെക്കുറിച്ച്‌ രണ്ടുതവണ പറഞ്ഞിട്ടുണ്ട്‌. 4:129-ല്‍ കണിശമായ നീതിയെക്കുറിച്ചും സാമാന്യമായ നീതിയെക്കുറിച്ചും പരാമര്‍ശമുണ്ട്‌. ബഹുഭാര്യാത്വത്തിന്റെ കാര്യത്തില്‍ സാമാന്യമായ നീതിയെങ്കിലും അനിവാര്യമാണെന്നത്രെ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. അടിമത്തം നിലവിലുണ്ടായിരുന്ന കാലത്ത്‌ ലൈംഗിക അരാജകത്വം ഒഴിവാക്കാനാണ്‌ വെപ്പാട്ടി സമ്പ്രദായം അനുവദിച്ചത്‌. അടിമത്തം അവസാനിച്ചതോടെ ആ സമ്പ്രദായത്തിന്‌ സാധുതയില്ലാതായിക്കഴിഞ്ഞിട്ടുണ്ട്‌.
കഴിവുള്ളവന്‌ നാല്‌ കെട്ടാം എന്ന നിരുപാധികമായ അനുവാദം ഇസ്‌ലാമിലില്ല. ആദ്യഭാര്യയുടെ സമ്മതമുണ്ടെങ്കിലേ മറ്റൊരു വിവാഹം കഴിക്കാവൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ആദ്യഭാര്യയുടെ സമ്മതം കൂടാതെ രണ്ടാം വിവാഹം നടത്തിയാല്‍ കുടുംബത്തില്‍ നീതിയും സമാധാനവും നിലനില്‌ക്കാനുള്ള സാധ്യത വളരെ കുറവാണ്‌. അനിസ്‌ലാമിക പ്രവണതകള്‍ക്ക്‌ വഴിവെക്കുന്ന നടപടികള്‍ ഒഴിവാക്കാന്‍ സത്യവിശ്വാസികള്‍ ബാധ്യസ്ഥരാണ്‌.
ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ പല ദുഷ്‌പ്രവണതകളും കടന്നുകൂടിയിട്ടുണ്ട്‌. ആ കൂട്ടത്തില്‍ പെട്ടതാണ്‌ ആണ്‍കോയ്‌മ. ചില പ്രദേശങ്ങളില്‍ പെണ്‍കോയ്‌മയും അല്‍പസ്വല്‌പമൊക്കെ കാണാം. മുസ്‌ലിം സമൂഹത്തിലുള്ളവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമല്ല ഇസ്‌ലാം മതം. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച ആദര്‍ശമാണ്‌ സാക്ഷാല്‍ ഇസ്‌ലാം.
നമസ്‌കാരം ബാത്വിലാകുമോ?
സൂറത്തുല്‍ ഫാതിഹാ ഓതുമ്പോള്‍ `ഗൈരില്‍ മഗ്‌ദ്വൂബി അലൈഹിം വലദ്ദ്വാല്ലീന്‍' എന്ന്‌ തുടര്‍ച്ചയായി ഓതേണ്ടതല്ലേ? `മഗ്‌ദ്വൂബി അലൈഹിം' എന്ന്‌ ചൊല്ലി നിര്‍ത്തിയ ശേഷം `വലദ്ദ്വാല്ലീന്‍' എന്ന്‌ ചൊല്ലിയാല്‍ മതിയാകുമോ? അങ്ങനെ ഓതുന്ന നമസ്‌കാരം ശരിയാകുമോ? ചില ഇമാമുകള്‍ അങ്ങനെ ചൊല്ലുന്നത്‌ കേട്ടിട്ടുണ്ട്‌. ഫാതിഹ തെറ്റിയാല്‍ നമസ്‌കാരം ബാത്വിലാവുകയില്ലേ?
ഡോ. ബശീര്‍ കോറാട്‌
സ്വിറാത്വല്ലദീന മുതല്‍ വലദ്ദ്വാല്ലീന്‍ വരെ തുടര്‍ച്ചയായി ഓതുന്നതാണ്‌ ഏറ്റവും നല്ല രീതി. എന്നാല്‍ ചിലര്‍ക്ക്‌ അത്‌ സാധിച്ചില്ലെന്ന്‌ വരാം. അവര്‍ക്ക്‌ രണ്ടിലൊരു `അലൈഹിം' എന്നേടത്ത്‌ നിര്‍ത്തേണ്ടിവരും. അപ്പോള്‍ ആദ്യത്തേതില്‍ നിര്‍ത്തി ഓതുന്നതാണ്‌ നല്ലത്‌. കാരണം, `അല്ലദീന അന്‍അംത അലൈഹിം' എന്നത്‌ സ്വര്‍ഗാവകാശികളായ വിഭാഗമാണ്‌. പിന്നീട്‌ പറയുന്ന രണ്ടു വിഭാഗവും നരകാവകാശികളത്രെ. `ഗൈരില്‍ മഗ്‌ദ്വൂബി അലൈഹിം' എന്നേടത്ത്‌ നിര്‍ത്തി ഓതുന്നത്‌ നല്ലതല്ലെങ്കിലും അങ്ങനെ ചെയ്‌താല്‍ നമസ്‌കരാം `ബാത്വിലാ'കുമെന്ന്‌ പറയാന്‍ അനിഷേധ്യമായ തെളിവ്‌ കണ്ടിട്ടില്ല.
മഴ പെയ്യാത്തത്‌ പ്രാര്‍ഥന ശരിയാവാത്തതു കൊണ്ടോ?
പല സ്ഥലങ്ങളിലും മഴക്കുവേണ്ടിയുള്ള നമസ്‌കാരം വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ നടത്തിയെങ്കിലും മഴ പെയ്‌തതായി കാണുന്നില്ല. ഇങ്ങനെ മഴ പെയ്യാത്തത്‌ പ്രാര്‍ഥനയുടെ രീതി ശരിയാവാത്തതുകൊണ്ടാണോ? അതല്ലെങ്കില്‍ ജനങ്ങള്‍ ഒരു ചടങ്ങിനപ്പുറത്തേക്ക്‌ ഈ പ്രാര്‍ഥനയെ കാണാത്തതുകൊണ്ട്‌ ആയിരിക്കുമോ?
പി പി അഹ്‌മദ്‌ കണ്ണൂര്‍
മഴയുടെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം മാത്രമാണ്‌ നടപ്പിലാകുന്നത്‌. അതുപോലെ തന്നെ പ്രാര്‍ഥന സ്വീകരിക്കുന്ന കാര്യത്തിലും. അല്ലാഹു ആരുടെ പ്രാര്‍ഥന സ്വീകരിക്കും അഥവാ സ്വീകരിക്കുകയില്ല എന്ന്‌ പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. നിഷ്‌കളങ്കമായി പശ്ചാത്തപിച്ചുകൊണ്ട്‌ പ്രാര്‍ഥിച്ചാല്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചുതരുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 71:10,11 എന്നീ സൂക്തങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. അല്ലാഹു നിഷിദ്ധമാക്കിയ ഇനങ്ങളില്‍ പെട്ട വരുമാനം കൊണ്ട്‌ ഉപജീവനം കഴിക്കുന്നവരുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്ന്‌ പ്രബലമായ ഹദീസില്‍ സൂചനയുണ്ട്‌. മഴ ലഭിക്കുമോ എന്ന്‌ പരീക്ഷിച്ചുനോക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാവുന്നതല്ല. നിഷ്‌കളങ്കമായി പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം പ്രാര്‍ഥനയുടെ പേരില്‍ അല്ലാഹു പ്രതിഫലം നല്‌കുമെന്ന്‌ പ്രതീക്ഷിക്കാം. പ്രാര്‍ഥന ഒരു സല്‍കര്‍മമാണ്‌.
അപരിചിത പദപ്രയോഗം ഖുര്‍ആനെ അവഹേളിക്കലല്ലേ?
സൂറത്തുന്നാസിന്റെ പരിഭാഷയില്‍ `കെടുതി' എന്നും `ദുര്‍ബോധനം' എന്നും രണ്ട്‌ അര്‍ഥങ്ങള്‍ കണ്ടു. അല്ലാഹു എല്ലാവര്‍ക്കും മനസ്സിലാകാന്‍ വേണ്ടി ഖുര്‍ആന്‍ ലളിതമാക്കി എന്നു പറയുകയും നാം കഠിനമാക്കുകയുമാണോ? പലരോടും ഇതിന്റെ അര്‍ഥം ചോദിച്ചിട്ട്‌ കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. സാധാരണ ഉപയോഗിക്കാത്തതും പരിചയമില്ലാത്തതുമായ ഇത്തരം അര്‍ഥങ്ങള്‍ ചേര്‍ക്കുന്നത്‌ ഖുര്‍ആനിനെ അവഹേളിക്കലല്ലേ?
പി കെ ഫാത്വിമതുസ്സുഹ്‌റ കോഴിക്കോട്‌
കഠിനം, ലളിതം എന്നൊക്കെ പറയുന്നത്‌ ആപേക്ഷികമാണ്‌. കാലവര്‍ഷക്കെടുതി എന്ന വാക്ക്‌ പത്രങ്ങളില്‍ പലപ്പോഴും പ്രായോഗിക്കാറുണ്ട്‌. ഉല്‍ബോധനം എന്ന വാക്ക്‌ വ്യാപകമായി പ്രയോഗിക്കപ്പെടുന്നതാണ്‌. ചീത്ത കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനാണ്‌ ദുര്‍ബോധനം എന്ന്‌ പറയുന്നത്‌. ദുര്‍വാസനയും ദുര്‍വിചാരവും പോലെ. ഒരു അറബി പദം പരിഭാഷപ്പെടുത്തുമ്പോള്‍ രണ്ടു കാര്യങ്ങളാണ്‌ പ്രധാനമായി പരിഗണിക്കുക. ഒന്ന്‌, പരിഭാഷ കൃത്യമാകണമെന്ന്‌. രണ്ട്‌, പരിഭാഷ വ്യക്തമാകണമെന്ന്‌. കൃത്യതയുള്ള പരിഭാഷ ചിലപ്പോള്‍ വ്യക്തത കുറഞ്ഞതാകാന്‍ സാധ്യതയുണ്ട്‌. വ്യക്തതയുള്ള പരിഭാഷ കൃത്യതയുള്ളതായില്ലെന്നും വരാം. ഖുര്‍ആന്‍ ലളിതമായി അനുഭവപ്പെടുന്നത്‌ മോശമല്ലാത്ത അറബിഭാഷാ പരിജ്ഞാനമുള്ളവര്‍ക്കാണ്‌. അതുപോലെ ലളിതമായ മലയാള പരിഭാഷയും സാമാന്യ മലയാള പരിജ്ഞാനമുള്ളവര്‍ക്കേ ഹൃദ്യമായിത്തോന്നാനിടയുള്ളൂ. `മുസ്‌ലിമി'ന്‌ ഏതെങ്കിലും പദത്തോട്‌ പ്രത്യേകം ഇഷ്‌ടമോ വിമ്മിഷ്‌ടമോ ഇല്ല.
സ്വര്‍ണപ്പണയത്തിലൂടെ കടം വാങ്ങിക്കാമോ?
സാധാരണക്കാരായ അധിക മുസ്‌ലിംകളും ബാങ്കില്‍ നിന്ന്‌ സ്വര്‍ണം പണയംവെച്ച്‌ ലോണ്‍ എടുക്കുന്നവരാണ്‌. മതനിഷ്‌ഠ കര്‍ക്കശമായി പുലര്‍ത്തുന്നവര്‍ പോലും ഇത്തരം ഇടപാട്‌ നടത്തുന്നു. ഇത്‌ അനുവദനീയമാകുമോ?
കെ ടി മര്‍വാന്‍ വള്ളുവമ്പ്രം
പലിശ തിന്നുന്നവനെയും അത്‌ തിന്നാന്‍ കൊടുക്കുന്നവനെയും അത്‌ (പലിശയിടപാട്‌) എഴുതി രേഖപ്പെടുത്തുന്നവനെയും അതിന്‌ സാക്ഷ്യം വഹിക്കുന്നവരെയും അല്ലാഹുവിന്റെ റസൂല്‍(സ) ശപിച്ചുവെന്നും, അവരെല്ലാം അതില്‍ തുല്യരാണെന്ന്‌ അദ്ദേഹം പറഞ്ഞുവെന്നും ജാബിര്‍(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പലിശയില്ലാത്ത കടം എവിടെ നിന്നും ലഭിക്കാത്തതിനാല്‍ പലിശവ്യവസ്ഥയില്‍ അത്യാവശ്യത്തിന്‌ കടം വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ മാത്രമേ ഈ ഹദീസില്‍ പറഞ്ഞ ശാപത്തില്‍ നിന്ന്‌ മുക്തരാവുകയുള്ളൂ.
ഇസ്‌ലാം കേരളത്തെ പ്രക്ഷുബ്‌ധമാക്കുന്നുവോ?
``പ്രബുദ്ധകേരളം എന്ന വിഷയത്തില്‍ നിന്നും പ്രക്ഷുബ്‌ധ കേരളം എന്ന ദുരവസ്ഥയിലേക്ക്‌ സാംസ്‌കാരിക കേരളത്തെ അധപ്പതിപ്പിച്ചതിന്‌ ഇസ്‌ലാമിന്റെ പങ്കിന്‌ തെളിവുകള്‍ക്ക്‌ പഞ്ഞമില്ല.... ഖുര്‍ആന്റെ വ്യാഖ്യാന-ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ച്‌ ഇസ്‌ലാമിക ലോകത്തില്‍ തര്‍ക്കത്തിനു പഞ്ഞമില്ല. ലോകം മുഴുവനുമുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍ വട്ടത്തിലിരുന്ന്‌ അറബിയില്‍ സംസാരിച്ച്‌ ചര്‍ച്ച ചെയ്‌താല്‍ പോലും തീരാത്തത്രയും സങ്കീര്‍ണമാണ്‌ ഇസ്‌ലാമിന്റെ ആന്തരിക പ്രശ്‌നങ്ങളെന്ന നിലയില്‍ മാത്രം ഇക്കാര്യത്തില്‍ തല്‌ക്കാലം അഭിപ്രായം പറയുന്നില്ല. എന്നാല്‍ താരതമ്യേന സമാധാനപരമായ മലയാളിയുടെ പൊതുജീവിതത്തില്‍ ഖുര്‍ആന്റെ വ്യാഖ്യാനങ്ങള്‍ സൃഷ്‌ടിക്കുന്ന ദുരന്തങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു.'' (കേസരി വാരിക-ലക്കം 12, മാര്‍ച്ച്‌ 24)
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഈ കണ്ടെത്തലിനെ സംബന്ധിച്ച്‌ `മുസ്‌ലിമി'ന്റെ പ്രതികരണം?
അബൂസലീല്‍ ആമയൂര്‍
മുസ്‌ലിംകള്‍ക്കിടയില്‍ എന്തൊക്കെ അഭിപ്രായഭേദങ്ങളുണ്ടെങ്കിലും അവരെല്ലാം അല്ലാഹുവെ ആരാധ്യനും രക്ഷിതാവുമായി അംഗീകരിക്കുന്നു. ഖുര്‍ആനിനെ ദൈവികഗ്രന്ഥമായി അംഗീകരിക്കാത്ത യാതൊരു മുസ്‌ലിംവിഭാഗവുമില്ല. അതുപോലെ തന്നെ മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വവും മുസ്‌ലിംകള്‍ക്കിടയില്‍ അവിതര്‍ക്കിതമാണ്‌. സംഘപരിവാറിലുള്ളവരെല്ലാം ഇതുപോലെ മതത്തിന്റെ മൗലികവശങ്ങളില്‍ യോജിക്കുന്നതായി തെളിയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? മുസ്‌ലിംകളില്‍ ധാരാളം പേര്‍ ഖുര്‍ആനിനെക്കുറിച്ച്‌ മൗലികമായ പഠനം നടത്തുന്നുവെന്നതിന്റെ തെളിവാണ്‌ വ്യാഖ്യാന വൈവിധ്യങ്ങള്‍. പക്ഷെ, തന്റെ വ്യാഖ്യാനത്തിന്‌ അപ്രമാദിത്വമുണ്ടെന്ന്‌ ഒരു വ്യാഖ്യാതാവും അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വ്യാഖ്യാനഭേദങ്ങള്‍ കേരളീയ സമൂഹത്തെ പ്രക്ഷുബ്‌ധമാക്കുന്നുവെന്ന നിരീക്ഷണം അടിസ്ഥാനരഹിതമാകുന്നു.
ഗ്രൂപ്പിസത്തിനു കാരണം ഖുര്‍ആനും സുന്നത്തും ഒന്നുപോലെ കണ്ടതോ?
മുജാഹിദ്‌ പ്രസ്ഥാനത്തിലെ പിളര്‍പ്പും ഗ്രൂപ്പ്‌ പ്രശ്‌നങ്ങളും `വിശുദ്ധ ഖുര്‍ആനാണ്‌ ഇസ്‌ലാമിന്റെ മൂലപ്രമാണമെന്നും അതിന്റെ വിശദീകരണവും പ്രായോഗിക മാതൃകയുമാണ്‌ സുന്നത്ത്‌ എന്നുമുള്ള സത്യം ഉള്‍ക്കൊള്ളാതെ രണ്ടിനും തുല്യപദവി നല്‌കുന്ന സമീപനമാണ്‌' എന്ന പ്രബോധനത്തിലെ മുജീബിന്റെ നിലപാടിനോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
ഫദ്വ്‌ലുര്‍റഹ്‌മാന്‍ കൊടുവള്ളി
ഖുര്‍ആനിനും ഹദീസിനും തുല്യസ്ഥാനമാണെന്ന്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കലും പഠിപ്പിച്ചിട്ടില്ല. സ്രഷ്‌ടാവായ അല്ലാഹുവിന്റെ വചനമാണ്‌ ഖുര്‍ആന്‍. സൃഷ്‌ടികളില്‍ ശ്രേഷ്‌ഠനായ മുഹമ്മദ്‌ നബി(സ)യുടെ വചനങ്ങളോ അദ്ദേഹത്തിന്റെ നടപടിയെക്കുറിച്ച്‌ അനുചരന്മാര്‍ നല്‌കിയ റിപ്പോര്‍ട്ടുകളോ ആണ്‌ ഹദീസുകള്‍. അല്ലാഹു നിയോഗിച്ച ദൂതന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കല്‌പനകള്‍ നാം അനുസരിക്കേണ്ടതാണെന്നും അദ്ദേഹത്തിന്റെ ചര്യ നാം പിന്തുടരേണ്ടതാണെന്നും ഖുര്‍ആന്‍ (8:20,33:21) വ്യക്തമാക്കിയിട്ടുണ്ട്‌. അതിനാല്‍ പ്രവാചകശിഷ്യന്മാര്‍ മുതല്‍ ഇക്കാലം വരെയുള്ള സച്ചരിതായ വിശ്വാസികള്‍ നബിചര്യയെ പ്രമാണമായി സ്വീകരിച്ചുവരുന്നു. ഒരു കാര്യം നബി(സ) കല്‌പിച്ചതാണെന്ന്‌ ബോധ്യപ്പെട്ട ശേഷം ആരെങ്കിലും അത്‌ തള്ളിക്കളയുകയാണെങ്കില്‍ അവര്‍ ഖുര്‍ആനിലെ വ്യക്തമായ കല്‌പനയെ തന്നെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹുവിനും നബി(സ)ക്കും, ഖുര്‍ആനിനും ഹദീസിനും ഒരേ സ്ഥാനമായതുകൊണ്ടല്ല ഇത്‌.
ഖുര്‍ആനില്‍ പ്രാമാണികമല്ലാത്ത ഒരു വാക്യം പോലും ഇല്ല. എന്നാല്‍ ഹദീസുകളില്‍ പ്രാമാണികമല്ലാത്തത്‌ ധാരാളമുണ്ട്‌. തികച്ചും വിശ്വസ്‌തരല്ലാത്ത ചില ആളുകളും നബി(സ)യുടെ പേരില്‍ വചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌ എന്നതാണ്‌ ഇതിന്‌ കാരണം. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള പ്രതിഫലം ഹദീസ്‌ പാരായണത്തിനും ലഭിക്കുമെന്ന്‌ പ്രാമാണികരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല. നമസ്‌കാരത്തില്‍ ഖുര്‍ആനിന്‌ പകരം ഹദീസ്‌ പാരായണം ചെയ്‌താല്‍ മതിയാകുമെന്നും അവരാരും പറഞ്ഞിട്ടില്ല. ജമാഅത്തുകാര്‍ക്ക്‌ ഈ കാര്യത്തിലുള്ള നിലപാടെന്താണെന്ന്‌ അവരുടെ പ്രസിദ്ധീകരണങ്ങളില്‍ വ്യക്തമാക്കിയതായി കണ്ടിട്ടില്ല.
വിവാഹച്ചെലവില്‍ വിവേചനമാകാമോ?
സാധാരണ മുസ്‌ലിം കുടുംബങ്ങളില്‍ നടന്നുവരുന്ന ഒരു കീഴ്‌വഴക്കത്തെക്കുറിച്ചാണീ ചോദ്യം. പെണ്‍കുട്ടികളുടെ വിവാഹച്ചെലവ്‌ പൂര്‍ണമായും പിതാവ്‌ വഹിക്കുന്നു. എന്നാല്‍ അതേവീട്ടിലെ മകന്റെ വിവാഹച്ചെലവ്‌ മകന്‍ തന്നെ വഹിക്കുന്നു. ഇരു വിവാഹങ്ങളും സ്‌ത്രീധനരഹിത ഇസ്‌ലാമിക വിവാഹങ്ങളാണ്‌. പിന്നെ എന്തിനാണീ വ്യത്യാസം?
മുനീര്‍ പുളിക്കല്‍
ഖുര്‍ആനിലും ഹദീസുകളിലും വ്യക്തമാക്കപ്പെട്ടതനുസരിച്ച്‌ ഒരു സ്‌ത്രീ സ്വന്തം ജീവിതച്ചെലവോ കുടുംബാംഗങ്ങളുടെ ചെലവോ വഹിക്കേണ്ടതില്ല. പിതാവ്‌, ഭര്‍ത്താവ്‌ അവരുടെ അഭാവത്തില്‍ സഹോദരന്‍ എന്നിവരാണ്‌ അവളുടെ ജീവിതച്ചെലവുകള്‍ വഹിക്കേണ്ടത്‌. സ്‌ത്രീകള്‍ മാനസികമായും ശാരീരകമായും പുരുഷന്മാരോളം കരുത്തരല്ല എന്നതുകൊണ്ടായിരിക്കാം അവരെ സാമ്പത്തിക ബാധ്യതകളില്‍ നിന്ന്‌ മുക്തരാക്കിയത്‌. പ്രായപൂര്‍ത്തിയായ പുരുഷന്മാരെല്ലാം തങ്ങളുടെ വ്യക്തിപരമായ ചെലവുകള്‍ വഹിക്കാന്‍ ബാധ്യസ്ഥരാണ്‌. വിവാഹിതരാണെങ്കില്‍ കുടുംബച്ചെലവുകള്‍ വഹിക്കാനും. ഒരു പിതാവ്‌ മകന്റെ വിവാഹച്ചെലവ്‌ വഹിക്കുകയാണെങ്കില്‍ അതില്‍ കുറ്റമില്ല. എന്നാല്‍ പിതാവ്‌ അങ്ങനെ വഹിച്ചേ തീരൂ എന്ന്‌ മകന്‍ കരുതാനോ പറയാനോ പാടില്ല. സ്‌ത്രീകളുടെ ചെലവ്‌ പുരുഷന്മാര്‍ വഹിക്കണമെന്ന്‌ അല്ലാഹുവാണ്‌ നിശ്ചയിച്ചത്‌. അത്‌ വിവേചനപരമാണെന്ന്‌ പറയാവുന്നതല്ല. ഇരു വിഭാഗത്തിന്റെയും പ്രകൃതിയിലുള്ള വ്യത്യാസമാണ്‌ ഇതിന്‌ നിദാനം. പിതാവിനോടൊപ്പം കൃഷിയോ കച്ചവടമോ ചെയ്യുന്ന, സ്വന്തമായി വരുമാനമില്ലാത്ത മകനാണെങ്കില്‍ അവന്റെ വിവാഹച്ചെലവ്‌ പിതാവ്‌ തന്നെയാണ്‌ വഹിക്കേണ്ടത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: