ശബാബ് മുഖാമുഖം 2013_nov_15

  • Posted by Sanveer Ittoli
  • at 4:28 AM -
  • 0 comments

മുഖാമുഖം 2013_nov_15\shababweekly


ബലിമാംസത്തില്‍ ധൂര്‍ത്തോ?

ചില മഹല്ലുകളില്‍ ഭാര്യയും ഭര്‍ത്താവും രണ്ടോ മൂന്നോ കുട്ടികളും മാത്രമുള്ള വീട്ടില്‍ അഞ്ചും പത്തും അതിലധികവും കിലോ മാംസം ഈദ്‌ ദിവസമോ അയ്യാമുത്തശ്‌രീഖിലോ ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നു. അയല്‍പക്കങ്ങളിലും ഇങ്ങനെ മാംസം കിട്ടുന്നതിനാല്‍ അവരും ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. അവസാനം വെറുത്തും ശപിച്ചും വേസ്റ്റില്‍ തള്ളുന്നു. ഇത്‌ ധൂര്‍ത്തല്ലേ? എല്ലാറ്റിലും നിയന്ത്രണം പാലിക്കാന്‍ കല്‌പിച്ച റസൂല്‍(സ) ഇതില്‍ മാത്രം അങ്ങനെയൊന്നും കല്‌പിച്ചിട്ടില്ലേ?
എസ്‌ ആര്‍ അജ്‌വദ്‌ 
കോഴിക്കോട്‌

മുസ്‌ലിം:

ഏത്‌ സാഹചര്യത്തിലായാലും ബലിമാംസം വെയ്‌സ്റ്റാക്കിക്കളയുന്നത്‌ തെറ്റാണ്‌. ഒരു പ്രദേശത്ത്‌ അറുക്കുന്ന ബലിമൃഗങ്ങളുടെ മാംസം അവിടത്തുകാര്‍ക്ക്‌ ഭക്ഷിക്കാവുന്നതിലധികമാണെങ്കില്‍ മറ്റു നാടുകളിലെ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുക തന്നെ വേണം. അതിനുവേണ്ടി വരുന്ന ചെലവ്‌ സംബന്ധിച്ച്‌ മഹല്ല്‌ നിവാസികള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കണം. ഖുര്‍ആനിലും ഹദീസുകളിലും എല്ലാ വിധ ദുര്‍വ്യയങ്ങളെയും ആക്ഷേപിച്ചിട്ടുണ്ട്‌.


ഹജ്ജിന്‌ പോകുന്നവന്‌ ആഘോഷിക്കാമോ?



പരിശുദ്ധ ഹജ്ജ്‌ കര്‍മത്തിന്‌ പോകുന്ന ചിലരുടെ വീടുകളില്‍ മൗലീദ്‌ പാരായണവും ഭക്ഷണവും നല്‌കുന്നു. എന്നാല്‍ മറ്റു ചില വീടുകളില്‍ മൗലീദ്‌ നടത്താതെ തന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി സല്‌ക്കാരം നല്‌കുന്നു. ഇതിനെക്കുറിച്ച്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ എന്താണ്‌?
ജമാല്‍ ചെമനാട്‌


മുസ്‌ലിം:

നബി(സ)യോ സച്ചരിതരായ ഖലീഫമാരോ ഹജ്ജ്‌ യാത്രയോടനുബന്ധിച്ച്‌ സല്‍ക്കാരമോ സദ്യയോ നടത്തിയതായി ഹദീസുകളില്‍ കാണുന്നില്ല. മൗലീദ്‌ എന്നാല്‍ ജന്മദിനം എന്നാണര്‍ഥം. ഇസ്‌ലാമില്‍ ആരുടെയും ജന്മദിനം ആചരിക്കാന്‍ വകുപ്പില്ല. ഹജ്ജും മൗലീദുമായി ബന്ധിപ്പിക്കുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. ഹജ്ജിനുപോകുന്ന വിവരം നാട്ടുകാരെയെല്ലാം അറിയിക്കുന്നത്‌ ഹജ്ജിന്റെ പ്രതിഫലം നഷ്‌ടപ്പെടാന്‍ കാരണമാകാനിടയുണ്ട്‌. ലോകമാന്യം അഥവാ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പുണ്യം ചെയ്യുന്നത്‌ ചെറിയ ശിര്‍ക്കാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ഒരാള്‍ ഹജ്ജ്‌ യാത്ര പുറപ്പെടുന്ന സന്ദര്‍ഭത്തില്‍ ഉറ്റ ബന്ധുക്കളോ സുഹൃത്തുക്കളോ യാത്രയയ്‌ക്കാന്‍ അയാളുടെ വീട്ടില്‍ ചെല്ലുന്നതും തല്‍സമയം അയാള്‍ അവര്‍ക്ക്‌ ഭക്ഷണം നല്‌കുന്നതും തെറ്റാണെന്ന്‌ പറയാവുന്നതല്ല.

ബലിയറുക്കാന്‍ അന്യനാടുകളിലേക്ക്‌ പണം നല്‌കാമോ?



കേരളത്തിലുള്ള ഒട്ടേറെപ്പേര്‍ ഉത്തരേന്ത്യയിലും മറ്റും ബലിയറുക്കാന്‍ പണം നല്‌കുന്നതായി മനസ്സിലാക്കുന്നു. മക്കയിലൊക്കെ ചെയ്യുന്നതുപോലെ അവിടെ ബലിയറുത്ത്‌ മാംസം അന്യദേശങ്ങളിലേക്ക്‌ എത്തിച്ചുകൊടുക്കുക എന്ന നിലക്കല്ലാതെ സ്വദഖ നല്‌കുന്നതുപോലെ ബലിമൃഗത്തിന്റെ വില പണമായി നല്‌കുന്ന രീതി ശരിയാണോ?
എം കെ അബൂബക്കര്‍ മണ്ണാര്‍ക്കാട


മുസ്‌ലിം:

സകാത്ത്‌, സ്വദഖ: എന്നിവയ്‌ക്ക്‌ പുറമെയുള്ളതും നിശ്ചിത ദിവസങ്ങളില്‍ മാത്രം നിര്‍വഹിക്കേണ്ടതുമായ ഒരു പുണ്യ കര്‍മമാണ്‌ ഉദ്വ്‌ഹിയ്യത്ത്‌ എന്ന ബലി. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ അറുക്കുക എന്ന കര്‍മം കഴിയുമെങ്കില്‍ ബലി നല്‌കുന്ന വ്യക്തി തന്നെയാണ്‌ നിര്‍വഹിക്കേണ്ടത്‌. ബലിയര്‍പ്പിക്കുന്നവര്‍ ബലിമാംസത്തില്‍ നിന്ന്‌ ഭക്ഷിക്കുകയും പാവങ്ങള്‍ക്ക്‌ ഭക്ഷിക്കാന്‍ നല്‌കുകയും ചെയ്യണമെന്ന്‌ ഖുര്‍ആനില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ബലിമാംസം സംസ്‌കരിച്ച്‌ മറുനാടുകളിലെ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നതിന്റെ സാധുത അവിതര്‍ക്കിതമാണ്‌.
എന്നാല്‍ അന്യനാടുകളിലേക്ക്‌ പണം അയച്ചുകൊടുത്ത്‌ നമുക്ക്‌ പകരം അവിടെയുള്ളവരെക്കൊണ്ട്‌ ബലി ചെയ്യിക്കുന്നതിന്റെ സാധുത സംബന്ധിച്ച്‌ വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുണ്ട്‌. നാട്ടില്‍ ബലിമാംസം വെയ്‌സ്റ്റാവുകയും, സംസ്‌കരിച്ചു കയറ്റി അയയ്‌ക്കാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറുനാട്ടില്‍ അറുക്കാന്‍ ഏല്‌പിക്കുന്നത്‌ തെറ്റാവുകയില്ല. എന്നാല്‍ ബലിയറുക്കാതെ അതിന്‌ പണം വിതരണം ചെയ്‌താല്‍ അത്‌ ഉദ്വ്‌ഹിയ്യത്ത്‌ എന്ന പുണ്യകര്‍മമാവുകയില്ല.


ജന്മദിനാചാരണവും നബിദിനാചാരണവും



ജന്മദിനത്തിലോ ചരമദിനത്തിലോ ലേഖനത്തിലൂടെയോ അനുസ്‌മരണത്തിലൂടെയോ പരേതന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്‌ അനുവദനീയമാണെങ്കില്‍ നബിദിനാഘോഷത്തെ എന്തിന്‌ എതിര്‍ക്കണം?
അബൂശജീര്‍ എടവണ്ണ


മുസ്‌ലിം:

സത്യവിശ്വാസികള്‍ ഏതൊരു കാര്യവും വേണ്ടതാണോ എന്ന്‌ നിശ്ചയിക്കുന്നത്‌ ആ കാര്യം പ്രവാചകമാതൃകയില്‍ ഉള്ളതാണോ എന്ന്‌ നോക്കിയാവണം. പിന്നെ പരിഗണിക്കാവുന്നത്‌ നബി(സ)യുടെ കാലശേഷം മുസ്‌ലിം സമൂഹത്തിന്‌ നേതൃത്വം നല്‌കിയ സച്ചരിതരായ നാല്‌ ഖലീഫമാരുടെ മാതൃകയാണ്‌. മറ്റുള്ളവരെക്കുറിച്ച്‌ വിശിഷ്യാ മരിച്ചുപോവയരെക്കുറിച്ച്‌ നല്ലത്‌ പറയുക എന്നത്‌ ഇവരുടെയെല്ലാം മാതൃകയിലുള്ളതാണ്‌. എന്നാല്‍ ആരുടെയെങ്കിലും ജന്മദിനത്തിലോ ചരമദിനത്തിലോ മാത്രമായി അനുസ്‌മരണയോഗം ചേരല്‍, അപദാനങ്ങള്‍ വാഴ്‌ത്തല്‍, എന്നീ കാര്യങ്ങളൊന്നും പ്രവാചക മാതൃകയിലോ ഖലീഫമാരുടെ മാതൃകയിലോ ഇല്ല.
പ്രവാചകത്വ പദവി ലഭിച്ച ശേഷം മുഹമ്മദ്‌ നബി(സ) ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തോളം ജീവിച്ചിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം ഒരിക്കലും റബീഉല്‍അവ്വല്‍ പന്ത്രണ്ടിലോ മറ്റേതെങ്കിലും തിയ്യതിയിലോ ജന്മദിനം ആചരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം മുപ്പത്‌ വര്‍ഷക്കാലം അദ്ദേഹത്തിന്റെ സന്തത സഹചാരികളായ നാലു ഖലീഫമാര്‍ മുസ്‌ലിം സമൂഹത്തിന്‌ മതപരവും ഭരണപരവുമായ നേതൃത്വം നല്‌കിയിട്ടുണ്ട്‌. അവരാരും നബി(സ്വ)യുടെ ജന്മദിനമോ ചരമദിനമോ ആചരിച്ചിട്ടില്ല. സ്വന്തം ജന്മദിനവും ആചരിച്ചിട്ടില്ല. പില്‍ക്കാലത്ത്‌ ആവിര്‍ഭവിക്കുന്ന സമ്പ്രദായങ്ങള്‍ എത്ര പ്രചാരം നേടിയാലും അതൊന്നും ഇസ്‌ലാമിക ആചാരങ്ങളായി കണക്കാക്കാവുന്നതല്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: