അസൂയയുടെ മനശ്ശാസ്‌ത്രം

  • Posted by Sanveer Ittoli
  • at 4:24 AM -
  • 0 comments

അസൂയയുടെ മനശ്ശാസ്‌ത്രം


പി എം മുസ്‌തഫ കൊച്ചിന്‍


അന്യന്‌ നേട്ടവും നന്മയും കൈവരുന്നത്‌ കാണുമ്പോഴുണ്ടാകുന്ന അസഹിഷ്‌ണുതയും അവന്റെ തകര്‍ച്ചയ്‌ക്കു വേണ്ടിയുള്ള ആഗ്രഹവുമാണ്‌ അസൂയ. അറബി ഭാഷയില്‍ ഗീറ, ഗിബ്‌ത്ത എന്നീ പദങ്ങളും മലയാളഭാഷയില്‍ കുശുമ്പ്‌, കണ്ണുകടി, ഈര്‍ഷ്യ, പൊറുതികേട്‌, പൊറുക്കരുതായ്‌മ, സഹനമില്ലായ്‌മ എന്നീ വാക്കുകളും അസൂയ (ഹസദ്‌) ക്ക്‌ ഉപയോഗിക്കുന്നു.
അപരന്റെ ദുഖത്തില്‍ സന്തോഷിക്കുകയും സന്തോഷത്തില്‍ ദുഖിക്കുകയുമാണ്‌ അസൂയക്കാരന്‍ ചെയ്യുക (വി.ഖു 3:120). മറ്റുള്ളവരുടെ നന്മമൂലം തനിക്കൊന്നും നഷ്‌ടപ്പെടാനില്ലെങ്കിലും അസൂയാലുവിന്‌ അത്‌ സഹിക്കാനാവില്ല.
ധനം, വിജ്ഞാനം, ഭംഗി, അധികാരം, ഐശ്വര്യം, ആരോഗ്യം എന്നീ അനുഗ്രഹങ്ങളില്‍ തനിക്ക്‌ ലഭിക്കാത്തത്‌ മറ്റൊരുവന്‌ കിട്ടിയതു കാരണം അവനോട്‌ പ്രകടിപ്പിക്കുന്ന കുശുമ്പ്‌ മനോഭാവവും അസൂയയാണ്‌. ഈ ഈര്‍ഷ്യ കപ്പലണ്ടി കച്ചവടക്കാരന്‍ മുതല്‍ കപ്പല്‍ കമ്പനിക്കാരന്‍ വരെ എല്ലാതരും ആളുകളിലും ഏറ്റക്കുറച്ചിലോടെ കണ്ടുവരുന്നു. കോപം, വിദ്വേഷം, ദുഖം, നിരാശ എന്നീ സ്വാഭാവിക വികാരങ്ങളുടെ സങ്കരമാണ്‌ ഈ അക്ഷാന്തി.
`അസൂയ ആത്മാവിന്റെ മഞ്ഞപ്പിത്തമാണ്‌' എന്ന്‌ ഇംഗ്ലീഷ്‌ കവി ജോണ്‍ ഡ്രൈഡന്‍ (1631-1700) പറയുന്നു. അസൂയക്കാരനും അവനുമായി ബന്ധപ്പെടുന്നവര്‍ക്കും ഹാനികരമായി മാറുന്ന ഒരു ആത്മീയരോഗമാണിത്‌. `അസൂയ മാനസിക അര്‍ബുദമാണെന്നാണ്‌' സ്‌കോട്ടിഷ്‌ പത്രപ്രവര്‍ത്തകന്‍ ബെര്‍ട്ടി ചാള്‍സ്‌ ഫോര്‍ബ്‌സ്‌ (1880-1954) പറയുന്നത്‌. ചരിത്രത്തില്‍ അസൂയയുടെ പ്രത്യാഘാതങ്ങള്‍ അനവധിയുണ്ട്‌. ആദമിന്റെയും ഹവ്വായുടെയും സന്തതികളായ കാബീല്‍ (കായേന്‍), ഹാബീല്‍ (ഹാബേല്‍) എന്നിവരുടെ കഥ ഖുര്‍ആനിലുണ്ട്‌. അല്ലാഹു ആട്ടിടയനായ ഹാബീലിന്റെ ആടിനെ പ്രസാദിക്കുകയും കര്‍ഷകനായ ഖാബീലിന്റെ കാര്‍ഷികവിളയെ സ്വീകരിക്കാതിരിക്കുകയും ചെയ്‌തു. അസൂയ ഉറഞ്ഞുകൂടി ഖാബീല്‍ ഹാബീലിനെ കൊലപ്പെടുത്തി. ചെറിയ ഒരു പ്രശ്‌നത്തില്‍ നിന്നാണ്‌ അസൂയയുടെ വിത്തുണ്ടായതെങ്കില്‍ പോലും സ്വസഹോദരനെ വധിക്കാന്‍ വരെ അത്‌ പ്രേരകമാകുമെന്ന്‌ ഈ ചരിത്രസംഭവം (വി.ഖു 15:30-32), (ഉല്‍പത്തി 4) മനസ്സിലാക്കിത്തരുന്നു. `കാന്‍സറിനാല്‍ മരിക്കുന്നതിനെക്കാള്‍ ഒരുപക്ഷേ, കൂടുതല്‍ മനുഷ്യര്‍ അസൂയകൊണ്ടാണ്‌ മരിക്കുന്നത്‌' എന്ന്‌ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ ജോസഫ്‌ പാട്രിക്ക്‌ കെന്നഡി (1888-1969) പറയുകയുണ്ടായി.
1962-ലെ സാഹിത്യ നോബല്‍ ജേതാവായ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ സ്റ്റെയിന്‍ ബെക്ക്‌ (1902-1968) ഏദന്റെ കിഴക്ക്‌ (ഈസ്റ്റ്‌ ഓഫ്‌ ഏദന്‍) എന്ന തന്റെ കൃതിയില്‍ അസൂയയില്‍ നിന്ന്‌ ഉറവെടുക്കുന്ന ഈര്‍ഷ്യയും പ്രതികാരദാഹവും ആവിഷ്‌കരിക്കാന്‍ ആദം-ഹവ്വാ പുത്രന്മാരെ അവതരിപ്പിക്കുന്നുണ്ട്‌.
യഅ്‌ഖൂബ്‌ നബി(അ)യുടെ 12 മക്കളില്‍ യൂസുഫി(അ)നോട്‌ മറ്റു മക്കള്‍ക്കുണ്ടായ അസൂയയും അതിന്റെ പ്രത്യാഘാതവും പരിണാമവും സൂറതു യൂസുഫില്‍ അല്ലാഹു ഭംഗിയായി പ്രതിപാദിക്കുന്നുണ്ട്‌. യഹൂദര്‍ ഈസാ(അ)യെ അസൂയയോടെ കണ്ടതുപോലെ ജൂതരും ക്രൈസ്‌തവരും മുഹമ്മദ്‌ നബി(സ)യെ അസൂയയോടെ ദര്‍ശിച്ചത്‌ അദ്ദേഹത്തെ നിഷേധിക്കുന്നതിലേക്കെത്തിച്ചു. (വി.ഖു 4:54, 2:109)
നബി(സ)അസൂയയെ തീയിനോടും ചെന്നായയോടും ഉപമിക്കുന്നത്‌ ശ്രദ്ധിക്കുക: ``വിശന്ന രണ്ട്‌ ചെന്നായ്‌ക്കളെ ഒരു ആട്ടിന്‍കൂട്ടിലേക്ക്‌ പറഞ്ഞുവിട്ടാല്‍ അവ ആ ആട്ടിന്‍പറ്റത്തില്‍ ഉണ്ടാക്കുന്നതിനെക്കാള്‍ നാശം അസൂയാലു ഉണ്ടാക്കുന്നതാണ്‌. വിറകിനെ അഗ്നി തിന്നു നശിപ്പിക്കുന്നതു പോലെ നന്മകളെ അസൂയ തിന്നൊടുക്കുന്നു.'' (തിര്‍മിദി).
``അസൂയയെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. കാരണം പുല്ലിനെ തീ തിന്ന്‌ തീര്‍ക്കുന്നതു പോലെ നിശ്ചയമായും അസൂയ പുണ്യങ്ങളെ തിന്നൊടുക്കുന്നതാണ്‌.'' (അബൂദാവൂദ്‌). പ്രശസ്‌ത മനശ്ശാസ്‌ത്രജ്ഞന്‍ ട്രിവര്‍ ജോണ്‍സണ്‍ പറഞ്ഞു: ``അസൂയയെ നിങ്ങള്‍ ഗൗനിച്ചില്ലെങ്കില്‍ നിങ്ങളെയത്‌ തിന്നുതീര്‍ക്കും.''
കോപം പോലെ പെട്ടെന്ന്‌ കെട്ടടങ്ങുന്ന സ്വഭാവമല്ല അസൂയക്കുള്ളത്‌. അതൊരു നെരിപ്പോട്‌ പോലെ നിരന്തരം ഉള്ളില്‍ എരിഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കല്‍ നബി(സ) പറഞ്ഞു: ``മൂന്നു കാര്യങ്ങളെക്കുറിച്ച്‌ ഞാന്‍ പറയട്ടെയോ, അവയില്‍ നിന്ന്‌ ആരും തന്നെ രക്ഷപ്പെടുകയില്ല. ഊഹം, ശകുനം, അസൂയ എന്നിവയാണവ. ഇവയില്‍ നിന്നുള്ള രക്ഷാമാര്‍ഗവും നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞുതരാം. ഒന്ന്‌), നീ ഊഹിച്ചാല്‍ അതിനെ സത്യപ്പെടുത്തരുത്‌. രണ്ട്‌), നിനക്ക്‌ ശകുനം തോന്നിയാല്‍ അത്‌ കാര്യമാക്കാതെ മുന്നോട്ടു നീങ്ങുക. മൂന്ന്‌), നിനക്ക്‌ അസൂയയുണ്ടായാല്‍ നീ അന്യായം കാട്ടരുത്‌. (ത്വബ്‌റാനി)
അസൂയ എന്ന വികാരം മനസ്സില്‍ പതഞ്ഞുപൊങ്ങുമെന്നും അവയെ വരുതിയില്‍ നിര്‍ത്തണമെന്നുമുള്ള സൂചന മേല്‍ നബിവചനത്തിലുണ്ട്‌. `അസൂയക്കും കഷണ്ടിക്കും മരുന്നില്ല' എന്ന പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ധാരണ ശരിയല്ല. കഷണ്ടി എന്ന രോഗത്തിന്‌ ചികിത്സയുണ്ട്‌. എന്നതുപോലെ അസൂയ എന്ന മാനസിക അസുഖത്തിനും ശമനൗഷധമുണ്ട്‌.

അസൂയയെ ക്രിയാത്മകമാക്കുക

നബി(സ) പറഞ്ഞു: ``രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയ പാടില്ല. അല്ലാഹു ധനം നല്‍കുകയും എന്നിട്ടത്‌ നല്ലതിന്‌ വേണ്ടി ചെലവഴിക്കാന്‍ സന്നദ്ധനാവുകയും ചെയ്യുന്നവനാണ്‌ ഒരാള്‍. അല്ലാഹു വിജ്ഞാനം നല്‍കുകയും എന്നിട്ടത്‌ നടപ്പിലാക്കുകയും അത്‌ പഠിപ്പിക്കുകയും ചെയ്യുന്നവനാണ്‌ മറ്റവന്‍.'' (ബുഖാരി, മുസ്‌ലിം)
നമുക്ക്‌ അസൂയ തോന്നുന്ന വ്യക്തിയിലെ കഴിവുകളും നേട്ടങ്ങളും നമുക്കും കൈവരിക്കാനാവുമെന്ന്‌ കരുതി അതിനായി പരിശ്രമിക്കുക. ഇങ്ങനെ അസൂയയെ ക്രിയാത്മക ഊര്‍ജമാക്കി തിരിച്ചുവിടുക വഴി വ്യക്തിത്വ വികാസമാണുണ്ടാവുക.

നേട്ടങ്ങളില്‍ സന്തോഷം:

 അപരന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും സ്വന്തം നേട്ടംപോലെ കാണുകയും ചെയ്യുക. മറ്റുള്ളവരുടെ ഉന്നതിയെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക വഴി നാം അവരെക്കാള്‍ മാനസികമായി വളരുകയാണ്‌ ചെയ്യുക.
അഭിനന്ദിക്കുമ്പോള്‍ `ഉള്ളത്‌ പറയുകയും അല്ലാത്തപക്ഷം മിണ്ടാതിരിക്കുകയും ചെയ്യുക' എന്ന നബിവചനം ഓര്‍ക്കുന്നത്‌ നന്ന്‌. അപരന്റെ വസ്‌ത്രം, അത്തറിന്റെ പരിമളം, വീട്‌, വാഹനം, ഫര്‍ണിച്ചര്‍, സ്‌ത്രീകളുടെ പാചകം, സന്താനപരിപാലന രീതി, പ്രസംഗശൈലി, വാഹന ഡ്രൈവിംഗ്‌ എന്നീ കാര്യങ്ങളിലെ മികവിനെ പ്രശംസിക്കുന്നതില്‍ നാമെന്തിന്‌ പിശുക്കും ധൂര്‍ത്തും കാണിക്കണം.

അസൂയ ജനിപ്പിക്കരുത്‌: 

അപരന്‌ അസൂയ ജനിപ്പിക്കുന്ന രീതിയില്‍ നാം മനപ്പൂര്‍വം വ്യവഹരിക്കരുത്‌. നമ്മുടെ പെരുമാറ്റം നമ്മുടെ പ്രിയപ്പെട്ടവരില്‍ പ്രീതികരവും സന്തോഷകരവുമാക്കണം. ``സംശയമുണ്ടാക്കുന്ന സാഹചര്യം സൃഷ്‌ടിക്കരുത്‌'' എന്ന പ്രവാചകമൊഴി ശ്രദ്ധേയമാണ്‌. മറ്റുള്ളവരോട്‌ പെരുമാറുമ്പോള്‍ സമീപത്തുള്ള ഇണ, സുഹൃത്ത്‌ എന്നിവര്‍ക്ക്‌ അസൂയ തോന്നാതിരിക്കാന്‍ ശ്രദ്ധിക്കുക.

സ്‌നേഹം പുഷ്‌ടിപ്പെടുത്തുക:

 മറ്റുള്ളവരെ നിസ്വാര്‍ഥമായി സ്‌നേഹിക്കുന്ന അവസ്ഥയൊരുക്കുക. പരസ്‌നേഹം സ്വാര്‍ഥതയില്ലാതാക്കും. ആത്മസ്‌നേഹമാണ്‌ അസൂയയുണ്ടാക്കുന്നത്‌. മകനോടുള്ള സ്‌നേഹവികാരം ശക്തിമത്തായതിനാലാണ്‌ പിതാവിന്‌ മകന്റെ പുരോഗതിയിലും, ഭര്‍ത്താവിനോടുള്ള സ്‌നേഹം ശക്തിയാര്‍ജിച്ചതിനാലാണ്‌ പത്‌നിക്ക്‌ പ്രിയതമന്റെ കാര്യത്തിലും അസൂയയില്ലാതാകുന്നത്‌. ഇതില്‍ സന്തോഷം മാത്രമേയുള്ളൂ.

മാനസിക ധന്യതയുണ്ടാക്കുക:

 സ്വയം ആഗ്രഹിക്കുന്ന കാര്യം മറ്റുള്ളവന്‍ നേടുമ്പോഴാണ്‌ അസൂയ ഉടലെടുക്കുക. അനുഗ്രഹങ്ങളെ അനുസ്‌മരിക്കുകയും (വി.ഖു 93:11) ഉള്ളതില്‍ തൃപ്‌തിപ്പെടുന്ന മാനസികനില കാത്തുസൂക്ഷിക്കുകയും ചെയ്യുക. ``വസ്‌തുക്കളുടെ ആധിക്യത്തിലല്ല, ധന്യത നിലകൊള്ളുന്നതെന്നും മാനസിക ധന്യതയാണ്‌ പ്രധാനമെന്നുമുള്ള'' പ്രവാചകവചനം സ്‌മരണീയമാണ്‌. ഗ്ലാസില്‍ ഒഴിച്ചുവെച്ച പാതി വെള്ളത്തിലേക്ക്‌ നോക്കി സംതൃപ്‌തിയടയുകയും നിറയാത്ത പാതി നോക്കി നിരാശപ്പെടാതിരിക്കുകയും ചെയ്യുക.

താരതമ്യം അരുത്‌: 

സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. ഓരോരുത്തരുടെയും മേഖലയും കഴിവും പ്രവര്‍ത്തനവും വ്യത്യസ്‌തമാണ്‌. ``നിങ്ങളുടെ പരിശ്രമം തീര്‍ച്ചയായും വിഭിന്നമാണ്‌'' (വി.ഖു 92:4). അനാവശ്യ താരതമ്യം അസൂയ ജനിപ്പിക്കുമെന്ന്‌ ഓര്‍ക്കുക. അസൂയയെ അതിജയിക്കാന്‍ സ്വയം വിശകലനം ചെയ്യുകയും ആത്മപരിശോധന നടത്തുകയും ചെയ്യുക. അസൂയയുടെ യുക്തിരാഹിത്യത്തെയും നിരര്‍ഥകതയെയും കുറിച്ച്‌ ബോധവാനാകുക.

ആത്മവിശ്വാസം ഉണ്ടാക്കുക: 

ദൃഢമായ ആത്മവിശ്വാസവും സ്വയം മതിപ്പും ഉള്ളവന്‌ ഒരിക്കലും അസൂയക്കാരനാകാന്‍ കഴിയുകയില്ല. കുടല്‍മാല കഴുത്തിലിട്ട ശത്രുവിനോടും കല്ലെറിഞ്ഞ ത്വാഇഫ്‌ ജനതയോടും പ്രതികാരം ചെയ്യാതിരുന്നതിന്‌ പിന്നില്‍ നബി(സ)യുടെ ദൃഢമായ ആത്മവിശ്വാസമാണെന്നതില്‍ സംശയമില്ല.
ശാരീരിക വൈരൂപ്യമായ കഷണ്ടിക്ക്‌ പരിഹാരമുണ്ടാക്കാന്‍ നാം ശ്രമിക്കാറുണ്ട്‌. എന്നാല്‍ മാനസികരോഗമായ അസൂയക്ക്‌ മരുന്നുണ്ടെന്നു മനസ്സിലാക്കി അസൂയയെ അതിജീവിക്കാന്‍ എത്രപേര്‍ ശ്രമിക്കാറുണ്ട്‌?

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: