ബദ്‌റും ഇസ്‌ലാമിന്റെ യുദ്ധനയവും

  • Posted by Sanveer Ittoli
  • at 9:03 AM -
  • 0 comments

ബദ്‌റും ഇസ്‌ലാമിന്റെ യുദ്ധനയവും

മുനീര്‍ മുഹമ്മദ്‌ റഫീഖ്‌

ഇസ്‌ലാമിക ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നാണ്‌ ബദ്‌ര്‍. ഹിജ്‌റയുടെ രണ്ടാംവര്‍ഷം മുഹമ്മദ്‌ നബിയും സ്വഹാബാക്കളുമടങ്ങുന്ന സത്യവിശ്വാസികളും സത്യനിഷേധികളും തമ്മില്‍ മക്കക്കും മദീനക്കുമിടയിലുള്ള ബദ്‌ര്‍ എന്ന പ്രദേശത്ത്‌ നടന്ന ചരിത്ര പ്രസിദ്ധമായ പോരാട്ടമാണ്‌ ബദ്‌ര്‍ യുദ്ധം. സത്യാസത്യ വിവേചനമെന്ന്‌ അര്‍ഥമുള്ള `യൗമുല്‍ ഫുര്‍ഖാന്‍' എന്നാണ്‌ ബദ്‌ര്‍ നടന്ന ദിവസത്തെ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ചത്‌. റമദാന്‍ 17-ന്‌ നടന്ന ബദ്‌ര്‍ യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലവും സംഭവവിവരണങ്ങളും മുഴുവന്‍ വിശ്വാസികളുടെയും മനസ്സില്‍ ചിരപ്രതിഷ്‌ഠ നേടിയ അധ്യായമാണ്‌. 
കേരളീയ മുസ്‌ലിം പശ്ചാത്തലത്തില്‍ ഏറെ പുകള്‍പെറ്റ ഇസ്‌ലാമിക ചരിത്രം ഒരു പക്ഷേ ബദ്‌ര്‍ യുദ്ധത്തിന്റേതാകാം. നമ്മുടെ പൂര്‍വ കാല ചരിത്രാഖ്യാനങ്ങള്‍ ബദ്‌ര്‍ യുദ്ധ വിവരണങ്ങളാലും ബദ്‌റില്‍ പങ്കെടുത്ത ബദ്‌രീങ്ങളുടെ രണവീര്യത്താലും പ്രശോഭിതമാണ്‌. കേരളീയ മുസ്‌ലിം കവികളുടെ ഇഷ്‌ടവിഷയമായിരുന്നു ബദ്‌ര്‍. ബദ്‌റിലും ബദ്‌ര്‍ കിസ്സകളിലുമായിരുന്നു, ഇസ്‌ലാം എന്ന ദൈവിക മതത്തേക്കാള്‍, ഒരു കാലത്ത്‌ കേരളത്തിലെ ശരാശരി മുസ്‌ലിമിന്‌ കൂടുതല്‍ താല്‍പര്യം. ബദ്‌ര്‍ എന്ന ചരിത്ര സംഭവത്തോട്‌ ശരാശരി മുസ്‌ലിം മനസ്സിന്‌ അനിര്‍വചനീയമായ ഒരു വൈകാരിക അടുപ്പമുണ്ട്‌ എന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌.
ബദ്‌റിനെ കേവല ചരിത്ര സംഭവം എന്നതിലപ്പുറം അത്‌ സത്യവിശ്വാസികളുടെ ജീവിതത്തിലും വിശ്വാസത്തിലുമുണ്ടാക്കേണ്ട ഗുണപാഠങ്ങള്‍ എന്ത്‌ എന്ന തരത്തിലുള്ള വായനകളും പഠനങ്ങളും നമ്മുടെ കേരളക്കരയിലും ഉണ്ടായിട്ടുണ്ട്‌. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നതും ജനങ്ങളെ ഉത്‌ബുദ്ധരാക്കുന്നതും ആ വീക്ഷണകോണില്‍ ഊന്നിനിന്നുകൊണ്ടാണ്‌.
ഇസ്‌ലാമിന്റെ യുദ്ധ രീതിശാസ്‌ത്രം എന്തായിരുന്നുവെന്ന്‌ വസ്‌തുനിഷ്‌ഠമായി ഗ്രഹിക്കാതെയാണ്‌ ഇസ്‌ലാം വിരുദ്ധര്‍, ഇസ്‌ലാം വാളാല്‍ പ്രചരിപ്പിക്കപ്പെട്ട മതമാണെന്നും അസഹിഷ്‌ണുതയുടെ മതമാണെന്നും പ്രചരിപ്പിക്കുന്നത്‌. ഇസ്‌ലാമിലെ ആദ്യ യുദ്ധമായ ബദ്‌ര്‍ ഇസ്‌ലാമിന്റെ യുദ്ധ രീതിശാസ്‌ത്രം കൂടി നമുക്ക്‌ പകര്‍ന്നു നല്‍കുന്നുണ്ട്‌. ബദ്‌ര്‍ മാത്രമല്ല, പ്രവാചകന്റെ കാലത്തുണ്ടായ, തിരുമേനി പങ്കെടുത്തതും അല്ലാത്തതുമായ യുദ്ധങ്ങളെല്ലാം ഇസ്‌ലാമിന്റെ യുദ്ധ സമീപനങ്ങള്‍ എന്തായിരുന്നുവെന്ന പഠനങ്ങള്‍ കൂടിയാണ്‌.

ഇസ്‌ലാമിലും യുദ്ധമോ?

യുദ്ധമെന്ന്‌ കേള്‍ക്കുമ്പോള്‍ പലരിലും നടുക്കമാണുണ്ടാക്കുന്നത്‌. പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഇറാഖില്‍ നടന്ന യുദ്ധവും സിറിയയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവുമെല്ലാം നമ്മില്‍ നിറക്കുന്ന അങ്കലാപ്പും വേദനയും ചെറുതല്ല. ഇന്ന്‌ നടന്നുകൊണ്ടിരിക്കുന്ന മിക്കവാറും യുദ്ധങ്ങള്‍ നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ളതല്ലെന്നും യുദ്ധത്തിന്റെ പേരില്‍ നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഒട്ടും നീതിപൂര്‍വകമല്ലെന്നും നമുക്കറിയാം. ഇന്ന്‌ നാം കാണുന്ന യുദ്ധത്തില്‍ സത്യവും നീതിയും ധര്‍മവുമില്ല. നന്മക്കു വേണ്ടിയോ ജനതയുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടിയോ അല്ല യുദ്ധങ്ങളിലധികവും. യുദ്ധത്തെ മൗലികമായിത്തന്നെ മനുഷ്യന്‍ വെറുക്കാന്‍ കാരണമിതാണ്‌.
ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണ ജീവിത ക്രമമാണ്‌ എന്നതിനാല്‍ മനുഷ്യ ജീവിതത്തിന്റെ ഏതേതു മേഖലകളിലും അതിന്‌ വ്യക്തമായ കാഴ്‌ചപ്പാടുകളും നിയമനിര്‍ദ്ദേശങ്ങളുമുണ്ട്‌. വ്യക്തി ജീവിതമെന്ന പോലെ ഒരു ഉത്തമ സമൂഹനിര്‍മിതിയും ഇസ്‌ലാമിന്റെ അജണ്ടയുടെ ഭാഗമാണ്‌. അടിസ്ഥാനപരമായി മനുഷ്യ പ്രകൃതം സമാധാനത്തിന്റേതും സ്‌നേഹത്തിന്റെയും വിട്ടുവീഴ്‌ചയുടേതുമാണെങ്കിലും മനുഷ്യ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്‌. കാബീലിന്റെയും ഹാബീലിന്റെയും ചരിത്രം മുതല്‍ക്കിങ്ങോട്ട്‌ സംഘര്‍ഷത്തിന്റെയും സംഘട്ടനങ്ങളുടെയും ഉദാഹരണങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ ധാരാളമുണ്ട്‌. സംഘര്‍ഷവും യുദ്ധവും മനുഷ്യ നിലനില്‍പ്പിന്റെ ഭാഗമാണെന്നു ഖുര്‍ആന്‍ പറയുന്നു. ``മനുഷ്യരില്‍ ചിലരെ മറ്റു ചിലരാല്‍ നാം പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ ഭൂലോകം ആകെ താറുമാറാകുമായിരുന്നു'' (അല്‍ബഖറ 251). ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നവരെയും അക്രമികളെയും ഇല്ലായ്‌മ ചെയ്യുന്നത്‌ മറ്റു ചിലരെക്കൊണ്ട്‌ പ്രതിരോധിച്ചുകൊണ്ടാണ്‌.
അതിനാല്‍ യുദ്ധം എന്ന യാഥാര്‍ഥ്യത്തെ ഇസ്‌ലാം അംഗീകരിക്കുന്നതോടൊപ്പം മറ്റു പല കാര്യങ്ങളിലെന്ന പോലെ അതിന്റെ ലക്ഷ്യം നിര്‍ണയിക്കുകയും ഉന്നതമായ മൂല്യങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയുമാണ്‌ ഇസ്‌ലാം ചെയ്യുന്നത്‌. പ്രശ്‌നകലുഷിതമായ ആധുനിക കാലഘട്ടത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ഏത്‌ നെറികേടുകളും മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും ശത്രുരാജ്യത്തിനെതിരെ ചെയ്യുന്നത്‌ ശാത്രവത്തിന്റെ പേരില്‍ ന്യായീകരിക്കപ്പടുന്ന സാഹചര്യത്തില്‍ ബദ്‌ര്‍ ഇസ്‌ലാമിന്റെ സുന്ദരമായ യുദ്ധ രാഷ്‌ട്രീയം നമ്മെ പഠിപ്പിക്കുന്നുണ്ട്‌. സന്ധിയുടെയും സമാധാനത്തിന്റെയും കാലത്ത്‌ ഇരു രാജ്യങ്ങള്‍ക്കും സമൂഹത്തിനുമിടയില്‍ കാരുണ്യത്തോടെയും സമാധാനത്തോടെയും വര്‍ത്തിക്കുക എന്നത്‌ എല്ലാ സമൂഹങ്ങളിലുമുണ്ടായിട്ടുണ്ട്‌. എന്നാല്‍ യുദ്ധ സന്ദര്‍ഭത്തില്‍ പോലും ശത്രുപക്ഷത്തെ സ്‌ത്രീകളോടും കുട്ടികളോടും പരാജിതരോടും കാരുണ്യത്തിലും ദയയിലും വര്‍ത്തിക്കുക എന്നതാണ്‌ ഇസ്‌ലാമിന്റെ യുദ്ധസമീപനം.
ഇസ്‌ലാമില്‍ യുദ്ധം ശത്രുതയില്‍ നിന്ന്‌ ഉടലെടുക്കുന്നതല്ല. ദീനിനെയും രാജ്യത്തെയും, അക്രമിക്കപ്പെടുന്നതില്‍ നിന്ന്‌ പ്രതിരോധിക്കുക മാത്രമാണ്‌ യുദ്ധം. ``നിങ്ങളോടു യുദ്ധംചെയ്യുന്നവരോട്‌ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പടപൊരുതുക. എന്നാല്‍, അതിരു കവിയരുത്‌. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല'' (അല്‍ബഖറ 190) എന്ന ആയത്തിനെ വിശദീകരിച്ച്‌ ഇമാം റാസി എഴുതുന്നു: ``റബീഅ്‌(റ) പറയുന്നു: യുദ്ധ വിഷയത്തില്‍ ആദ്യമായി അവതരിച്ച സൂക്തമാണിത്‌. ചരിത്ര പ്രസിദ്ധമായ ഹുദയ്‌ബിയ സന്ധിക്ക്‌ ശേഷമാണ്‌ ഈ സൂക്തം അവതരിച്ചത്‌. യുദ്ധം ആവശ്യമായി വന്നാല്‍ അത്‌ അനുവദനീയമാണെന്ന്‌ ഈ സൂക്തത്തിലൂടെ അല്ലാഹു വിശദീകരിക്കുന്നു. അല്ലാഹുവിന്റെ വചനം ഉയരുന്നതിനു വേണ്ടി യുദ്ധം ചെയ്യലാണ്‌ `ദൈവ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക' എന്നതുകൊണ്ടുള്ള വിവക്ഷ. യുദ്ധത്തില്‍ സ്‌ത്രീകള്‍, വൃദ്ധര്‍, കുട്ടികള്‍ തുടങ്ങിയവരെ വധിക്കുക, പ്രബോധനത്തിനു മുമ്പു വധിക്കുക, ഹറമില്‍ വെച്ച്‌ വധിക്കുക തുടങ്ങിയവ അതിക്രമങ്ങളില്‍ പെട്ടതാണ്‌. അത്‌ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.''
യുദ്ധത്തിലൂടെ ജനങ്ങളെ അടിച്ചമര്‍ത്തുകയോ സ്വേഛ അടിച്ചേല്‍പ്പിക്കുകയോ അല്ല. മറിച്ച്‌ അതിക്രമകാരികളും സേച്ഛാധിപതികളുമായ ഭരണാധികാരികളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്ന്‌ ഇസ്‌ലാം ജനങ്ങള്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ്‌. തങ്ങളുടെ രാജ്യത്തെ അധിനിവേശം ചെയ്യുന്ന ശക്തികള്‍ക്കെതിരെ ഒരു മുസ്‌ലിമിന്‌ പ്രതിരോധിക്കേണ്ടിവരും. നിര്‍ബന്ധിത സാഹചര്യത്തില്‍ വേറെ മാര്‍ഗമില്ല എന്ന ഘട്ടത്തില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുകയെന്നതാണ്‌ ഇസ്‌ലാമിന്റെ യുദ്ധ നയം എന്നു ചുരുക്കം. 

പ്രവാചകനും യുദ്ധവും 

റസൂല്‍ തിരുമേനിയുടെ ഒരു യുദ്ധവും യുദ്ധത്തിനു വേണ്ടിയായിരുന്നില്ല. ദുന്‍യാവ്‌ മോഹിച്ചു കൊണ്ടോ നേതൃത്വം കാംക്ഷിച്ചുകൊണ്ടോ ആയിരുന്നില്ല തിരുമേനി യുദ്ധം ചെയ്‌തത്‌. രാജ്യത്തിന്റെ വിസ്‌തൃതിയും വികാസവും അടിസ്ഥാനപരമായി നബിയുടെ യുദ്ധത്തിന്റെ ലക്ഷ്യങ്ങളായിരുന്നില്ല. മറിച്ച്‌ ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യമായിരുന്നു ആ യുദ്ധങ്ങളുടെ താല്‍പര്യം. 
ജനങ്ങളെ അവരുടെ രക്ഷിതാവുമായി ബന്ധിപ്പിക്കുന്നതിനും അക്രമ ഭരണാധികാരികളില്‍ നിന്ന്‌ മോചിപ്പിച്ച്‌ സ്വാതന്ത്ര്യം നല്‍കുന്നതിനുമായിരുന്നു ആ യുദ്ധങ്ങള്‍. ഭൗതിക താല്‍പ്പര്യങ്ങള്‍ മാത്രം കാംക്ഷിച്ചുകൊണ്ട്‌ സമ്പത്തിനും അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള യുദ്ധങ്ങളെക്കുറിച്ച്‌ മാത്രം പരിചയിച്ച ആധുനിക ലോകത്തിന്‌ ആദര്‍ശ സംരക്ഷണത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുദ്ധങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വിയുണ്ടാവില്ല. ലോകത്തിലെ എക്കാലത്തെയും യുദ്ധങ്ങള്‍ക്ക്‌ മികച്ച മാതൃകകളാണ്‌ ഇസ്‌ലാമിലെ യുദ്ധങ്ങള്‍. 
യുദ്ധവെറിയന്‍ എന്ന്‌ പാശ്ചാത്യര്‍ ആരോപിക്കുന്ന പ്രവാചകന്റെ ഒമ്പതു വര്‍ഷത്തെ യുദ്ധക്കാലയളവില്‍ അദ്ദേഹത്തിന്റെ കരംകൊണ്ട്‌ വധിച്ചത്‌ ഒരേ ഒരാളെ മാത്രമാണ്‌. ഉഹ്‌ദ്‌ യുദ്ധത്തില്‍ ഉബയ്യുബ്‌നു ഖലഫിനെയാണ്‌ തിരുമേനി വധിച്ചത്‌. ജനങ്ങള്‍ക്ക്‌ സന്മാര്‍ഗ സന്ദേശവുമായി അയക്കപ്പെട്ട മുഹമ്മദ്‌ നബിയെങ്ങനെയാണ്‌ മനുഷ്യരുടെ ഘാതകനാകുന്നത്‌? 
തിരുമേനി നേരിട്ടോ അല്ലാതെയോ പങ്കെടുത്ത ഒമ്പതു വര്‍ഷക്കാലയളവിലെ യുദ്ധങ്ങള്‍ അക്രമരഹിതമായിരുന്നു. ഏറ്റവും കുറവ്‌ രക്തം ചിന്തപ്പെട്ട യുദ്ധങ്ങള്‍ എന്ന നിലയിലാണ്‌ ഇവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ടത്‌. എന്നാല്‍ എക്കാലത്തും യുദ്ധത്തിന്റെ വലിപ്പവും ഗാംഭീര്യവും മനുഷ്യര്‍ അളക്കുന്നത്‌ അതുണ്ടാക്കിയ സദ്‌ ഫലങ്ങളേക്കാള്‍ അതുണ്ടാക്കിയ തീരാ നഷ്‌ടങ്ങളുടെയും നാശത്തിന്റെയും തോതുകളിലാണല്ലോ. പ്രവാചകന്റെ കാലത്ത്‌ യുദ്ധത്തില്‍ ഇരു ഭാഗത്തുനിന്നുമായി കൊല്ലപ്പെട്ടത്‌ 1018 പേര്‍ മാത്രമാണ്‌. ശത്രുപക്ഷത്ത്‌ നിന്ന്‌ 759 പേരും മുസ്‌ലിംകളില്‍ നിന്ന്‌ 259 പേരും. 
യുദ്ധത്തിന്‌ ഒരു അമീറിനെ നിശ്ചയിച്ചാല്‍ ആ അമീറിനോട്‌ പ്രത്യേകമായും സൈന്യത്തോട്‌ പൊതുവായും തഖ്‌വ കൊണ്ട്‌ ഉപദേശിക്കുമായിരുന്നു പ്രവാചകന്‍. അവിടുന്ന്‌ പറയും: ``നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ യുദ്ധത്തിന്‌ പൊയ്‌ക്കൊള്ളുവിന്‍. സത്യനിഷേധികള്‍ക്കെതിരെ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ. നിങ്ങള്‍ അതിരു കടക്കരുത്‌. യുദ്ധത്തില്‍ വഞ്ചിക്കരുത്‌. ചിത്രവധം നടത്തരുത്‌. കുട്ടികളെ വധിക്കരുത്‌.'' (അബൂദാവൂദ്‌, കിതാബുല്‍ ജിഹാദ്‌)
തിരുമേനി നയിച്ച യുദ്ധങ്ങളിലോ തിരുമേനിയുടെ കാലത്ത്‌ മുസ്‌ലിംകള്‍ നയിച്ച യുദ്ധങ്ങളിലോ മുസ്‌ലിംകള്‍ ശത്രുക്കളെ ചിത്രവധം നടത്തിയ ഒരു സംഭവം പോലും കാണാന്‍ സാധ്യമല്ല. ഉഹ്‌ദില്‍ പ്രവാചക തിരുമേനിയുടെ പിതൃസഹോദരന്‍ ഹംസ(റ) ക്രൂരമായി വധിക്കപ്പെടുകയും അദ്ദേഹത്തിന്റെ നെഞ്ച്‌ പിളര്‍ന്ന്‌, ഹിന്ദ്‌ കരള്‍ പിഴുതെടുത്ത്‌ അരിശം തീര്‍ത്തിട്ടും തിരുമേനി സത്യനിഷേധികളോടുള്ള യുദ്ധത്തില്‍ അതേ ശൈലി സ്വീകരിച്ചില്ല. എന്നല്ല വധിക്കപ്പെട്ട ശത്രുക്കളെ അംഗവിഛേദം നടത്തുന്നതിനെയും മൃതദേഹത്തെ വികൃതമാക്കുന്നതിനെയും തിരുമേനി ശക്തമായ ഭാഷയില്‍ വിലക്കി. അന്ത്യനാളില്‍ അല്ലാഹുവിന്റെ കഠിന ശിക്ഷയേല്‍ക്കുന്നവരില്‍ ചിത്രവധക്കാരുമുണ്ട്‌ എന്നു നബി പറഞ്ഞു. (അഹ്‌മദ്‌ 3868)
ശത്രുക്കള്‍ക്ക്‌ യുദ്ധം വേണമോ സന്ധി വേണമോ എന്ന്‌ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന യുദ്ധത്തിന്റെ രീതി ശാസ്‌ത്രം ആധുനിക ലോകത്തിന്റെ യുദ്ധതന്ത്രങ്ങളില്‍ തീരെയില്ല തന്നെ.
ഇന്ന്‌ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഏറ്റവും വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെട്ടവര്‍ക്കു നേരെയുള്ള ക്രൂരതകള്‍. ഇറാഖില്‍ അമേരിക്കന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്‌ത ഇറാഖി പട്ടാളക്കാരെ തടവൊരുക്കിയ അബൂ ഗുറയ്‌ബും, കുറ്റക്കാരെന്ന്‌ അമേരിക്ക ആരോപിക്കുന്ന, അഫ്‌ഗാനിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തടവുപുള്ളികളെയും പാര്‍പ്പിച്ചിട്ടുള്ള ഗ്വാണ്ടനാമോയും പോലുള്ള ആധുനിക ജയിലറകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൊണ്ടും ക്രൂരമായ പീഡനങ്ങള്‍ കൊണ്ടും എന്തു മാത്രം കുപ്രസിദ്ധമാണ്‌! ഈയൊരു പശ്ചാത്തലത്തില്‍ വേണം ബദ്‌ര്‍ യുദ്ധത്തില്‍ തടവിലാക്കിയ ശത്രുക്കളോട്‌ മുസ്‌ലിംകള്‍ക്ക്‌ എഴുത്തും വായനയും പഠിപ്പിക്കുക എന്ന രചനാത്മകമായ ശിക്ഷ വിധിക്കുന്ന പ്രവാചകന്റെ യുദ്ധരീതിയെ നോക്കിക്കാണാന്‍.

ഇസ്‌ലാമിന്റെ യുദ്ധം പ്രകൃതിസൗഹൃദം

ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ രക്തരൂഷിതങ്ങളായിരുന്നില്ല. ചരിത്രത്തില്‍ യുദ്ധത്തിന്റെ ഗാംഭീര്യവും വീര്യവും കണക്കാക്കുന്നത്‌ അതിലെ ജീവഹാനിയുടെയും നാശങ്ങളുടെയും തോതനുസരിച്ചാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകത്തുണ്ടായ രണ്ട്‌ യുദ്ധങ്ങളെ ലോക മഹായുദ്ധങ്ങള്‍ എന്ന്‌ വിളിക്കാന്‍ കാരണം ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജീവഹാനിയും നാശവും ഉണ്ടാക്കിയ യുദ്ധങ്ങളായിരുന്നു അവ എന്നതു കൊണ്ടാണ്‌.
അഭിനവയുഗത്തിലെ യുദ്ധം, അതില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ജീവഹാനി ഉണ്ടാക്കുക മാത്രമല്ല, യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ദൂഷ്യ ഫലങ്ങള്‍ പ്രകൃതിക്കും പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കും കാലങ്ങളോളം ഹാനികരവുമാണ്‌. ഒരു യുദ്ധത്തില്‍ അബൂബക്കര്‍ സിദ്ദീഖ്‌(റ) തന്റെ സേനാ നായകന്‌ നല്‍കിയ ഉപദേശം സുവിദിതമാണ്‌: ``നിങ്ങള്‍ യുദ്ധത്തില്‍ വഞ്ചന കാണിക്കരുത്‌. അതിരു കവിയരുത്‌. ശത്രുക്കളെ ചിത്രവധം നടത്തരുത്‌. കുഞ്ഞുങ്ങളെയും വൃദ്ധരെയും നിങ്ങള്‍ വധിക്കരുത്‌. ചെടികള്‍ വെട്ടി നശിപ്പിക്കുകയോ അവയ്‌ക്ക്‌ തീയിടുകയോ അരുത്‌. ഫല വൃക്ഷങ്ങള്‍ വെട്ടരുത്‌. ആടുമാടുകളെ നിങ്ങള്‍ ഭക്ഷിക്കാനല്ലാതെ അറുത്തു കളയരുത്‌. നിങ്ങളുടെ വഴിയില്‍ യഹൂദ ക്ഷേത്രത്തില്‍ നിന്ന്‌ പ്രാര്‍ഥന കഴിഞ്ഞ്‌ പോകുന്നവരെ കണ്ടാല്‍ അവരെ ഉപദ്രവിക്കാതെ വിട്ടേക്കണം.''
ഇസ്‌ലാമിന്റെ യുദ്ധസംഭവങ്ങള്‍ സഹിഷ്‌ണുതയുടെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ടവയാണ്‌. റോമക്കാരെ പരാജയപ്പെടുത്തി അംറുബ്‌നു ആസ്വ്‌ ബൈതുല്‍ മുഖദ്ദസ്‌ കീഴടക്കിയപ്പോള്‍ അന്നത്തെ പുരോഹിതനായ ക്രിസ്‌ത്യന്‍ പാതിരി ഇസ്‌ലാമിന്റെ ഭരണാധികാരിയായ ഉമറി(റ)നെ നേരില്‍ കണ്ട്‌ പട്ടണത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
പാതിരിയുടെ ആഗ്രഹ പ്രകാരം ഉമര്‍ ബൈതുല്‍ മുഖദ്ദസില്‍ വരികയും പാതിരി താമസിക്കുന്ന ക്രിസ്‌ത്യന്‍ പള്ളിയില്‍ ചെല്ലുകയും ചെയ്‌തു. മുസ്‌ലിം സൈന്യം കീഴടക്കിയ നഗരത്തിലെ പുരോഹിതന്‍മാരെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത്‌ ഇസ്‌ലാമിന്റെ നടപടിയായിരുന്നില്ല. പാതിരിയെ പള്ളിയില്‍ പോയി കണ്ട ഉമര്‍ അവിടെ നിന്നാണ്‌ നഗരത്തിന്റെ താക്കോല്‍ കൂട്ടം സ്വീകരിക്കുന്നത്‌. നമസ്‌ക്കാര സമയമായപ്പോള്‍ ക്രിസ്‌ത്യന്‍ പള്ളിയില്‍ നിന്നു പുറത്തു പോയി നമസ്‌ക്കരിച്ചു ഉമര്‍. തനിക്ക്‌ ശേഷം വരുന്ന മുസ്‌ലിം സമൂഹം താന്‍ നമസ്‌ക്കരിച്ചതിന്റെ പേരില്‍ ക്രിസ്‌ത്യന്‍ പള്ളിയുടെ മേല്‍ അവകാശവാദമുന്നയിച്ചേക്കുമോ എന്ന ഭയത്താലായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത്‌. 
കുരിശുയോദ്ധാക്കളില്‍ നിന്ന്‌ ബൈതുല്‍ മുഖദ്ദസും പുണ്യഭൂമിയും തിരിച്ചു പിടിച്ച സ്വലാഹുദ്ദീന്‍ അയ്യൂബിയെ യൂറോപ്യന്‍ ചരിത്രകാരന്മാര്‍ വരെ വാഴ്‌ത്തിയത്‌ അദ്ദേഹം യുദ്ധ രംഗത്ത്‌ ശത്രുക്കളോടു കാണിച്ച സഹിഷ്‌ണുതയുടെ പേരിലായിരുന്നു. പുണ്യ ഭൂമിയില്‍ കുടുങ്ങിപ്പോയ ക്രിസ്‌ത്യന്‍ പുരോഹിതരെയും അവരുടെ കുടുംബത്തെയും അദ്ദേഹം ഉപദ്രവിച്ചില്ലെന്നു മാത്രമല്ല, അവര്‍ക്ക്‌ മുസ്‌ലിം സൈനികരില്‍ നിന്നും ഒരു ഉപദ്രവവും ഉണ്ടാകാത്തവണ്ണം മുസ്‌ലിം സുരക്ഷാ ഭടന്‍മാരുടെ അകമ്പടിയോടെ കുതിരപ്പുറത്തേറ്റി മുസ്‌ലിം അധീനപ്രദേശത്ത്‌ നിന്ന്‌ പുറത്തു കൊണ്ടു പോയ അനുഭവം ചരിത്രത്തില്‍ ഒരു മുസ്‌ലിം ഭരണാധികാരിയില്‍ നിന്നു മാത്രമേ സംഭവിച്ചിട്ടുണ്ടാകൂ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: