`സയ്യിദ്‌' പ്രയോഗവും മരണപ്പെട്ടവരെ വിളിച്ചുതേടലും

  • Posted by Sanveer Ittoli
  • at 8:37 AM -
  • 0 comments
`സയ്യിദ്‌' പ്രയോഗവും മരണപ്പെട്ടവരെ വിളിച്ചുതേടലും

നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി

പരേതാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കല്‍ അനുവദനീയമാണെന്ന്‌ സ്ഥാപിക്കാനും നബിയോടു ശരണംതേടുന്ന നാട്ടുനടപ്പ്‌ ന്യായീകരിക്കാനും വേണ്ടി സമസ്‌തയിലെ മുസ്‌ല്യാക്കള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു നബിവചനം ശ്രദ്ധിക്കുക: നബി(സ) പറയുന്നു: അന്ത്യദിനത്തില്‍ ആദമിന്റെ മക്കളുടെ സയ്യിദ്‌ (നേതാവ്‌) ഞാനായിരിക്കും (മുസ്‌ലിം).
+മറുപടി -1: ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം നവവി(റ) എഴുതിയ മുഴുവന്‍ ഭാഗവും താഴെ ഉദ്ധരിക്കുന്നു. ഹര്‍വി പറഞ്ഞു: ``സയ്യിദ്‌ എന്നാല്‍ നന്മയില്‍ തന്റെ ജനതയുടെ മേല്‍ മുന്നിട്ടുനില്‌ക്കുന്നവന്‍ എന്നാണ്‌. മറ്റുള്ളവര്‍ പറഞ്ഞു: സയ്യിദ്‌ എന്നാല്‍ ആപല്‍ഘട്ടങ്ങളിലും പ്രയാസങ്ങളിലും അഭയം തേടപ്പെടുന്നവന്‍ എന്നാണ്‌. അവരുടെ കാര്യങ്ങള്‍ നേരെയാക്കുന്നവന്‍, അവരുടെ പ്രയാസങ്ങള്‍ വഹിക്കുന്നവന്‍, അവരെ പ്രതിരോധിക്കുന്നവന്‍.'' (ശര്‍ഹുമുസ്‌ലിം 8:42)
സയ്യിദിന്റെ ഭാഷാപരമായ അര്‍ഥം വിവരിക്കുകയാണിവിടെ. കസേരയില്‍ മടിയനായി ഇരിക്കുന്നവന്‍ എന്നല്ല, പ്രത്യുത മുകളില്‍ വിവരിച്ച ജോലികള്‍ ചെയ്യുന്നവന്‍ എന്നതാണ്‌. മരണപ്പെട്ടാലും ഈ ജോലികള്‍ നിര്‍വഹിച്ചാലേ നേതാവ്‌ എന്ന്‌ അയാളെ വിശേഷിപ്പിക്കുകയുള്ളൂ എന്ന്‌ ഈ പറഞ്ഞതിന്‌ അര്‍ഥമുണ്ടെന്ന്‌ ഒരൊറ്റ പണ്ഡിതനും എഴുതിയിട്ടില്ല. ഇമാം നവവി(റ)യുടെ പേരില്‍ കളവ്‌ ആരോപിക്കുകയാണ്‌ ഇവര്‍ ഇവിടെ ചെയ്യുന്നത്‌.
ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരാളെക്കുറിച്ച്‌ നേതാവ്‌ എന്ന്‌ പറയുക ഹര്‍വിയും മറ്റുള്ളവരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌. മുഹമ്മദ്‌ നബി(സ)യെക്കുറിച്ച്‌ സയ്യിദ്‌ എന്നു പ്രയോഗിച്ചത്‌ ഭാഷയില്‍ ഏതു അര്‍ഥത്തിലാണോ ഒരാളെക്കുറിച്ച്‌ സയ്യിദ്‌ എന്ന്‌ പറയുക അതേ അര്‍ഥത്തില്‍ തന്നെയാണെന്നും ഇവിടെ ഇമാം നവവി(റ), ഹര്‍വിയും മറ്റുള്ളവരും പറഞ്ഞ അര്‍ഥം ഉപയോഗിച്ച്‌ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌. മരണപ്പെട്ടാലും വിളിച്ച്‌ സഹായംതേടാന്‍ അവകാശപ്പെട്ടവന്‍ എന്ന അര്‍ഥത്തിലാണെന്ന്‌ ചില മുസ്‌ല്യാക്കളുടെ മാത്രം ജല്‌പനമാണ്‌.
മറപടി -2: സയ്യിദ്‌ എന്ന പദം മുഹമ്മദ്‌ നബി(സ) തന്നെക്കുറിച്ച്‌ മാത്രമല്ല വിശേഷിപ്പിച്ചത്‌. പലരെക്കുറിച്ചും പലതിനെക്കുറിച്ചും വിശേഷിപ്പിച്ചിട്ടുണ്ട്‌. ചില ഉദാഹരണങ്ങള്‍ കാണുക:
1). നബി(സ) പറയുന്നു: അബൂബക്കര്‍ നമ്മുടെ സയ്യിദ്‌ ആണ്‌. നമ്മുടെ സയ്യിദിനെ അദ്ദേഹം അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിച്ചു. (ബുഖാരി)
2). നബി(സ) പറയുന്നു: ഫാത്വിമ സ്വര്‍ഗത്തിലെ സ്‌ത്രീകളുടെ സയ്യിദത്‌ ആണ്‌ (ബുഖാരി)
3). ഒരു അടിമ തന്റെ യജമാനനെ എന്റെ സയ്യിദ്‌ എന്ന്‌ വിളിക്കട്ടെ (ബുഖാരി, മുസ്‌ലിം)
4). വെള്ളിയാഴ്‌ച ദിവസം ദിവസങ്ങളുടെ സയ്യിദ്‌ ആണ്‌ (ഇബ്‌നുമാജ)
5). അദ്ദേഹം ഖസ്‌റജുകാരുടെ സയ്യിദ്‌ ആണ്‌. (ബുഖാരി)
6). ഉമര്‍(റ) പറഞ്ഞു: അബൂബക്കര്‍(റ) നീയാണ്‌ ഞങ്ങളുടെ സയ്യിദ്‌ (ബുഖാരി)
7). നിങ്ങളുടെ ഭക്ഷണത്തിന്റെ സയ്യിദ്‌ ഉപ്പാണ്‌ (ഇബ്‌നുമാജ)
8). ആ ഗോത്രത്തിലെ സയ്യിദിനെ ഒരു പാമ്പ്‌ കടിച്ചു. (ബുഖാരി)
സയ്യിദ്‌ എന്ന്‌ പ്രയോഗിക്കപ്പെട്ടവരെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടാന്‍ പറ്റുമെന്നാണ്‌ വാദമെങ്കില്‍ ആരെയൊക്കെ വിളിച്ചു തേടേണ്ടി വരും!
മറുപടി -3: 1. നബി(സ) പറയുന്നു: അല്ലാഹുവാണ്‌ സയ്യിദ്‌ (അഹ്‌മദ്‌, അബൂദാവൂദ്‌).
2. നബി(സ) പറയുന്നു: സയ്യിദ്‌ അല്ലാഹുവാണ്‌, മുഹമ്മദ്‌ പ്രബോധകനുമാണ്‌ (ദാരിമി)
നബി(സ)യെ ഒരു കൂട്ടര്‍ സയ്യിദ്‌ എന്നു വിളിച്ചപ്പോള്‍ നബി(സ) അതിനെ എതിര്‍ത്തുകൊണ്ട്‌ അല്ലാഹുവാണ്‌ സയ്യിദ്‌ എന്ന്‌ ഇവിടെ പ്രഖ്യപിക്കുകയാണ്‌. ആദമിന്റെ മക്കളുടെ നേതാവ്‌ ഞാനായിരിക്കും എന്ന ഹദീസും ഈ ഹദീസുകളും തമ്മില്‍ വൈരുധ്യമില്ല. ഈ പ്രപഞ്ചത്തിന്റെ ഏത്‌ കോണില്‍ വെച്ച്‌ ഏതു സമയത്ത്‌ ഏതു ഭാഷയില്‍ ഒറ്റക്കായോ സംഘമായോ വിവിധങ്ങളായ ആഗ്രഹങ്ങള്‍ ഉറക്കെ പറഞ്ഞുകൊണ്ടോ മനസ്സില്‍ വിചാരിച്ചുകൊണ്ടോ വിളിച്ചുതേടിയാല്‍ ആ തേട്ടം കേള്‍ക്കുകയും ഉത്തരം നല്‌കുകയും ചെയ്യുന്ന നിലക്കുള്ള `സയ്യിദ്‌' അല്ലാഹു മാത്രമാണ്‌ എന്നാണ്‌, `അല്ലാഹു മാത്രമാണ്‌ സയ്യിദ്‌' എന്ന്‌ നബി(സ) പറഞ്ഞതിന്റെ വിവക്ഷ. ഇപ്രകാരം ഉത്തരം നല്‍കാന്‍ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. ഈ നിലക്കുള്ള നേതാവ്‌ അല്ലാഹു മാത്രമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളിലൂടെ ഈ യാഥാര്‍ഥ്യം അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്‌.
മനുഷ്യ കഴിവിന്‌ അതീതമായ അപകടങ്ങളില്‍ അകപ്പെടുമ്പോള്‍ മക്കാമുശ്‌രിക്കുകള്‍ പോലും ഈ ശുദ്ധമായ സത്യം അംഗീകരിച്ച്‌ പ്രവര്‍ത്തിച്ച്‌ തൗഹീദ്‌ നിഷ്‌കളങ്കമാക്കി അല്ലാഹുവിന്റെ സഹായം കരസ്ഥമാക്കിയിരുന്നു. കാര്യകാരണ ബന്ധം മുറിയുന്ന വേളയില്‍ അല്ലാഹുവിനെ മാത്രമായിരുന്നു സയ്യിദായി മക്കാമുശ്‌രിക്കുകള്‍ വരെ കണ്ടിരുന്നത്‌. ഇതാണ്‌ മുഹമ്മദ്‌ പറയുന്ന തൗഹീദിന്റെ ഒരു പ്രധാന ആശയമെന്ന്‌ ഖുര്‍ആന്‍ അവരെ പല സൂക്തങ്ങളിലായി ബോധ്യപ്പെടുത്തുന്നുണ്ട്‌.
മറുപടി -4: ചിന്തിക്കുന്നവര്‍ക്കു വേണ്ടി ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി ഉണര്‍ത്തട്ടെ. ഞാന്‍ സയ്യിദ്‌(നേതാവ്‌) ആണെന്ന്‌ നബി(സ) പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഉദ്ദേശ്യം നബി(സ) മരണപ്പെട്ടാലും നബി(സ)യെ വിളിച്ച്‌ സഹായം തേടണം എന്നായിരുന്നുവെന്ന്‌ സഹാബിമാര്‍ മനസ്സിലാക്കിയിരുന്നില്ല. ഇപ്രകാരം മനസ്സിലാക്കാത്തതു കൊണ്ടാണ്‌ നബി(സ) ജീവിച്ചിരുന്ന കാലത്ത്‌ പ്രശ്‌നപരിഹാരത്തിനു വേണ്ടി നബി(സ)യെ സമീപിച്ചിരുന്ന സ്വഹാബിവര്യന്മാരില്‍ ഒരാളെങ്കിലും ഒരൊറ്റ പ്രശ്‌നപരിഹാരത്തിനുവേണ്ടിയെങ്കിലും മരണപ്പെട്ടു നബി(സ)യെ വിളിച്ച്‌ സഹായം തേടാതിരുന്നത്‌. യുദ്ധത്തിലേക്ക്‌ നയിച്ച പ്രശ്‌നങ്ങള്‍ വരെ അവര്‍ക്കിടയില്‍ ഉണ്ടായിട്ടും അവര്‍ മരണപ്പെട്ട നബി(സ)യെ വിളിച്ചുതേടിയില്ല.
നബി(സ) ജീവിച്ചിരുന്ന കാലത്ത്‌ ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കിലും അതിന്റെ നേതൃത്വം നബി(സ)ക്കായിരുന്നു അവര്‍ നല്‌കിയിരുന്നത്‌. നബി(സ)യുടെ സമ്മതം ചോദിച്ച ശേഷമായിരുന്നു അവര്‍ സദസ്സുകളില്‍ നിന്നു പിരിഞ്ഞുപോയിരുന്നത്‌. എന്നാല്‍ നബി(സ)യുടെ മരണശേഷം ഒരൊറ്റ പരിപാടിയുടെ നേതൃത്വമെങ്കിലും അവര്‍ നബിക്ക്‌ നല്‌കിയിരുന്നില്ല. നബി(സ)യോട്‌ ചോദിച്ച്‌ ഒരൊറ്റ പരിപാടിയില്‍ നിന്നുപോലും അവര്‍ പിരിഞ്ഞു പോയിട്ടുമില്ല. നമ്മുടെ നേതാവ്‌ (സയ്യിദ്‌) നബിയായിട്ടും നമ്മളും അങ്ങനെ ചെയ്യുന്നില്ല; മുസ്‌ല്യാക്കളും, ദുര്‍വ്യാഖ്യാനങ്ങള്‍ പ്രവര്‍ത്തിക്കാനല്ല സാധാരണക്കാരെ പറ്റിക്കാന്‍ മാത്രമാണെന്ന്‌ തിരിച്ചറിയുക.
മറുപടി 5: മരണപ്പെട്ട മുസ്‌ല്യാക്കന്മാരെയും ഉസ്‌താദ്‌ എന്നും മൗലനാ എന്നും സയ്യിദ്‌ എന്നും ഖാദ്വി എന്നും മുഫ്‌തീ എന്നും വിശേഷിപ്പിക്കാറുണ്ട്‌. മരണപ്പെട്ടാലും ഇവര്‍ ദര്‍സ്‌ നടത്തുകയും മതവിധി നല്‌കുകയും കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നതുകൊണ്ടല്ല. ഖലീഫ ഉമര്‍(റ) എന്ന മരണപ്പെട്ട ഉമറിനെ(റ)ക്കുറിച്ച്‌ പറയുന്നത്‌ അദ്ദേഹം ഇപ്പോഴും ഭരണം നടത്തുന്നതു കൊണ്ടല്ല. ജീവിച്ചിരുന്ന കാലത്ത്‌ നിര്‍വഹിച്ചിരുന്ന യാതൊരു ജോലിയും ഇപ്പോള്‍ ഇമാം ശാഫിഈ(റ) നിര്‍വഹിക്കുന്നില്ല. എങ്കിലും അദ്ദേഹത്തെ ഇമാം എന്ന്‌ ഇപ്പോഴും വിശേഷിപ്പിക്കുന്നതാണ്‌. ബുദ്ധിയുള്ളവര്‍ ആലോചിക്കട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: