ശബാബ് മുഖാമുഖം march_2014_21

മുഖാമുഖം

മുഖാമുഖം


1.ചരമവാര്‍ഷികവും കറുത്ത കൊടിയും

ഒരാള്‍ മരണപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ കറുത്ത കൊടി കെട്ടുകയും ആദരസൂചകമായി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. അങ്ങാടി ശുചീകരണം പോലുള്ള സേവന പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ട്‌. മരണപ്പെട്ടവരുടെ വാര്‍ഷികത്തിന്‌ നടത്തപ്പെടുന്ന ഇത്തരം പരിപാടികളുടെ ഇസ്‌ലാമിക മാനം എന്താണ്‌?
അഫ്‌സല്‍ അരീക്കോട്‌

മുസ്‌ലിം:

ഇത്തരം ആചാരങ്ങള്‍ക്കൊന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. നബി(സ) നിരോധിച്ച `നഅ്‌യ്‌' (പരേതന്റെ ഗുണഗണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള മരണ വിളംബരം) എന്ന ദുരാചാരത്തോട്‌ സാദൃശ്യമുള്ളതാണ്‌ ഈ ആചാരങ്ങള്‍. ചരമ വാര്‍ഷികത്തിന്റെ പേരില്‍ നടത്തുന്ന ശുചീകരണവും മറ്റു സേവനങ്ങളും അല്ലാഹുവിന്റെ പ്രതിഫലത്തിന്‌ അര്‍ഹമായ പുണ്യകര്‍മമാവുകയില്ല.

2.അനന്തരാവകാശം ഉടനെ ഭാഗിക്കണമോ?

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ അയാളുടെ സ്വത്ത്‌ അനന്തരാവകാശികള്‍ക്ക്‌ ഭാഗിച്ചു കൊടുക്കേണ്ടതുണ്ടോ? ഭാഗിക്കാന്‍ വൈകിയാല്‍ അതിന്‌ കാരണമായ ആള്‍ കുറ്റക്കാരനാകുമോ?
അമീര്‍ കോഴിക്കോട്‌


മുസ്‌ലിം:

ഒരാള്‍ മരിച്ച ശേഷം ഇത്ര സമയത്തിനുള്ളില്‍ അനന്തരാവകാശ സ്വത്ത്‌ ഭാഗിക്കണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. അവകാശികളില്‍ ഒരാളോ ഏതാനും ചിലര്‍ മാത്രമോ അത്‌ ദീര്‍ഘകാലം കൈവശം വെച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്ന്‌ വ്യക്തമാണ്‌. മരണസമയം മുതല്‍ പരേതന്റെ എല്ലാ ആസ്‌തികളും അവയില്‍ നിന്നുള്ള വരുമാനവും അനന്തരാവകാശികള്‍ക്ക്‌ - അവരുടെ നിശ്ചിത വിഹിത പ്രകാരം- അവകാശപ്പെട്ടതാണ്‌. ഒരവകാശിയും തനിക്ക്‌ അവകാശപ്പെട്ടതിലധികം കൈവശം വെച്ച്‌ അനുഭവിക്കാന്‍ പാടില്ല. പരേതന്റെ വ്യാപാര സ്ഥാപനമോ അതില്‍ നിന്നുള്ള ആദായമോ നിശ്ചിത അനുപാതപ്രകാരം പങ്കിട്ടെടുക്കാന്‍ അനന്തരാവകാശികള്‍ തീരുമാനിക്കുന്നതില്‍ തെറ്റില്ല.

3.പ്രവാചകന്മാരോടുള്ള കരാറും ഖാദിയാനിയും

ഖുര്‍ആനിലെ 3:81 സൂക്തത്തില്‍ പ്രവാചകന്മാരോട്‌ അല്ലാഹു കരാറ്‌ വാങ്ങിയതിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. ഈ കരാറിന്റെ താല്‌പര്യപ്രകാരം മുസ്‌ലിംകള്‍ മീര്‍സാ പ്രവാചകനില്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥരാണെന്ന്‌ ഖാദിയാനികള്‍ വാദിക്കുന്നു. ഇത്‌ സംബന്ധിച്ച്‌ മുസ്‌ലിമിന്റെ അഭിപ്രായം?
ഫൈസല്‍ പാലക്കാട്‌ 


മുസ്‌ലിം:

ഈ സൂക്തത്തില്‍ പറഞ്ഞ കരാര്‍ അന്തിമ പ്രവാചകനോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ബാധകമല്ല. 33:40 സൂക്തത്തില്‍ മുഹമ്മദ്‌ നബി(സ) `ഖാതമുന്നബിയ്യീന്‍' (പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍) ആണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. `എനിക്ക്‌ ശേഷം യാതൊരു പ്രവാചകനും ഇല്ല' എന്ന്‌ നബി(സ) വ്യക്തമാക്കിയതായി പ്രാമാണികമായ ഹദീസിലുണ്ട്‌. പ്രവാചകപരമ്പരയെ ഒരു കെട്ടിടത്തോട്‌ ഉപമിച്ചുകൊണ്ട്‌ അതിലെ അവസാനത്തെ കല്ല്‌ താനാണെന്ന്‌ നബി(സ) പറഞ്ഞതായും പ്രബലമായ ഹദീസിലുണ്ട്‌. മുഹമ്മദ്‌ നബി(സ)യോടെ പ്രവാചകത്വം അവസാനിപ്പിക്കാന്‍ അല്ലാഹു തീരുമാനിച്ചിരിക്കെ അദ്ദേഹത്തിന്‌ ശേഷം വരുന്ന പ്രവാചകനില്‍ വിശ്വസിക്കാന്‍ അദ്ദേഹത്തോടോ അനുചരരോടോ അവന്‍ ആവശ്യപ്പെടുക എന്നത്‌ അസംഭവ്യമാകുന്നു.

4.മരംമുറിക്ക്‌ പ്രത്യേക നാളുണ്ടോ?

ചില ഹിന്ദു വീടുകളിലും മുസ്‌ലിം വീടുകളിലും മരം മുറിക്കാന്‍ ചില ദിവസങ്ങള്‍ തെരഞ്ഞെടുക്കുന്നു. ആ ദിവസം മുറിച്ചാല്‍ ആ തടിക്ക്‌ പിന്നീട്‌ ചെള്ള്‌ കുത്താറില്ലത്രെ. അതില്‍ ഇസ്‌ലാമിക വിധിയെന്ത്‌? അത്‌ ശരിയെങ്കില്‍ ആ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ ഇസ്‌ലാമിക മാര്‍ഗമുണ്ടോ? 
സകരിയ്യ പുത്തന്‍പീടിക


മുസ്‌ലിം:

സസ്യങ്ങള്‍ക്ക്‌ കീടങ്ങളുടെ ആക്രമണം നേരിടുന്നത്‌ എല്ലാ കാലാവസ്ഥയിലും ഒരുപോലെയായിരിക്കില്ല. ചില ഇനം കീടങ്ങളുടെ പ്രജനനകാലം, ചില മരങ്ങളിലെ ജലാംശത്തില്‍ വരുന്ന വ്യത്യാസം, കീടങ്ങള്‍ക്ക്‌ കൂടുതല്‍ പ്രിയമുള്ള മറ്റു ആഹാരങ്ങളുടെ ലഭ്യത തുടങ്ങി പല ഘടകങ്ങള്‍ ഇതില്‍ നിര്‍ണായകമായിരിക്കും. എന്നാലും ഇന്ന മരം മുറിക്കാന്‍ ആഴ്‌ചയിലെ ഇന്ന ദിവസമാണ്‌ ഏറ്റവും നല്ലതെന്ന്‌ കരുതുന്നതിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന്‌ സംശയമാണ്‌. ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും ഈ വിഷയം പരാമര്‍ശിച്ചതായി കണ്ടിട്ടില്ല.

5.ഭാര്യ ത്വലാഖ്‌ ആവശ്യപ്പെടുകയാണെങ്കില്‍ ഭര്‍ത്താവിന്‌ മഹ്‌ര്‍ തിരിച്ചു ചോദിക്കാമോ?

കുറച്ചുകാലം ഒന്നിച്ചു ജീവിച്ചിട്ടുണ്ട്‌. എന്നാല്‍ പല കാരണങ്ങളാല്‍ ദാമ്പത്യബന്ധം തുടരാന്‍ പറ്റില്ലെന്ന്‌ ഭാര്യക്ക്‌ ബോധ്യമായതിനാല്‍ അവള്‍ ത്വലാഖ്‌ ആവശ്യപ്പെടുകയാണെങ്കില്‍ മഹ്‌ര്‍ തിരിച്ചുചോദിക്കാന്‍ ഭര്‍ത്താവിന്‌ അവകാശമുണ്ടോ?
നിസ കോഴിക്കോട്‌


മുസ്‌ലിം:

ഭര്‍ത്താവിന്‌ ഭാര്യയെ ഇഷ്‌ടമില്ലാത്തതു കൊണ്ടാണ്‌ വിവാഹ മോചനം നടക്കുന്നതെങ്കില്‍ അയാള്‍ നല്‌കിയ മഹ്‌റില്‍ നിന്ന്‌ യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല. എന്നാല്‍ ഭര്‍ത്താവ്‌ ദാമ്പത്യബന്ധം തുടരാന്‍ ആഗ്രഹിക്കുകയും ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയുമാണെങ്കില്‍ താന്‍ നല്‌കിയ മഹ്‌ര്‍ ഭര്‍ത്താവ്‌ തിരിച്ചുചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 2:229 സൂക്തത്തില്‍ നിന്നും, ഈ വിഷയകരമായ പ്രബലമായ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നത്‌.

സാബിത്‌ ഇബ്‌നുഖൈസ്‌ എന്ന സ്വഹാബിയുടെ ഭാര്യ ജമീല നബി(സ)യുടെ അടുത്തുചെന്ന്‌ തനിക്ക്‌ ഭര്‍ത്താവിനെ ഒട്ടും ഇഷ്‌ടമില്ലാത്തതിനാല്‍ വിവാഹമോചനം വേണമെന്ന്‌ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍, അദ്ദേഹം മഹ്‌റായി തന്ന തോട്ടം നീ തിരിച്ചു കൊടുക്കുമോ എന്ന്‌ അവിടുന്ന്‌ ചോദിക്കുകയും ജമീല അത്‌ സമ്മതിച്ചപ്പോള്‍, അത്‌ തിരിച്ചു വാങ്ങി കൂടുതലൊന്നും ആവശ്യപ്പെടാതെ വിവാഹമോചനം ചെയ്യാന്‍ സാബിതിനോട്‌ അവിടുന്ന്‌ നിര്‍ദേശിക്കുകയും ചെയ്‌തതായി ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ നിലയില്‍ നടക്കുന്ന വിവാഹ മോചനത്തിന്‌ സാങ്കേതികമായി `ഖുല്‍അ്‌' എന്ന്‌ പറയുന്നു.


6.ദാമ്പത്യത്തിലെ വിലക്കുകള്‍

ദാമ്പത്യസുഖം അനുഭവിക്കുന്ന വിഷയത്തില്‍ അല്ലാഹുവും റസൂലും(സ) വിലക്കിയിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്‌?
മബുറൂഖ്‌ കൊച്ചി


മുസ്‌ലിം:

ആര്‍ത്തവ വേളയില്‍ ലൈംഗികബന്ധം പാടില്ലെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (2:222) വിലക്കിയിട്ടുണ്ട്‌. ഭാര്യയുമായി പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടവന്‍ ശപിക്കപ്പെട്ടവനാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി അഹ്‌മദും അബൂദാവൂദും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. റസൂല്‍(സ) ഇത്‌ വിലക്കിയതായി വ്യക്തമാക്കുന്ന വേറെയും ഹദീസുകളുണ്ട്‌. വിശുദ്ധ ഖുര്‍ആനിലെ 2:223 സൂക്തത്തിലും ഈ വിഷയകമായ സൂചനയുണ്ട്‌. പ്രകൃതി വിരുദ്ധം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ മലദ്വാരം വഴിയുള്ള ഭോഗമാണ്‌. വിശുദ്ധ ഖുര്‍ആനിലെ 2:228 സൂക്തത്തില്‍ ``സ്‌ത്രീകള്‍ക്ക്‌ (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെത്തന്നെ ന്യായപ്രകാരം അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌'' എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഭാര്യയ്‌ക്ക്‌ വൈകാരിക സാഫല്യം ലഭിക്കാന്‍ സഹായകമാകാത്ത വിധത്തിലുള്ള ഏകപക്ഷീയമായ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഈ വാക്യത്തിന്‌ വിരുദ്ധമാകുന്നു.


7.ഒരു റക്‌അത്ത്‌  കുറഞ്ഞുപോയാല്‍

ഒരു ദുഹ്‌ര്‍ നമസ്‌കാരത്തില്‍ രണ്ടാമത്തെ റക്‌അത്തില്‍ ഞാന്‍ ഇമാമിനെ തുടര്‍ന്നു. ഇമാം സലാം വീട്ടിയപ്പോള്‍ ഓര്‍മയില്ലാതെ ഞാന്‍ സലാം വീട്ടി. മറ്റൊരാള്‍ ഓര്‍മിപ്പിച്ചപ്പോഴാണ്‌ ഞാന്‍ മൂന്നു റക്‌അത്തേ നമസ്‌കരിച്ചിട്ടുള്ളൂവെന്ന്‌ ഓര്‍മവന്നത്‌. അപ്പോള്‍ ഞാന്‍ എന്ത്‌ ചെയ്യണം? പുതുതായി നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കണമോ അതല്ല, ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ചാല്‍ മതിയാകുമോ?
ഫൈസല്‍ തിരൂര്‍


മുസ്‌ലിം:

ബാക്കിയുള്ള ഒരു റക്‌അത്ത്‌ നമസ്‌കരിച്ചാല്‍ മതി. എന്നാല്‍ സലാം വീട്ടുന്നതിന്‌ മുമ്പായി മറവിയുടെ പേരില്‍ രണ്ടു സുജൂദ്‌ ചെയ്യണം. ഇതാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. l

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: