ശബാബ് മുഖാമുഖം 7_MARCH_2014

  • Posted by Sanveer Ittoli
  • at 5:42 AM -
  • 0 comments
ശബാബ് മുഖാമുഖം 7_MARCH_2014



1.സമ്മാനക്കൂപ്പണും ലേലവും

സാധനങ്ങള്‍ വാങ്ങുമ്പോള്‍ കച്ചവടക്കാര്‍ നല്‌കുന്ന കൂപ്പണ്‍, പദപ്രശ്‌നം പൂരിപ്പിക്കല്‍ തുടങ്ങിയവ വഴി ലഭിക്കുന്ന സമ്മാനങ്ങള്‍ നിഷിദ്ധമായ ലോട്ടറിയുടെ ഇനത്തില്‍ പെടുമോ? ടെന്‍ഡര്‍ രൂപത്തിലല്ലാതെ വിളിച്ചവര്‍ തന്നെ വീണ്ടും വിളിച്ച്‌ മാര്‍ക്കറ്റു വിലയെക്കാള്‍ കൂടി വിളിക്കുന്ന രീതിയുള്ള ലേലം വിളി അനുവദനീയമാണോ?
മുഹമ്മദ്‌ കുരിക്കള്‍ കാട്ടുമുണ്ട

മുസലിം :

വ്യാപാരികള്‍ സമ്മാനക്കൂപ്പണ്‍ നല്‌കുകയും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നത്‌ എന്ത്‌ ഉദ്ദേശ്യത്തോടെ എന്നായിരിക്കും അല്ലാഹു നോക്കുന്നത്‌. അധാര്‍മികമായ തന്ത്രങ്ങളിലൂടെ ബിസിനസ്‌ വര്‍ധിപ്പിക്കുകയാണ്‌ ഉദ്ദേശ്യമെങ്കില്‍ സമ്മാനപദ്ധതി അനിസ്‌ലാമികമായിരിക്കും. നിഷിദ്ധമായിരിക്കും. ഒരാള്‍ക്ക്‌ യഥാര്‍ഥത്തില്‍ ആവശ്യമില്ലാത്ത സാധനം വാങ്ങാനോ ആവശ്യത്തിലേറെ വാങ്ങാനോ പ്രേരണ ചെലുത്തുന്ന വിധമാണ്‌ സമ്മാനപദ്ധതിയെങ്കില്‍ അത്‌ നിഷിദ്ധമാണ്‌. ധൂര്‍ത്തും ദുര്‍വ്യയവും നിഷിദ്ധമായതുകൊണ്ട്‌ അതിന്‌ പ്രേരിപ്പിക്കുന്നതും നിഷിദ്ധം തന്നെയായിരിക്കും. ഗുണനിലവാരമില്ലാത്തതോ അടിസ്ഥാനപരമായ പ്രയോജനമില്ലാത്തതോ ആയ സാധനങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‌പിക്കാന്‍ വേണ്ടിയാണ്‌ സമ്മാനപദ്ധതിയെങ്കില്‍ അത്‌ കടുത്ത കുറ്റമാകുന്നു. പദപ്രശ്‌നം പൂരിപ്പിക്കുന്നവര്‍ക്ക്‌ വ്യാപാരികളോ വ്യവസായികളോ സമ്മാനം നല്‌കുന്നതിന്റെ മതവിധിയും ഉദ്ദേശ്യത്തിനനുസരിച്ചായിരിക്കും.
സാധനങ്ങള്‍ക്ക്‌ അല്‌പം നിരക്ക്‌ കൂട്ടുകയും അത്‌ വഴി ലഭിക്കുന്ന മിച്ചത്തിന്റെ ഒരു ചെറിയ ഭാഗം സമ്മാനമായി ചില ഉപഭോക്താക്കള്‍ക്ക്‌ മാത്രം നല്‌കുകയും ചെയ്യുന്നത്‌ ഒരുതരം തട്ടിപ്പാണ്‌. ന്യായമായ നിരക്കില്‍ തന്നെ സാധനങ്ങള്‍ വിറ്റ്‌ കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗം ഇടപാടുകാര്‍ക്ക്‌ സമ്മാനമായി നല്‌കുകയാണെങ്കില്‍ അത്‌ നിഷിദ്ധമാവുകയില്ല; അതിന്റെ പിന്നില്‍ ദുരുദ്ദേശമൊന്നും ഇല്ലെങ്കില്‍. ഏറെ ഉപഭോക്താക്കള്‍ക്ക്‌ നഷ്‌ടം വരുത്തിയിട്ട്‌ ചുരുക്കം പേര്‍ക്ക്‌ മാത്രം നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ഏത്‌ സമ്മാനപദ്ധതിയും ചൂതാട്ടത്തിന്റെ വകുപ്പില്‍ പെട്ടത്‌ തന്നെയാകുന്നു. അത്തരം സമ്മാനങ്ങള്‍ സ്വീകരിക്കുന്നത്‌ ലോട്ടറി പ്രൈസ്‌ വാങ്ങുന്നത്‌ പോലെതന്നെ നിഷിദ്ധമായിരിക്കും.
ഏറ്റവും കൂടുതല്‍ തുക നല്‌കുന്നവന്‌ സാധനം വില്‌ക്കുക എന്ന അടിസ്ഥാനത്തിലുള്ള ലേലക്കച്ചവടം അനുവദനീയമാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. നബി(സ) ഒരു പാനപാത്രവും വിരിപ്പും ലേലം ചെയ്‌തു വിറ്റതായി അനസി(റ)ല്‍ നിന്ന്‌ തിര്‍മിദിയും അഹ്‌മദും റിപ്പേര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


2.അറഫാ പ്രസംഗം  ആവര്‍ത്തിച്ചു നടത്താമോ?

ജുമുഅക്ക്‌ ഒരിടത്ത്‌ ഒത്തുചേരാന്‍ പ്രയാസകരമാവുമ്പോള്‍ ആവശ്യാനുസൃതം പലയെണ്ണം ആകാവുന്നതാണെന്നും ഒരേസമയം പല പള്ളികളിലും ജുമുഅ നടത്തുന്നതു പോലെ ഒരു പള്ളിയില്‍ ഒന്നിനു ശേഷം മറ്റൊന്നായി പല പ്രാവശ്യം ജുമുഅ നടത്താവുന്നതാണെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്ത കണ്ടു (ചന്ദ്രിക ദിനപത്രം- 2013 നവംബര്‍ 19). ഇതുപോലെ അറഫാ മൈതാനത്ത്‌ വെച്ച്‌ (മസ്‌ജിദുനമിറ) നടത്തുന്ന ഖുതുബയും പല പ്രാവശ്യം നടത്താമോ?
സി മുഹമ്മദ്‌ വണ്ടൂര്‍


മുസലിം :

ഓരോ പള്ളിയില്‍ അനിവാര്യമായ സാഹചര്യത്തില്‍ രണ്ടോ മൂന്നോ തവണ ജുമുഅ നമസ്‌കാരം സംഘടിപ്പിക്കേണ്ടി വന്നേക്കാം. അതിന്റെ സാധുത മതപണ്ഡിതന്മാര്‍ പഠനവിധേയമാക്കേണ്ടതാണ്‌. ഖുത്വ്‌ബ ആവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യത അപൂര്‍വമായേ ഉണ്ടാകൂ. എല്ലാവരും തിങ്ങിക്കൂടി ഖുത്വ്‌ബ കേട്ടശേഷം ഓരോ വിഭാഗം വേറെ വേറെ നമസ്‌കാരം നിര്‍വഹിച്ചാല്‍ മതിയല്ലോ. അറഫാ പ്രസംഗം ആവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാവുകയില്ല. ധാരാളം ഹോണുകളോ സി സി ടിവികളോ ഉപയോഗിച്ച്‌ അറഫയുടെ എല്ലാ ഭാഗങ്ങളിലും ഇമാമിന്റെ പ്രസംഗം കേള്‍പ്പിക്കുക അസാധ്യമല്ലല്ലോ.


3.ആദ്യത്തെ തശഹ്‌ഹുദില്‍ സ്വലാത്ത്‌ ചൊല്ലേണമോ?

മൂന്നോ നാലോ റക്‌അത്തുള്ള നമസ്‌കാരങ്ങളിലെ ആദ്യത്തെ തശഹ്‌ഹുദില്‍ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലല്‍ സുന്നത്തുണ്ടോ? `വ അശ്‌ഹദു അന്ന മുഹമ്മദുന്‍ റസൂലുല്ലാഹ്‌' വരെ ചൊല്ലിയാല്‍ പോരേ?
സുജൂദില്‍ നിന്ന്‌ എഴുന്നേല്‌ക്കുമ്പോള്‍ കൈവിരലുകള്‍ മടക്കിപ്പിടിച്ച്‌ എഴുന്നേല്‌ക്കുന്നതായും തശഹ്‌ഹുദിന്‌ ഇരിക്കുമ്പോള്‍ ചൂണ്ടുവിരല്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതായും വ്യാപകമായി കാണുന്നു. 

കെ പി അബൂബക്കര്‍ മുത്തനൂര്‍


മുസലിം :

ഒന്നാമത്തെ തശഹ്‌ഹുദിന്‌ ശേഷം സ്വലാത്ത്‌ ചൊല്ലാന്‍ നബി(സ) കല്‌പിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.
സുജൂദില്‍ നിന്ന്‌ എഴുന്നേല്‌ക്കുമ്പോള്‍ കൈ വിരലുകള്‍ മടക്കി നിലത്ത്‌ കുത്തികൊണ്ട്‌ എഴുന്നേല്‍ക്കാന്‍ നബി(സ) കല്‌പിച്ചുവെന്ന്‌ പ്രബലമായ ഹദീസിലൊന്നും വ്യക്തമാക്കിയിട്ടില്ല. നബി(സ) നമസ്‌കാരത്തില്‍ മാവ്‌ കുഴയ്‌ക്കാറുണ്ടായിരുന്നു എന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുള്ളതിനെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌ ചിലര്‍ കൈമടക്കിക്കുത്തല്‍ സുന്നത്താക്കുന്നത്‌. എന്നാല്‍ ഗോതമ്പ്‌ മാവോ അരിമാവോ കുഴയ്‌ക്കുന്നവര്‍ എപ്പോഴും മുഷ്‌ടി മടക്കിക്കുത്തിക്കൊണ്ടല്ല അങ്ങനെ ചെയ്യുന്നത്‌. `മാവ്‌ കുഴയ്‌ക്കല്‍' സുജൂദില്‍ നിന്ന്‌ എഴുന്നേല്‌ക്കുമ്പോഴാണെന്ന്‌ ആ ഹദീസില്‍ പറഞ്ഞിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാകുന്നു. നബി(സ) നമസ്‌കാരത്തില്‍ വിരല്‍ ചലിപ്പിച്ചുകൊണ്ട്‌ പ്രാര്‍ഥിച്ചിരുന്നുവെന്ന്‌ ചില ഹദീസുകളില്‍ കാണാം. അവിടുന്ന്‌ വിരല്‍ ചലിപ്പിക്കാറുണ്ടായിരുന്നില്ല എന്നും ചില ഹദീസുകളില്‍ പറഞ്ഞിട്ടുണ്ട്‌. ഇത്‌ `അത്തഹിയ്യാത്തി'ലെ മാത്രം നടപടിയാണെന്ന്‌ ഈ ഹദീസുകളിലൊന്നും വ്യക്തമാക്കിയിട്ടില്ല. `ഇല്ലല്ലാഹ്‌' എന്ന്‌ പറയുമ്പോള്‍ വിരല്‍ ഉയര്‍ത്തുന്നതിനെ സംബന്ധിച്ചാണ്‌ വിരല്‍ ചലിപ്പിക്കാറുണ്ടായിരുന്നുവെന്ന്‌ പറഞ്ഞതെന്നാണ്‌ പണ്ഡിതന്മാരുടെ വീക്ഷണം.


4.നബിദിനത്തിന്റെ പ്രയോജനം?

``മുന്‍കാലങ്ങളില്‍ ആരും നിര്‍വഹിച്ചിട്ടില്ല എന്നതിന്റെ പേരില്‍ നബിദിനത്തെ ഒരു വഴിപിഴച്ച ബിദ്‌അത്തായി ഗണിക്കാന്‍ കഴിയില്ലെന്നാണ്‌ പറയുന്നത്‌. ആരാധനാ മേഖലകളിലല്ലാത്ത കാര്യങ്ങളില്‍ പുതിയ ആചാരങ്ങള്‍ കൊണ്ടുവരുന്നത്‌ അവക്ക്‌ പ്രയോജനങ്ങള്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ല. നബിദിനത്തോടനുബന്ധിച്ചുള്ള അനുസ്‌മരണത്തില്‍ നിരവധി പ്രയോജനങ്ങള്‍ ഉണ്ടെന്നതിന്‌ യാതൊരു തര്‍ക്കവുമില്ല. അതില്‍ ഏറ്റവും പ്രധാനം നമ്മുടെ പുതുതലമുറയെയും ലോക സമൂഹത്തെയും ഇസ്‌ലാമിലെ പ്രവാചകനെ പരിചയപ്പെടുത്താന്‍ കഴിയുമെന്നതാണ്‌. നബിദിനം ബിദ്‌അത്താണെന്ന്‌ വിധിച്ച്‌ അതിനെ എതിര്‍ക്കുന്നവര്‍ അവരുടെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികവും സില്‍വര്‍, ഗോള്‍ഡ്‌, പ്ലാറ്റിനം ജൂബിലികളുമൊക്കെ ആഘോഷിക്കുന്നത്‌ വിരോധാഭാസമാണ്‌. ആദ്യത്തേത്‌ അപലപിക്കപ്പെടുമ്പോള്‍ രണ്ടാമത്തേത്‌ അനുവദിക്കപ്പെടുന്നതെങ്ങനെ?'' (പ്രബോധനം, 2014 ജനുവരി 31)
മുസ്‌ലിം ഈ അഭിപ്രായത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു. 

അന്‍സാര്‍ ഒതായി


മുസലിം :

മതത്തില്‍ പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ മാത്രമാണ്‌ ബിദ്‌അത്ത്‌. `നമ്മുടെ ഈ കാര്യത്തില്‍ ആരെങ്കിലും പുതുതായി വല്ലതും ഉണ്ടാക്കിയാല്‍ അത്‌ തള്ളിക്കളയണ'മെന്നാണ്‌ നബി(സ) പഠിപ്പിച്ചത്‌. നബി(സ)യുടെ കാലത്ത്‌ കാറും തീവണ്ടിയും വിമാനവും ഉണ്ടായിരുന്നില്ല എന്ന കാരണത്താല്‍ അതിലൊന്നും യാത്ര ചെയ്യാന്‍ പാടില്ലെന്ന്‌ മുജാഹിദുകള്‍ ഒരു കാലത്തും വാദിച്ചിട്ടില്ല. ഇതൊക്കെ ജമാഅത്തുകാര്‍ക്ക്‌ നന്നായി അറിയാം. എന്നിട്ടും മുജാഹിദുകളെ ഇകഴ്‌ത്താന്‍ വേണ്ടി എന്തൊക്കെയോ തട്ടിവിടുകയാണ്‌. എല്ലാ ബിദ്‌അത്തും ദ്വലാലത്ത്‌ (ദുര്‍മാര്‍ഗം) ആണെന്ന്‌ നബി(സ)യാണ്‌ പറഞ്ഞത്‌. അത്‌ മുജാഹിദുകള്‍ കെട്ടിയുണ്ടാക്കിയതല്ല.
ആരാധനാ മേഖലയിലുള്ളതല്ലാത്തത്‌ പുതിയ ആചാരമെന്ന നിലയിലല്ല ഇവിടത്തെ യാഥാസ്ഥിതികര്‍ നബിദിനം ആഘോഷിക്കുന്നതും മൗലീദ്‌ പാരായണം ചെയ്യുന്നതും. രണ്ടു പെരുന്നാളിനെക്കാളും ലൈത്തുല്‍ ഖദ്‌റിനെക്കാളും മഹത്വമുള്ള പുണ്യദിനമാണ്‌ റബീഉല്‍ അവ്വല്‍ പന്ത്രണ്ട്‌ എന്നാണ്‌ സമസ്‌ത പണ്ഡിതന്മാര്‍ പ്രചരിപ്പിക്കുന്നത്‌. ഇത്‌ `മതേതര പുണ്യദിന'മാണെന്ന്‌ അവരാരും ഒരിക്കലും പറഞ്ഞിട്ടില്ല. നബിദിനാഘോഷം ഒരു അനാചാരമാണെന്നത്‌ മാത്രമല്ല പ്രശ്‌നം. ചില മൗലീദുകളില്‍ നബി(സ)യോട്‌ പാപമോചനം തേടുക പോലുമള്ള ശിര്‍ക്കിന്റെ (ബഹുദൈവാരാധനയുടെ) അംശങ്ങള്‍ ഉണ്ട്‌ എന്നത്‌ ഗുരുതരമായ പ്രശ്‌നമാണ്‌. `നബിതങ്ങളേ' എന്ന്‌ ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടാണ്‌ നബിദിനത്തിലും മറ്റും ചില മുസ്‌ല്യാന്മാര്‍ പ്രാര്‍ഥിക്കാറുള്ളത്‌. ഇത്‌ തൗഹീദിന്‌ തികച്ചും വിരുദ്ധമത്രെ.
നബി(സ) ജനിച്ചത്‌ തിങ്കളാഴ്‌ചയാണ്‌ എന്നതിന്‌ മാത്രമാണ്‌ വിശ്വസനീയമായ തെളിവുള്ളത്‌. ചരിത്രകാരന്മാരില്‍ അധികപേരും അദ്ദഹം ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണെന്ന അഭിപ്രായക്കാരാണെങ്കിലും തിയ്യതിയുടെ കാര്യത്തില്‍ അവര്‍ക്കിടയില്‍ ഏകോപനമില്ല. പന്ത്രണ്ടാം തിയ്യതിക്ക്‌ ഭൂരിപക്ഷം ചരിത്രകാരന്മാരുടെ പിന്‍ബലമുള്ളതായും കാണുന്നില്ല. നബി(സ) ജനച്ചത്‌ റമദ്വാനിലാണെന്ന്‌ അഭിപ്രായമുള്ള ചില ചരിത്രകാരന്മാരും ഉണ്ട്‌. ഏതായാലും പ്രവാചക വ്യക്തിത്വത്തെ ഇളംതലമുറയ്‌ക്കും ഇതര മതസ്ഥര്‍ക്കും പരിചയപ്പെടുത്തേണ്ടത്‌ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്‌ മാത്രമല്ല. വഴി മുടക്കുന്ന ജാഥ നടക്കുന്നത്‌ നബിദിനത്തിന്റെ പേരിലാണെന്ന്‌ അറിയുമ്പോള്‍ വാഹനങ്ങളില്‍ വിഷമിച്ചിരിക്കുന്ന അമുസ്‌ലിംകള്‍ക്ക്‌ പ്രവാചകനോട്‌ വെറുപ്പ്‌ തോന്നാനാണ്‌ സാധ്യത.
വാര്‍ഷികങ്ങളോ പല സ്ഥാപ നങ്ങളുടെ പേരിലുള്ള ജൂബിലികളോ ആഘോഷിക്കുന്നത്‌ പുണ്യകര്‍മമാണെന്ന്‌ മുജാഹിദുകള്‍ ഒരിക്കലും വാദിച്ചിട്ടില്ല. ചില സ്ഥാപനങ്ങള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത്‌ അവയുടെ ബഹുജനബന്ധങ്ങള്‍ വളര്‍ത്താന്‍ വേണ്ടിയാണ്‌. അതിന്‌ മതപരമായ യാതൊരു പരിവേഷവുമില്ല. എന്നാലും ഇതരരുടെ നാള്‍വഴികളെ അനുധാവനം ചെയ്യുന്ന സമ്പ്രദായത്തോട്‌ `മുസ്‌ലിമി'ന്‌ യോജിപ്പില്ല.'


5.വിവാഹത്തിന്‌ പിതാവ്‌ ചെലവഴിച്ചത്‌ ഞാന്‍ തിരിച്ചു കൊടുക്കണമോ?

എന്റെ പിതാവാണ്‌ എന്റെ വിവാഹത്തിനുള്ള മഹര്‍ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിച്ചത്‌. കാരണം എനിക്ക്‌ അന്ന്‌ സാമ്പത്തികശേഷി ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക്‌ നല്ല സാമ്പത്തിക ശേഷിയുണ്ട്‌. പിതാവ്‌ എന്റെ വിവാഹത്തിന്‌ ചെലവഴിച്ച പണം ഇപ്പോള്‍ ഞാന്‍ തിരിച്ചുനല്‌കേണ്ടതില്ലേ?
അന്‍വര്‍ എടരിക്കോട്‌

മുസലിം :

സാമ്പത്തിക ശേഷിയുള്ള പിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റും ധാരളം പണം ചെലവഴിക്കാറുണ്ട്‌. മക്കള്‍ സമ്പന്നരായാല്‍ അത്‌ തിരിച്ചു കിട്ടണമെന്ന്‌ ചില പിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടാകാം. പലരും അത്‌ ആഗ്രഹിക്കുന്നുണ്ടാവില്ല. അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയോ ആവശ്യപ്പെടുകയോ ചെയ്‌താല്‍ തിരിച്ചുകൊടുക്കണം. അല്ലെങ്കില്‍ മക്കള്‍ക്ക്‌ ആ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാം. തന്റെ ജീവിതച്ചെലവുകള്‍ സാധിക്കുമെങ്കില്‍ സ്വയം തന്നെ വഹിക്കണമെന്ന്‌ ഏതൊരാളും നിഷ്‌കര്‍ഷിക്കുന്നത്‌ നല്ലതാണ്‌. മക്കള്‍ക്കുവേണ്ടി പിതാക്കള്‍ ധാരാളം പണം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ക്ക്‌ സാമ്പത്തിക വിഷമം നേരിടുമ്പോള്‍ അവരെ കഴിയും വിധം സഹായിക്കാന്‍ മക്കള്‍ ബാധ്യസ്ഥരാകുന്നു.
അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും അല്ലാഹു അതറിയുന്നവനാകുന്നു.'' (വി.ഖു 2:215)


6.ദാനവും ഒസ്യത്തും

ഏകപക്ഷീയമായ ദാനം ഇസ്‌ലാമിക ദൃഷ്‌ടിയില്‍ തെറ്റാണെങ്കിലും ഇന്ത്യന്‍ നിയമപ്രകാരം അതിനു സാധ്യത ഉണ്ട്‌ എന്ന മുഖാമുഖത്തിലെ ഉത്തരമാണ്‌ ഈ കുറിപ്പിന്‌ ആധാരം. ഇന്ത്യന്‍ മുസ്‌ലിംകളുടെ സിവില്‍ നിയമങ്ങള്‍ പ്രതിപാദിക്കുന്ന നിയമസംഹിതയാണ്‌ മുസ്‌ലിം പേഴ്‌സണല്‍ ലോ. ഈ നിയമപ്രകാരം ഒരു ഇന്ത്യന്‍ മുസ്‌ലിമിന്‌ മൂന്നിലൊന്നില്‍ കൂടുതല്‍ ഒസ്യത്ത്‌ ചെയ്യാന്‍ പാടില്ല. അത്‌ നിയമവിരുദ്ധമാണ്‌. മാത്രമല്ല, ഈ മൂന്നിലൊന്ന്‌ തന്നെ അവകാശികള്‍ക്ക്‌ പാടില്ല. (ഇന്ത്യന്‍ ശീഅ മുസ്‌ലിംകള്‍ക്ക്‌ ഇത്‌ ബാധകമല്ല). ഈ നിയമത്തിനെതിരില്‍ ആരെങ്കിലും ഒസ്യത്ത്‌ ചെയ്‌താല്‍ അവകാശികള്‍ക്ക്‌ കേസ്‌ കൊടുക്കാം. ഇന്ത്യയിലെ പല കോടതികളിലും ഇത്തരം കേസ്സുകള്‍ വന്നിട്ടുണ്ട്‌. (ഉദാ: Gulam Md vs Gulamiiussain, AIR 1932 PC 8. എന്നാല്‍ 1954-ലെ സ്‌പെഷല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം കല്യാണം കഴിച്ച മുസ്‌ലിംകള്‍ക്ക്‌ ഈ നിയമമോ മറ്റു മുസ്‌ലിം പേഴ്‌സണല്‍ ലോയോ ബാധകമല്ല.
ഡോ. യു അഹമ്മദ്‌ ബശീര്‍ കോറാട്‌

മുസലിം :

ഇവിടെ പരാമര്‍ശിക്കപ്പെട്ട മുഖാമുഖം ഉത്തരത്തില്‍, ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്‌കിയ ദാനത്തെക്കുറിച്ചാണ്‌ പ്രതിപാദിച്ചത്‌. ഒസ്യത്ത്‌ എന്നാല്‍ ഒരാള്‍ തന്റെ സ്വത്തില്‍ നിന്ന്‌ തന്റെ മരണശേഷം ഇന്നയിന്ന ആളുകള്‍ക്ക്‌ / സ്ഥാപനത്തിന്‌ ഇത്ര വിഹിതം നല്‌കണമെന്ന്‌ നിര്‍ദേശിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുകയാണ്‌. ഓരോരുത്തരുടെയും ആസ്‌തിയുടെ മൂന്നിലൊന്നില്‍ കവിയാത്ത ഭാഗം മാത്രമേ ഒസ്യത്തായി നല്‌കാന്‍ പാടുള്ളൂവെന്നും, നിശ്ചിത അനന്തരാവകാശ വിഹിതം ലഭിക്കുന്നവര്‍ക്ക്‌ ഒസ്യത്തിലൂടെ ഒന്നും നല്‌കാന്‍ പാടില്ലെന്നും പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌.
എന്നാല്‍ ജീവിച്ചിരിക്കുന്ന ആരോഗ്യവാനായ വ്യക്തി-മരണാസന്നമായ വ്യക്തിയല്ല - തന്റെ ആസ്‌തികളില്‍ നിന്ന്‌ സംഭാവനയായി /ദാനമായി ഇത്ര ഭാഗമേ നല്‌കാന്‍ പാടുള്ളൂ എന്ന്‌ ഇന്ത്യന്‍ നിയമം അനുശാസിക്കുന്നില്ലെന്നാണ്‌ `മുസ്‌ലിം' മനസ്സിലാക്കിയിട്ടുള്ളത്‌. ആസ്‌തികള്‍ ക്രിയവിക്രയം ചെയ്യുന്നതും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. ഇന്ത്യന്‍ നിയമം ഏത്‌ വിധത്തിലാണെങ്കിലും, എല്ലാ സാമ്പത്തിക ഇടപാടുകളിലും ധര്‍മവും നീതിയും പാലിക്കാന്‍ സത്യവിശ്വാസികള്‍ ബാധ്യസ്ഥരത്രെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: