ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍

  • Posted by Sanveer Ittoli
  • at 9:30 AM -
  • 0 comments

ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍


കുറിപ്പുകള്‍ -

പി മുസ്‌തഫ നിലമ്പൂര്‍


നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന സമ്പ്രദായമാണ്‌ മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍. മരിച്ച വീട്ടിലും ഖബറിനടുത്തും മരണാസന്ന വേളകളിലുമൊക്കെ ഈ പതിവ്‌ കാണാറുണ്ട്‌. ചിലര്‍ ഖബറിനടുത്ത്‌ ഖത്തപ്പുര കെട്ടി ഇടമുറിയാതെ (?) ഖുര്‍ആന്‍ പാരായണമെന്ന രീതിയും സ്വീകരിക്കുന്നു. മറ്റു അനാചാരങ്ങളെപ്പോലെ ഈ വിഷയത്തിലും നാട്ടുനടപ്പുകളുടെയും ശീലങ്ങളുടെയും വ്യതിരിക്തതകള്‍ പ്രകടമാണ്‌. അല്ലാഹുവോ റസൂലോ ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു നിര്‍മിത കാര്യമാണിത്‌. ദീനില്‍ ഒരു കാര്യം പുണ്യകര്‍മമാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ നിര്‍ദ്ദേശമുണ്ടാകണമെന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്‌.
മരണമടഞ്ഞവര്‍ക്ക്‌ അവരുടെ മരണാനന്തരം പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിന്റെ ഏതെല്ലാം ബാധ്യതകളാണ്‌ മറ്റുളളവരാല്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകളെ ശ്‌മശാനങ്ങളോട്‌ പ്രവാചകന്‍(സ) ഉപമിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണവും മരണാനന്തര കര്‍മങ്ങളും തമ്മില്‍ പ്രത്യേക ബന്ധങ്ങളൊന്നുമില്ലെന്ന്‌ വ്യക്തമാണ.്‌
എന്നാല്‍, മരിച്ചവര്‍ക്കായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം വാശിയോടെയും മാത്സര്യ ബുദ്ധിയോടെയുമാണ്‌ ഇവിടെ നടപ്പിലാക്കുന്നത്‌. ശാഫി മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മാലികി മദ്‌ഹബിന്റെയും ശാഫിഈ മദ്‌ഹബിന്റെയും പ്രബലവും അംഗീകൃതവുമായ അഭിപ്രായം ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത്‌ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമല്ലെന്നാണ്‌.
ഇമാം നവവി(റ)പറയുന്നു: എന്നാല്‍ ശാഫിഈ മദ്‌ഹബിലെ മശ്‌ഹൂറായ അഭിപ്രായം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന്‌ ലഭിക്കുകയില്ല എന്നാണ്‌ (ശറഹ്‌ മുസ്‌ലിം).
മശ്‌ഹൂറായ അഭിപ്രായത്തിന്‌ വിരുദ്ധമായ അഭിപ്രായം തിരസ്‌കരിക്കപ്പെടണമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ നിലപാട്‌. എന്നിട്ടും ഒറ്റപ്പെട്ട വീക്ഷണങ്ങള്‍ മദ്‌ഹബിന്റെ വീക്ഷണമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. സൂറതു നജ്‌മ്‌ 39-ാം വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നുകസീര്‍(റ) പറയുന്നു:
``ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈ(റ)യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(സ) പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല.'' (ഇബ്‌നു കസീര്‍)
ഉസാമത്‌ബ്‌നു ആസമിബിനി മഈദില്‍ ഗ്വായിദി (റ) പറയുന്നു: ``അതിന്റെ (ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നതിന്റെ) പ്രതിഫലം മരണമടഞ്ഞവര്‍ക്ക്‌ ലഭിക്കുമായിരുന്നെങ്കില്‍ ആ കാര്യത്തില്‍ ഏറെ താല്‍പര്യത്തോടെ നബി(സ) അത്‌ ചെയ്യുകയും തന്റെ സമുദായത്തിന്‌ അത്‌ വ്യക്തമാക്കി കൊടുക്കുകയും ചെയ്യുമായിരുന്നു. എന്തുകൊണ്ടെന്നാല്‍ നബി(സ) വിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌. അദ്ദേഹത്തിന്‌ ശേഷം ഖുലഫാഉറാശിദുകളും മറ്റു സ്വഹാബാക്കളും അദ്ദേഹത്തിന്റെ ആ ചര്യയില്‍ അത്‌ നടപ്പിലാക്കുകയും ചെയ്യുമായിരുന്നു.
അവരില്‍ ഒരാളും തന്നെ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മറ്റുള്ളവര്‍ക്ക്‌ ഹദ്‌യ ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. സര്‍വ നന്മകളിലും പുണ്യകരമായത്‌ അദ്ദേഹത്തിന്റെയും ഖുലഫാഉറാശിദുകളുടെയും സ്വഹാബാക്കളുടെയും മാര്‍ഗത്തില്‍ ചരിക്കലാണ്‌. തിന്മയാകട്ടെ നബി(സ) താക്കിത്‌ നല്‍കിയ ബിദ്‌അത്തുകളും പുതു നിര്‍മ്മിതികളും പിന്‍പറ്റലുമാണ്‌. അവിടുന്ന്‌ നമ്മോട്‌ താക്കീത്‌ ചെയ്‌തു. ``നിങ്ങള്‍ പുതുനിര്‍മിതികളെല്ലാം സൂക്ഷിക്കുക, തീര്‍ച്ചയായും എല്ലാ പുതുനിര്‍മിതികളും ബിദ്‌അത്താണ്‌, എല്ലാ ബിദ്‌അത്തും വഴികേടിലുമാണ്‌.''
അദ്ദേഹം പറയുന്നു: ``നമ്മുടെ ഈ കാര്യത്തില്‍ അതിലില്ലാത്തത്‌ ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത്‌ തള്ളിക്കളയേണ്ടതാകുന്നു.'' അതുകൊണ്ടു തന്നെ മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യല്‍ അനുവദനീയമല്ല. അത്‌ അവര്‍ക്ക്‌ എത്തുകയുമില്ല. എന്നാല്‍ അത്‌ ബിദ്‌അത്താകുന്നു.'' (കൈഫ തഅ്‌സിലു മയ്യിതന്‍)
നബി(സ)ക്കു പോലും ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യാന്‍ പാടില്ല എന്ന്‌ ദഹ്‌ലാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌: ``എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം നബി(സ)ക്ക്‌ (ഹദ്‌യ ചെയ്യുന്നത്‌) ശൈഖ്‌ താജുദ്ദീന്‍ ഫസാരി തള്ളിപ്പറഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ആ അത്യുന്നത വ്യക്തിത്വത്തിന്റെ കാര്യത്തില്‍ അവിടുന്ന്‌ അനുവദിച്ചിട്ടില്ലാത്ത ഒന്നും അനുവദനീയമല്ല. തന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലാനും തനിക്ക്‌ വേണ്ടി വസീല ചോദിക്കാനുമല്ലാതെ അവിടുന്ന്‌ അനുവാദം നല്‍കിയിട്ടുമില്ല. (ഇആനതു ത്വാലിബീന്‍, ബാബുല്‍ വസ്വിയ്യത്ത്‌ 3/259, മിന്‍ഹാജു ത്വാലിബീന്‍ കിതാബുല്‍ വസ്വായാ 1/286)
വിശ്വാസികള്‍ സ്വന്തത്തെക്കാള്‍ അധികം സനേഹിക്കുന്ന നബി(സ)ക്ക്‌ വേണ്ടിപോലും ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യാന്‍ അനുവദിക്കപ്പെട്ടിട്ടില്ലെങ്കില്‍ മറ്റാര്‍ക്കും അത്‌ അനുവദിക്കപ്പെടില്ലെന്ന കാര്യത്തില്‍ സംശയമില്ല.
ഇബ്‌നു അബ്‌ദിസ്സലാം പറയുന്നു: ``ഖുര്‍ആന്‍ ഓതി അതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക്‌ ദാനംചെയ്യല്‍ അനുവദനീയമല്ല. എന്തുകൊണ്ടെന്നാല്‍ ശാരിഅ്‌ (അല്ലാഹുവിന്റെ) അനുവാദം കുടാതെ പ്രതിഫലത്തില്‍ തിരിമറി നടത്തലാണത്‌. (ഇആനതു ത്വാലിബീന്‍3/258, മുഗ്‌നി 3/69)
ഈ വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായിട്ടില്ലെന്ന്‌ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) തല്‍ഖീസ്‌ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഓതി ഹദ്‌യ ചെയ്യാമെന്ന്‌ വാദിക്കുന്നവര്‍ അതിന്‌ ഉന്നയിക്കുന്ന മുഴുവന്‍ തെളിവുകളും ബാലിശവും നിര്‍മ്മിതവുമാണ്‌. മര്‍വാനിബ്‌നു സാലിം, യഹ്‌യ ബ്‌നു അബ്‌ദുല്ലാഹിബ്‌നു ദഹ്‌ഹാക്ക്‌, അംറുബ്‌നു സിയാദ്‌ എന്നിവര്‍ വഴിയോ അബൂ ഉസ്‌മാന്‍, അയാളുടെ പിതാവ്‌ എന്നീ അറിയപ്പെടാത്തവര്‍ വഴിയോ ആയിട്ടാണ്‌ ഈ തെളിവുകള്‍ നിരത്തുന്നത്‌. കൂടാതെ ഇദ്വ്‌ത്വിറാബായ റിപ്പോര്‍ട്ടുകളാണ്‌ അവ.
(കൂടുതല്‍ മനസ്സിലാക്കാന്‍ തഹ്‌ദീബ്‌ 9:93, തല്‍ഖീസ്‌ 5:11, അദ്‌കാര്‍ 144, മാസാന്‍ 4:91, 559, ശറഹുല്‍ മുഹദ്ദബ്‌, തദ്‌രീബ്‌ എന്നീ ഗ്രന്ഥങ്ങള്‍ സഹായകമാകും.) 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: