മുഖാമുഖം 2013_may_17

  • Posted by Sanveer Ittoli
  • at 7:42 AM -
  • 0 comments
മുഖാമുഖം 2013_may_17

അല്ലാഹു മാത്രമായാല്‍ തീവ്രവാദമാവില്ലേ?

``ഇന്ത്യയില്‍ ഏകദൈവവിശ്വാസികളും ബഹുദൈവവിശ്വാസികളുമായ വിവിധ ജനവിഭാഗങ്ങളുണ്ട്‌. എന്നാല്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, മറ്റാരെയും ആരാധിച്ചുകൂടാ എന്ന ഇസ്‌ലാമിന്റെ നിലപാട്‌ തീവ്രവാദമാണ്‌.'' -മതങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കവെ ക്ലാസ്സില്‍ വെച്ച്‌ കുട്ടികളോടുള്ള അമുസ്‌ലിം അധ്യാപികയുടെ അഭിപ്രായപ്രകടനമാണിത്‌. മുസ്‌ലിം എന്തു പറയുന്നു?
അബൂസ്വല്‍ഹ എടവണ്ണ
അല്ലാഹു ഒരു സമുദായത്തിന്റെ മാത്രം ദൈവമാണെന്ന ധാരണ നിമിത്തമായിരിക്കാം ആ അധ്യാപിക അപ്രകാരം അഭിപ്രായപ്പെട്ടത്‌. സാക്ഷാല്‍ പ്രപഞ്ചനാഥനെ കുറിക്കാന്‍ ഏത്‌ ഭാഷയിലും പ്രത്യേക പദമുണ്ടാകും. മലയാളത്തിലെ `സര്‍വേശ്വരന്‍' എന്ന പദം ഇതിനു ഒരു ഉദാഹരണമാണ്‌. പ്രപഞ്ചമാകെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സാക്ഷാല്‍ ദൈവത്തെയാണല്ലോ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സര്‍വേശ്വരനെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ തീവ്രവാദമാണെന്ന്‌ ആ അധ്യാപികക്ക്‌ തോന്നുകയില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.
അറബ്‌ നാടുകളില്‍ ക്രൈസ്‌തവരും യഹൂദരും പ്രപഞ്ചനാഥനെ കുറിക്കാന്‍ അല്ലാഹു എന്ന പദം തന്നെയാണ്‌ പ്രയോഗിക്കുന്നത്‌. വിവിധ ക്രൈസ്‌തവ സംഘടനകള്‍ അറബി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ പതിപ്പുകളില്‍ യഹോവ അഥവാ യഹ്‌വാ എന്ന ഹീബ്രു പദത്തിന്‌ പകരം അല്ലാഹു എന്ന പദമാണ്‌ ചേര്‍ത്തിട്ടുള്ളത്‌. ഒരു സാമുദായിക ദൈവത്തിന്റെയോ പ്രാദേശിക ദൈവത്തിന്റെയോ പേരായിട്ടല്ല, അല്ലാഹു എന്ന പദത്തെ അവര്‍ ഗണിക്കുന്നത്‌. ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന മുസ്‌ലിംകള്‍ അല്ലാഹു എന്ന പദത്തിന്‌ പകരം ചിലപ്പോള്‍ `ഖുദാ' എന്ന പദം പ്രയോഗിക്കാറുണ്ട്‌. ഒരു ഭാഷക്കാരുടെ ദൈവം എന്ന സങ്കുചിതമായ അര്‍ഥത്തിലല്ല ആ പ്രയോഗം.
ലോക മുസ്‌ലിംകള്‍ അല്ലാഹു എന്ന പദം തന്നെ വ്യാപകമായി പ്രയോഗിക്കാന്‍ കാരണം അത്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ പ്രയോഗിച്ചിട്ടുള്ള പദമാണ്‌ എന്നതിന്‌ പുറമെ, ലിംഗ-വചന ഭേദങ്ങള്‍ക്ക്‌ അതീതമായ ദൈവനാമമാണ്‌ എന്നതുകൂടിയാണ്‌. ദേവനും ദേവിയും ലിംഗഭേദം കുറിക്കുന്ന പദങ്ങളാണല്ലോ. ഗോഡും ഗോഡസും അതുപോലെ തന്നെ. ദൈവം, ദൈവങ്ങള്‍ എന്നിവ ഏകവചനവും ബഹുവചനവുമാണല്ലോ. അല്ലാഹു എന്ന പദത്തിന്‌ സ്‌ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ ഇല്ല. സാക്ഷാല്‍ ആരാധ്യനായ പ്രപഞ്ചനാഥനെ മാത്രം കുറിക്കുന്ന അനിതരനാമമാണത്‌.
ആരാധന എന്ന പദം മലയാളികളില്‍ ചിലര്‍ ആദരവ്‌ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കാറുള്ളതും ആ ടീച്ചറുടെ ചിന്തയെ സ്വാധീനിച്ചിട്ടുണ്ടാകാം. `ആരാധ്യനായ മേയര്‍' എന്ന പ്രയോഗം ഒഴിവാക്കാന്‍ ഈയിടെ തീരുമാനമുണ്ടായത്‌ ഓര്‍ക്കുമല്ലോ. മുസ്‌ലിംകള്‍ പൊതുവെ ആരാധന എന്ന പദം പ്രയോഗിച്ചുവരുന്നത്‌ പ്രപഞ്ചനാഥന്‌ മാത്രം അവകാശപ്പെട്ട പരമമായ വണക്കം എന്ന അര്‍ഥത്തിലാണ്‌. അങ്ങനെയുള്ള ആരാധന സാക്ഷാല്‍ ലോകരക്ഷിതാവിനല്ലാതെ മറ്റാര്‍ക്കും അര്‍പ്പിച്ചുകൂടാ എന്ന്‌ പറയുന്നത്‌ വര്‍ഗീയതയോ തീവ്രതയോ അല്ല. എന്തായാലും ഒരു മതനിരപേക്ഷ സമൂഹത്തിലെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപകര്‍ ഇത്തരം വിഷയങ്ങള്‍ വിശകലനം ചെയ്യുന്നത്‌ തികഞ്ഞ സൂക്ഷ്‌മതയോടെ ആയിരിക്കേണ്ടതാണ്‌.
ഹിജ്‌റ 1500-ലെ അന്ത്യദിനവും ദൈവദൂതന്റെ കാഴ്‌ചയും
``നാളെ ഖിയാമത്തിന്റെ സമയത്ത്‌ ദജ്ജാല്‍ വന്ന്‌ കുഴപ്പം വിതയ്‌ക്കുമ്പോള്‍ അവന്‍ എന്റെ മദീനയിലെ ഹറമിന്റെ അതിര്‍ത്തിയിലുമെത്തുമെന്നും അങ്ങനെ മദീനയിലെ മസ്‌ജിദുന്നബവിയുടെ അടുത്തുവന്ന്‌ എന്റെ ഈ മസ്‌ജിദിനെ നോക്കിക്കൊണ്ട്‌ ചോദിക്കും, ആരുടേതാണീ വെള്ളക്കൊട്ടാരം എന്ന്‌ നബി(സ) പറഞ്ഞിരിക്കുന്നു. 1500 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഈത്തപ്പനയുടെ ഓല കൊണ്ട്‌ കെട്ടിയ, ഈത്തപ്പനത്തണ്ട്‌ തൂണാക്കി നിര്‍ത്തിയ ഒരു മസ്‌ജിദില്‍ ഇരുന്നുകൊണ്ടാണ്‌ 1500 കൊല്ലത്തിന്‌ മുമ്പിലേക്ക്‌ നോക്കാനും എല്ലാ ദിക്കിലേക്കും കാണാനും ഒരു കണ്ണ്‌ അല്ലാഹു നല്‌കിയ വിശുദ്ധ റസൂല്‍(സ) സംസാരിച്ചത്‌.'' (ഒരു പ്രഭാഷണ സീഡിയില്‍ നിന്നുള്ള വരികള്‍)
ഈ വരികളില്‍ പറഞ്ഞിട്ടുള്ളവയില്‍ എത്രമാത്രം വാസ്‌തവമുണ്ട്‌? ഇങ്ങനെ നബി(സ)ക്ക്‌ എല്ലാ ദിക്കിലേക്കും കാണാനുള്ള ഒരു കണ്ണ്‌ ഉണ്ടായിരുന്നോ? ഹിജ്‌റ 1500-ല്‍ ലോകാവസാനമുണ്ടാകുമോ?
അന്‍സാര്‍ ഒതായി
നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ പറഞ്ഞിട്ടുള്ളത്‌ ദജ്ജാല്‍ മദീനയുടെ പാതകളില്‍ പ്രവേശിക്കുകയില്ലെന്നും മദീനയിലേക്കുള്ള യാത്രാമധ്യേ ചില ചതുപ്പു നിലങ്ങള്‍ വരെ മാത്രമേ ആ ദുഷ്‌ടന്‌ എത്താന്‍ കഴിയുകയുള്ളൂ എന്നുമാണ്‌. അകലെ എവിടെയോ എത്തുന്ന ദജ്ജാല്‍ മദീനയിലെ മസ്‌ജിദുന്നബവിയെ സംബന്ധിച്ച്‌ `ഈ വെള്ളക്കൊട്ടാരം' എന്ന്‌ പറയാന്‍ യാതൊരു സാധ്യതയുമില്ല.
ദജ്ജാലിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടുള്ള പ്രാമാണികമായ ഹദീസുകളിലൊന്നും 1500 വര്‍ഷത്തിന്റെ കണക്ക്‌ പറഞ്ഞിട്ടില്ല. മുഹമ്മദ്‌ നബി(സ) അന്തിമ പ്രവാചകനാണ്‌. മറ്റാര്‍ക്കും അറിയിക്കാത്ത പല കാര്യങ്ങളും അല്ലാഹു അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്‌. ഇസ്‌റാഅ്‌ - മിഅ്‌റാജ്‌ എന്നീ അസാധാരണ യാത്രകളില്‍, മറ്റാര്‍ക്കും കാണിച്ചുകൊടുക്കാത്ത കാര്യങ്ങള്‍ അല്ലാഹു അദ്ദേഹത്തിന്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌. എന്നാല്‍ യുഗങ്ങള്‍ക്ക്‌ പിന്നിലും മുന്നിലുമുള്ള കാര്യങ്ങള്‍ കാണാന്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക്‌ കഴിവുണ്ടായിരുന്നുവെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല.
മദ്യപാനത്തിന്‌ ശിക്ഷ വിധിക്കാത്തത്‌ എന്തുകൊണ്ട്‌?
മദ്യപാനം ഒരു സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു കുറ്റമായിട്ടും അതിന്‌ എന്തുകൊണ്ട്‌ ഇസ്‌ലാം ഒരു ശിക്ഷ വിധിച്ചില്ല? ശിക്ഷ കൊണ്ട്‌ തടയാനാവാത്ത ഒരു തെറ്റാണെന്ന നിലക്കാണോ ഇങ്ങനെ ചെയ്‌തിട്ടുണ്ടാവുക?
എം രാജേന്ദ്രന്‍ തൊടുപുഴ
മുഹമ്മദ്‌ നബി(സ)യും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മുസ്‌ലിം സമൂഹത്തിന്‌ നേതൃത്വം നല്‌കിയ ഒന്നാം ഖലീഫ അബൂബക്കറും (റ) മദ്യപാനികള്‍ക്ക്‌ നാല്‍പതടി ശിക്ഷ നല്‌കിയതായി പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
സഹായതേട്ടം ശിര്‍ക്കാവുന്നതെപ്പോള്‍?
ഇസ്‌ലാമിക ദൃഷ്‌ട്യാ ഒരു സഹായതേട്ടം ശിര്‍ക്കാവുന്നത്‌ എപ്പോഴാണ്‌.
എ എം ജമീല തൃശൂര്‍
വിശുദ്ധഖുര്‍ആനിലെ 29:65 സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: ``എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ അവനോട്‌ അവര്‍ പ്രാര്‍ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ ശിര്‍ക്ക്‌ ചെയ്യുന്നു.''
കപ്പലിലായിരിക്കുമ്പോള്‍ ഈ കൂട്ടരുടെ അവസ്ഥ എന്തായിരുന്നുവെന്ന്‌ വ്യക്തമാണ്‌. തികഞ്ഞ നിസ്സഹായതാബോധമാണ്‌ അവര്‍ക്കുണ്ടായിരുന്നത്‌. അവിടെ അല്ലാഹുവല്ലാത്ത ആരും സഹായിക്കാനില്ലെന്ന്‌ അവര്‍ക്ക്‌ ഉറപ്പായിരുന്നു. അതിനാല്‍ മറ്റാരോടും സഹായംതേടാതെ അവര്‍ അല്ലാഹുവോട്‌ മാത്രം സഹായം തേടി. ആ സഹായ തേട്ടത്തെക്കുറിച്ച്‌ തന്നെയാണ്‌ പ്രാര്‍ഥനയെന്ന്‌ പറഞ്ഞത്‌. കപ്പലില്‍ അവര്‍ ജിന്നുകളോടോ മലക്കുകളോടോ മറ്റോ സഹായം തേടിയിരുന്നെങ്കില്‍ `കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ അവനോട്‌ അവര്‍ പ്രാര്‍ഥിക്കും' എന്ന്‌ അവരെക്കുറിച്ച്‌ അല്ലാഹു പറയുമായിരുന്നില്ല. കാരണം, കപ്പലിലായിരിക്കുമ്പോള്‍ മറ്റാര്‍ക്കും തങ്ങളെ സഹായിക്കാന്‍ കഴിയില്ല എന്ന്‌ ബോധ്യമായതുകൊണ്ടാണ്‌ അവര്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിയത്‌.
`കരയിലേക്ക്‌ അല്ലാഹു രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ശിര്‍ക്ക്‌ ചെയ്യുന്നു' എന്ന വാക്യത്തിലെ ശിര്‍ക്ക്‌ എന്താണെന്ന കാര്യത്തില്‍ ഇനി ഏറെ ആശയക്കുഴപ്പത്തിനൊന്നും സാധ്യതയില്ല. അവരെപ്പോലുള്ള മനുഷ്യരല്ലാത്ത ഏതെങ്കിലും സൃഷ്‌ടികളോട്‌ സഹായം തേടുക എന്നതാണ്‌ കപ്പലില്‍ പുലര്‍ത്തിയ നിലപാടില്‍ നിന്ന്‌ വ്യത്യസ്‌തമായി കരയിലെത്തിയപ്പോള്‍ അവര്‍ ചെയ്‌തത്‌. കപ്പലില്‍ അരക്ഷിതാവസ്ഥയിലായിരിക്കുമ്പോഴും അവരിലെ കുട്ടികള്‍ മുതിര്‍ന്നവരോടും വൃദ്ധര്‍ യുവാക്കളോടും രോഗികള്‍ ആരോഗ്യവാന്മാരോടും സഹായം തേടിയിട്ടുണ്ടാകും. അത്‌ സ്വാഭാവികമാണ്‌. അത്‌ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കുക എന്നതിന്‌ വിരുദ്ധമല്ല. മനുഷ്യരുടെ സാധാരണ കഴിവില്‍ പെട്ട കാര്യങ്ങളില്‍ അവരോട്‌ സഹായം തേടുന്നതൊഴികെ അല്ലാഹുവല്ലാത്ത ആരോട്‌ സഹായംതേടുന്നതും ശിര്‍ക്കാണെന്നത്രെ ഈ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: