മുഖാമുഖം ശബാബ് 2013 may_10

  • Posted by Sanveer Ittoli
  • at 9:45 AM -
  • 0 comments
മുഖാമുഖം ശബാബ് 2013 may_10

വിവാഹിത ഒളിച്ചോടിയാല്‍

വിവാഹിതയായ ഒരു സ്‌ത്രീ അന്യപുരുഷന്റെ കൂടെ ഒളിച്ചോടിയാല്‍ ബന്ധുക്കള്‍ കൈക്കൊള്ളേണ്ട നടപടികള്‍ എന്തെല്ലാം? ശരീഅത്ത്‌ നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍, ഇദ്ദ നിയമത്തെ നോക്കുകുത്തിയാക്കി ആദ്യ വിവാഹമോചനത്തിനും രണ്ടാമനുമായി അവളുടെ പുനര്‍വിവാഹത്തിനും കൂട്ടുനില്‌ക്കാനും, രണ്ടുപേരോടും സ്‌നേഹത്തോടെ സഹവര്‍ത്തിക്കാനും ഉള്ള ഒരു സാധ്യതയെ ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രകാരം വിശകലനം ചെയ്യാമോ?
അബ്‌ദുല്ല തിരുവനന്തപുരം
ഒരു സ്‌ത്രീക്ക്‌ ഭര്‍ത്താവിനോടൊപ്പം ജീവിക്കുക അസാധ്യമാണെന്ന്‌ തോന്നിയാല്‍ ബന്ധം വേര്‍പെടുത്താന്‍ ഇസ്‌ലാം അംഗീകരിച്ചിട്ടുള്ള ഖുല്‍അ്‌, ഫസ്‌ഖ്‌ എന്നീ മാര്‍ഗങ്ങളുണ്ട്‌. അതൊന്നും സ്വീകരിക്കാതെ വിവാഹബന്ധം നിലനില്‌ക്കെ അന്യപുരുഷന്റെ കൂടെ ഒളിച്ചോടുന്നത്‌ ഗുരുതരമായ കുറ്റകൃത്യമാണ്‌. ഒരു വ്യഭിചാരിണിക്കും ജാരനും നിയമസാധുത നല്‌കാനുള്ളതല്ല ഇസ്‌ലാമിലെ നിക്കാഹ്‌ എന്ന സംവിധാനം. ആദ്യ ഭര്‍ത്താവ്‌ ത്വലാഖ്‌ ചൊല്ലുകയും ഇദ്ദ കഴിയുകയും ചെയ്‌ത ശേഷമല്ലാതെ യാതൊരു സ്‌ത്രീയുടെയും പുനര്‍വിവാഹം ഇസ്‌ലാമികമായി സാധുവാകില്ല.
ബന്ധുക്കളും സുഹൃത്തുക്കളും ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരാണെങ്കില്‍ അവര്‍ ചെയ്യേണ്ടത്‌ നന്മ കല്‌പിക്കുകയും തിന്മ വിലക്കുകയും ചെയ്യുക എന്ന ഇസ്‌ലാമിക ബാധ്യതയുടെ നിര്‍വഹണമാണ്‌. ഒളിച്ചോടിയ സ്‌ത്രീ ആരുടെയും സദുപദേശം സ്വീകരിക്കാന്‍ സന്നദ്ധയല്ലെങ്കില്‍ ബന്ധുക്കള്‍ അവളെ വെറുക്കുകയും അവളുമായി നിസ്സഹകരിക്കുകയും വേണം. തിന്മയെ വെറുക്കുക പോലും ചെയ്യാത്തവന്റെ മനസ്സില്‍ ഒരു കടുകുമണിയോളം വിശ്വാസം പോലുമില്ലെന്നാണ്‌ നബി(സ) പറഞ്ഞത്‌. ജാരന്‍ മുസ്‌ലിം സമൂഹത്തിലെ അംഗമാണെങ്കില്‍ അവന്റെ കാര്യത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കേണ്ടതും ഇതുപോലെയുള്ള നിലപാട്‌ തന്നെയാണ്‌.
ബാങ്കു കേള്‍ക്കുമ്പോള്‍ തട്ടമിടണോ?
ബാങ്ക്‌ കൊടുക്കുന്നത്‌ കേട്ടാല്‍ സ്‌ത്രീകള്‍ തല മറയ്‌ക്കണമെന്ന്‌ ചിലര്‍ നിര്‍ബന്ധിക്കുന്നത്‌ കാണുന്നു. ഇസ്‌ലാമില്‍ ഇങ്ങനെയൊരു നിയമമുണ്ടോ?
അബ്‌ദുല്‍അക്‌ബര്‍ കക്കാട്‌
സ്‌ത്രീകള്‍ വീട്ടില്‍ ഉറ്റ ബന്ധുക്കള്‍ക്കിടയിലായിരിക്കുമ്പോള്‍ തല മറയ്‌ക്കല്‍ നിര്‍ബന്ധമല്ല. അന്യപുരുഷന്മാര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ തല മറയ്‌ക്കണം. ബാങ്ക്‌ കേള്‍ക്കുമ്പോള്‍ തല മറയ്‌ക്കണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല.
സ്വലാത്ത്‌ ഒഴിവാക്കാമോ?
മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇപ്പോള്‍ മദ്‌റസയില്‍ പഠിക്കുന്ന കുട്ടികള്‍ ഫര്‍ദ്വ്‌ നിസ്‌കാരങ്ങളിലെ ആദ്യ തശഹ്‌ഹുദില്‍ സ്വലാത്ത്‌ ചൊല്ലുന്നില്ല. ഇത്‌ മതപരമായി ശരിയാണോ? ആര്‍ക്കാണിവിടെ വീഴ്‌ച പറ്റിയത്‌?
കെ ഉമര്‍ ആമയൂര്‍
മൂന്നോ നാലോ റക്‌അത്തുള്ള നമസ്‌കാരത്തില്‍ രണ്ട്‌ തശഹ്‌ഹുദ്‌ (അത്തഹിയ്യാത്ത്‌) ഉണ്ടായിരിക്കും. രണ്ടാമത്തെ തശഹ്‌ഹുദും സ്വലാത്തും നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങളാണ്‌. എന്നാല്‍ ആദ്യത്തെ തശഹ്‌ഹുദില്‍ അശ്‌ഹദു.... റസൂലുല്ലാഹ്‌ എന്ന സാക്ഷ്യ വചനങ്ങള്‍ക്കു ശേഷം സ്വലാത്ത്‌ വേണ്ടതില്ല. അവസാനത്തെ തശഹ്‌ഹുദില്‍ സ്വലാത്തും അതിനു ശേഷം ദുആയും നിര്‍വഹിക്കണം. ഇതാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഇമാം ശാഫിഈ ആദ്യത്തെ തശഹ്‌ഹുദിലും സ്വലാത്ത്‌ സുന്നത്താണ്‌ എന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഭൂരിപക്ഷം ഫുഖഹാക്കളും പറഞ്ഞത്‌ ആദ്യത്തെ തശഹ്‌ഹുദില്‍ സ്വലാത്ത്‌ സുന്നത്തില്ല എന്നാണ്‌. അതാണ്‌ നബിചര്യയില്‍ നിന്ന്‌ വ്യക്തമാകുന്നതും. എന്നാല്‍ ഇന്ന്‌ ചിലര്‍ ചെയ്യുന്നതുപോലെ ഒന്നാമത്തെ തശഹ്‌ഹുദിനു ശേഷം `അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍' എന്നു മാത്രം പറയുന്നതിന്‌ പ്രത്യേകിച്ച്‌ പ്രമാണത്തിന്റെ പിന്‍ബലമൊന്നുമില്ല.
ഫുദ്വാല(റ)ല്‍ നിന്ന്‌ തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഒരാള്‍ നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കുന്നത്‌ നബി(സ) കേട്ടു. അയാള്‍ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലിയിരുന്നില്ല. നബി(സ) പറഞ്ഞു: ഇയാള്‍ക്ക്‌ ധൃതി കൂടിപ്പോയി. പിന്നെ അയാളെ വിളിച്ചിട്ട്‌ അയാളോടും മറ്റുള്ളവരോടുമായി അദ്ദേഹം പറഞ്ഞു: നിങ്ങളാരെങ്കിലും നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹുവെ സ്‌തുതിക്കുകയും വാഴ്‌ത്തുകയും ചെയ്‌തുകൊണ്ട്‌ തുടങ്ങട്ടെ. പിന്നീട്‌ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുകയും അനന്തരം ഉദ്ദിഷ്‌ട കാര്യത്തിനായി പ്രാര്‍ഥിക്കുകയും ചെയ്‌തുകൊള്ളട്ടെ.'' ഏത്‌ അത്തഹിയ്യാത്തിനു ശേഷമാണ്‌ ഈ സ്വഹാബി പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഒന്നാമത്തെ അത്തഹിയ്യാത്തിനു ശേഷം നബി(സ)യോ സ്വഹാബികളോ ഉദ്ദിഷ്‌ട കാര്യങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിച്ചിരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു കാണാത്തതിനാല്‍ ഇത്‌ അവസാനത്തെ അത്തഹിയ്യാത്തിന്‌ ശേഷമായിരിക്കാനാണ്‌ കൂടുതല്‍ സാധ്യതയുള്ളത്‌.
ഭാര്യ സത്യനിഷേധിയായാല്‍ എന്തു ചെയ്യും?
ഭര്‍ത്താവ്‌ മുസ്‌ലിമാവുകയും ഭാര്യ ഹിന്ദുവായിത്തന്നെ തുടരുകയും ചെയ്യുന്നുവെങ്കില്‍ മുസ്‌ലിമായ ഭര്‍ത്താവിന്‌ ഭാര്യയുമായി ഒത്തുപോകാനാവുമോ?
കെ എം മുനീര്‍ കൊച്ചി
ഹിന്ദുവായ ഭാര്യയോടൊപ്പം സത്യവിശ്വാസിയായ ഭര്‍ത്താവ്‌ ദാമ്പത്യബന്ധം തുടരാന്‍ പാടില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 60:10 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``അവിശ്വാസിനികളുമായുള്ള ബന്ധങ്ങളില്‍ നിങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടിരിക്കരുത്‌'' എന്നാണ്‌ ഈ സൂക്തത്തില്‍ ഈ വിഷയകമായി പറഞ്ഞിട്ടുള്ളത്‌. ഭര്‍ത്താവ്‌ മുസ്‌ലിമാകുന്നതോടെ സഹജീവിതം അവസാനിപ്പിക്കണം. എന്നാല്‍ ഇദ്ദ കാലത്തിനുള്ളില്‍ അവള്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ ഒരു പുതിയ നിക്കാഹ്‌ കൂടാതെ അവര്‍ക്ക്‌ ബന്ധം പുനസ്ഥാപിക്കാവുന്നതാണെന്ന്‌ ഹദീസുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ഒഴിവുസമയ ചോദ്യം കുട്ടികള്‍ക്ക്‌ ബാധകമോ?
ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ കുട്ടികളായ ഞങ്ങള്‍ക്ക്‌ ഒഴിവുകാലമാണ്‌. ഞങ്ങളെ ഇപ്പോള്‍ പല ഭാഗത്തുനിന്നും ഒഴിവുസമയത്തെക്കുറിച്ച്‌ അല്ലാഹു ചോദിക്കുമെന്ന്‌ പറഞ്ഞ്‌ പലരും ഭയപ്പെടുത്തുന്നു. ഇത്‌ കുട്ടികള്‍ക്ക്‌ ബാധകമാകുമോ?
ഹിബ റഹ്‌മ തിരൂര്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അവരുടെ തെറ്റുകളുടെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. എന്നാല്‍ കുട്ടികളെ ഉത്തരവാദിത്തബോധവും സ്വഭാവശുദ്ധിയും ഉള്ളവരായി വളര്‍ത്തേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. കളിയും വിനോദവും കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക്‌ ഒരു പരിധിവരെ ആവശ്യമാണ്‌. എന്നാല്‍ ജീവിതം മുഴുവന്‍ കളിക്കാനുള്ളതാണ്‌ എന്ന ധാരണയോടെ ഒരു കുട്ടി വളര്‍ന്നാല്‍ അത്‌ അവന്നും അവന്റെ മാതാപിതാക്കള്‍ക്കും ഒരു ദുരന്തമായിത്തീരും. അതിനാല്‍ സമയം ഏറ്റവും ന്യായമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികളെ രക്ഷിതാക്കള്‍ ശീലിപ്പിക്കേണ്ടതുണ്ട്‌. അതിന്റെ ആവശ്യകതയും പ്രയോജനവും അവര്‍ കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.
ആദമിന്റെ ജനനം ഭൂമിയില്‍!
ആദം ജനിച്ചത്‌ സ്വര്‍ഗത്തിലല്ലെന്നും സ്വര്‍ഗസമാനമായ ഇറാഖിലെ ഏതോ പ്രദേശത്താണെന്നും ഈയിടെ ഒരു മാസികയില്‍ വായിക്കാനിടയായി. ഇതിന്‌ ഖുര്‍ആനില്‍ നിന്നുള്ള ആയത്തുകള്‍ തെളിവായി ഉദ്ധരിക്കുന്നുണ്ട്‌. ഈ വ്യാഖ്യാനം ഖുര്‍ആനോട്‌ എത്രത്തോളം പൊരുത്തപ്പെടും?
എ പി അബ്‌ദുല്ല കെ എസ്‌ എ
ആദം(അ) ഏതെങ്കിലും പിതാവിന്റെയോ മാതാവിന്റെയോ മകനായി ജനിച്ചുവെന്നല്ല, അല്ലാഹു അദ്ദേഹത്തെ മണ്ണില്‍ നിന്ന്‌ നേരിട്ട്‌ സൃഷ്‌ടിച്ചുവെന്നാണ്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്‌. ``അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍ നിന്ന്‌ അവന്‍ സൃഷ്‌ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു'' (വി.ഖു 3:59). മണ്ണില്‍ നിന്ന്‌ ആദം സൃഷ്‌ടിക്കപ്പെട്ടത്‌ എവിടെ വെച്ചാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആദമിനെയും ഇണയെയും ആദ്യമായി അല്ലാഹു താമസിപ്പിച്ചത്‌ അല്‍ജന്നയിലാണെന്ന്‌ ഖുര്‍ആനില്‍ (2:35) പറഞ്ഞിട്ടുണ്ട്‌. അല്‍ജന്നഃ എന്ന പദത്തിന്‌ സ്വര്‍ഗമെന്നാണ്‌ അധിക വ്യാഖ്യാതാക്കളും അര്‍ഥം കല്‌പിച്ചിട്ടുള്ളത്‌. `ആ തോട്ടം' എന്നാണ്‌ ചിലര്‍ അര്‍ഥം കല്‌പിച്ചിട്ടുള്ളത്‌. അവരുടെ അഭിപ്രായത്തില്‍ ആ തോട്ടം ഭൂമിയില്‍ എവിടെയോ ആണ്‌. ബൈബിളില്‍ ഏദന്‍ തോട്ടം എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌.
ആദമി(അ)നോടും ഇണയായ ഹവ്വാ(റ)യോടും അല്‍ജന്നയില്‍ നിന്ന്‌ ഇറങ്ങിപ്പോകാന്‍ അല്ലാഹു കല്‌പിച്ചുവെന്ന്‌ 2:38 സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട്‌. അല്‍ജന്ന എന്നത്‌ ആകാശത്ത്‌ അഥവാ ഉപരിലോകത്തുള്ള സ്വര്‍ഗമാണെന്നതിന്‌ ഇതൊരു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. അവരെ താമസിപ്പിച്ചത്‌ ഭൂമിയിലെത്തന്നെ ഉയര്‍ന്ന പ്രദേശത്തുള്ള തോട്ടത്തിലായിരുന്നെങ്കിലും `നിങ്ങള്‍ അവിടെ നിന്ന്‌ ഇറങ്ങിപ്പോകണം' എന്ന്‌ കല്‌പിക്കാവുന്നതാണ്‌. ആദിമാതാപിതാക്കളെ താമസിപ്പിച്ച അല്‍ജന്ന ഇറാഖിലായിരുന്നുവെന്നതിന്‌ ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ യാതൊരു തെളിവുമില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: