ഉണരുവാന്‍ നേരമായി -റഹ്‌മാന്‍ ഖാന്‍

  • Posted by Sanveer Ittoli
  • at 10:02 AM -
  • 0 comments
ഉണരുവാന്‍ നേരമായി -റഹ്‌മാന്‍ ഖാന്‍

ഇന്ത്യാരാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ സമുദായ സമുദ്ധാരണത്തെപ്പറ്റി ചിന്തിക്കുന്ന ഒരു വേദിയൊരുക്കിയതില്‍ ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. നവോത്ഥാനത്തിലൂടെയല്ലാതെ ഒരു സമൂഹവും പുരോഗതി പ്രാപിച്ചിട്ടില്ല. നവോത്ഥാനമെന്നത്‌ ജീവിതത്തിനപ്പുറമുള്ള വേറൊരു സംഗതിയല്ല. ആയതിനാല്‍ നാം സ്വയം മാറ്റത്തിന്‌ വിധേയമാവണം. സമുദായം നവോത്ഥാനം തേടുന്നു. നമ്മുടെ പിന്നാക്കാവസ്ഥ വിദ്യാഭ്യാസത്തിലൂടെ ദൂരീകരിക്കാന്‍ ശ്രമിക്കണം.നാം ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യയെപ്പോലെ വൈജാത്യം നിറഞ്ഞ ഒരു രാജ്യം ലോകത്ത്‌ വെറെയില്ല; ഇന്ത്യയോളം ശക്തമായ ഒരു രാജ്യവുമില്ല. നാനാത്വത്തിലെ ഏകത്വമാണ്‌ നമ്മുടെ ശക്തി. ഇരുപതിലേറെ ഭാഷകള്‍. നിരവധി മതങ്ങള്‍. ഒരുപാട്‌ ജാതികള്‍. അതെ, വൈവിധ്യങ്ങളിലെ ഏകതാനത. അതോടൊപ്പം മതനിരപേക്ഷ ജനാധിപത്യമാണ്‌ ഇന്ത്യ അവലംബിച്ച നയം. പൗരന്‌ ഏതു മതവും സ്വീകരിക്കാം, പ്രയോഗിക്കാം, പ്രചരിപ്പിക്കാം. ഇത്‌ ഭരണഘടനാപരമായ അവകാശമാണ്‌.
സഹോദരങ്ങളേ, നമ്മുടെ മതേതര ജനാധിപത്യ സംവിധാനത്തില്‍ നാം അഭിമാനം കൊള്ളുന്നു. നമ്മുടെ ജനാധിപത്യത്തിന്‌ കേവലം അറുപത്തിയഞ്ചു വയസ്സു മാത്രമേ ആയുള്ളൂ. എങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ സങ്കല്‌പിക്കാനാവാത്ത നേട്ടങ്ങള്‍ നാം കൈവരിച്ചിട്ടുണ്ട്‌. നമുക്ക്‌ നമ്മുടെ ശക്തി അറിയില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നാളുകളില്‍ നാം ആഹാരത്തിനു വേണ്ടി അമേരിക്കയുടെയും മറ്റും മുന്‍പില്‍ കൈനീട്ടുകയായിരുന്നു. ഇന്ന്‌ നാം ഭക്ഷ്യസ്വയംപര്യാപ്‌തത നേടിയിരിക്കുന്നു. ഇതൊരു നേട്ടമല്ലേ? ലോകത്തിന്റെ വിജ്ഞാന സ്രോതസ്സായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇന്ത്യ.
ഇങ്ങനെയൊക്കെയാണെങ്കിലും നിരവധി പോരായ്‌മകള്‍ സ്വാഭാവികം. ഈ ഇന്ത്യാ മഹാരാജ്യത്തുള്ള മുസ്‌ലിം ജനതതിക്കെന്തുപറ്റി? സമൂഹ ജീവിതത്തിലെ `കൊള്ളക്കൊടുക്കലി'ല്‍ നാം വേണ്ടത്ര പങ്കാളികളായോ? നമ്മുടെ പക്കല്‍ വിശുദ്ധ ഖുര്‍ആന്‍ ഉണ്ട്‌. അത്‌ നമുക്ക്‌ മാത്രമുള്ളതല്ലല്ലോ. ലോകത്തിനു മുഴുവനുള്ളതാണ്‌. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്റെ വഴികാട്ടി എന്ന നിലയില്‍ നാം പ്രചരിപ്പിച്ചിട്ടുണ്ടോ? മുഹമ്മദ്‌ നബി ആ സമൂഹത്തില്‍ ചെയ്‌ത കാര്യങ്ങള്‍ നാം ഇവിടെ ചെയ്യുന്നുണ്ടോ? വിദ്യാഭ്യാസപരമായി നാം ഏറെ പിന്നിലായി. എന്തുകൊണ്ട്‌? ആരാണുത്തരവാദി? നാമല്ലാതെ മറ്റാരുമല്ല. നാം മതപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നു. വൈകാരികതയില്‍ പരസ്‌പരം പോരടിക്കുന്നു. ഇതുമാറ്റി സ്വത്വത്തെ തിരിച്ചറിയണം.
സഹോദരങ്ങളേ, ഉണരുവാന്‍ സമയമായിരിക്കുന്നു. സമുദായത്തെ വിദ്യയഭ്യസിപ്പിക്കുക. പ്രസിദ്ധമായ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ഗവണ്‍മെന്റിനു സമര്‍പ്പിച്ചതാണെങ്കിലും അത്‌ മുസ്‌ലിംകള്‍ക്കു നേരെ തിരിച്ചുവെച്ച കണ്ണാടിയാകുന്നു. നമുക്ക്‌ നമ്മെ നോക്കിക്കാണാന്‍, നാം എത്ര മോശമായ സ്ഥിതിയിലാണെന്ന്‌ തിരിച്ചറിയാന്‍. സ്വതന്ത്ര ഇന്ത്യയില്‍ ഇരുനൂറ്‌ സര്‍വകലാശാലകളേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്‌ 630 ആയിരിക്കുന്നു. പാശ്ചാത്യര്‍ ഇവിടെവന്നു വിദ്യനേടുന്ന അവസ്ഥയിലേക്ക്‌ ഇന്ത്യ കുതിക്കുന്നു. അതാണ്‌ നമ്മുടെ ലക്ഷ്യം. നാം നിഷേധാത്മകമായി ചിന്തിക്കരുത്‌.
നിങ്ങള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ്‌ മുഹമ്മദലിയെ നോക്കൂ (അദ്ദേഹം വേദിയിലുണ്ട്‌). നമുക്കദ്ദേഹത്തെപ്പറ്റി അഭിമാനമുണ്ട്‌. സ്വയപ്രയത്‌നത്താല്‍ ഉന്നത സ്ഥാനത്തെത്തിയ വ്യക്തിത്വമാണദ്ദേഹം. പത്തുവര്‍ഷം മുന്‍പ്‌ മേഘാലയയില്‍ ഒരു ചെറുപ്പക്കാരന്‍ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങി. ചെറിയ ആ സംരംഭം ഇന്ന്‌ പത്ത്‌ ഏക്രയില്‍ പരന്നുകിടക്കുന്ന ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയായിത്തീര്‍ന്നു. മലയാളിയായ ഡോ. ഇ കെ അബ്‌ദുല്‍ അസീസ്‌ (അലീഗഡ്‌ സര്‍വകലാശാല മുന്‍ വി സി) അതിന്റെ വൈസ്‌ ചാന്‍സലറായി നിയോഗിക്കപ്പെട്ടിരിക്കയാണ്‌. എല്ലാവരും ഒന്നിച്ച്‌ സഹകരിച്ചാല്‍ വിജയം സുനിശ്ചിതം. സര്‍ക്കാര്‍ എല്ലാവര്‍ക്കും കൂടിയുള്ളതാണ്‌. നമ്മുടെ ഉന്നമനത്തിന്‌ നാമാണ്‌ മുന്‍കൈ എടുക്കേണ്ടത്‌. നമ്മുടെ പക്കല്‍ നിന്നുണ്ടാകേണ്ട ഇനീഷ്യേറ്റീവിന്റെ കുറവാണ്‌ നമ്മെ പിന്നിലാക്കുന്നത്‌. ഇതേക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണം. ഒരു മന്ത്രി എന്ന നിലയില്‍ നിങ്ങള്‍ക്ക്‌ എന്തെങ്കിലും കൊണ്ടുവന്ന്‌ തരാന്‍ എനിക്കാവില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‌കാനാവും.
സമുദായ ശാക്തീകരണത്തിനായി നാം ഉദ്ദേശിക്കുന്ന ആവശ്യങ്ങളുടെ മുന്‍ഗണനാക്രമം തയ്യാറാക്കണം. ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റിന്റെ സമ്മേളനസന്ദേശം ശരിയായ ദിശാബോധം നല്‌കുന്നു. അതായത്‌ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം. നമ്മെ ഹിമാലയത്തിലേക്ക്‌ കൈപിടിച്ചു കയറ്റാന്‍ ആരും വരില്ല. നാം ഹിമാലയത്തിലേക്ക്‌ പോകാന്‍ തയ്യാറാകണം. ഈ കാല്‍വെപ്പിന്‌ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. പത്തു വര്‍ഷത്തേക്ക്‌ ഇനി മറ്റൊരു അജണ്ടയും ഉണ്ടാവരുത്‌. 
വിദ്യഭ്യാസം മാത്രം. മുന്നോട്ടു നീങ്ങുക; വിജയം തീര്‍ച്ച. നമുക്ക്‌ എന്താണോ കിട്ടാന്‍ അര്‍ഹതയുള്ളത്‌ അത്‌ നമുക്ക്‌ കിട്ടണം. ഉത്തരേന്ത്യയിലെ മദ്‌റസകളും കേരളത്തിലെ വിദ്യാഭ്യാസ രീതിയും പഠനവിധേയമാക്കുക. വിദ്യാഭ്യാസത്തില്‍ മത്സരിക്കുക. കേരളത്തിലുള്ളത്ര സുരക്ഷിതത്വം മുസ്‌ലിംകള്‍ക്ക്‌ ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. അതിന്റെ കാരണം നിങ്ങള്‍ ഉള്‍ക്കൊള്ളുക. ഭാവുകങ്ങള്‍ നേരുന്നു.
(കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി റഹ്‌മാന്‍ ഖാന്‍, ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റ്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം) 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: