സമുദായ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ
- റിപ്പോര്‍ട്ട് -
സ്റ്റാഫ് പ്രതിനിധി
എട്ടു നൂറ്റാണ്ടിലേറെയായി ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം കയ്യാളിയത് മുസ്‌ലിം സുല്‍ത്താന്മാരായിരുന്നുവെങ്കിലും അവരുടെ പിന്‍മുറക്കാരായ മുസ്‌ലിം സമുദായം ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ പിന്നാക്കത്തിന്റെ പിന്നണിയിലേക്ക് തള്ളപ്പെട്ട ദയനീയാവസ്ഥ ഇന്ന് എല്ലാവരും ഉറക്കെപ്പറയുന്നു. ഏറ്റവും ഒടുവിലായി, ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ച സച്ചാര്‍ കമ്മീഷന്‍ ഈ വസ്‌തുത അക്കമിട്ടു തെളിവുസഹിതം ലോകത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍-രാജ്യ തലസ്ഥാനത്തുപോലും-ദലിത പിന്നാക്ക വിഭാഗങ്ങളെക്കാള്‍ പിന്നിലാണെന്ന് കമ്മീഷന്‍ കണ്ടെത്തുന്നു. ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ രാജ്യപുരോഗതി സമ്പൂര്‍ണമാകൂ. ഈ തിരിച്ചറിവിന്റെ ഭാഗമായി പലവിധ പദ്ധതികളും മുസ്‌ലിംകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു. എന്നാല്‍ അതുപോലും ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത വിധം വിദ്യാവിഹീനരാണ് മുസ്‌ലിംകള്‍ എന്നത് അതിശയോക്തിയല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ലാപ്‌സായിപ്പോകുന്നു. ഇതാണ് സമുദായത്തിന്റെ ദുരവസ്ഥയുടെ ഒരു വശം.
ലോകത്തെ ഏറ്റവും ഉന്നതമായ ഒരു ദര്‍ശനത്തിന്റെ ഉടമകളായ മുസ്‌ലിംകള്‍ അന്ധവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങളായ ശവകുടീരങ്ങളുടെ (ജാറം/മസാര്‍) തടവറയില്‍ കിടന്നുഴലുകയാണ്. വിശുദ്ധ ഖുര്‍ആനോ നബിചര്യയോ കേട്ടുകേള്‍വി പോലുമില്ലാത്ത ഈ പാവങ്ങള്‍ കേവലം ചില ബാഹ്യചിഹ്നങ്ങളില്‍ നിര്‍വൃതിയടയുക മൂലം ഇഹവും പരവും നഷ്‌ടപ്പെടുന്ന അവസ്ഥയിലാണുള്ളത്. ഒറ്റപ്പെട്ടതെങ്കിലും പ്രശസ്‌തങ്ങളായിരുന്ന ദീനി വിജ്ഞാനസ്ഥാപനങ്ങള്‍ ഇടുങ്ങിയ മദ്‌ഹബീ ചിന്താഗതിക്കപ്പുറം ചിന്തിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയിലുമാണ്. ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ ദിശാബോധം നല്‍കപ്പെടാതെ നേതൃദാരിദ്ര്യവും വിദ്യാവിഹീനതയും ഒന്നിച്ചനുഭവിക്കുന്ന ദയനീയചിത്രം അതിശയോക്തിപരമല്ല. ഇതാണ് പിന്നാക്കത്തിന്റെ മറുവശം.
ഈയൊരു പശ്ചാത്തലത്തില്‍ മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കാനാവശ്യമായ ഒരു കാഴ്‌ചപ്പാടെങ്കിലും സൃഷ്‌ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഓള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മുവ്‌മെന്റ്, രാഷ്‌ട്ര തലസ്ഥാനത്ത് നടത്തിയ ദേശീയ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയമായിത്തീര്‍ന്നിരിക്കുകയാണ്. `സമുദായത്തെ ശാക്തീകരിക്കുക; വിദ്യാഭ്യാസത്തിലൂടെ' എന്ന പ്രമേയവുമായി 2013 ഏപ്രില്‍ 8,9 തിയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു പുറമെ ജമ്മുകശ്‌മീര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ഫിക്കി ഓഡിറ്റോറിയം എന്നീ വേദികളില്‍ ഏഴ് സെഷനുകളിലായി നടന്ന ദ്വിദിന സമ്മേളനത്തില്‍ അറിയപ്പെട്ട വിദ്യാഭ്യാസ വിചക്ഷണരും വിദ്യാഭ്യാസ പ്രവര്‍ത്തകരും മതപണ്ഡിതന്മാരും ന്യൂനപക്ഷ ക്ഷേമതത്‌പരരുമായ നിരവധി വ്യക്തിത്വങ്ങള്‍ അതിഥികളായി എത്തിച്ചേരുകയും സമുദായോദ്ധാരണത്തിനുള്ള ഈ കാല്‍വെപ്പില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുകയും ഈ കൂട്ടായ്‌മയില്‍ പങ്കുചേരാമെന്ന് വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.
കേന്ദ്ര ന്യൂനപക്ഷവകുപ്പു മന്ത്രി റഹ്‌മാന്‍ഖാന്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ ഡോ. സഫര്‍ മഹ്‌മൂദ് (ചെയര്‍മാന്‍, സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ), ഡോ. ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ്, മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി), അമീനുദ്ദീന്‍ ഫൈസി (ചെയര്‍മാന്‍, അല്‍ഫലാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ്, ബംഗാള്‍), ജസ്റ്റിസ് എം എസ് എം സിദ്ദീഖി (ചെയര്‍മാന്‍, നാഷണല്‍ കമ്മിഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്), വജാഹത്ത് ഹബീബുല്ല (ചെയര്‍മാന്‍, നാഷണല്‍ മൈനോരിറ്റി കമ്മീഷന്‍), ഗള്‍ഫാര്‍ മുഹമ്മദലി, മൗലാനാ മുസ്‌തഫ ഖാന്‍ നദ്‌വി (ലക്‌നൗ), ഡോ. ഹമീദ് നസീം റഫിയാബാദി (കശ്‌മീര്‍), അഗസ്റ്റിന്‍ വിലായത്ത് (ഡല്‍ഹി), പി വി അബ്‌ദുല്‍ഖാലിഖ് (ഡല്‍ഹി), മൗലാനാ അബ്‌ദുല്‍വഹാബ് ഖില്‍ജി (ഡല്‍ഹി), ഡോ. ഹുസൈന്‍ മടവൂര്‍ (ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മുവ്‌മെന്റ് ജനറല്‍ സെക്രട്ടറി), ഡോ. ഇ കെ അഹ്‌മദ് കുട്ടി (പ്രസിഡന്റ്, കെ എന്‍ എം), സി പി ഉമര്‍ സുല്ലമി (ജന.സെക്രട്ടറി കെ എന്‍ എം), ഡോ. മുസ്‌തഫ ഫാറൂഖി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുതലായവര്‍ വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി മുതലായ സര്‍വകലാശാലകളില്‍ പഠിക്കുന്ന റിസര്‍ച്ച് സ്‌കോളേഴ്‌സും സിവില്‍ സര്‍വീസ് വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്ത വിദ്യാര്‍ഥി സംഗമം (പ്രഥമ സെഷന്‍) വളരെ ശ്രദ്ധേയമായിരുന്നു. കണ്ണീരും പുഞ്ചിരിയും പങ്കിട്ട വിദ്യാര്‍ഥി സംഗമത്തിലെ ഇന്റര്‍ ആക്‌ഷന്‍ പരസ്‌പരം അറിയാനും സമ്മേളനത്തിന്റെ സന്ദേശം കൈമാറാനും ഇടയാക്കി. ഉന്നത കലാലയങ്ങളില്‍ എത്തിപ്പെടാനുള്ള അവസരങ്ങളും ജോലി സാധ്യതകളുടെ അപര്യാപ്‌തതകളുമൊക്കെയാണ് വിദ്യാര്‍ഥി സംഗമത്തിലെ ചര്‍ച്ചകളില്‍ വന്നതെങ്കില്‍, പ്രൈമറി തലത്തില്‍പോലും പഠിക്കാനവസരം ലഭിക്കാത്ത മുസ്‌ലിം ജനകോടികളെ എങ്ങനെ വഴികാണിക്കണമെന്നതായിരുന്നു `സമുദായ പുരോഗതി' എന്ന ശീര്‍ഷകത്തില്‍ നടത്തിയ സെമിനാറിലെ (രണ്ടാം സെഷന്‍) ചര്‍ച്ചാ വിഷയം.
മുസ്‌ലിം സമുദായത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നിലുള്ള ഒരു വസ്‌തുത, ഈ രംഗത്ത് കേരള മുസ്‌ലിംകള്‍ കൈവരിച്ച നേട്ടമായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ വിദ്യാഭ്യാസ പുരോഗതിക്കായി കേരളത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്തു ചെയ്‌തു എന്ന് വിശദീകരിച്ച് ആ മോഡല്‍ അഖിലേന്ത്യാ തലത്തില്‍ പരീക്ഷിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി, എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ സംസാരിച്ചത് ഏറെ ശ്രദ്ധേയമായി. സമുദായത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാഭ്യാസപുരോഗതിയില്‍ സമുദായ സംഘടനകള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള സ്വാധീനവും ഡോ. ഫസല്‍ഗഫൂര്‍ സോദാഹരണം വിശദീകരിച്ചു. മണ്ഡല്‍, സച്ചാര്‍, മിശ്ര കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തിക്കൊണ്ട് സര്‍ക്കാര്‍ നിയമങ്ങളിലെ പോരായ്‌മകളും ഉള്ള നിയമത്തില്‍ നിന്നുകൊണ്ട് തങ്ങള്‍ക്കുള്ള അവകാശത്തെപ്പറ്റി ബോധമില്ലാത്ത സമൂഹത്തിന്റെ അവസ്ഥകളും വിശദീകരിച്ചുകൊണ്ട് ഡോ. സഫര്‍ മഹ്‌മൂദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥിതികളുടെ ഒരു നഖചിത്രം സെമിനാറില്‍ അവതരിപ്പിച്ചു. സെമിനാര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെ സംഗ്രഹിക്കാം.
മുസ്‌ലിം സമുദായം പുരോഗതി നേടണം. സമുദായത്തിന് വിദ്യാഭ്യാസം നല്‍കപ്പെടണം. ഇക്കാര്യത്തില്‍ ഉലമാക്കള്‍ക്കും ഖത്വീബുമാര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. ഉലമാക്കള്‍ക്ക് കൂടി ദിശാബോധം നല്‍കപ്പെടേണ്ടതുണ്ട്. കേവല വിദ്യാഭ്യാസമല്ല; വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഊന്നിയ വിദ്യാഭ്യാസമാണ് സമുദായോന്നമനത്തിന്റെ ആണിക്കല്ലാകേണ്ടത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു അവസ്ഥയില്‍ നിന്ന് കേരള മുസ്‌ലിംകള്‍ വേറിട്ടുനില്‌ക്കാനും പുരോഗതിപ്പെടാനുമുള്ള കാരണങ്ങള്‍ കണ്ടെത്തി പരീക്ഷിക്കാന്‍ ശ്രമിക്കാവുന്നതാണ്. ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ സുചിന്തിതമായി ആവിഷ്‌കരിക്കണം.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ഫിക്കി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി റഹ്‌മാന്‍ഖാന്‍ എടുത്തുപറഞ്ഞത് സമുദായത്തിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടി സമുദായത്തിനകത്തുനിന്നുതന്നെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകണമെന്നും അതിന് ഈ സമ്മേളനം തുടക്കവും പ്രചോദനവും ആയിത്തീരട്ടെ എന്നുമാണ്. സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നമനത്തിലേക്കെത്തിക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ തുടക്കംകുറിച്ചുകൊണ്ട് ആള്‍ ഇന്ത്യ ഇസ്വ്‌ലാഹീ മുവ്‌മെന്റ് മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.
``ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയും സനാഉല്ല അമൃതസരിയും പോലുള്ള നവോത്ഥാന നായകര്‍ അന്ന് ഈ സമൂഹത്തോട് പറഞ്ഞത് ഖുര്‍ആനിലേക്ക് മടങ്ങുക എന്നതായിരുന്നു. നാം ശ്രമിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിം സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. അതിനുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യണം. മദ്‌റസകളിലൂടെ പോലും ആധുനിക വിദ്യാഭ്യാസരംഗത്തേക്ക് സമുദായത്തെ കൊണ്ടുവരണം. ഇസ്‌ലാമിന്റെ സമാധാനസന്ദേശം പ്രചരിപ്പിക്കണം. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണം. പൊതുവിദ്യാഭ്യാസം മൂല്യാധിഷ്‌ഠിതമാക്കിത്തീര്‍ക്കണം'' -അദ്ദേഹം വിശദീകരിച്ചു.
മതനിരപേക്ഷ ജനാധിപത്യസംവിധാനത്തോടെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ ഏതൊരു വിഭാഗത്തിനും പുരോഗതിയിലേക്കെത്താനാവൂ എന്നതായിരുന്നു സമ്മേളനത്തിന്റെ മറ്റൊരു സന്ദേശം. ബഹുസ്വര സമൂഹത്തില്‍ സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ കൊടുക്കല്‍ വാങ്ങല്‍ സമീപനത്തിലൂടെ മാത്രമേ ഇസ്‌ലാമിന്റെ മഹിതസന്ദേശങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാനാവൂ. വേറിട്ടുനില്‍ക്കല്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനേ ഉതകൂ. ഈ സമീപനം പ്രായോഗികമായി പുലര്‍ത്തിവരുന്ന കേരള സമൂഹത്തിന്റെ മാതൃക സമ്മേളനം എടുത്തുകാട്ടി. ഈ വസ്‌തുതകളിലേക്ക് വെളിച്ചം വീശുന്ന മതാന്തരസംവേദന സെഷന്‍ ഏറെ ശ്രദ്ധേയമായി.
കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒന്‍പത് ദശാബ്‌ദങ്ങളായി കേരളത്തില്‍ നടന്നുവരുന്ന നവോത്ഥാന സംരംഭങ്ങളിലൂടെ കേരള മുസ്‌ലിം സമൂഹം കൈവരിച്ച പുരോഗതിയാണ് ഈ സമ്മേളന സംഘാടനത്തിന് പ്രചോദനം. ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പതിതാവസ്ഥയും കേരളത്തിലെ വ്യതിരിക്തതകളും സമ്മേളനത്തിന്റെ ചിന്താവിഷയമായിരുന്നു. ഇവിടെ നടന്ന നവോത്ഥാനത്തിന്റെ ചാലകങ്ങള്‍ എന്തായിരുന്നുവെന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. അത് ഇവയായിരുന്നു:
ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങി അന്ധവിശ്വാസങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക. മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടാന്‍ അവസരം സൃഷ്‌ടിക്കുക. ബാഹ്യചിഹ്‌നങ്ങള്‍ക്കപ്പുറം ആഴത്തില്‍ ഇസ്‌ലാമിന്റെ ആദര്‍ശം ഉള്‍ക്കൊള്ളുക. മതനിരപേക്ഷതയും ജനാധിപത്യവും ഇസ്‌ലാമിന് എതിരല്ലാത്തതിനാല്‍ അവ ഉള്‍ക്കൊണ്ട് രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവുക. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്കനുവദിച്ച അവകാശങ്ങളെപ്പറ്റി ബോധമുണ്ടാക്കുക. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടു നില്‌ക്കുന്നതിനുപകരം സ്വത്വം നിലനിര്‍ത്തി ഒന്നിച്ചുചേരുക. മദ്‌റസകളും മറ്റ് ഉന്നത മതപാഠശാലകളും ഭൗതിക വിജ്ഞാന സമ്പാദനത്തിനുകൂടി മാര്‍ഗമാരായുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുക. ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തിച്ചേരാന്‍ പ്രതിഭകള്‍ക്ക് പ്രോത്സാഹനവും സഹായവും നല്‍കുക. രാഷ്‌ട്രീയരംഗത്ത് തങ്ങളുടേതായ ഭാഗധേയം നിര്‍ണയിക്കാനും അവകാശങ്ങള്‍ നേടാനും ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രാദേശിക കൂട്ടായ്‌മകളും എന്‍ ജി ഒകളും രൂപീകരിക്കുക. ഖത്വീബുമാരും മൗലാനമാരും നിരന്തരബോധവത്‌കരണം നടത്തുക. നിയമനിര്‍മാണത്തിലും ഭരണനിര്‍വഹണത്തിലും നീതിന്യായ രംഗത്തും നിയമാനുസൃതം എത്തിച്ചേരുക. ഈ ആശയങ്ങള്‍ ഉത്തരേന്ത്യന്‍ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുകയും തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ ഈ സന്ദേശം എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുകയും ചെയ്‌തു എന്നതാണ് സമ്മേളനത്തിന്റെ വിജയം.
0 comments: