ഉത്തരേന്ത്യ വിളിക്കുന്നു വെളിച്ചം പകരാന്‍ പുറപ്പെടുക നമ്മള്‍

  • Posted by Sanveer Ittoli
  • at 8:14 PM -
  • 0 comments
ഉത്തരേന്ത്യ വിളിക്കുന്നു വെളിച്ചം പകരാന്‍ പുറപ്പെടുക നമ്മള്‍

ഡോ ഹുസൈന്‍ മടവൂര്‍/ മുഹ്‌സിന്‍ കോട്ടക്കല്‍

കേരള മുസ്‌ലിം ജനതയുടെ മതപരവും സാംസ്‌കാരികവുമായ പരിസരങ്ങളില്‍ നിലനിന്നിരുന്ന സകല അഴുക്കുകളും കഴുകിത്തുടച്ച പ്രസ്ഥാനമാണ്‌ കേരളത്തിലെ മുജാഹിദുകള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം ഇസ്‌ലാമിന്റെ വെളിച്ചവും നവോത്ഥാനത്തിന്റെ ഊര്‍ജവും പകര്‍ന്ന പ്രസ്ഥാനമാണിത്‌. കടകോലിട്ടിളക്കിയാലുടന്‍ ഉയര്‍ന്നുവരുന്ന അമൃതകുംഭമല്ല നവോത്ഥാനമെന്ന തിരിച്ചറിവില്‍ നിന്ന്‌ ആത്മവിശ്വാസമുള്‍ക്കൊണ്ടുതന്നെയാണ്‌ അഖിലേന്ത്യാ തലത്തില്‍ സംഘടിത മുന്നേറ്റത്തിനുള്ള ശ്രമം കേരളത്തിലെ മുജാഹിദുകള്‍ തുടങ്ങിവെച്ചത്‌. അതിന്റെ വളര്‍ച്ചയും ഭാവിയും രേഖപ്പെടുത്താന്‍ ഏപ്രില്‍ 8,9 തിയതികളില്‍ ഇന്ത്യയിലെ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ സമ്മേളിക്കുകയാണ്‌.

ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനത്തെക്കുറിച്ചും ഇന്ത്യയിലെ ഇസ്‌ലാഹീ കൂട്ടായ്‌മകളുടെ ചരിത്രവും സാധ്യതയും ശബാബുമായി പങ്കുവെക്കുന്നു.

ഇന്ത്യയില്‍ മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ വളര്‍ച്ചയെക്കുറിച്ച്‌?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ഇസ്‌ലാഹീ ചലനങ്ങള്‍ സജീവമാകുന്നത്‌. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായുള്ള ബോധവത്‌കരണം, മനുഷ്യസ്‌നേഹം പ്രചരിപ്പിക്കുക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഒന്നിച്ചുവരുന്നതാണ്‌ ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ കാതല്‍. ഇന്ത്യയിലെ പൊതുസാഹചര്യങ്ങളില്‍ നിന്ന്‌ ഏറെ വേറിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ടുതന്നെ കേരളത്തിലെയും ഉത്തരേന്ത്യയിലെയും ഇസ്‌ലാഹീ ചലനങ്ങള്‍ രണ്ടായി തന്നെയാണ്‌ വികസിച്ചത്‌.

ഉത്തരേന്ത്യയില്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഇസ്‌ലാമിക പ്രബോധനം ശക്തവും സുതാര്യവുമായി വളര്‍ത്തിയത്‌ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശാഹ്‌ വലിയുല്ലാഹ്‌ ദഹ്‌ലവിയാണ്‌. അറബി, പേര്‍ഷ്യന്‍ ഭാഷകളിലായി ഇസ്‌ലാമിനെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന അന്‍പതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്‌. പിതാവ്‌ ശാഹ്‌ അബ്‌ദുര്‍റഹീം തുടങ്ങിവെച്ച റഹീമിയ മദ്‌റസ ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിപ്പിച്ചുകൊണ്ടാണ്‌ അദ്ദേഹം പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഏറെ അന്ധവിശ്വാസ അനാചാര പ്രവണതകള്‍ മുറ്റി നില്‍ക്കുകയും മുഗള്‍ ഭരണത്തിന്റെ പതനത്തോടെ സാമൂഹ്യവും രാഷ്‌ട്രീയവുമായി അരക്ഷിതത്വം അനുഭവിക്കുകയും ചെയ്‌തിരുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാഹിന്റെ വെളിച്ചം പകരാന്‍ ശാഹ്‌ വലിയുല്ലാഹ്‌ ദഹ്‌ലവിയുടെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‌ ശേഷം അനേകം ഇസ്‌ലാമിക പണ്ഡിതര്‍ ഇന്ത്യയില്‍ വളര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനിയാണ്‌ സനാഉല്ലാഹ്‌ അമൃതസരി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നതാണ്‌ അഹ്‌ലെ ഹദീസ്‌ പ്രസ്ഥാനം. അഹ്‌ലെ ഹദീസിന്റെ ആശയം ഉള്‍ക്കൊണ്ട ആളുകള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലുമുണ്ട്‌. ചിലയിടങ്ങളില്‍ അതിന്‌ സംഘടിത സംവിധാനങ്ങളുണ്ട്‌. മറ്റു ചിലയിടങ്ങളില്‍ വ്യക്തികളും സ്ഥാപനങ്ങളുമായി അഹ്‌ലെ ഹദീസ്‌ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം നിലനില്‍ക്കുന്നു.

കേരളത്തില്‍ മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ്‌ സംഘടിത രൂപത്തില്‍ ഇസ്‌ലാഹീ ചലനങ്ങള്‍ ഉണ്ടാകുന്നത്‌. എന്നാല്‍ അതിനുമുമ്പ്‌ തന്നെ ചില മതപണ്ഡിതന്മാരും ഒറ്റപ്പെട്ട മഹല്ലുകളും ഇസ്‌ലാഹീ ആദര്‍ശം ഉള്‍ക്കൊണ്ടിരുന്നു. കേരളത്തില്‍ രൂപംകൊണ്ട മുസ്‌ലിം രാഷ്‌ട്രീയ, മത സംഘടനകള്‍ക്കൊക്കെയും പ്രചോദനമായി വര്‍ത്തിച്ചത്‌ ഇസ്‌ലാഹീ ചലനങ്ങളാണ്‌. മുസ്‌ലിംകളുടെ രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക, സാഹിത്യപ്രവര്‍ത്തനം എന്നിവയിലൊക്കെ ഇസ്‌ലാഹീചിന്ത വളരെ ഉപകാരപ്പെട്ടിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ കെ ജെ യു, കെ എന്‍ എം, ഐ എസ്‌ എം, എം എസ്‌ എം, എം ജി എം തുടങ്ങി മുസ്‌ലിം നവോത്ഥാനത്തിന്‌ ചുക്കാന്‍ പിടിച്ച സംഘടനകളായി ഇസ്‌ലാഹീ ചലനങ്ങള്‍ മാറുകയായിരുന്നു.

ഇന്ത്യയിലെ ഇസ്‌ലാഹീ സംരംഭങ്ങള്‍ വൈദേശികാധിപത്യത്തിന്‌ എതിരായിരുന്നു. അതിശക്തമായി ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുവന്നത്‌ ഇസ്‌ലാഹീ നേതാക്കളാണ്‌. മൗലാനാ അബുല്‍കലാം ആസാദിനെപ്പോലെയുള്ള ആളുകള്‍ ദേശീയ തലത്തിലും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌, വക്കം മൗലവി, കെ എം മൗലവി, ഇ മൊയ്‌തു മൗലവി, കെ എം സീതി സാഹിബ്‌ തുടങ്ങിയവര്‍ കേരളത്തിലും ഇസ്‌ലാഹീ ചലനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരാണ്‌. ഇവരൊക്കെയും തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സ്വാഭാവികമായും ഇവരെ പൊതു മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ അകറ്റാനുള്ള പദ്ധതികള്‍ ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ചു. അങ്ങനെയാണ്‌ ഇസ്‌ലാഹീ നേതാക്കള്‍ വഹാബികളാണെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ എതിരാണെന്നുമുള്ള ധാരണ വളര്‍ന്നതും അതതു കാലത്തെ ഭരണകൂടങ്ങളെ എതിര്‍ക്കുന്നത്‌ മതപരമായി തെറ്റാണെന്ന്‌ സമസ്‌ത ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്‌തത്‌. ഐക്യസംഘത്തോടും കോണ്‍ഗ്രസ്‌ കക്ഷിയോടും ചേരരുതെന്നും അവര്‍ മുസ്‌ലിംകളെ യുദ്ധത്തിനു മുന്നിലേക്ക്‌ കൊണ്ടുപോയി കൊല്ലുകയാണെന്നും ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മുസ്‌ലിം നവോത്ഥാന നായകരുടെ ധിഷണാപരമായ പ്രവര്‍ത്തനം കേരളത്തില്‍ സമഗ്രമായ ഇസ്‌ലാഹ്‌ സാധ്യമാക്കുകയായിരുന്നു.

ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ രൂപീകരിക്കാനുണ്ടായ പശ്ചാത്തലം?

കേരളത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ വളര്‍ച്ച സാധ്യമായത്‌ ഏറെ പുരോഗമനപരവും വ്യവസ്ഥാപിതവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും വെളിച്ചത്തില്‍ നടപ്പിലാക്കിയതിലൂടെയാണ്‌. കേരള മാതൃകയിലുള്ള ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്‌ 2008-ല്‍ വയനാട്‌ നടന്ന ഏഴാമത്‌ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിലാണ്‌. അതനുസരിച്ച്‌ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും -പ്രത്യേകിച്ചും ദുര്‍ബലപ്രദേശങ്ങളായ ബീഹാര്‍, ബംഗാള്‍, അസം, യു പി എന്നിവിടങ്ങളില്‍- സന്ദര്‍ശിച്ച്‌ മുസ്‌ലിംകളുടെ ഭൗതികവും മതപരവുമായ ജീവിതനിലവാരം പഠനവിധേയമാക്കി. ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ, വിശിഷ്യാ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വളര്‍ച്ചയില്‍ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌ ഭൗതികവും ബുദ്ധിപരവുമായ പങ്ക്‌ വഹിക്കാനുണ്ടെന്ന തിരിച്ചറിവ്‌ തന്നെയാണ്‌ ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ എന്ന സംഘടിത സംരംഭത്തിന്‌ വഴിയൊരുക്കിയത്‌. അന്ധവിശ്വാസ അനാചാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബോധവത്‌കരണം, മുസ്‌ലിംകളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍, മതരംഗത്തും ഭൗതികരംഗത്തും പ്രവര്‍ത്തിക്കുന്നവരുടെ സമന്വയം, സെക്യുലര്‍ സമൂഹത്തില്‍ ജീവിക്കാനാവശ്യമായ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയവയാണ്‌ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ലക്ഷ്യമിടുന്നത്‌.

ഉത്തരേന്ത്യയില്‍ അഹ്‌ലെ ഹദീസ്‌ പോലുള്ള സംഘടനകള്‍ നിലനില്‍ക്കെ പുതിയൊരു സംഘടന ആവശ്യമുണ്ടോ?

അഹ്‌ലെ ഹദീസിന്‌ അഖിലേന്ത്യാ തലത്തില്‍ കമ്മിറ്റി ഉണ്ടെങ്കിലും പ്രാദേശികമായി സ്വതന്ത്രരാണവര്‍. ഒരു പ്രസ്ഥാനം എന്നതിലുപരി അഹ്‌ലെ ഹദീസ്‌ ഒരു ആശയമാണ്‌. ഇതില്‍ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവുമായി സഹകരിക്കുന്നവരും അല്ലാത്തവരുമുണ്ട്‌. ഇസ്‌ലാഹീ മൂവ്‌മെന്റ്‌ മറ്റൊരു സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ല. പകരം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉന്നമനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ പരസ്‌പര സഹകരണം സാധ്യമാക്കുകയാണ്‌ ചെയ്യുന്നത്‌.

വിഷയാധിഷ്‌ഠിത സഹകരണമാണ്‌ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ മുന്നോട്ടുവെക്കുന്നത്‌. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ്‌, മില്ലി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുമായും ഭോപ്പാല്‍, നാഗ്‌പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയിടങ്ങളിലെ മുസ്‌ലിം സ്ഥാപനങ്ങളുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. ബഹുജനപ്രസ്ഥാനമെന്നതിലുപരി ആശയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭൗതികസാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരു ട്രസ്റ്റായാണ്‌ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ പ്രവര്‍ത്തിക്കുന്നത്‌.

അഖിലേന്ത്യാ തലത്തില്‍ മുസ്‌ലിം ഉന്നമനം ലക്ഷ്യമിട്ട്‌ കേരളത്തില്‍ മറ്റു സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
ഉണ്ട്‌. ഇസ്‌ലാഹീ മൂവ്‌മെന്റ്‌ രൂപീകരിക്കുന്നതിനു മുമ്പും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്‌. വ്യക്തിപരവും സംഘടിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇസ്‌ലാഹീ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടപ്പില്‍വരുത്താന്‍ സാധിക്കുന്നു എന്നതാണ്‌ പ്രത്യേകത. അതിന്‌ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രവും ആദര്‍ശവും വളരെയധികം സഹായിച്ചിട്ടുണ്ട്‌. സര്‍ സയ്യിദ്‌ അഹ്‌മദ്‌ ഖാന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്‌ കെ എന്‍ എം. ഒളിയജണ്ടകള്‍ ഇല്ലാത്തതും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാഹീ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുന്നു.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്‌ രാഷ്‌ട്രീയ മുഖമില്ലാത്ത പ്രസ്ഥാനങ്ങള്‍ക്ക്‌ നിലനില്‍പുണ്ടോ?

അരാഷ്‌ട്രീയവാദവും നമ്മള്‍ രാഷ്‌ട്രീയവീക്ഷണമുള്ളവരാകലും തമ്മില്‍ വ്യത്യാസമുണ്ട്‌. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌ കൃത്യമായ രാഷ്‌ട്രീയ വീക്ഷണമുണ്ട്‌. അത്‌ ഏതെങ്കിലും രാഷ്‌ട്രീയ ഇസങ്ങളുടെ വാലായി പ്രവര്‍ത്തിക്കുക എന്നതല്ല. അങ്ങനെയുള്ള എല്ലാ മതസംഘടനകളും പരാജയപ്പെടുകയും അതിന്റെ പ്രയാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തിന്റെ പേരില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത്‌ അപ്രായോഗികവും അശാസ്‌ത്രീയവുമാണ്‌. നേരെ മറിച്ച്‌ രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ മൂല്യങ്ങളുണ്ടാകണമെന്ന്‌ പഠിപ്പിക്കുകയാണ്‌ ആവശ്യം. രാഷ്‌ട്രീയപ്രാധാന്യമുള്ള വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും പ്രതികരിക്കുന്നതിനും ഇസ്‌ലാഹീ മൂവ്‌മെന്റ്‌ എല്ലായ്‌പ്പോഴും മുന്‍കയ്യെടുത്തിട്ടുണ്ട്‌.

ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ നടപ്പില്‍ വരുത്തിയ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍?

2007-ല്‍ ദല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ മദ്‌റസാ വിദ്യാഭ്യാസ സമ്മേളനമാണ്‌ ദേശീയ തലത്തില്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ എന്ന ആശയത്തിന്‌ ബലം നല്‍കിയത്‌. അന്നത്തെ മാനവ വിഭവശേഷി വകുപ്പ്‌ മന്ത്രി അര്‍ജുന്‍ സിംഗ്‌ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതാക്കള്‍ പങ്കെടുത്തു. മതപാഠശാലകള്‍ എങ്ങനെ നവീകരിക്കാം, മതപ്രവര്‍ത്തനങ്ങള്‍ എങ്ങനെ ക്രമീകരിക്കാം തുടങ്ങി ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നു. പിന്നീട്‌ ദല്‍ഹിയില്‍ തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം ആളുകളെ വിളിച്ച്‌ ചേര്‍ത്ത്‌ ഇസ്‌ലാമിക്‌ വിദ്യാഭ്യാസ സമ്മേളനം നടത്തി. അതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍, വഖഫ്‌ ബോര്‍ഡ്‌ പ്രതിനിധികള്‍, മൗലാന ആസാദ്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചും സ്‌കോളര്‍ഷിപ്പ്‌ പദ്ധതികളെക്കുറിച്ചും മാര്‍ഗദര്‍ശനം നല്‍കാന്‍ സമ്മേളനം ഉപകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്‌ കേരളത്തില്‍ നടത്തിയ പണ്ഡിത സമ്മേളനവും ശ്രദ്ധേയമായ പരിപാടിയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, പള്ളി-ഭവന നിര്‍മാണം തുടങ്ങി ജനോപകാരപ്രദമായ പദ്ധതികള്‍ക്കാണ്‌ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ഊന്നല്‍ നല്‍കുന്നത്‌. അഞ്ഞൂറിലധികം കുടിവെള്ള പദ്ധതികള്‍ ഇതിനകം നടപ്പില്‍ വരുത്തി. ഉത്തരേന്ത്യന്‍ സാഹചര്യത്തിനിണങ്ങുന്ന ചെറിയ പള്ളികളും വീടുകളും നിര്‍മിച്ചു. കേരളത്തില്‍ നിന്നും വിഭിന്നമായി അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്‌ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്‌. പ്രാഥമിക വിദ്യാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങളുമില്ലാത്ത എത്രയോ ഗ്രാമങ്ങള്‍ ഇന്നും ഉത്തരേന്ത്യയിലുണ്ട്‌. ബംഗാളിലെ ഹരിഷ്‌ചന്ദ്രപൂരില്‍ എസ്‌എസ്‌എല്‍സി പാസായ ആദ്യ വിദ്യാര്‍ഥി ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ദത്തെടുത്ത്‌ പഠിപ്പിച്ച കുട്ടിയാണ്‌. ആ കുട്ടിയിപ്പോള്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. മതപഠനവും ഭൗതികവിദ്യാഭ്യാസവും സമന്വയിപ്പിച്ച്‌ ഹരിഷ്‌ചന്ദ്രപൂരില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്ഥാപിച്ച സ്‌കൂള്‍ അഞ്ഞൂറിലധികം കുട്ടികളുമായി സജീവമായി പ്രവര്‍ത്തിക്കുന്നു. ബീഹാറില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും അസം കലാപ സമയത്തും ഇസ്‌ലാഹീ മൂവ്‌മെന്റ്‌ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്‌.

ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരവും എന്താണ്‌?

ഇന്ത്യന്‍ മുസ്‌ലിംകള്‍ വളരെ പൊതുവായി അനുഭവിക്കുന്ന പ്രശ്‌നമാണ്‌ തീവ്രവാദി എന്ന്‌ മുദ്രകുത്തി അറസ്റ്റ്‌ ചെയ്യപ്പെടുകയും വിചാരണപോലും ഇല്ലാതെ തടവനുഭവിക്കുകയും ചെയ്യുന്നത്‌. തീവ്രവാദിയല്ലായെന്ന്‌ കശ്‌മീര്‍ സര്‍ക്കാറും പൊലീസും ആവര്‍ത്തിച്ചിട്ടും ദല്‍ഹിയില്‍ അറസ്റ്റ്‌ചെയ്യപ്പെട്ട ലിയാഖത്‌ ശാഹ്‌ എന്ന കശ്‌മീര്‍ പൗരന്‍, തീവ്രവാദബന്ധം ആരോപിക്കപ്പെട്ട്‌ ഡി ആര്‍ ഡി ഒ പുറത്താക്കിയ യുവ ശാസ്‌ത്രജ്ഞന്‍ ഇഅ്‌ജാസ്‌ അഹ്‌മദ്‌ മിര്‍സ എന്നിവര്‍ ഇത്തരത്തിലുള്ള വേട്ടയുടെ അവസാനത്തെ ഇരകളാണ്‌. ഔറംഗാബാദിലും അസംഗഢിലുമൊക്കെയുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ ദല്‍ഹിയിലെ പല യൂണിവേഴ്‌സിറ്റികളിലും ഉപരിപഠനം നടത്തി നല്ല നിലയിലെത്തുമ്പോള്‍ തീവ്രവാദി എന്ന്‌ മുദ്രകുത്തി അവരുടെ ഭാവി ഇല്ലാതാക്കുന്നു! ഈ പ്രശ്‌നത്തില്‍ ഇരകള്‍ക്കു വേണ്ടി ശബ്‌ദിക്കുന്ന നിരവധി സംഘടനകളുണ്ട്‌. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡിന്‌ ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രത്യേകം സെല്‍ തന്നെ നിലവിലുണ്ട്‌. ഇത്തരം പ്രശ്‌നങ്ങളില്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ആവശ്യമായ സഹകരണം ലഭ്യമാക്കുന്നു.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വളര്‍ച്ചയെ സാരമായി ബാധിച്ച മറ്റൊരു പ്രശ്‌നം ദാരിദ്ര്യമാണ്‌. റമദാനിലും മറ്റുമായി പല സന്നദ്ധ സംഘങ്ങളും റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന്‌ അതൊരു പരിഹാരമല്ല. ശാശ്വതമാറ്റമുണ്ടാകണമെങ്കില്‍ തൊഴിലുണ്ടാകണം. അതിനേറ്റവും പ്രധാനം വിദ്യാഭ്യാസമുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌. അതുപോലെ മറ്റു ചെറുതൊഴിലുകള്‍ക്ക്‌ പരിശീലനം നല്‍കേണ്ടതും അത്യാവശ്യമാണ്‌.

ദല്‍ഹിയില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രാധാന്യമെന്താണ്‌? ഭാവി പദ്ധതികള്‍?

ഇന്ത്യയിലെ സംഘടിത മുസ്‌ലിം നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു നൂറ്റാണ്ട്‌ പൂര്‍ത്തിയാകുന്ന വേളയില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യംവെച്ചാണ്‌ ദേശീയ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്‌. കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക്‌ രൂപം നല്‍കും. രാജ്യത്ത്‌ ഒറ്റപ്പെട്ടുകിടക്കുന്ന ഇസ്‌ലാഹീ സംഘങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാന്‍ സമ്മേളനം ഉപകരിക്കും. കേന്ദ്രമന്ത്രി റഹ്‌മാന്‍ ഖാന്‍, ശശി തരൂര്‍, ഷീല ദീക്ഷിത്‌, കെ വി തോമസ്‌, വഹീദുദ്ദീന്‍ ഖാന്‍, സ്വാമി അഗ്‌നിവേശ്‌, ജസ്റ്റിസ്‌ എം എസ്‌ എ സിദ്ദീഖി തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തെ ധന്യമാക്കും.

ഇസ്‌ലാഹീ മൂവ്‌മെന്റ്‌ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതോടൊപ്പം വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത്‌ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ വേണ്ട പദ്ധതികള്‍ക്ക്‌ രൂപം നല്‍കും. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും പ്രസവത്തിലെ മരണവും മറ്റും ഇപ്പോഴും വലിയ പ്രശ്‌നമാണ്‌. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പോലും പലയിടങ്ങളിലുമില്ല. വിദ്യാഭ്യാസ രംഗത്ത്‌ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും ലഭ്യമാക്കി ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ മുന്‍നിരയിലേക്കെത്തിക്കാനാവുമെന്നാണ്‌ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ പ്രതീക്ഷിക്കുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: