മലക്കുകളിലും ജിന്നുകളിലും സ്‌ത്രീപുരുഷന്മാരുണ്ടോ?

  • Posted by Sanveer Ittoli
  • at 8:24 PM -
  • 0 comments
മലക്കുകളിലും ജിന്നുകളിലും സ്‌ത്രീപുരുഷന്മാരുണ്ടോ?

മലക്കുകളിലും ജിന്നുകളിലും സ്‌ത്രീപുരുഷന്മാരുണ്ടോ?
മനുഷ്യരെപ്പോലെ അല്ലാഹുവിന്റെ സൃഷ്‌ടികളായ മലക്കുകളിലും ജിന്നുകളിലും മനുഷ്യരില്‍ ഉള്ളതുപോലെ പുരുഷന്‍, സ്‌ത്രീ വര്‍ഗങ്ങളുണ്ടോ? ചില മനുഷ്യസ്‌ത്രീകളുമായി ജിന്നുകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന്‌ പറയുന്നു. ഇത്തരം ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ കാണാന്‍ കഴിയുന്നവിധം മനുഷ്യരൂപത്തിലായിരിക്കുമോ?

എ ബീരാന്‍ കോയ രാമല്ലൂര്‍, കാക്കൂര്‍

മലക്കുകളെയും ജിന്നുകളെയും സംബന്ധിച്ച്‌ ഖുര്‍ആനിലും പ്രബലമായ ഹദീസുകളിലും വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ക്കു പുറമെ പ്രചാരത്തിലുള്ള കഥകളൊന്നും വിശ്വസനീയമല്ല. ഈ രണ്ടു വിഭാഗങ്ങളിലെ ലൈംഗികതയെ സംബന്ധിച്ച്‌ ഖുര്‍ആനിലും ഹദീസിലും വ്യക്തമായ പരാമര്‍ശമൊന്നും ഇല്ല. ഇബ്‌ലീസിന്റെ സന്തതികളെക്കുറിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്‌. ജിന്നുകളില്‍ ആണും പെണ്ണും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാം. മനുഷ്യസ്‌ത്രീകളുമായി ജിന്നുകള്‍ ഇണചേരുമെന്ന്‌ ചിലര്‍ സമര്‍ഥിക്കുന്നത്‌ ഒരു ഖുര്‍ആന്‍ സൂക്തത്തിന്‌ വിദൂരമായ വ്യാഖ്യാനം നല്‌കിക്കൊണ്ടാണ്‌.

സ്വര്‍ഗസ്‌ത്രീകളെ സംബന്ധിച്ച്‌ പരാമര്‍ശിക്കുന്ന 55:56, 55:74 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ `അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യരോ ജിന്നോ അവരെ സ്‌പര്‍ശിച്ചിട്ടില്ല' എന്ന്‌ കാണാം. സ്വര്‍ഗത്തില്‍ സജ്ജനങ്ങള്‍ക്ക്‌ അല്ലാഹു ഇണകളാക്കിക്കൊടുക്കുന്ന തരുണികളെ മുമ്പ്‌ മറ്റാരും സ്‌പര്‍ശിച്ചിട്ടുണ്ടാവില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഭൂമിയിലെ മനുഷ്യസ്‌ത്രീകള്‍ ഈ സൂക്തങ്ങളുടെ അര്‍ഥപരിധിയില്‍ വരുന്നേയില്ല. ജിന്നുകളെ സംബന്ധിച്ച അത്ഭുതകഥകള്‍ മെനഞ്ഞെടുക്കുന്നവര്‍ നടത്തുന്ന വിചിത്ര ഗവേഷണത്തിന്റെ ഫലമാണ്‌ ഭൂമിയിലെ മനുഷ്യസ്‌ത്രീകളുമായി ജിന്നുകള്‍ ഇണചേരുമെന്നതിന്‌ ഈ സൂക്തങ്ങള്‍ തെളിവാണെന്ന കണ്ടുപിടുത്തം. ജിന്നുകള്‍ മനുഷ്യസ്‌ത്രീകളുമായി ഇണചേരുമെന്നതിന്‌ തെളിവുണ്ടെങ്കിലല്ലേ ആ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഘടനയെക്കുറിച്ച്‌ ചിന്തിക്കേണ്ടതുള്ളൂ.

നഫീസത്ത്‌ മാല സുന്നികളും കൈവിട്ടുവോ?

``രോഗ പീഡകളില്‍ നിന്നുള്ള രക്ഷാകവചമായി അവര്‍ നിത്യവും ബദ്‌ര്‍ മൗലീദും റാതീബുകളും ശീലമാക്കിയിരുന്നു. ഹദ്ദാദ്‌ ചൊല്ലാത്ത വീടുകള്‍ നന്നേ കുറവായിരുന്നു അന്ന്‌. പ്രസവവേദനയനുഭവിക്കുന്ന സഹോദരിയുടെ വീട്ടിലിരുന്ന്‌ നഫീസത്ത്‌ മാല ചൊല്ലിയിട്ട്‌ സുഖപ്രസവം നടക്കുന്ന കാലമായിരുന്നു അത്‌.'' -2013 ഫെബ്രുവരി 20-ലെ സുന്നി അഫ്‌കാറില്‍ (പേജ്‌ 21) വന്നതാണ്‌ പ്രസ്‌തുത വാക്യങ്ങള്‍. പണ്ടുകാലത്ത്‌ സുന്നികള്‍ക്കുണ്ടായിരുന്ന ഈ വിശ്വാസാചാരങ്ങള്‍ നഷ്‌ടപ്പെട്ടുപോയത്‌ നഫീസത്ത്‌ മാലയുടെയൊക്കെ ശക്തി കുറഞ്ഞതു കൊണ്ടാകുമോ? അതല്ലെങ്കില്‍ സുന്നികള്‍ക്ക്‌ മാലയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതുകൊണ്ടാകുമോ?

ഇ കെ ഹസന്‍ തൃശൂര്‍

ഇപ്പോള്‍ പണക്കാരായ ചില സുന്നികളും സുന്നിച്ചികളും സുഖപ്രസവത്തെക്കാള്‍ ഇഷ്‌ടപ്പെടുന്നത്‌ സിസേറിയനാണ്‌. സുഖപ്രസവം അംഗലാവണ്യം നഷ്‌ടപ്പെടുത്തുമെന്ന്‌ അവര്‍ ആശങ്കിക്കുന്നു. അവര്‍ പാടേണ്ട മാലയുടെ പേരെന്താണെന്ന്‌ സമസ്‌ത നേതാക്കള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം.

മൗലിദ്‌ എന്ന വാക്കിന്റെ അര്‍ഥം ജന്മദിനം എന്നാണല്ലോ. അപ്പോള്‍ ബദ്‌ര്‍ മൗലിദ്‌ എന്നാല്‍ എന്താണ്‌ അര്‍ഥം? ബദ്‌ര്‍ എന്ന സ്ഥലത്തിന്റെ ജന്മദിനമെന്നോ? ബദ്‌ര്‍ യുദ്ധത്തിന്റെ ജന്മദിനമെന്നോ? അതല്ല, ബദ്‌ര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ യോദ്ധാക്കളുടെ ജന്മദിനമെന്നാണോ? അവരെല്ലാം ജനിച്ചത്‌ ഒരു ദിവസമാകാന്‍ സാധ്യതയില്ലല്ലോ. അങ്ങനെയാണെന്ന്‌ സങ്കല്‌പിച്ചാല്‍ തന്നെ നിത്യവും ആ ജന്മദിനമാവില്ലെന്ന്‌ വ്യക്തമാണ്‌.

എല്ലാ രോഗങ്ങളും മന്ത്രവാദം കൊണ്ട്‌ മാറുന്ന കാലമുണ്ടായിരുന്നു. ആധുനിക കാലത്ത്‌ ഒട്ടേറെ രോഗങ്ങള്‍ മരുന്നിന്റെ അംശം തീരെയില്ലാത്ത പ്‌ളാസിബോ ഗുളികകള്‍ കൊണ്ട്‌ സുഖപ്പെടാറുണ്ട്‌. ധ്യാനകേന്ദ്രങ്ങളിലും അത്ഭുത രോഗശാന്തി ശുശ്രൂഷാ സമ്മേളനങ്ങളിലും ആയിരക്കണക്കിന്‌ രോഗികള്‍ക്ക്‌ ശമനമുണ്ടാകുന്നതായി ഘോഷിക്കപ്പെട്ടുവരുന്നുണ്ട്‌. ഈ ശമനങ്ങളൊക്കെ സുന്നത്ത്‌ ജമാഅത്തിന്റെ കണക്കില്‍ ചേര്‍ക്കുകയാണെങ്കില്‍ സമസ്‌തയുടെ പ്രശസ്‌തി മാനം മുട്ടിയേക്കും! പക്ഷെ, ഒരു പ്രശ്‌നമുണ്ട്‌. സാധാരണക്കാരായ സുന്നികള്‍ക്ക്‌ മുസ്‌ല്യാന്മാരെക്കാള്‍ വിവരം കൂടി വരുന്നു എന്നതാണത്‌.

വലിച്ചിഴയ്‌ക്കുന്ന പര്‍ദയും നജസും

പര്‍ദ വലിച്ചിഴച്ച്‌ നടക്കുന്നവര്‍ `മണ്ണ്‌ എല്ലാം വൃത്തിയാക്കു'മെന്ന്‌ ന്യായം പറയുന്നു. നിലത്ത്‌ സകല നജസുകളും ഉണ്ടെന്നിരിക്കെ ഇപ്പറഞ്ഞത്‌ ശരിയാകുമോ? അതുപോലെ ഇങ്ങനെ പര്‍ദയിടുന്നവരുടെ പിന്നില്‍ നിന്ന്‌ നമസ്‌കരിക്കുമ്പോഴും മനസ്സ്‌ തെറ്റിപ്പോകുന്നു. അവര്‍ പള്ളി അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്‌? ഇത്തരം പര്‍ദക്കാരെക്കുറിച്ച്‌ മുസ്‌ലിം എന്തു പറയുന്നു?

ഹുദ കോഴിക്കോട്‌

ഖുര്‍ആനില്‍ നിന്നും ചില ഹദീസുകളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌ മുഖവും കൈപ്പടങ്ങളും ഒഴികെ സ്‌ത്രീയുടെ ശരീരം മുഴുവന്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ നിര്‍ബന്ധിതമായി മറയ്‌ക്കേണ്ടതാണെന്നത്രെ. പാദങ്ങളും അതില്‍ ഉള്‍പ്പെടും. അപ്പോള്‍ പര്‍ദ പാദം മറയുന്ന തരത്തിലുള്ളതാകേണ്ടതാണ്‌. അതോടൊപ്പം തന്നെ വസ്‌ത്രം മാലിന്യത്തിലൂടെ വലിച്ചിഴയ്‌ക്കാതെ സൂക്ഷിക്കേണ്ടതുമാണ്‌. പ്രവാചകാധ്യാപനമനുസരിച്ച്‌ ശുചിത്വം പാലിക്കാന്‍ സത്യവിശ്വാസികളും വിശ്വാസിനികളും ഒരുപോലെ ബാധ്യസ്ഥരാണ്‌. എന്നാല്‍ ഇസ്‌ലാമിക ദൃഷ്‌ട്യാ മലവും മൂത്രവും പോലുള്ള മലിനവസ്‌തുക്കള്‍ ഇല്ലെങ്കില്‍ ഭൂമുഖം ശുദ്ധമാണ്‌. മണ്ണും പൊടിയും നജസല്ല. അതിനാല്‍ പൊടിപുരണ്ട പര്‍ദയുമായി നമസ്‌കരിക്കുന്ന സ്‌ത്രീയെ മോശക്കാരിയായി ഗണിക്കാവുന്നതല്ല. ചെരിപ്പിട്ട്‌ മലത്തിലോ മൂത്രത്തിലോ ചവിട്ടാനിടയായാല്‍ ശുദ്ധമായ നിലത്ത്‌ ഉരസുന്നതോടെ ചെരിപ്പിന്റെ അടിഭാഗം ശുദ്ധീകരിക്കപ്പെടുമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മലമോ മൂത്രമോ കൊണ്ട്‌ മലിനമായ വസ്‌ത്രം നിലത്തുരച്ച്‌ ശുദ്ധീകരിക്കാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായി പ്രബലമായ ഹദീസില്‍ കണ്ടിട്ടില്ല. വസ്‌ത്രത്തില്‍ മലമോ മൂത്രമോ പുരണ്ടിട്ടുണ്ടെങ്കില്‍ അതുമായി പള്ളിയില്‍ കയറുകയോ നമസ്‌കരിക്കുകയോ ചെയ്യാന്‍ പാടില്ല.

ഇബ്‌ലീസിന്റെ വാഗ്‌ദാനം എന്തായിരുന്നു?
വിശുദ്ധ ഖുര്‍ആനിലെ 14-ാം അധ്യായമായ ഇബ്‌റാഹീം 22-ാം വചനത്തില്‍ അല്ലാഹു മനുഷ്യരോട്‌ ചെയ്‌ത വാഗ്‌ദാനത്തെപ്പറ്റിയും ചെകുത്താന്‍ (ഇബ്‌ലീസ്‌) ചെയ്‌ത വാഗ്‌ദാനത്തെപ്പറ്റിയും പറയുന്നുവല്ലോ. ഈ രണ്ട്‌ വാഗ്‌ദാനങ്ങളും എന്തെന്ന്‌ വിശുദ്ധ ഖുര്‍ആനോ സുന്നത്തോ വ്യക്തമാക്കിയിട്ടുണ്ടോ?

മുനവ്വിര്‍ സമാന്‍ തലശ്ശേരി

വിശുദ്ധ ഖുര്‍ആനിലെ 20:120 സൂക്തത്തില്‍ ഇപ്രകാരം കാണാം: ``അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‌കി; ആദമേ, അനശ്വരത നല്‌കുന്ന ഒരു വൃക്ഷത്തെക്കുറിച്ചും ക്ഷയിച്ചുപോകാത്ത ആധിപത്യത്തെക്കുറിച്ചും ഞാന്‍ നിനക്ക്‌ അറിയിച്ചു തരട്ടെയോ?'' അല്ലാഹു വിലക്കിയ വൃക്ഷത്തില്‍ നിന്ന്‌ ഭുജിച്ചാല്‍ അനശ്വര ജീവിതവും ക്ഷയിച്ചുപോകാത്ത ആധിപത്യവും ലഭിക്കുമെന്ന്‌ ഇബ്‌ലീസ്‌ ആദമി(അ)നോട്‌ വാഗ്‌ദാനം ചെയ്‌തുവെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു.

2:268 സൂക്തത്തില്‍ ഇപ്രകാരം കാണാം: ``പിശാച്‌ ദാരിദ്ര്യത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കുകയും നീചപ്രവൃത്തികള്‍ക്ക്‌ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാകുന്നു.''

4:119, 120 സൂക്തങ്ങളില്‍ ഇപ്രകാരം കാണാം: ``(പിശാച്‌ പറഞ്ഞു:) അവരെ (മനുഷ്യരെ) ഞാന്‍ വഴിതെറ്റിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാന്‍ അവരോട്‌ കല്‌പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാന്‍ അവരോട്‌ കല്‌പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്‌ടിപ്പിനെ അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്‌ടം പറ്റിയവനാകുന്നു. അവന്‍ (പിശാച്‌) അവര്‍ക്ക്‌ വാഗ്‌ദാനങ്ങള്‍ നല്‌കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച്‌ അവര്‍ക്ക്‌ നല്‌കുന്ന വാഗ്‌ദാനം വഞ്ചനയല്ലാതൊന്നുമല്ല.''

സത്യവിശ്വാസികളും സല്‍ക്കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക്‌ ഇഹപര സൗഭാഗ്യങ്ങള്‍ അല്ലാഹു വാഗ്‌ദാനം ചെയ്‌തത്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും കാണാം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: