ശബാബ് മുഖാമുഖം 26-04-2013

  • Posted by Sanveer Ittoli
  • at 10:00 AM -
  • 0 comments
ശബാബ് മുഖാമുഖം 26-04-2013

സൃഷ്‌ടിപ്പിനെക്കുറിച്ച്‌ പറയുന്നതില്‍ വൈരുധ്യമില്ലേ?

മനുഷ്യനെ മണ്ണില്‍ നിന്ന്‌ സൃഷ്‌ടിച്ചെന്ന്‌ ഖുര്‍ആനില്‍ പല സ്ഥലത്തും പറയുന്നു. അതോടൊപ്പം തന്നെ വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചുവെന്നും പറയുന്നു. ഇവ തമ്മില്‍ വൈരുധ്യമില്ലേ?
അഹ്‌മദ്‌ ബശീര്‍ പാലക്കാട്‌
മനുഷ്യന്റെ സൃഷ്‌ടിപ്പ്‌ പല ഘട്ടങ്ങളിലായാണ്‌ നടന്നതും നടക്കുന്നതും. ആദ്യത്തെ മനുഷ്യനായ ആദമിനെ അല്ലാഹു മണ്ണില്‍ നിന്ന്‌ നേരിട്ട്‌ സൃഷ്‌ടിക്കുകയാണുണ്ടായത്‌. ഈ കാര്യം വിശുദ്ധ ഖുര്‍ആനിലെ 3:59 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ആദമിന്‌ പിതാവോ മാതാവോ ഇല്ലാത്തതുകൊണ്ട്‌ അദ്ദേഹത്തിന്റെ ജനനം ബീജവും അണ്ഡവും ചേര്‍ന്ന ഭ്രൂണത്തില്‍ നിന്നല്ല. മാതാവില്‍ നിന്ന്‌ മാത്രമായാണ്‌ ഈസാനബി(അ)യെ അല്ലാഹു സൃഷ്‌ടിച്ചത്‌. അദ്ദേഹം ഉള്‍പ്പെടെ എല്ലാ മനുഷ്യരുടെയും ഘടനയില്‍ മണ്ണിന്റെ അംശങ്ങളുണ്ട്‌. ബീജവും അണ്ഡവും ഉള്‍പ്പെടെ മനുഷ്യശരീരത്തിലെ കോശങ്ങളെല്ലാം മണ്ണിലെ ധാതുലവണങ്ങളില്‍ നിന്ന്‌ ഉരുത്തിരിയുന്നതാണ്‌. മണ്ണില്‍ നിന്ന്‌ മനുഷ്യരെ സൃഷ്‌ടിച്ചുവെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ സൃഷ്‌ടിപ്പിന്റെ മറ്റു ഘട്ടങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്‌.
``മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്‌ടിച്ചത്‌ അവനാകുന്നു. പിന്നീട്‌ ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തുകൊണ്ടുവരുന്നു'' (വി.ഖു 40:67). ``കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്‌ടിച്ചിരിക്കുന്നു'' (വി.ഖു 76:2). ``അവന്‍ (മനുഷ്യന്‍) സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു ബീജമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു സൃഷ്‌ടിച്ച്‌ സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ട്‌ ഇണകളെ അവന്‍ ഉണ്ടാക്കി.'' (വി.ഖു 75: 37-39)
മണ്ണിലെ ധാതുലവണങ്ങളില്‍ നിന്ന്‌ സ്‌ത്രീ-പുരുഷ ബീജങ്ങള്‍ അഥവാ ബീജവും അണ്ഡവും ഉരുത്തിരിയുന്നത്‌ വെള്ളത്തിന്റെ സാന്നിധ്യത്തിലാണ്‌. ബീജത്തിന്റെയും അണ്ഡത്തിന്റെയും ഭ്രൂണത്തിന്റെയും മുഖ്യഭാഗം ജലമാണ്‌. അതിനാല്‍ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്‌ടിച്ചു എന്ന ഖുര്‍ആനിക പ്രസ്‌താവവും വസ്‌തുതാപരമാകുന്നു. മനുഷ്യന്റെ ഘടനയില്‍ മണ്ണും വെള്ളവും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മാത്രമേ ചോദ്യകര്‍ത്താവ്‌ സംശയിക്കുന്ന വൈരുധ്യത്തിന്റെ പ്രശ്‌നമുള്ളൂ.
പ്രമാണമായി ഖുര്‍ആന്‍ മാത്രം മതിയോ?
ഇസ്‌ലാമില്‍ തെളിവായിട്ട്‌ ഖുര്‍ആന്‍ മതി എന്ന വാദം ഖലീഫമാരുടെ കാലത്തുള്ളതാണോ? അതല്ലെങ്കില്‍ ഇത്‌ ഇടക്കാലത്തുണ്ടായതാണോ? എങ്ങനെയാണ്‌ ഇവരോട്‌ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക?
അബ്‌ദുല്‍ അക്‌ബര്‍ കൊയിലാണ്ടി
പ്രമാണമായി ഖുര്‍ആന്‍ മാത്രം മതിയെന്ന വീക്ഷണം സച്ചരിതരായ ഖലീഫമാര്‍ക്കോ അവരുള്‍പ്പെടെയുള്ള പൂര്‍വിക പണ്ഡിതന്മാര്‍ക്കോ ഉണ്ടായിരുന്നില്ല. സമീപ നൂറ്റാണ്ടുകളില്‍ ഓറിയന്റലിസ്റ്റുകളുടെ സ്വാധീനത്തിന്‌ വിധേയരായ ചിലരാണ്‌ ഹദീസ്‌ നിഷേധത്തിന്റെ വക്താക്കളായി രംഗത്ത്‌ വന്നത്‌. ഖുര്‍ആനില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ആര്‍ക്കും നബിചര്യയുടെ പ്രാമാണികത തള്ളിക്കളയാന്‍ പറ്റില്ല എന്നതാണ്‌ യാഥാര്‍ഥ്യം. ചില ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിഭാഷ ശ്രദ്ധിക്കുക:
``സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവെ അനുസരിക്കണം. റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കണം. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ്‌ വേണ്ടത്‌). അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (വി.ഖു 4:59). ഒരു കാര്യത്തില്‍ മതവിധി എന്താണെന്ന്‌ തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്‌ മാത്രമല്ല, നബിചര്യ നോക്കിയിട്ടും കൂടിയാണ്‌ തീര്‍പ്പുണ്ടാക്കേണ്ടതെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു.
``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്‌. അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക്‌'' (വി.ഖു 33:21). റസൂലിന്റെ മാതൃക കണ്ടെത്താന്‍ ഹദീസുകളെ അവലംബിക്കാതെ നിവൃത്തിയില്ല.
``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷന്നാകട്ടെ സ്‌ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തില്‍ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു'' (വി.ഖു 33:36). റസൂലിന്റെ(സ) തീരുമാനങ്ങള്‍ അറിയാന്‍ ഹദീസ്‌ ഗ്രന്ഥങ്ങളെ അവലംബിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഈ ഖുര്‍ആന്‍ സൂക്തം അംഗീകരിക്കുന്നവര്‍ക്ക്‌ നബിചര്യ തെളിവല്ലെന്ന്‌ വാദിക്കാന്‍ യാതൊരു ന്യായവുമില്ല.
ശിര്‍ക്ക്‌ ചെയ്യുന്നവനെ ഇമാമാക്കുന്നതെങ്ങനെ?
``ഞങ്ങള്‍ ശിര്‍ക്കു ചെയ്യുന്നവരാണെന്നും ഖബ്‌റിനെ ആരാധിക്കുന്നവരും അവിടെ പോയി പ്രാര്‍ഥിക്കുന്നവരുമാണെന്നും പറയുന്ന വഹാബികള്‍ നമസ്‌കാര സമയമായാല്‍ ഞങ്ങളുടെ കൂടെ ജമാഅത്തില്‍ പങ്കെടുക്കുന്നു. എങ്ങനെയാണ്‌ നിങ്ങളുടെ നമസ്‌കാരം ശരിയാവുക?'' -ഒരു മുസ്‌ലിയാരുടെ ചോദ്യമാണിത്‌. ശിര്‍ക്കു ചെയ്യുന്നവരെ പിന്തുടര്‍ന്നു നമസ്‌കരിക്കാന്‍ ഒരു മുസ്‌ലിമിന്‌ പാടുണ്ടോ?
മുസ്‌ഫര്‍ കൊച്ചി
അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതും അവരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണെന്ന്‌ ഉറപ്പാണ്‌. അതിന്‌ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും ധാരാളം തെളിവുകളുണ്ട്‌. നമസ്‌കാരത്തില്‍ സത്യവിശ്വാസികള്‍ അല്ലാഹുവെ മാത്രമാണ്‌ ആരാധിക്കുന്നത്‌. അവനോട്‌ മാത്രമാണ്‌ പ്രാര്‍ഥിക്കുന്നത്‌. സൃഷ്‌ടികളെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നവര്‍ നമസ്‌കരിച്ചിട്ട്‌ കാര്യമില്ല. അതിനാല്‍ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ അവരുടെ പള്ളിയില്‍ സൃഷ്‌ടിപൂജകരെ ഇമാമാക്കാന്‍ പാടില്ല. യാഥാസ്ഥിതികരുടെ കൂട്ടത്തില്‍ സൃഷ്‌ടികള്‍ക്ക്‌ പ്രത്യക്ഷമായി ആരാധനയും പ്രാര്‍ഥനയും അര്‍പ്പിക്കുന്നവരും അല്ലാത്തവരും ഉണ്ടാകാം. ഖബ്‌ര്‍ സന്ദര്‍ശിക്കുന്നവരില്‍ മരിച്ച ആള്‍ക്കു വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നവരും, ആഗ്രഹ സാഫല്യത്തിനു വേണ്ടി ഖബ്‌റാളികളോട്‌ നേരിട്ട്‌ പ്രാര്‍ഥിക്കുന്നവരും ഉണ്ടാകാം. ഈ രണ്ടാമത്‌ പറഞ്ഞ വിഭാഗത്തില്‍ പെട്ടവരെ ഇമാമാക്കാനോ തുടര്‍ന്ന്‌ നമസ്‌കരിക്കാനോ പാടില്ല. ഒരാള്‍ വ്യക്തമായ ശിര്‍ക്ക്‌ ചെയ്യുന്നവനാണെന്ന്‌ ഉറപ്പില്ലെങ്കില്‍ അയാളെ തുടര്‍ന്നു നമസ്‌കരിക്കുന്നതില്‍ അപാകതയില്ല.
നിന്നു കുടിച്ചവന്‌ മാറാരോഗമോ?
``ആരെങ്കിലും നിന്നുകൊണ്ട്‌ വെള്ളം കുടിച്ചാല്‍ മരുന്നില്ലാത്ത രോഗം കൊണ്ട്‌ അല്ലാഹു അവനെ പരീക്ഷിക്കുന്നതാണ്‌'' -എസ്‌ വൈ എസ്‌ സന്ദേശത്തില്‍ നിന്ന്‌ (മാര്‍ച്ച്‌ 15). മുസ്‌ലിം എന്ത്‌ പറയുന്നു?
അബൂശബാബ്‌ മലപ്പുറം
നിന്നു കുടിച്ചവന്‌ മാറാരോഗമുണ്ടാക്കുമെന്ന്‌ അല്ലാഹു പറഞ്ഞിട്ടില്ല. നബി(സ) അങ്ങനെ പറഞ്ഞതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമില്ല. പ്രാമാണികമായ തെളിവിന്റെ പിന്‍ബലമില്ലാത്ത കാര്യം അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുന്നത്‌ ഗുരുതരമായ കുറ്റമാകുന്നു. നബി(സ) നിന്നുകൊണ്ട്‌ സംസം വെള്ളം കുടിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എല്ലാ രോഗത്തിനും അല്ലാഹു മരുന്ന്‌ ഇറക്കിയിട്ടുണ്ടെന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം, ഇബ്‌നുമാജ, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
സൃഷ്‌ടിപ്പില്‍ ന്യൂനതയില്ലെങ്കില്‍ ചേലാകര്‍മം എന്തിന്‌?
``മനുഷ്യനെ കുറ്റമറ്റ രീതിയിലാണ്‌ അല്ലാഹു സൃഷ്‌ടിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ നബിചര്യ പ്രകാരം ചേലാകര്‍മം ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. അപ്പോള്‍ മനുഷ്യസൃഷ്‌ടിപ്പ്‌ ന്യൂനതയോടെയാണ്‌ എന്ന്‌ പറയേണ്ടി വരും. അങ്ങനെയെങ്കില്‍ ഖുര്‍ആനിന്റെ വചനം ശരിയല്ലെന്നു വരില്ലേ?'' -അമുസ്‌ലിം സുഹൃത്തിന്റെ ഈ സംശയത്തോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
അഷ്‌കര്‍ കുണ്ടുങ്ങല്‍
അഗ്രചര്‍മം ഒരു വൈകല്യമാണെന്നോ അധികപ്പറ്റാണെന്നോ സൃഷ്‌ടിപ്പിലെ ന്യൂനതയാണെന്നോ ഖുര്‍ആനിലും പ്രാമാണികമായ നബിവചനത്തിലും പറഞ്ഞിട്ടില്ല. ഒരാള്‍ മുസ്‌ലിമാകണമെങ്കില്‍ അഗ്രചര്‍മം മുറിച്ചുകളഞ്ഞേ തീരൂ എന്ന്‌ അല്ലാഹുവോ റസൂലോ വിധിച്ചിട്ടുമില്ല. ചേലാകര്‍മം ഐച്ഛികമായ പുണ്യകര്‍മം മാത്രമാണ്‌. അഗ്രചര്‍മത്തിന്റെ അടിഭാഗത്ത്‌ മൂത്രമോ മറ്റു മാലിന്യമോ അവശേഷിക്കാതിരിക്കാന്‍ ഏറ്റവും ഉപയുക്തമായ മാര്‍ഗം ചേലാകര്‍മമാണെന്ന കാര്യം വൈദ്യശാസ്‌ത്ര രംഗത്തെ പല വിദഗ്‌ധരും അംഗീകരിച്ചിട്ടുണ്ട്‌. അഗ്രചര്‍മം ഒരു വൈകല്യമോ ന്യൂനതയോ ആണെന്ന്‌ അവരും പറയുന്നില്ല.
നഖം മുറിക്കുന്നതും മീശ വെട്ടുന്നതും അതൊക്കെ സൃഷ്‌ടിപ്പിലെ ന്യൂനതയായതുകൊണ്ടല്ലല്ലോ. ഒരു ശിശുവിന്റെ ജനനേന്ദ്രിയത്തിന്റെ ലോലമായ അഗ്രം ചര്‍മത്തിനകത്ത്‌ സുരക്ഷിതമായിരിക്കേണ്ടത്‌ ഗര്‍ഭാവസ്ഥയിലും ശൈശവത്തിന്റെ ആദ്യഘട്ടത്തിലും ആവശ്യമായിരിക്കും. ശരിയായി പരിചരിക്കപ്പെടുന്നവരും അല്ലാത്തവരുമായ ശിശുക്കളുടെ കാര്യത്തില്‍ ഈ ആവശ്യം ഒരേപോലെ ആയിരിക്കില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: