മനുഷ്യകഴിവിന്‌ അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-3

  • Posted by Sanveer Ittoli
  • at 9:56 AM -
  • 0 comments
മനുഷ്യകഴിവിന്‌ അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-3

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മനുഷ്യകഴിവിന്‌ അതീതമായ അല്ലെങ്കില്‍ കാര്യകാരണബന്ധത്തിന്‌ അതീതമായ സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ എന്ന്‌ പറയുന്ന തൗഹീദിന്റെ അടിസ്ഥാന തത്വം മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും സഹായം തേടുന്നതിന്‌ എതിരാകുന്നില്ല എന്നും അതു ശിര്‍ക്കല്ല എന്നുമാണ്‌ ചിലര്‍ വാദിക്കുന്നത്‌. ഈ വാദം ശരിയല്ലെന്ന്‌ സൂറതു അന്‍ആമിലെ 63,64 സൂക്തങ്ങള്‍ ഉദ്ധരിച്ച്‌ കഴിഞ്ഞ ലക്കങ്ങളില്‍ വിശദീകരിച്ചു. ഇനിയും കാണുക:
``അല്ലെങ്കില്‍ കരയിലും കടലിലുമുള്ള അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നവനും തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കുന്നവനുമാണോ (ഉത്തമം?) അല്ലാഹുവിന്റെ കൂടെ വല്ല ആരാധ്യനുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നും അല്ലാഹു അത്യുന്നതനാണ്‌.'' (നംല്‌ 63)
കരയിലും കടലിലും വഴിയറിയാതെ മനുഷ്യര്‍ ഗതി മുട്ടുന്ന അവസ്ഥയ്‌ക്കാണ്‌ ഇവിടെ അന്ധകാരം എന്ന്‌ പ്രയോഗിച്ചത്‌. ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടാതെ, അല്ലാഹുവിനെ മാത്രമാണ്‌ മക്കാ മുശ്‌രിക്കുകള്‍ വിളിച്ച്‌ സഹായം തേടിയിരുന്നത്‌. ഈ വിഷമസന്ധിയില്‍ അല്ലാഹുവിനു പുറമെ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം തേടുന്നതും സഹായം പ്രതീക്ഷിക്കുന്നതും നിരര്‍ഥകമാണെന്ന്‌ മക്കാ മുശ്‌രിക്കുകള്‍ വരെ സമ്മതിക്കുമ്പോള്‍ ജിന്നുവാദികള്‍ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്ത്‌ യാ ഇബാദല്ലാഹ്‌ എന്ന്‌ വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ്‌മിനീനെ സഹായിക്കാന്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കാം എന്നാണല്ലോ ഉമര്‍ മൗലവി(റഹി) സല്‍സബീലിലൂടെ അംഗീകരിച്ച്‌ പഠിപ്പിച്ചു തന്നത്‌'' (ഇസ്വ്‌ലാഹ്‌ മാസിക -2013 ഫെബ്രുവരി, പേജ്‌ 29)
ഒരു വിഷമസന്ധിയില്‍ അകപ്പെട്ട വിഗ്രഹാരാധകന്മാര്‍ അല്ലാഹുവില്‍ മാത്രം സഹായം പ്രതീക്ഷിച്ചു അവനെ മാത്രം വിളിച്ചുതേടി തൗഹീദ്‌ നിഷ്‌ഠയുള്ളതാക്കി ശിര്‍ക്കില്‍ നിന്ന്‌ മോചിതരാവുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ വ്യക്തമാക്കിയ ശേഷം അല്ലാഹു ചോദിക്കുന്നതു കാണുക. അല്ലാഹുവിന്റെ കൂടെ വല്ല ഇലാഹും ഉണ്ടോ? അതായത്‌ കരയിലും കടലിലും വഴിയറിയാതെ ഗതിമുട്ടുന്ന മനുഷ്യന്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടുകയും ഈ സന്ദര്‍ഭത്തില്‍ അവരില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്‌താല്‍ അവന്‍ മലക്കുകളെയും ജിന്നുകളെയും ഇലാഹുകള്‍ ആക്കി എന്ന്‌ അല്ലാഹു പ്രഖ്യാപിക്കുകയാണ്‌. അല്ലാഹുവിന്റെ കൂടെ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍, അല്ലാഹു മാത്രമേ ആരാധ്യനായിട്ടുള്ളൂ എന്ന തൗഹീദിന്റെ വചനമായ ലാഇലാഹ ഇല്ലല്ലാഹുവിന്‌ എതിരാണെന്ന്‌ പഠിപ്പിക്കുകയും ചെയ്യുകയാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ. സല്‍സബീലില്‍ ഉമര്‍ മൗലവി(റ) ഇതിനെതിരായിരുന്നുവെന്ന്‌ പഠിപ്പിക്കുന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നതാണ്‌ നാം സൂറതു അന്‍ആമിലെ 63-ാം സൂക്തത്തിലും സൂറതു ന്നംല്‌ 63-ാംസൂക്തത്തിലും വായിച്ചത്‌. രണ്ടു സൂക്തത്തിന്റെയും ആയത്തിന്റെ നമ്പര്‍ ഒന്നായതിലും ഖുര്‍ആന്റെ ഒരു അമാനുഷികത ദര്‍ശിക്കാം. പണ്ഡിതന്മാര്‍ ഈ ആയത്തിനെ എങ്ങ നെ വിശദീകരിക്കുന്നു എന്ന്‌ നമുക്ക്‌ നോക്കാം.
1). ഇമാം ഇബ്‌നുജരീര്‍(റ): അല്ലാഹു പറയുന്നത്‌ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നവരാണോ ഉത്തമം അതല്ല കരയിലും കടലിലും നിങ്ങള്‍ വഴിതെറ്റി വഴിയറിയാതെ ഉണ്ടാകുന്ന ഇരുട്ടില്‍ നിന്നും നിങ്ങള്‍ക്ക്‌ വഴികാണിച്ചു തന്ന്‌ നിങ്ങളെ രക്ഷപ്പെടുത്തുന്നവനോ? ഇബ്‌നു ജുറൈജ്‌(റ) പറയുന്നു: കരയിലെയും കടലിലെയും അന്ധകാരം എന്നതിന്റെ ഉദ്ദേശ്യം വഴിയറിയാതെ വിഷമത്തില്‍ അകപ്പെടുക എന്നതാണ്‌. (ഇബ്‌നുജരീര്‍ 20:6)
2). ഇമാം ഖുര്‍തുബി(റ): അതായത്‌ മറ്റു നാടുകളിലേക്ക്‌ നിങ്ങള്‍ യാത്ര പുറപ്പെടുമ്പോഴും രാത്രിയിലും പകലിലും നിങ്ങള്‍ക്ക്‌ വഴിതെറ്റി വഴിയറിയാതെ വിഷമിക്കുന്ന സന്ദര്‍ഭത്തിലും നിങ്ങള്‍ക്ക്‌ വഴികാണിച്ചുതരുന്ന അല്ലാഹുവാണോ ഉത്തമം അതല്ല നിങ്ങളുടെ പങ്കാളികളോ? (ഖുര്‍തുബി 13:202)
അല്ലാഹുവിനു പുറമെ മറ്റൊരു ആരാധ്യനില്ല എന്നതിനു അല്ലാഹു ഇവിടെ തെളിവാക്കുന്നത്‌ മക്കാ മുശ്‌രിക്കുകളെ വഴി അറിയാതെ ഗതികേട്‌ ബാധിക്കുമ്പോള്‍ അവര്‍ മലക്കുകളെയും ജിന്നുകളെയും `യാ ഇബാദല്ലാഹ്‌' എന്ന്‌ വിളിച്ച്‌ സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം തേടി രക്ഷപ്പെട്ട സംഭവങ്ങളാണ്‌. ഇമാം അഹ്‌മദിനും ഇമാം നവവിക്കും ഇമാം ശൗകാനിക്കും(റ) ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടി രക്ഷപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സങ്കല്‌പിക്കുക. എന്നാല്‍ മക്കാ മുശ്‌രിക്കുകള്‍ക്ക്‌ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. അല്ലാഹുവിനെ മാത്രം വിളിച്ചുതേടിയതുകൊണ്ട്‌ ഉണ്ടായ സംഭവങ്ങള്‍ മാത്രമാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ഇതാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ ഒരു പ്രധാന ആശയമെന്നും വിശുദ്ധ ഖുര്‍ആന്‍ അവരെ പഠിപ്പിക്കുന്നു.
3). ഇവിടെ അന്ധകാരങ്ങള്‍ എന്നതിന്റെ വിവക്ഷ വഴിയടയാളങ്ങള്‍ ഇല്ലാത്ത വിജനമായ ഭൂമിയാവല്‍ അനുവദനീയമാക്കപ്പെട്ട വ്യാഖ്യാനമാണ്‌. (റൂഹുല്‍ മആനി 19:292, ഫതുഹ്‌ല്‍ ഖദീര്‍ 4:182)
അല്ലാഹു ഇവിടെ വിവരിക്കുന്ന രംഗം മനുഷ്യകഴിവിന്‌ അതീതമായതാണോ? അതല്ല മലക്കിന്റെയും ജിന്നുകളുടെയും കൂടി കഴിവിന്‌ അതീതമായതാണോ? ജിന്നുവാദികള്‍ വ്യക്തമാക്കണം. ഇത്തരം സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും ഉദ്ദേശിച്ചുകൊണ്ട്‌ എന്നെ സഹായിക്കണമേ എന്നു വിളിച്ച്‌ സഹായം തേടിയാല്‍ അതു ശിര്‍ക്കല്ലെന്നും പ്രാര്‍ഥനയല്ലെന്നും പല മഹാന്മാരും ഇപ്രകാരം മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടിയപ്പോള്‍ അവര്‍ ഇവരെ സഹായിച്ചിട്ടുണ്ടെന്നുമാണ്‌ ജിന്നുവാദികള്‍ പറയുന്നത്‌.
മറ്റൊരു വാദം കാണുക: ``അതോടൊപ്പം പ്രസ്‌തുത ഹദീസ്‌ (യാഇബാദല്ലാ) ദുര്‍ബലമാണെന്നും അതുവെച്ച്‌ അമല്‍ ചെയ്യാന്‍ പാടില്ലെന്നും ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ഈ വിളിയില്‍ ശിര്‍ക്കില്ല എന്ന നമ്മുടെ പഴയ വാദത്തില്‍ നിന്ന്‌ മാറി ഈ ഹദീസ്‌ അനുസരിച്ച്‌ അമല്‍ ചെയ്‌തവരും ശിര്‍ക്കല്ല എന്ന്‌ വിശദീകരിച്ചവരുമായ അഹ്‌ലുസ്സുന്നയിലെ പണ്ഡിതന്‍മാരിലും നമ്മുടെ കഴിഞ്ഞകാല പണ്ഡിതന്മാരിലും ശിര്‍ക്കാരോപിക്കാനോ അങ്ങനെ എന്റെ പരലോകം നഷ്‌ടപ്പെടുത്താനോ ഞാന്‍ തയ്യാറുമല്ല.'' (കെ കെ സകരിയ്യ, സലഫി പ്രവര്‍ത്തകരോട്‌ സ്‌നേഹപൂര്‍വം, പേജ്‌ 21)
ദുര്‍ബലമായ ഹദീസ്‌ കൊണ്ട്‌ ഇവര്‍ അമല്‍ ചെയ്‌തു എന്നെങ്കിലും ഇദ്ദേഹം ഇവരുടെ മേല്‍ ആരോപിക്കേണ്ടി വരും. നബിയുടെ ഖബറിന്റെ അടുത്തു ചെന്നോ അല്ലാതെയോ നബി(സ)യെയും മരണപ്പെട്ടവരെയും വിളിച്ചു തേടാം എന്ന്‌ പറയുന്നവരും ദുര്‍ബലമായ ഹദീസുകള്‍ സ്വഹീഹാണെന്ന്‌ തെറ്റിദ്ധരിച്ചുകൊണ്ടാണ്‌ പറയുന്നത്‌. ചിലര്‍ ഖുര്‍ആനെ വരെ വ്യാഖ്യാനിച്ചുകൊണ്ടും. അതിനാല്‍ ഇവര്‍ ചെയ്‌തതും ശിര്‍ക്കല്ലെന്ന്‌ ഇയാള്‍ പറയുമോ? വിജനമായ പ്രദേശത്ത്‌ അകപ്പെടുന്ന ഒരു മനുഷ്യന്‍ ഗതിമുട്ടുന്ന അവസരത്തില്‍ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചുകൊണ്ട്‌ `യാഇബാദല്ലാഹ്‌' അല്ലാഹുവിന്റെ ദാസന്മാരേ എന്നെ സഹായിക്കുവിന്‍ എന്നു വിളിച്ചാലും ശിര്‍ക്കില്ലെന്ന്‌ ഒരൊറ്റ മുജാഹിദ്‌ പണ്ഡിതനും പറഞ്ഞിട്ടില്ല. ആ മഹാന്മാരും മക്കാ മുശ്‌രിക്കുകളെക്കാള്‍ അധപ്പതിച്ചവരായിരുന്നു എന്ന്‌ ജല്‌പിക്കാന്‍ ഇയാള്‍ സ്വയം ഗവേഷണം ചെയ്‌തുണ്ടാക്കിയ ശിര്‍ക്ക്‌ വാദമാണ്‌ ഇത്‌. ഞാനും ഈ ഹദീസില്‍ ഇസ്‌തിഗാസ ഇല്ലെന്ന്‌ എഴുതിയിട്ടുണ്ടായിരിക്കും. അതു ഇയാള്‍ ജല്‌പിക്കുന്നതുപോലെ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചു വിളിച്ചാലും ശിര്‍ക്കാകുന്ന ഇസ്‌തിഗാസ ഇല്ലെന്ന ഉദ്ദേശത്തിലല്ല. പ്രത്യുത തന്റെ ശബ്‌ദത്തിന്റെ പരിധിയില്‍ താന്‍ കാണാത്ത വല്ല മനുഷ്യനും ഉണ്ടായിരിക്കാം എന്ന്‌ വിചാരിച്ച്‌ അയാളെ ഉദ്ദേശിച്ചുകൊണ്ടു മാത്രം പറയുകയാണെങ്കില്‍ ശിര്‍ക്കുവരുന്ന ഇസ്‌തിഗാസ ഇല്ല എന്ന വീക്ഷണത്തിലാണ്‌.
മുജാഹിദുകള്‍ ഒരു ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ അക്രമിക്കാന്‍ വരുമ്പോള്‍ അല്ലാഹുവിന്റെ ദാസന്മാരെ ഓടിവരുവിന്‍ എന്ന്‌ വിളിച്ച്‌ സഹായം തേടുമ്പോള്‍ അതില്‍ ശിര്‍ക്കില്ല എന്നു പറയുന്നതുപോലെ. കാരണം അവര്‍ ഇവിടെ ആ വിളിയില്‍ മരണപ്പെട്ടവരെയും ജിന്നുകളെയും മലക്കുകളെയും ഉദ്ദേശിക്കുന്നില്ല. മക്കാ മുശ്‌രിക്കുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനെ മാത്രമാണ്‌ വിളിച്ച്‌ തേടാറുള്ളത്‌. അവനില്‍ നിന്നു മാത്രമാണ്‌ സഹായം പ്രതീക്ഷിക്കാറുള്ളത്‌. മരണപ്പെട്ടവരില്‍ നിന്നും മലക്കുകളില്‍ നിന്നും ജിന്നുകളില്‍ നിന്നും പ്രതീക്ഷിക്കാറില്ല. എന്നാല്‍ ഖുബൂരികളും ജിന്നുവാദികളും ഇപ്രകാരം പറഞ്ഞാല്‍ അതില്‍ ശിര്‍ക്കുവരുന്ന ഇസ്‌തിഗാസ ഉണ്ട്‌. .കാരണം ഖുബൂരികള്‍ മരണപ്പെട്ടവരെയും ജിന്നുകളെയും മലക്കുകളെയും ഉദ്ദേശിക്കുന്നു. മറ്റവര്‍ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: