ശബാബ് മുഖാമുഖം jan_18_2014

  • Posted by Sanveer Ittoli
  • at 8:37 AM -
  • 0 comments

ശബാബ് മുഖാമുഖം jan_18_2014



നബിദിനാഘോഷവും മുജാഹിദ്‌ നേതാക്കളും

വക്കം മൗലവിയെപ്പോലുള്ള മുന്‍കാല നേതാക്കളും പണ്ഡിതരുമായവര്‍ ഇന്ന്‌ സുന്നി സംഘടനകള്‍ നടത്തുംവിധമുള്ള നബിദിനാഘോഷങ്ങള്‍ നടത്തിയിരുന്നുവെന്ന്‌ കേള്‍ക്കാനിടയായി. ഇത്‌ ശരിയാണോ? ശരിയാണെങ്കില്‍ കാലത്തിനനുസരിച്ച്‌ ബിദ്‌അത്തുകള്‍ മാറുമെന്ന്‌ പറയേണ്ടിവരില്ലേ?
എസ്‌ ജെ അക്‌റമുദ്ദീന്‍,
ആലുവ

മുസ്‌ലിം:


സുന്നീ സംഘടനകള്‍ നടത്തുന്നതുപോലുള്ള നബിദിനാഘോഷങ്ങള്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഒരുകാലത്തും നടത്തിയിട്ടില്ല. ഇനി നടത്താന്‍ പോകുന്നുമില്ല. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനാഘോഷത്തിന്റെ പേരിലുള്ള അനാചാരങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ അതിനെതിരില്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ ജുമുഅ ഖുത്വ്‌ബയിലൂടെയോ മറ്റു പ്രഭാഷണങ്ങളിലൂടെയോ ഗ്രന്ഥങ്ങളിലൂടെയോ ബോധവല്‌ക്കരണം നടത്തുന്നുവെങ്കില്‍ അതിനെ നബിദിനാഘോഷമായി ചിത്രീകരിക്കാന്‍ മുസ്‌ല്യാന്മാര്‍ ശ്രമിച്ചെന്ന്‌ വരാം. യഥാര്‍ഥ പ്രവാചക സ്‌നേഹവും ആദരവും എന്താണെന്ന്‌ ഏത്‌ സന്ദര്‍ഭത്തിലും ജനങ്ങളെ പഠിപ്പിക്കുന്നത്‌ മതപ്രബോധകരുടെ ബാധ്യതയാകുന്നു.

നബിയുടെ ജന്മദിനം പ്രബലമായ ഹദീസുണ്ടോ?

മുഹമ്മദ്‌ നബി(സ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണെന്ന്‌ പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ?
സമീല്‍
കോഴിക്കോട്‌

മുസ്‌ലിം:

ഇല്ല. നബി(സ) ജനിച്ചത്‌ ഒരു തിങ്കളാഴ്‌ചയാണെന്ന്‌ മാത്രമേ വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളൂ. ജനിച്ച വര്‍ഷം, മാസം, തിയ്യതി എന്നീ കാര്യങ്ങളൊന്നും പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല.
നബി(സ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണെന്നാണ്‌ ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്ന്‌ പ്രശസ്‌ത ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ അല്‍ബിദായത്തുവന്നിഹായ: എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജനിച്ച മാസത്തിന്റെ കാര്യത്തില്‍ യോജിക്കുന്നവര്‍ തന്നെ തിയ്യതിയുടെ കാര്യത്തില്‍ വിയോജിച്ചിരിക്കുന്നു.
ഇബ്‌നു അബ്‌ദില്‍ ബര്‍റ്‌, വാഖിദി എന്നിവരുടെ അഭിപ്രായത്തില്‍ അത്‌ മൂന്നാം തിയ്യതിയാണ്‌. ഇബ്‌നു ഹസ്‌മ്‌, മാലിക്‌, ഉഖൈല്‍ എന്നിവരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട തിയ്യതി എട്ടാണ്‌.
ഈ അഭിപ്രായത്തിന്‌ പലരും മുന്‍ഗണന നല്‌കിയിട്ടുണ്ട്‌. റബീഉല്‍അവ്വല്‍ 10 ന്‌ നബി(സ) ജനിച്ചുവെന്നാണ്‌ ഇബ്‌നുദഹിയ്യ, ഇബ്‌നുഅസാകിര്‍ എന്നിവര്‍ രേഖപ്പെടുത്തിയത്‌. ഇബ്‌നു ഇസ്‌ഹാഖ്‌, ഇബ്‌നു അബീശൈബ എന്നിവര്‍ രേഖപ്പെടുത്തിയ തിയ്യതി പന്ത്രണ്ടാണ്‌.
ആനക്കലഹ വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ പതിനെട്ടാം തിയ്യതി തിങ്കളാഴ്‌ചയാണ്‌ നബി(സ) ജനിച്ചതെന്ന്‌ ജാബിര്‍, ഇബ്‌നു അബ്ബാസ്‌(റ) എന്നീ സ്വഹാബിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതാണ്‌ ഭൂരിപക്ഷം സ്വീകരിക്കുന്ന പ്രസിദ്ധമായ അഭിപ്രായമെന്ന്‌ ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ആണും പെണ്ണും തിരിക്കല്‍


അല്ലാഹു ആണോ പെണ്ണോ എന്നൊരു ചര്‍ച്ച ചില ഭൗതിക വാദികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അതിനെക്കുറിച്ച്‌ `മുസ്‌ലിമി'ന്‌ എന്താണ്‌ പറയാനുള്ളത്‌?
ഫാറൂഖ്‌
കോഴിക്കോട്‌

മുസ്‌ലിം:


പ്രപഞ്ചത്തിലെ സൂക്ഷ്‌മവും സ്ഥൂലവുമായ മുഴുവന്‍ വസ്‌തുക്കളും അല്ലാഹു സൃഷ്‌ടിച്ചതാണ്‌. സൃഷ്‌ടി പ്രപഞ്ചത്തിന്റെ ഭാഗമാണ്‌ ജീവജാതികള്‍. അല്ലാഹു തന്നെയാണ്‌ അവയെ ആണും പെണ്ണുമായി തിരിച്ചത്‌. ബീജത്തിന്റെ സൂക്ഷ്‌മ ഘടകങ്ങളായ ക്രോമസോമുകളുടെ ഘടനയിലെ വ്യത്യാസമാണ്‌ സന്തതി ആണോ പെണ്ണോ ആകുന്നതിന്‌ നിദാനം.
അതിസൂക്ഷ്‌മവും അന്യൂനവുമാണ്‌ ഈ ക്രോമസോം വൈവിധ്യം. പെണ്‍ഭ്രൂണഹത്യ എന്ന മഹാപാതകം വ്യാപകമാകുന്നതിന്‌ മുമ്പ്‌ ശിശുക്കളിലെ ആണ്‍-പെണ്‍ അനുപാതത്തിന്‌ വലിയ ഏറ്റക്കുറവുണ്ടായിരുന്നില്ല. ഇപ്പോള്‍ ചില നാടുകളില്‍ കല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാനില്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്‌.
അല്ലാഹു സൃഷ്‌ടിച്ചൊരുക്കിയ ലിംഗവൈവിധ്യമെന്ന വിസ്‌മയകരമായ വ്യവസ്ഥയെക്കുറിച്ച്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്‌ ഇങ്ങനെ:
``ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍നിന്ന്‌ ആണ്‍, പെ ണ്‍ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്‌ടിച്ചതെന്നും'' (53:45, 46). ഇനി അല്ലാഹുവിനെക്കുറിച്ച്‌ ഖുര്‍ആനില്‍ നല്‌കിയ ഒരു വിവരണം നോക്കുക:
``ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്‌ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ അവന്‍ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളില്‍ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു). അതിലൂടെ നിങ്ങളെ അവന്‍ സൃഷ്‌ടിച്ചു വര്‍ധിപ്പിക്കുന്നു. അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു''(വി.ഖു 42:11)
`അല്ലാഹുവിന്‌ തുല്യമായി യാതൊന്നുമില്ല.' എന്ന വാക്യത്തില്‍ നിന്ന്‌ സൃഷ്‌ടിപ്രപഞ്ചത്തിലുള്ള യാതൊരു വസ്‌തുപോലെയും അല്ല അല്ലാഹു എന്ന്‌ വ്യക്തമാണ്‌. ആണും പെണ്ണും നപുംസകവും നിശ്ചേതന വസ്‌തുക്കളുമെല്ലാം സൃഷ്‌ടിപ്രപഞ്ചത്തിന്റെ ഭാഗമാണ്‌. അല്ലാഹു ആ ഇനങ്ങളിലൊന്നും പെട്ട വസ്‌തുവല്ല.
അതിനാല്‍ അല്ലാഹു തന്നെപ്പോലെയൊരു പുരുഷനാണെന്ന്‌ കരുതുന്നവനും മറിച്ച്‌ സ്‌ത്രീയാണെന്ന്‌ കരുതുന്നവളും അബദ്ധം പറ്റിയവരാകുന്നു.
``അവര്‍ ഒരു വിവരവും കൂടാതെ അല്ലാഹുവിന്‌ പുത്രന്മാരും പുത്രിമാരും ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' (വി.ഖു 6:100)
``അവന്‍ എത്രയോ പരിശുദ്ധന്‍! അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെല്ലാം ഉപരിയായി അവന്‍ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.'' (വി.ഖു 17:43)
അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചത്‌ മനുഷ്യരുടെ വ്യാവഹാരിക ഭാഷയിലാണ്‌. ആ ഭാഷയിലില്ലാത്ത പദങ്ങള്‍ അവര്‍ക്ക്‌ അജ്ഞാതമായിരിക്കും. അതിനാല്‍ അല്ലാഹുവെ കുറിക്കാന്‍ `ഹുവ' (അവന്‍) `അന്‍ത' (നീ) എന്നീ സര്‍വനാമങ്ങള്‍ ഖുര്‍ആനില്‍ പ്രയോഗിച്ചത്‌ സ്വാഭാവികമാണ്‌. `ഹുവ' എന്ന സര്‍വനാമം കൂടുതല്‍ പ്രയോഗിക്കുന്നത്‌ അവന്‍ എന്ന അര്‍ഥത്തിലാണെങ്കിലും ലിംഗഭേദത്തിന്‌ അതീതമായ വസ്‌തുക്കളെയും വസ്‌തുതകളെയും കുറിക്കാനും `ഹുവ' തന്നെയാണ്‌ അറബിയില്‍ പ്രയോഗിക്കാറുള്ളത്‌.
ലിംഗഭേദത്തിന്‌ അതീതവും സൃഷ്‌ടികളില്‍ നിന്നെല്ലാം ഭിന്നവുമായ ദൈവാസ്‌തിത്വത്തെ കുറിക്കാന്‍ `ഹുവ'യെക്കാള്‍ അനുയോജ്യമായ സര്‍വനാമം അറബിഭാഷയിലില്ല. ഇത്തരം ഒരു സര്‍വനാമം മലയാളത്തിലും ഇല്ലാത്തതുകൊണ്ടാണ്‌ `ഹുവ'യ്‌ക്ക്‌ അവന്‍ എന്ന്‌ പരിഭാഷ നല്‌കുന്നത്‌.
അല്ലാഹു ആണാണെന്ന്‌ ദ്യോതിപ്പിക്കാനല്ല. `അന്‍ത' (നീ) എന്ന സര്‍വനാമത്തിന്റെ സ്ഥിതിയും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. പുരുഷനെ അഭിസംബോധന ചെയ്യാനും ലിംഗഭേദത്തിന്‌ അതീതമായ അസ്‌തിത്വത്തെ അഭിസംബോധന ചെയ്യാനും `അന്‍ത' തന്നെയാണ്‌ അറബികള്‍ എക്കാലത്തും പ്രയോഗിച്ചുപോന്നിട്ടുള്ളത്‌.

പുതുവര്‍ഷ പ്രാര്‍ഥന നല്ലതല്ലേ?

2014 വര്‍ഷം ആരംഭിക്കുമ്പോള്‍ പ്രത്യേക പ്രാര്‍ഥന നടത്തുന്നത്‌ നല്ലതല്ലേ? ഏത്‌ നല്ലത്‌ തുടങ്ങുമ്പോഴും നബി(സ) പ്രാര്‍ഥിച്ചിരുന്ന സ്ഥിതിക്ക്‌ അങ്ങനെ ചെയ്യേണ്ടതില്ലേ?
ഫദ്‌ലുര്‍റഹ്‌മാന്‍
തിരുവനന്തപുരം

മുസ്‌ലിം:

സൂര്യന്‍ ഉദിക്കുന്ന എല്ലാ ദിവസവും ഒരു പുതുദിനമാണ്‌. അങ്ങനെയുള്ള 365/366 ദിവസമാണ്‌ ഒരു സൗരവര്‍ഷം. എല്ലാ കാലത്തും എല്ലാ സമൂഹങ്ങളും ഒരേ തിയ്യതിയല്ല സൗരവര്‍ഷത്തിന്റെ തുടക്കമായി കണക്കാക്കുന്നത്‌.
നമ്മുടെ നാട്ടിലെ കലണ്ടറുകളില്‍തന്നെ മൂന്നുതരം സൗരവര്‍ഷ തിയതികള്‍ കാണാം. ഇംഗ്ലീഷ്‌/റോമന്‍ തിയതിക്ക്‌ പുറമെ ശകവര്‍ഷത്തിലെയും മലയാളവര്‍ഷത്തിലെയും തിയതികള്‍. ചിങ്ങം ഒന്നിനാണ്‌ മലയാളത്തിലെ പുതുവര്‍ഷപ്പിറവ്‌.
ഇതിനുപുറമെ വേറെയും വര്‍ ഷഗണനകളുണ്ട്‌. ഒരു വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നത്‌ ജൂണ്‍ ഒന്നിനാണ്‌. സാമ്പത്തികവര്‍ഷം ആരംഭിക്കുന്നത്‌ ഏപ്രില്‍ ഒന്നിനും.
ഏതടിസ്ഥാനത്തിലുള്ള നവവത്സരദിനത്തിനും ഇസ്‌ലാമില്‍ യാ തൊരു പ്രാധാന്യവുമില്ല. ഇസ്‌ലാമിന്റെ കാലഗണന ചാന്ദ്രമാസവും ചാന്ദ്രവര്‍ഷവുമാണ്‌. ഒരു ചാന്ദ്രവര്‍ഷം ആരംഭിക്കുന്നത്‌ മുഹര്‍റം ഒന്നിനാണ്‌.
കാലഗണന ഏതായാലും പു തുവര്‍ഷ പ്രാര്‍ഥന എന്നൊരു അ നുഷ്‌ഠാനും അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചിട്ടില്ല. അതിനാല്‍ അത്‌ ഒരു മതാചാരമാക്കാവുന്നതല്ല. എന്നാല്‍ ഏത്‌ ദിവസവും ഏത്‌ സമയത്തും ഇഹപരനന്മയ്‌ക്കുവേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാവുന്നതാണ്‌. l

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: