ശബാബ് മുഖാമുഖം 2014_ feb 21

  • Posted by Sanveer Ittoli
  • at 9:04 AM -
  • 0 comments

ശബാബ് മുഖാമുഖം 2014_ feb 21



ഗെയ്‌മും കുട്ടികളും

എന്റെ മക്കള്‍ ഒരുപാടു സമയം ഗൈം കളിക്കാറുണ്ട്‌. ഇത്‌ സമയം നഷ്‌ടപ്പെടുത്തലാണെന്നും അല്ലാഹുവിന്റെയടുത്ത്‌ നാളെ മറുപടി പറയേണ്ടി വരുമെന്നും ചിലര്‍ പറയുന്നു. കുട്ടികളും കളിയും എന്ന നിലക്ക്‌ ഇത്‌ അംഗീകരിക്കാനാവുമോ?
റശീദ എം അനസ്‌ യു എ ഇ

മുസ്‌ലിം:


കളിയും വിനോദവും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന്‌ ആവശ്യമാണ്‌. കുട്ടിത്തത്തിന്റെ സ്വാഭാവിക താല്‌പര്യവുമാണ്‌. മുഴുവന്‍ സമയവും പഠനത്തിലും ജോലിയിലും അവരെ ഏര്‍പ്പെടുത്താന്‍ പറ്റില്ല. അങ്ങനെ ചെയ്‌താല്‍ അവരുടെ മനോഭാവവും വര്‍ത്തനങ്ങളും മോശമാകും. മുഴുവന്‍ സമയവും കളിക്കാന്‍ വിട്ടാലും അവര്‍ നല്ല നിലയില്‍ വളരുകയില്ല. അതിനാല്‍ അവര്‍ക്ക്‌ പഠിക്കാനും കളിക്കാനും സാധിക്കുന്ന ജോലികള്‍ ചെയ്യാനും വേറെ വേറെ സമയം നിശ്ചയിച്ചുകൊടുക്കണം. കളികളുടെ കൂട്ടത്തില്‍ പ്രോത്സാഹിപ്പിക്കാവുന്നത്‌ മറ്റു കുട്ടികളോടൊപ്പം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനെയാണ്‌. അത്‌ അവരുടെ ശരീരത്തിനും മനസ്സിനും കരുത്ത്‌ പകരും. അവരുടെ സാമൂഹ്യ ബന്ധങ്ങളെ ഈടുറ്റതാക്കുകയും ചെയ്യും. മാനസിക ഉല്ലാസം മാത്രം നല്‌കുന്ന കളികളും മോശമല്ല. എന്നാല്‍ കൂടുതല്‍ സമയം ചടഞ്ഞിരുന്നുള്ള കളികള്‍ കുട്ടികളുടെ ശാരീരിക വികാസത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്‌. ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുമ്പില്‍ ഏറെ സമയം ഇരിക്കുന്ന കുട്ടികള്‍ക്ക്‌ പൊണ്ണത്തടിയും ചില വ്യക്തിത്വ വൈകല്യങ്ങളും ഉണ്ടാകാന്‍ ഏറെ സാധ്യതയുണ്ട്‌. ഗെയ്‌മുകളുടെ കൂട്ടത്തില്‍ കുട്ടികളില്‍ അക്രമ വാസന വളര്‍ത്താനും, സദാചാര ബോധം നഷ്‌ടപ്പെടുത്താനും ഇടയാക്കുന്ന ചില ഇനങ്ങള്‍ ഉള്ളതായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അതിനാല്‍ ആ കാര്യത്തില്‍ ജാഗ്രത അനിവാര്യമാകുന്നു.

ഫാതിഹയോതി പ്രാര്‍ഥിക്കുന്നതില്‍ തെറ്റെന്ത്‌?

സുന്നികള്‍ നികാഹ്‌, മരണം, യാത്രയയപ്പ്‌ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഫാതിഹ ഓതി പ്രാര്‍ഥിക്കുന്നു. ഏറ്റവും നല്ല പ്രാര്‍ഥനയായ ഫാതിഹയോതി ആമീന്‍ പറയുന്നതിനെ മുജാഹിദുകള്‍ എതിര്‍ക്കുന്നതില്‍ എന്തു ന്യായമാണുള്ളത്‌?
അഹ്‌മദ്‌ കോയ മുക്കം


മുസ്‌ലിം:

ഫാതിഹ ഓതലോ അല്ലാഹുവോട്‌ പ്രാര്‍ഥിക്കലോ തെറ്റാണെന്ന്‌ മുജാഹിദുകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. സുന്നികള്‍ ചെയ്യുന്നത്‌ `നബി(സ)യുടെ ഹള്‌റത്തിലേക്ക്‌' (സന്നിധിയിലേക്ക്‌) എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ഫാതിഹയും മറ്റു സൂറത്തുകളും ഓതുകയാണ്‌. ഇങ്ങനെ ഹള്‌റത്തിലേക്ക്‌ ഖുര്‍ആന്‍ അയക്കാന്‍ അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചിട്ടില്ല. റസൂലി(സ)ന്റെയും സ്വഹാബികളുടെയും കാലത്ത്‌ വിവാഹവും മരണവും എത്രയോ ഉണ്ടായിട്ടുണ്ടല്ലോ. അവരാരും ഹള്‌റത്തിലേക്ക്‌ ഖുര്‍ആന്‍ അയച്ചതായി പ്രബലമായ ഹദീസില്‍ കാണുന്നില്ല.
ഫാതിഹയും മറ്റും ഓതുന്നതിന്‌ മുമ്പ്‌ `നബി(സ)യുടെ ഹള്‌റത്തിലേക്ക്‌' എന്ന്‌ പ്രഖ്യാപിച്ച ശേഷം പ്രാര്‍ഥിക്കുമ്പോള്‍ മുസ്‌ല്യാക്കന്മാര്‍ അല്ലാഹുവോട്‌ ആവശ്യപ്പെടുന്നത്‌ `ഞങ്ങള്‍ ഈ ഓതിയതിന്റെ പ്രതിഫലം നബി(സ)യുടെയും സകല അന്‍ബിയാക്കളുടെയും ഔലിയാക്കളുടെയും ഹള്‌റത്തിലേക്ക്‌ എത്തിക്കണമെന്നാണ്‌. ആദ്യം ഒരു സന്നിധിയിലേക്കായി പ്രഖ്യാപിക്കുകയും പിന്നീട്‌ എണ്ണിയാല്‍ ഒടുങ്ങാത്ത പരേതരുടെ സന്നിധികളിലേക്ക്‌ എത്തിക്കാന്‍ അല്ലാഹുവോട്‌ ആവശ്യപ്പെടുകയും ചെയ്യുന്നത്‌ ഒരുതരം തിരിമറിയാണ്‌. ഇവര്‍ നിര്‍ദേശിക്കുന്ന സന്നിധികളിലൊക്കെ ഇവര്‍ ഓതിയ ഫാതിഹയുടെ പ്രതിഫലം എത്തിക്കാമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല. ചില മുസ്‌ല്യാക്കന്മാര്‍ അല്ലാഹുവെ ഈ പണി ഏല്‌പിക്കുന്നതിന്‌ പുറമെ പരേതാത്മാക്കളെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇത്‌ കണിശമായ ഏകദൈവ വിശ്വാസത്തിന്‌ വിരുദ്ധമായ നടപടിയാകുന്നു.

മദ്യപനോടൊപ്പം ഒത്തുപോകുന്നതില്‍ തെറ്റുണ്ടോ?

എന്റെ ഒരു സ്‌നേഹിതയുടെ ഭര്‍ത്താവ്‌ മതബോധമില്ലാത്തയാളും മദ്യപാനിയുമാണ്‌. വിഷമങ്ങള്‍ സഹിച്ചാണെങ്കിലും ആ ഭര്‍ത്താവുമായി അവര്‍ കഴിഞ്ഞുകൂടുന്നു. ഈ ദാമ്പത്യം തുടരുന്നതുകൊണ്ട്‌ അല്ലാഹുവിന്റെയടുത്ത്‌ വല്ല കുറ്റവുമുണ്ടാകുമോ? പരലോകത്ത്‌ ശിക്ഷക്ക്‌ ഈ ബന്ധം കാരണമാകുമോ?
കെ എം റഹ്‌മ കീഴരിയൂര്‍

മുസ്‌ലിം:


മതബോധമില്ലാത്ത ആള്‍ എന്ന്‌ പറഞ്ഞതില്‍ നിന്ന്‌ അയാള്‍ ഇസ്‌ലാമിക വിശ്വാസം ഉള്ള ആളാണോ അല്ലേ എന്ന്‌ വ്യക്തമല്ല. അയാള്‍ അല്ലാഹുവിലും റസൂലിലും പരലോകത്തിലും മറ്റും ഒട്ടും വിശ്വാസമില്ലാത്ത ആളാണെങ്കില്‍ ദാമ്പത്യബന്ധം അവസാനിപ്പിക്കണം. വിശ്വാസിനിയും അവിശ്വാസിയും തമ്മിലുള്ള ദാമ്പത്യം ഇസ്‌ലാം അംഗീകരിക്കുന്നില്ല. വിശ്വാസമുണ്ടായിട്ടും വന്‍ പാപങ്ങളില്‍ മുഴുകുന്ന ആളാണ്‌ ഭര്‍ത്താവെങ്കില്‍ അയാളെ നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ദാമ്പത്യം തുടരാവുന്നതാണ്‌. അപ്പോഴും തിന്മയെ വെറുക്കുക തന്നെ വേണം. മദ്യപാനവുമായി പൊരുത്തപ്പെടുക എന്നത്‌ ഒരു സത്യവിശ്വാസിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ ആ ബന്ധം പരലോക ശിക്ഷയ്‌ക്ക്‌ കാരണമായേക്കും.

സംഭാവന സ്വീകരിക്കുമ്പോള്‍ ബിസ്‌മി ചൊല്ലാമോ?

ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്ന്‌ പറയുന്നത്‌ പുണ്യമാണല്ലോ? എന്നാല്‍ ഒരാള്‍ സ്ഥിരമായി സാമൂഹ്യസേവനപ്രവര്‍ത്തനത്തിന്‌ പിരിവ്‌ വാങ്ങുമ്പോള്‍ ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്ന്‌ ചെല്ലാറുണ്ട്‌. ഇങ്ങനെ വാങ്ങുന്ന ആള്‍ ചൊല്ലുന്നത്‌ ഇസ്‌ലാമികമായി ശരിയാണോ?
ഇ കെ എസ്‌ കോഴിക്കോട്‌

മുസ്‌ലിം:


സംഭാവന സ്വീകരിക്കുന്നത്‌ അല്ലാഹു ഇഷ്‌ടപ്പെടുന്ന കാര്യത്തിനുവേണ്ടിയാണെങ്കില്‍ ബിസ്‌മി ചൊല്ലുന്നത്‌ നല്ലതാണ്‌. മറിച്ചാണെങ്കില്‍ ആ പണപ്പിരിവില്‍ നിന്ന്‌ വിട്ടുനില്‌ക്കുകയാണ്‌ വേണ്ടത്‌. ചീത്ത കാര്യം ചെയ്യുമ്പോള്‍ ബിസ്‌മി ചൊല്ലാന്‍ പാടില്ല.

ബലിക്കും അഖീഖയ്‌ക്കും ഉത്തമം ആടാണോ?

നമ്മുടെ നാട്ടില്‍ സാധാരണയായി ബലിയറിക്കുന്നതിനും, അഖീഖത്ത്‌ അറുക്കുന്നതിനും മാടിനെയാണല്ലോ ഉപയോഗിക്കാറുള്ളത്‌. എന്നാല്‍ ഈ അടുത്ത കാലം മുതല്‍ ചിലര്‍ പ്രചരിപ്പിക്കുന്നതും നടത്തുന്നതും ആടിനെ മാത്രമേ ബലിക്കും അഖീഖത്തിനും അറുക്കാന്‍ പാടുള്ളൂ എന്നാണ്‌. എന്താണ്‌ നബിചര്യയില്‍ യഥാര്‍ഥത്തില്‍ ഉള്ളത്‌. 
അന്‍സാര്‍ ഒതായി

മുസ്‌ലിം:


ബലിയായി നബി(സ) ആടുമാടുകളെയും ഒട്ടകങ്ങളെയും അറുക്കുകയോ അറുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ അഖീഖ: എന്ന നിലയില്‍ ആടല്ലാത്ത മൃഗങ്ങളെ നബി(സ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രമാണികമായ ഹദീസിലൊന്നും കാണുന്നില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: