ഫേസ്ബുക്ക് അറസ്റ്റ്: എസ് പി അടക്കം രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

  • Posted by Sanveer Ittoli
  • at 12:37 AM -
  • 0 comments
ഫേസ്ബുക്ക് അറസ്റ്റ്: എസ് പി അടക്കം രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: താക്കറെയുടെ മരണത്തെ തുടര്‍ന്നുണ്ടായ മുംബൈ ബന്ദിനെ ഫേസ് ബുക്കില്‍ വിമര്‍ശിച്ച രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എസ് പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. താനെ റൂറല്‍ എസ് പി രവീന്ദ്ര സെന്‍ഗാവോങ്കര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് പിംഗ്‌ളെ എന്നിവരെ സസ്‌പെന്റ് ചെയ്തതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അറിയിച്ചു. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് താനെക്കു സമീപം പല്‍ഗാര്‍ സ്വദേശികളായ പെണ്‍കുട്ടികളെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു ശിവസേനയുടെ വിശദീകരണം.
തെറ്റായ വകുപ്പുകളുപയോഗിച്ച് പെണ്‍കുട്ടികളുടെ മേല്‍ കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പെണ്‍കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പെണ്‍കുട്ടികളെ ജയിലിലടയ്ക്കുകയും പിന്നീട് ജാമ്യം നല്കുകയും ചെയ്ത മജിസ്‌ട്രേറ്റിനെ മുംബൈ ഹൈക്കോടതി സ്ഥലംമാറ്റി.
 ആഭ്യന്തര മന്ത്രാലയവുമായി ഹൈക്കോടതി റജിസ്ട്രാര്‍ കൂടിയാലോചിച്ച ശേഷം തിങ്കളാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ ജി ബഗഡെയെ ജല്‍ഗോണിലേക്കാണ് സ്ഥലംമാറ്റിയത്.
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ സംസ്‌കാരത്തോടനുബന്ധിച്ച് നവംബര്‍ 18നായിരുന്നു മുംബൈ നിശ്ചലമായത്. മുംബൈ നിശ്ചലമായത് താക്കറെയോടുള്ള ബഹുമാനം കൊണ്ടല്ലെന്നും ഭീതി കൊണ്ടാണെന്നുമായിരുന്നു ഒരു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു പെണ്‍കുട്ടി ഇതിനോടു യോജിപ്പു (ലൈക്ക് ചെയ്ത) രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ ധൃതിപിടിച്ച് മുംബൈ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രാദേശിക ശിവസേനാ നേതാക്കളുടെ പരാതിയനുസരിച്ച് നവംബര്‍ 19നാണ് ഷഹീന്‍ ദാദ, രേണു ശ്രീനിവാസന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ദാദയുടെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശിവസേനക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഐ പി സി 295 (എ) വകുപ്പനുസരിച്ചാണ് (മത വികാരം വ്രണപ്പെടുത്തല്‍, മത്തെയും മതവിശ്വാസത്തെയും അപമാനിക്കല്‍) 502 സി (പരസ്പര വിദ്ധ്വേഷം വളര്‍ത്തല്‍), ഐ ടി ആക്ട് എന്നിവയനുസരിച്ചാണ് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തത്ത്. തുടര്‍ന്ന് ഇരുവരെയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകതയും പിന്നീട് 15,000 രൂപയുടെ ജാമ്യത്തില്‍ വിടുകയായിരുന്നു. സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമാകുകയും രാജ്യത്തിന് നാണക്കേടാവുകയും ചെയ്തിരുന്നു. കൊങ്കണ്‍ മേഖല ഐ ജി സുഖ്‌വീന്ദര്‍ സിംഗിനെ സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പൊലീസ് നടപടി അനവസരത്തിലായെന്നും ഡി ജി പി സഞ്ചീവ് ദയാല്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: